Thursday, January 28, 2016

അധികാരികൾ ആരോപണവിധേയരാവുമ്പോൾ

കേരളത്തിൽ വളരെ പ്രചാരമുള്ള ഒരു പദമാണ് ക്വൊട്ടേഷൻ എന്നത്. ഏതാനും നാണയതുട്ടുകൾക്ക് വേണ്ടി ഒരു മുൻപരിചയവും മുൻവൈരാഗ്യവും ഇല്ലാത്ത വ്യക്തികളെ ആക്രമിച്ചു കൊല്ലാൻ വരെ തയ്യാറാവുന്ന സംഘങ്ങളെ സൂചിപ്പിക്കുന്ന പദം!

സമീപകാലത്ത് നടന്ന ചില പ്രമാദമായ രാഷ്ട്രീയകൊലപാതകങ്ങളിലും ശ്രദ്ധിക്കപ്പെട്ടത് ഇത്തരം ക്വൊട്ടേഷൻ സംഘാംഗങ്ങളുടെ ഇടപെടൽ തന്നെ ആയിരുന്നു. ഏറ്റവും വലിയ ഉദാഹരണം കുപ്രസിദ്ധി നേടിയ ടി പി ചന്ദ്രശേഖരൻ വധക്കേസ് തന്നെ. കൊലയാളികൾക്ക് തങ്ങളുടെ ഇരയെ കണ്ടാൽ പോലും മനസ്സിലാവാത്ത അവസ്ഥയിൽ, കാണിച്ചുകൊടുക്കാൻ കൂടെ ആളെ വിടേണ്ട അവസ്ഥ! 

പണത്തിനും സംരക്ഷണത്തിനും വേണ്ടി ക്രൂരമായ കൊലപാതകങ്ങൾ പോലും നടത്താൻ തയ്യാറായ ധാരാളം പേരുള്ള ഈ നാട്ടിൽ, സമാനലക്ഷ്യത്തോടെ മറ്റു താരതമേന്യേനിസ്സാരമായ കുറ്റങ്ങൾ ചെയ്യാൻ തയ്യാറുള്ള ആളുകളെ കിട്ടാനാണോ വിഷമം? പ്രത്യേകിച്ച് താൻ ചെയ്യുന്നത് തൻറെ പാർട്ടിക്കോ, മതത്തിനോ, സംഘടനക്കോ  വേണ്ടി ആണ് എന്ന് വിശ്വാസമുള്ള ആളുകൾ?

സംഗതി അങ്ങിനെ ആയിരിക്കെ, ഭരണത്തിലിരിക്കുന്ന സർക്കാരിനോ അല്ലെങ്കിൽ ഏതെങ്കിലും മന്ത്രിമാർക്കോ എതിരായി ഒരു ആരോപണം ഉന്നയിക്കാൻ എത്ര എളുപ്പം ഒരാളെ കണ്ടെത്താൻ ആവില്ല? ആവശ്യത്തിനു പണമോ, മറ്റു വിധത്തിലുള്ള സംരക്ഷണമോ വാഗ്ദാനം ചെയ്‌താൽ പോരെ? ഒരു ഭൂരിപക്ഷമുള്ള സർക്കാരിനെ അട്ടിമറിക്കാൻ എത്ര എളുപ്പം! 

