Saturday, November 23, 2019

നാമൊരു വിഡ്ഢിക്കൂട്ടം മാത്രമായി കഴിഞ്ഞോ?

The Telegraph പച്ചയായി തന്നെ പറഞ്ഞു. “We the Idiots.”


ഇന്ത്യൻ ഭരണഘടന തയ്യാറാക്കിയത് We the people എന്ന അടിസ്ഥാനത്തിലാണ്. എന്നാൽ മഹാരാഷ്ട്രയിൽ ഫഡ്നവിസിനെ മുഖ്യമന്ത്രി കസേരയിൽ പ്രതിഷ്ഠിക്കാൻ നമ്മുടെ ഭരണഘടനാ സ്ഥാപനങ്ങളും അവ അലങ്കരിക്കുന്ന വ്യക്തികളും നടപ്പിലാക്കിയ നാടകങ്ങൾ നാം ഒരു ജനതയല്ല മറിച്ച് വെറുമൊരു വിഡ്ഢിക്കൂട്ടം മാത്രമാണ് എന്ന കാഴ്ചപ്പാടിൽ അധിഷ്ഠിതമായി മാത്രമാണ് എന്ന് പറയാതെ വയ്യ.
രാത്രിയുടെ മറവിൽ ഭരണഘടനാ തത്വങ്ങളെ നോക്കുകുത്തിയാക്കി, രഹസ്യമായി പ്രതിഷ്ഠിച്ച സർക്കാർ വെറും ഇരുട്ടിന്റെ സന്തതിയാണ് എന്ന് പറയാതെ വയ്യ.
ഇത് പറയുമ്പോൾ ഇന്ത്യൻ രാഷ്ട്രീയം ഇന്നലെ വരെ ശുദ്ധമായിരുന്നു എന്ന പൊള്ളയായ വാദമൊന്നും എനിക്കില്ല. കാലാകാലങ്ങളായി രാഷ്ട്രീയക്കാർ എല്ലാവരും അധികാരം പിടിച്ചെടുക്കാൻ അവസരം കിട്ടുമ്പോൾ മൂല്യങ്ങൾക്ക് അവധി കൊടുത്തിട്ടുണ്ട് എന്നത് സത്യം മാത്രമാണ്. എന്നാൽ, ബീഹാറിൽ നിലവിൽ ഉണ്ടായിരുന്ന കൂട്ടുകക്ഷി സർക്കാർ തകർത്ത് നിതീഷ്-ബിജെപി സർക്കാർ ഉണ്ടാക്കിയതും, കർണാടകയിൽ ഭരണകക്ഷി MLA മാരെ രാജി വെപ്പിച്ചതും, ഏറ്റവും അവസാനം ഹരിയാനയിൽ തെരെഞ്ഞെടുപ്പിലെ എതിരാളികളുമായി ചേർന്ന് സർക്കാർ രൂപീകരിച്ചതും ജനാധിപത്യ മൂല്യങ്ങൾക്കും ധാർമ്മികതക്കും എതിര് എന്ന കാരണത്താൽ എതിർക്കുമ്പോഴും ഭരണഘടനയുടെ ലംഘനം എന്ന് പറയാൻ നിർവ്വാഹമില്ലായിരുന്നു.
ഒരു ബഹുകക്ഷി ജനാധിപത്യ വ്യവസ്ഥയിൽ പലപ്പോഴും ഒരുകക്ഷിക്കോ മുന്നണിക്കോ കേവല ഭൂരിപക്ഷം കിട്ടാതെ വരുമ്പോൾ തെരെഞ്ഞെടുപ്പിൽ പരസ്പരം മൽസരിച്ച കക്ഷികൾക്ക് തെരെഞ്ഞെടുപ്പിന് ശേഷം കൈകോർത്ത് ഭരണം നടത്തേണ്ടി വരും. അതുകൊണ്ട് തന്നെ ബിജെപിയും NCPയും കൈകോർത്തതിനെയോ അല്ല കോൺഗ്രസ്സ്-NCP-ശിവസേന കക്ഷികൾ ഒരുമിക്കുന്നതിനെയോ ഭരണഘടനാപരമായി തെറ്റെന്ന് വ്യാഖ്യാനിക്കാൻ കഴിയില്ല. അത്തരം അവസരങ്ങളിൽ അധാർമ്മികമെങ്കിൽ പോലും കാലുമാറ്റങ്ങളും സ്വാഭാവികം തന്നെയാണ്. അപ്പോഴെല്ലാം കേന്ദ്രത്തിൽ ഭരണത്തിലുള്ള കക്ഷിക്ക് അവരുടെ നോമിനിയായ ഗവർണറുടെ സഹായവും ലഭിക്കും. ഇതൊന്നും നമുക്ക് നിഷേധിക്കാൻ കഴിയില്ല.
