ശബരിമലയിൽ എന്നല്ല എവിടെയും ലിംഗവ്യത്യാസത്തിന്റെയോ ആർത്തവത്തിന്റെയോ പേരിൽ സ്ത്രീകളെ തടയരുത് എന്ന് ഞാൻ ഉറച്ചു വിശ്വസിക്കുന്നു.
എന്നാൽ, പാപ്പാത്തിച്ചോലയിൽ കയ്യേറ്റക്കാർ സ്ഥാപിച്ച കുരിശ് നീക്കം ചെയ്ത ഉദ്യോഗസ്ഥരെ പൊതുവേദിയിൽ വെച്ച്, വിശ്വാസികളെ വേദനിപ്പിച്ചു എന്ന പേരിൽ അവഹേളിക്കുകയും ഭീഷണിപ്പെടുത്തുകയും ചെയ്ത ഒരു സർക്കാർ ശബരിമലയിലെ വിശ്വാസികളുടെ വികാരത്തെ (അതിന്റെ ശരിതെറ്റുകൾക്കപ്പുറം) തങ്ങളുടെ വിടുവായത്തത്തിലൂടെ കൂടുതൽ വ്രണപ്പെടുത്തുന്നത് കാണുമ്പോൾ അതിന്റെ ഉദ്ദേശശുദ്ധിയിൽ സംശയം സ്വാഭാവികം മാത്രമാണ്!
കൂടാതെ, എത്രയോ കോടതിവിധികൾ വച്ചു താമസിപ്പിച്ചു ശീലമുള്ള ഒരു സർക്കാർ ഈ ഒരു വിധിയിൽ കാണിച്ച അമിത ശുഷ്കാന്തിയും എരിതീയിൽ എണ്ണ ഒഴിക്കുക എന്ന നടപടി ആയിരുന്നു.
ഇത്തരം ഇരട്ടത്താപ്പുകളാണ് പലപ്പോഴും ബിജെപിയെ പോലുള്ള ശക്തികൾക്ക് വേരോടാൻ അവസരം ഒരുക്കിക്കൊടുക്കുന്നത്.
വിവേകപൂർവ്വവും മിതത്വം പാലിക്കുന്നതുമായ വാക്കുകളാണ് ഭരണാധികാരികളിൽ നിന്നും സമൂഹനന്മയ്കും ശാന്തിക്കും ആയി ഉണ്ടാവേണ്ടത്.
വിശദീകരണയോഗങ്ങൾ നടത്തുമ്പോൾ ഇക്കാര്യങ്ങൾ കൂടി പരിഗണിക്കുമെന്ന് കരുതട്ടെ!
P.S: ശബരിമലയിലെ സ്ത്രീകളുടെ പ്രവേശനം ഇടതുമുന്നണിക്ക് ഇത്രയും പ്രിയപ്പെട്ട വിഷയമായിരുന്നു എങ്കിൽ എന്തുകൊണ്ട് കോടതിവിധി വരെ കാത്തിരുന്നു എന്നും എന്തുകൊണ്ട് തങ്ങളുടെ നിയമനിർമ്മാണ അധികാരം ഉപയോഗിച്ച് നിയമത്തിൽ വേണ്ട ഭേദഗതി വരുത്തിയില്ല എന്നും ഞാൻ ചോദിക്കുന്നില്ല!