ഈ ഒരപകടം ബോധ്യപ്പെട്ട നമ്മുടെ പരമോന്നത നീതിപീഠം ഇത്തരം സാഹചര്യങ്ങളെ നേരിടാൻ വേണ്ട നടപടിക്രമങ്ങൾ കൃത്യമായി തന്നെ നിർദ്ദേശിച്ചിട്ടുണ്ട്. പൊതുപ്രവർത്തകർക്ക് നേരെ അഴിമതി ആരോപണങ്ങൾ ഉയർന്നു വന്നാൽ, ആ ആരോപണങ്ങളിൽ പറയുന്ന കാര്യങ്ങളെക്കുറിച്ച് ഒരു quick verification  അല്ലെങ്കിൽ ഒരു preliminary inquiry നടത്തി പ്രഥമദൃഷ്ട്യാ കഴമ്പുണ്ടോ എന്ന് ഉറപ്പു വരുത്തിയ ശേഷം മാത്രമേ കേസ് രജിസ്റ്റർ ചെയ്തു മുന്നോട്ടു പോകാവൂ എന്നാണു പ്രധാന നിർദ്ദേശം. ബന്ധപ്പെട്ട കോടതി അത്തരം റിപ്പോർട്ട്‌ പരിശോധിച്ച് നീതി നടപ്പാവുന്നുണ്ട് എന്ന് ഉറപ്പു വരുത്തേണ്ടതും ആണ്. 
തികച്ചും അടിസ്ഥാനരഹിതമായ ആരോപണങ്ങളിൽ നിന്നും നമ്മുടെ പൊതുപ്രവർത്തകരെ സംരക്ഷിക്കേണ്ടത് സമൂഹത്തിന്റെ തന്നെ നന്മയ്ക്കു അനിവാര്യമാണ്. അല്ലെങ്കിൽ, അത് നമ്മുടെ ഭരണവ്യവസ്ഥയെ തന്നെ പ്രതികൂലമായി ബാധിക്കും. ഒരു പക്ഷെ, കക്ഷിരാഷ്ട്രീയത്തിന്റെ അതിരുകൾക്കുള്ളിൽ നിന്നും നോക്കിയാൽ ആ അപകടം നമുക്ക് മനസ്സിലായില്ല എന്നുവരും. എന്നാൽ നിഷ്പക്ഷമായി ചിന്തിച്ചാൽ, നമ്മുടെ ഭരണാധികാരികൾ നിർഭയമായി പ്രവൃത്തിക്കേണ്ടതിന്റെ, അതിനായി അവരെ സംരക്ഷിക്കേണ്ടതിന്റെ ആവശ്യം നമുക്ക് ബോധ്യപ്പെടും. 

ഒരു ചോദ്യം ഉയർന്നേക്കാം- എല്ലാവർക്കും ഒരേ നീതി ബാധകം അല്ലെ എന്ന്. ശരിയാണ്. എങ്കിലും, ഭരണനേതൃത്വത്തിന് നേരെ ആരോപണം ഉയരുമ്പോൾ ആ ആരോപണം അന്വേഷിക്കേണ്ടത് അവരുടെ തന്നെ കീഴിൽ പ്രവൃത്തിക്കുന്ന പോലിസ് ആണ് എന്നതാണ് ഒരു പ്രധാന വ്യത്യാസം. അത് കൊണ്ട്, ആരോപണം ഉയരുമ്പോൾ തന്നെ രാജിക്കായുള്ള മുറവിളിയും തുടങ്ങും. ഈ മുറവിളി തികച്ചും സ്വാർത്ഥ താൽപര്യങ്ങൾക്ക്‌ അനുസരിച്ചാണ് എന്നത് മറ്റൊരു കാര്യം. സ്വന്തം നേതാവിന് നേരെ എത്ര കൊടിയ ആരോപണം വന്നാലും നാം കണ്ണടയ്ക്കും, മറിച്ചു എതിർ ചേരിയിലെ നേതാവിന് നേരെ ഉയരുന്ന ആരോപണങ്ങൾക്ക് രാജിയിൽ കുറഞ്ഞ മറ്റൊന്നും നാം അംഗീകരിക്കുകയും ഇല്ല. 

അപ്പോൾ കരണീയമായിട്ടുള്ളത് രണ്ടു കാര്യങ്ങൾ മാത്രമാണ്. ഒന്നാമത്തെ കാര്യം, അഴിമതി അന്വേഷിക്കുന്ന Vigilance  പോലുള്ള വിഭാഗങ്ങളെ തികച്ചും സ്വതന്ത്രമായുള്ള ഒരു ഏജൻസിയുടെ കീഴിൽ കൊണ്ട് വരിക എന്നതാണ്. നമ്മുടെ ലോക്പാൽ നിയമം അത്തരം ഒരു സംവിധാനം ആണ് അനുശാസിക്കുന്നത്. എന്നാൽ ആ നിയമം ഇപ്പോഴും നിലവിൽ വന്നിട്ടില്ല. ഇനി വന്നാലും കൂട്ടിലിട്ട തത്തകൾ സ്വതന്ത്രരാവും എന്ന് ആശിക്കുന്നത് ആസ്ഥാനത്താണ് എന്നാണു അനുഭവങ്ങൾ പഠിപ്പിക്കുന്നത്‌. ഭരിക്കുന്ന സർക്കാരുകളെ വിമർശിക്കുന്നവർ പോലും അവർ അധികാരത്തിൽ വന്നാൽ Vigilance നെയോ CBI യെയോ സ്വതന്ത്രമാക്കും എന്ന് വാഗ്ദാനം നല്കില്ല എന്നതും തീർച്ച. 