എന്നാൽ ഇത്തരം അസ്വാഭാവികമായ സർക്കാർ രൂപീകരണങ്ങൾ നടക്കുമ്പോൾ കാര്യങ്ങൾ ഭരണഘടനയുടെ ചട്ടക്കൂട്ടിന് ഉള്ളിൽ തന്നെയാണ് നടക്കുന്നത് എന്ന് ഉറപ്പ് വരുത്തേണ്ട ചുമതല ഗവർണർ മുതൽ ഉള്ള എല്ലാ ഭരണഘടനാസ്ഥാപനങ്ങൾക്കുമുണ്ട്.
കുളിച്ചില്ലെങ്കിൽ പോലും കൗപീനമെങ്കിലും കഴുകി പുരപ്പുറത്തിട്ട് ജനങ്ങളെ ബോധ്യപ്പെടുത്താൻ അവർ തയ്യാറാവണം. അവരെ നിയമിച്ചത് ആരായാലും ജനങ്ങൾ നൽകുന്ന നികുതിപ്പണത്തിൽ നിന്നും കിട്ടുന്ന ശമ്പളം കൊണ്ടാണ് താനും തന്റെ കുടുബവും ഭക്ഷണം കഴിക്കുന്നത് എന്നെങ്കിലും ഓർക്കണം.
മഹാരാഷ്ട്രയിൽ ഗവർണർ, പ്രധാനമന്ത്രി, പ്രസിഡന്റ്- ഇവരെല്ലാം ചെയ്തത് ഭരണഘടനയെ നോക്കുകുത്തിയാക്കി ഒരു നിയമവിരുദ്ധ സർക്കാർ ഉണ്ടാക്കാൻ കൂട്ടുനിന്നു എന്നതാണ്. NCP യുടെ പിന്തുണ ഇല്ലാതെയാണ് അജിത് പവാറുമായി ഗൂഡാലോചന നടത്തി ഇത്തരമൊരു സർക്കാർ രൂപീകരിച്ചതെന്ന് ഇപ്പോൾ വ്യക്തമായിക്കഴിഞ്ഞു. ഇതിലേക്കായി രാത്രി കാബിനറ്റിന്റെ ശുപാർശ പോലുമില്ലാതെ രാഷ്ട്രപതി ഭരണം പിൻവലിച്ച പ്രസിഡന്റ് തന്റെ പദവിക്ക് ചേർന്ന പ്രവൃത്തിയല്ല ചെയ്തത്. എന്തെങ്കിലുമായി ഈ പ്രവൃത്തിയെ താരതമ്യം ചെയ്യുകയാണ് എങ്കിൽ അത് പണ്ട് അടിയന്തരാവസ്ഥ പ്രഖ്യാപിച്ച പ്രസിഡന്റിന്റെ നടപടിയുമായി മാത്രമായിരിക്കും. 
ജനങ്ങളെ വെറും വിഡ്ഡികൾ ആയി കാണുന്ന ഒരു ഭരണകൂടത്തിന് മാത്രമേ ഇത്രയും നഗ്നമായ അധികാര ലംഘനം നടത്താൻ കഴിയുകയുള്ളൂ എന്നതിൽ സംശയം അൽപ്പം പോലുമില്ല എന്നിടത്താണ് The Telegraph ന്റെ മുഖ്യ തലക്കെട്ട് പ്രാധാന്യമർഹിക്കുന്നത്. 
ഇനിയും കാണാൻ ബാക്കിയുള്ളത് ഭരണഘടനയെ സംരക്ഷിക്കേണ്ട തങ്ങളുടെ ചുമതല സുപ്രീം കോടതി എങ്ങിനെ നിറവേറ്റുന്നു എന്നത് മാത്രമാണ്. ഉടനെ തീരുമാനമെടുത്ത് നിയമവ്യവസ്ഥയെ സംരക്ഷിക്കുമോ അല്ല തീരുമാനം നീട്ടിക്കൊണ്ടുപോയി കുതിരക്കച്ചവടത്തിലൂടെ ഇല്ലാത്ത ഭൂരിപക്ഷം തട്ടിക്കൂട്ടാൻ ഉളള അവസരം ബിജെപിക്ക് നൽകുമോ എന്ന് കാത്തിരുന്ന് കാണാം.
അതുവരെ We the idiots can only feel sorry for the Indian Constitution!