അപ്പോൾ, രണ്ടാമത്തെ കാര്യം മാത്രമേ കരണീയമായിട്ടുള്ളൂ. അതാണ്‌ സുപ്രിംകോടതി അനുശാസിച്ച രീതി. ആരോപണം വന്നാൽ quick verification നടത്തി റിപ്പോർട്ട്‌ കോടതിയിൽ സമർപ്പിക്കുക. ആരോപണത്തിന്റെ നിജസ്ഥിതി ബോധ്യമായാൽ മാത്രം കേസ് രജിസ്റ്റെർ ചെയ്യുക. കോടതിക്ക് ബോധ്യമായില്ലെങ്കിൽ തുടർ അന്വേഷണമോ മറ്റേതെങ്കിലും എജെൻസികളെ ഉപയോഗിച്ചുള്ള അന്വേഷണമോ നിർദ്ദേശിക്കുക. ഏതെങ്കിലും കക്ഷിക്ക്, ഏതെങ്കിലും തീരുമാനത്തെ, വേണമെങ്കിൽ അപ്പീലിലൂടെ ചോദ്യം ചെയ്യുകയും ആവാം. 

രാജി ആവശ്യമായി വരുന്നത് ഒന്നുകിൽ കുറ്റം ആരോപിക്കപ്പെട്ട ആളുടെ സ്വന്തം മനസ്സാക്ഷിയുടെ തീരുമാനപ്രകാരം, അല്ലെങ്കിൽ കോടതി കുറ്റം ചുമത്തി ചാർജ് ചെയ്യുമ്പോൾ മാത്രം. അല്ലാതെ, ആരെങ്കിലും ആരോപണം ഉയർത്തിയ പാടെ FIR രജിസ്റ്റെർ ചെയ്തു പ്രതിയാക്കി രാജി ആവശ്യപ്പെട്ടാൽ ഒരു പാർട്ടിയിലെ ഒരു നേതാവിനും ഇവിടെ ഭരിക്കാൻ കഴിയില്ല. പ്രത്യേകിച്ച്, സമ്പന്നരും ശക്തിശാലികളും ആയവർക്കെതിരായ തീരുമാനങ്ങൾ എടുത്തുകൊണ്ട്.  

ഒരു ജനവിധിയെ മറികടക്കാൻ ആരെങ്കിലും വളഞ്ഞ വഴികൾ സ്വീകരിക്കാനുള്ള ചെറിയ അവസരം പോലും ഇല്ലെന്നു ഉറപ്പു വരുത്തേണ്ടതുണ്ട്. നമ്മുടെ ജനാധിപത്യവും ജനവിധിയും സംരക്ഷിക്കപ്പെടാൻ അതെ വഴിയുള്ളൂ. പിന്നെ കുറ്റവാളികൾ രക്ഷപ്പെടുന്ന കാര്യം- അതിനല്ലേ അഞ്ചു വർഷം കഴിയുമ്പോൾ ഉള്ള തിരഞ്ഞെടുപ്പും, കൂടാതെ നിയമവ്യവസ്ഥയിൽ തന്നെ ഉള്ള ഒട്ടനവധി പ്രതിവിധികളും?  





P.S.  ഇത് എഴുതാൻ പ്രചോദനം ആയതു ബാർ കോഴ കേസിൽ തൃശൂർ വിജിലൻസ് കോടതി പുറപ്പെടുവിച്ച ഉത്തരവും മന്ത്രി ബാബുവിന്റെ രാജിയും ആണ്. ആ വിധി ഇപ്പോൾ കേരള ഹൈക്കോടതി stay ചെയ്തിട്ടുമുണ്ട്. എന്നാൽ ഇവിടെ പറയുന്ന ഒരു കാര്യവും ആ കേസിനെയോ മറ്റേതെങ്കിലും കേസിനെയോ  നേരിട്ട് ആസ്പദം ആക്കിയിട്ടുള്ളതല്ല. ഏതെങ്കിലും ആരോപണത്തിന്റെ ശരി-തെറ്റുകളും ഇവിടെ പ്രതിപാദ്യവിഷയം അല്ല.

Saturday, November 21, 2015

ചുംബനസമരവും പെണ്‍വാണിഭവും


ചുംബനസമരത്തിന്‌ നേതൃത്വം കൊടുത്തവരിൽ രണ്ടു പേർ പെണ്‍വാണിഭത്തിനു പോലീസ് പിടിയിൽ ആയി. പലർക്കും ഓർക്കാപ്പുറത്ത് കിട്ടിയ ഒരു സുവർണാവസരം! ഒരു സമരത്തെ ആകെ ഇകഴ്ത്താനും ആ സമരം മുന്നോട്ടു വെച്ച ആശയങ്ങളെ പൊളിച്ചടുക്കാനും ഇതിലും നല്ല അവസരം എവിടെ കിട്ടും?!

ചുംബനസമരത്തിൽ പങ്കെടുത്തവരെ മാത്രമല്ല, മറിച്ചു ആ സമരം നടത്താനുള്ള അവരുടെ അവകാശത്തെ പിന്താങ്ങിയവരെയും, എന്തിനു, കപട സദാചാരപോലീസിനെതിരെ പ്രതികരിച്ചവരെപ്പോലും പെണ്‍വാണിഭക്കാരാക്കി ചിത്രീകരിക്കാൻ മത്സരിക്കുകയാണ് ഒരു പറ്റം ആളുകൾ!

ഇതിനിടയിൽ മറന്നു പോവുന്ന ചില നഗ്നസത്യങ്ങൾ ഇവിടെ കുറിച്ചിടട്ടെ:

ചുംബനസമരം എൻറെ മൂല്യബോധത്തിന് നിരക്കുന്നതായിരുന്നില്ല.  ഒരു സമരം ആയിട്ടാണെങ്കിലും ചുംബനം പോലുള്ള കാര്യങ്ങളിൽ സ്വകാര്യത അനിവാര്യമാണ് എന്നാണ് എൻറെ വിശ്വാസം. എന്നാൽ എൻറെ വിശ്വാസം ആണ് പരമപ്രധാനം എന്ന പിടിവാശി എനിക്കില്ല. മറ്റൊരാൾക്ക്‌ പരസ്യമായി ചുംബിച്ചു തൻറെ പ്രതിഷേധം രേഖപ്പെടുത്തണം എന്നുണ്ടെങ്കിൽ അവർക്ക് അതിനുള്ള സ്വാതന്ത്ര്യം ഉണ്ട് എന്ന് ഞാൻ വിശ്വസിക്കുന്നു. അത് നാട്ടിലെ ഏതെങ്കിലും നിയമത്തിനു എതിരാണ് എങ്കിൽ, അതിനെ നിയമപരമായി നേരിടാനുള്ള അവകാശവും ഏതൊരു പൗരനും ഉണ്ട്. എന്നാൽ, ഒരു സമരമാർഗം, അല്ലെങ്കിൽ മറ്റെന്തെങ്കിലും പെരുമാറ്റം, തങ്ങളുടെ മൂല്യബോധത്തിനോ സദാചാരബോധത്തിനോ നിരക്കുന്നതല്ല എന്നത് കൊണ്ട് മാത്രം അതിനെ കായികമായി അടിച്ചമർത്താം എന്ന തോന്നൽ ജനാധിപത്യത്തിനു നിരക്കുന്നതല്ല. അങ്ങിനെ തോന്നുന്നവരെ ആണ് കപട സദാചാരപോലിസ് എന്ന് വിളിക്കുന്നത്‌.

സമരമാർഗത്തെ എതിർക്കുമ്പോൾ തന്നെ, സമരം ചെയ്യാനുള്ള അവകാശത്തെ അനുകൂലിക്കുന്നത് ഒരു വിരോധാഭാസം അല്ല, മറിച്ചു ജനാധിപത്യബോധം തന്നെ ആണെന്ന് ഞാൻ വിശ്വസിക്കുന്നു. പ്രധാനമായിട്ടുള്ളത് അത്തരം സമരമാർഗങ്ങൾ മറ്റുള്ളവരുടെ നിയമപരമായ അവകാശങ്ങളെ (മാത്രം) ഹനിക്കുന്നില്ല എന്ന് നിയമപരമായി തന്നെ ഉറപ്പു വരുത്തുകയാണ്.

ഇനി പെണ്‍വാണിഭക്കാരുടെ കാര്യം...
ചുംബനസമരത്തിൽ പങ്കെടുത്ത എല്ലാവരും പെണ്‍വാണിഭക്കാരല്ല. ചില പെണ്‍വാണിഭക്കാർ ആ സമരത്തെ ഉപയോഗിക്കുകയോ അതിൽ പങ്കെടുക്കുകയോ ചെയ്തത് ഒരു വിധത്തിലും ആ സമരത്തെ ബാധിക്കുന്ന ഒന്നല്ല. ഒരു ഉദാഹരണം പറയാം. ഇപ്പോൾ പിടിക്കപ്പെട്ട കൂട്ടത്തിൽ ഒരു പെണ്‍കുട്ടിയുടെ facebook പ്രൊഫൈൽ whatsup ലൂടെ ഷെയർ ചെയ്തത് കാണാനിടയായി. അതിൽ രണ്ടു കാര്യങ്ങൾ ശ്രദ്ധിച്ചു. ഒന്ന്, background picture ആയി ഉപയോഗിച്ചിരിക്കുന്നത് CPM ന്റെ അരിവാൾ ചുറ്റിക നക്ഷത്രം ചിഹ്നം ആണ്. രണ്ട്, ആ പെണ്‍കുട്ടിയുടെ ഫോട്ടോ, പാരീസ് ആക്രമണത്തിൽ മരിച്ചവരോടുള്ള ഐക്യദാർഡ്യം പ്രകടിപ്പിക്കാനായി ഫ്രാൻസിന്റെ പതാകയുടെ നിറം കൊടുത്തിരിക്കുന്നു. ഇത് കൊണ്ട്, അങ്ങിനെ പ്രൊഫൈൽ മാറ്റിയവരെല്ലം പെണ്‍വാണിഭക്കാർ എന്നോ, CPM  അനുഭാവികൾ എല്ലാം പെണ്‍വാണിഭക്കാർ എന്നോ അർത്ഥം ആവില്ലല്ലോ? പിന്നെ, എങ്ങിനെ ചുംബനസമരം മാത്രം പെണ്‍ വാണിഭം ആവും?!

അടുത്ത കാര്യം...
ഏതൊരു സമരത്തെയും ആശയപരമായി എതിർക്കാം. ചുംബനസമരത്തെയും ആശയപരമായി തന്നെ എതിർക്കുകയോ പിന്താങ്ങുകയോ ആവാം.  ആ സമരത്തിനെതിരെ ഏറ്റവും വലിയ ആയുധമായി കാണുന്നത്, ആ സമരത്തിൽ പങ്കെടുത്ത ഒന്നോ രണ്ടോ വ്യക്തികളുടെ കുറ്റകൃത്യങ്ങൾ ആണ് എങ്കിൽ, ഹാ കഷ്ടം എന്നല്ലാതെ എന്ത് പറയാൻ!

ഈ കൂട്ടരുടെ സഹായം തേടിയവർ എല്ലാം ചുംബനസമരക്കാർ ആയിരുന്നില്ല. ലക്ഷങ്ങൾ വലിച്ചെറിയാൻ കഴിവുള്ള അത്തരക്കാർ മറ്റു പല ലേബലിലും നമ്മുടെ സമൂഹത്തിൽ വിലസുന്നവർ തന്നെ ആയിരിക്കും. നാളെ അതിലൊരാൾ നമ്മുടെ സംഘടനകളിലോ, എന്തിനു, കുടുംബങ്ങളിൽ തന്നെയോ ആണെന്ന് കണ്ടാൽ നാം അവരെ അല്ലാതെ, മറിച്ചു നമ്മുടെ സംഘടനയെയോ കുടുംബത്തെയോ മൊത്തം വ്യഭിചാരികൾ എന്ന് മുദ്ര കുത്തുമോ

ഇപ്പോൾ പുറത്തു വന്നിരിക്കുന്ന പെണ്‍വാണിഭം പിഞ്ചുകുഞ്ഞുങ്ങൾ കൂടി ഉൾപ്പെടുന്നതാണ്. ഈ വിപത്തിനെ അതിന്റെ എല്ലാ പ്രാധാന്യത്തോടെയും കൈകാര്യം ചെയ്യേണ്ടതുണ്ട്. നമ്മുടെ വളർന്നു വരുന്ന തലമുറയെ കാമവെറിയന്മാരിൽ  നിന്നും പെണ്‍വാണിഭക്കാരിൽ നിന്നും രക്ഷിക്കേണ്ടതുണ്ട്. അതിനായി നമുക്ക് കൈ കോർക്കാം. സോഷ്യൽ മീഡിയയുടെ ശക്തി അതിനായി നമുക്ക് ഉപയോഗിക്കാം.  അല്ലാതെ, നമുക്ക് ഇഷ്ടമില്ലാത്ത ഒരു സമരത്തെ അടിക്കാനുള്ള വടിയായി ഈ സംഭവത്തെ മാറ്റുമ്പോൾ നാം ചെയ്യുന്നത്, പെണ്‍വാണിഭം പോലെ നികൃഷ്ടമായ ഒരു കാര്യത്തെ നമ്മുടെ സ്വാർത്ഥതാല്പര്യത്തിനായി ഉപയോഗിക്കൽ മാത്രമാണ് എന്ന് ഓർമപ്പെടുത്തട്ടെ !



Wednesday, October 14, 2015

ചില തെരെഞ്ഞെടുപ്പ് ചിന്തകൾ

അങ്ങിനെ ഒരു തെരെഞ്ഞെടുപ്പ്  കൂടി അടുത്തെത്തിക്കഴിഞ്ഞു 
തദ്ദേശസ്വയംഭരണസ്ഥാപനങ്ങളിലേക്ക് നമ്മുടെ
പ്രതിനിധികളെ തെരഞ്ഞെടുക്കാനുള്ള അവസരം
സ്ഥാനാർത്ഥികൾ പത്രിക സമർപ്പിച്ചു, വീടുതോറും കയറി
വോട്ട് ചോദിക്കുന്ന പരിപാടി തുടങ്ങിക്കഴിഞ്ഞു
ഒപ്പം നാടായ നാടെല്ലാം ഫ്ലക്സ് ബോർഡുകളെ കൊണ്ട് നിറയുന്നു!

സ്ഥാനാർത്ഥികൾ എല്ലാം അടുത്ത് പരിചയം ഉള്ളവർ,
നിത്യേന കാണുന്നവർ, പൊതുകാര്യങ്ങളിൽ ഒപ്പം പ്രവർത്തിച്ചവർ 
ആർക്കു വോട്ട് കൊടുക്കും
ആർക്കു നല്ലവാക്കുകളും ചിരിയും മാത്രം കൊടുത്തു പറഞ്ഞയക്കും
കടുത്ത ആശയക്കുഴപ്പം തന്നെ!

ആരോ ചോദിക്കുന്നത് ഞാൻ കേൾക്കുന്നു-
എന്തെ ഇങ്ങിനെ ഒരു അരാഷ്ട്രീയ ചിന്ത

സുഹൃത്തേ, അരാഷ്ട്രീയ ചിന്തയല്ല. മറിച്ചു തികഞ്ഞ രാഷ്ട്രീയബോധം 
ആർക്കും അടിയറ വെക്കാത്തതിന്റെ ഫലം ആണ് ഈ ആശയക്കുഴപ്പം 

നാം ഒരു മതത്തിന്റെയോ, ജാതിയുടെയോ, പാർട്ടിയുടെയോ മുന്നിൽ
സ്വയം അടിയറ വെച്ചാൽ പിന്നെന്തു തെരഞ്ഞെടുപ്പ്?
അവർ പറയുന്ന ആൾക്ക്, പറയുന്ന ചിഹ്നത്തിൽ അടയാളം വെക്കലല്ലാതെ!

ജനാധിപത്യം അടിയറ വെക്കലിലൂടെ അല്ല
മറിച്ചു വിവേക പൂർണമായ തെരഞ്ഞെടുപ്പിലൂടെ ആണ് അർത്ഥവത്താവുക

ഈ തെരെഞ്ഞെടുപ്പ്  തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളിലേക്ക് ആണ്,
അല്ലാതെ നിയമ നിർമാണ സഭകളിലേക്കു അല്ല.
നാം തെരെഞ്ഞെടുക്കാൻ പോവുന്നവർ ഒരു നിയമവും പോളിസിയും നിർമ്മിക്കാൻ പോവുന്നില്ല. 
മറിച്ചു നമ്മുടെ നാട്ടിന്റെ, പ്രദേശത്തിന്റെ, നിർമ്മാണത്തിനും ക്ഷേമത്തിനും വേണ്ടി പ്രവർത്തിക്കേണ്ടവർ ആണ് അവർ 
അവിടെ അവരുടെ രാഷ്ട്രീയത്തിന് എന്ത് പ്രസക്തി?

നാം നോക്കേണ്ടത്തെരെഞ്ഞെടുത്താൽ അവർ അവരുടെ ജോലി ചെയ്യാൻ, നമ്മുടെ നാട്ടിന്റെ പൊതുവായ ക്ഷേമം ഉറപ്പു വരുത്താൻ,  
പ്രാപ്തരും മനസ്സുള്ളവരും ആണോ എന്നാണ്!
അല്ലാതെ ഏതെങ്കിലും രാഷ്ട്രീയപാർട്ടിയുടെ ലേബൽ ഉണ്ടോ  എന്നല്ല. 

മറ്റെല്ലാം തുല്യം എന്ന് തോന്നിയാൽ മാത്രം രണ്ടു പേരിൽ ഒരാളെ 
തെരെഞ്ഞെടുക്കാൻ പാർട്ടി നോക്കിക്കൊള്ളു
എന്നാൽ പാർട്ടി നോക്കി മാത്രം, നമ്മുടെ നാട്ടിന് ഒരു ഗുണവും ചെയ്യാൻ സാധ്യത ഇല്ലാത്ത ഒരാളെ തെരെഞ്ഞെടുക്കാതിരിക്കാം.
നാളെ നമ്മുടെ പാർട്ടികൾ അനുയോജ്യരായ സ്ഥാനാർത്ഥികളെ മാത്രമേ 
നമുക്ക് തരുള്ളൂ എന്നുറപ്പിക്കാൻ ഇത് മാത്രമേ ഒരു വഴിയുള്ളൂ!

കുറ്റവാളികളെയും, സ്വാർത്ഥരെയും, അഴിമതിക്കാരെയും,
കഴിവില്ലെന്നും നാടിനുവേണ്ടി പ്രവർത്തിക്കില്ലെന്നും മുൻപ് തെളിയിച്ചവരെയും,
ഒരു മതത്തിനോ, ജാതിക്കോ, മറ്റേതെങ്കിലും വിഭാഗത്തിനോ വേണ്ടി മാത്രം പ്രവർത്തിക്കുന്നവരെയും 
ദയവുചെയ്തു ഒഴിവാക്കുക. 

അറിഞ്ഞുകൊണ്ട്, ശരിയല്ലാത്ത വ്യക്തികളെ തെരെഞ്ഞെടുക്കാതിരിക്കുക 
നാളെ നമ്മുടെ നാട്ടിനും നമുക്കും അവർ ഒരു 'പാര' ആവാതിരിക്കാൻ

വിവേകം, അതല്ലേ എല്ലാ നല്ല തെരെഞ്ഞെടുപ്പുകളുടെയും ആധാരം