Thursday, November 21, 2019

നമ്മുടെ പൊതു വിദ്യാഭ്യാസ രംഗം: ചില നിരീക്ഷണങ്ങൾ

നമ്മുടെ വിദ്യാഭ്യാസ രംഗത്തെക്കുറിച്ച് എന്റെ ചില അനുഭവങ്ങളും നിരീക്ഷണങ്ങളും ആണ് ഈ പോസ്റ്റിൽ ഞാൻ ഷെയർ ചെയ്യുന്നത്.

അടുത്ത കാലത്തു ധാരാളമായി കേൾക്കുന്ന അവകാശ വാദങ്ങൾ ആണ് കേരളത്തിലെ പൊതുവിദ്യാഭ്യാസ രംഗം എന്തൊക്കെയോ അഭൂതപൂർവ്വമായ മാറ്റങ്ങൾക്കു വിധേയമായിക്കൊണ്ടിരിക്കുന്നു എന്നും അതിന്റെ ഫലമായി ധാരാളം കുട്ടികൾ സർക്കാർ/ എയ്ഡഡ് സ്കൂളുകളിലേക്ക് വന്നുകൊണ്ടിരിക്കുന്നു എന്നും.  

അത്തരം വാദങ്ങൾക്ക് അടിസ്ഥാനമായി ചൂണ്ടിക്കാണിക്കുന്നത്‍ പലപ്പോഴും നടക്കാവ് സ്കൂൾ പോലെ സ്വകാര്യ പങ്കാളിത്തത്തോടെ നടത്തിയ വികസന പ്രവർത്തനങ്ങളും ഏതാനും സ്കൂളുകളിൽ നടപ്പാക്കിയ സ്മാർട്ട് ക്ലാസ് റൂമും ഒക്കെയാണ്. എന്നാൽ സത്യം എന്താണ്?

ഉപരിപ്ലവമായ ചില മാറ്റങ്ങൾക്കപ്പുറം വിദ്യാഭ്യാസത്തിന്റെ ഗുണമേന്മ ഉറപ്പു വരുത്തുന്ന ഒരു മാറ്റവും ഗണ്യമായ തോതിൽ നടന്നിട്ടില്ല എന്നതാണ് സത്യം. പിന്നെ എന്ത് കൊണ്ട് കുട്ടികൾ സർക്കാർ സ്കൂളുകളിലേക്ക് മാറുന്നു? അതിനു കാരണം പലതാണ്.

ഒന്നാമതായി സർക്കാർ /എയ്ഡഡ് സ്കൂളുകളിൽ ഏർപ്പെടുത്തിയ ഇംഗ്ലീഷ് മീഡിയം ക്ലാസുകൾ. ഇംഗ്ലീഷ് മീഡിയം തേടി പ്രൈവറ്റ് സ്കൂളുകളിലേക്ക് പോയ പല കുട്ടികളെയും അങ്ങിനെ തിരിച്ചു കൊണ്ടുവരാൻ കഴിഞ്ഞു. എന്നാൽ ആ ക്ലാസ്സുകളിലെ സ്ഥിതി തികച്ചും പരിതാപകരമാണ്. ഇംഗ്ലീഷിൽ സ്വയം പരിചയപ്പെടുത്താൻ പോലുമുള്ള ആത്മധൈര്യം ഇല്ലാത്ത അദ്ധ്യാപകരെ കണ്ട അനുഭവം എനിക്കുണ്ട്. അവർ എങ്ങിനെ കുട്ടികളെ ഇംഗ്ലീഷിൽ പഠിപ്പിക്കും? ഫലമോ? ഇംഗ്ലീഷും മലയാളവും അറിയാതെ വളരേണ്ടി വരുന്ന കുട്ടികളും.

വളരെ കഠിനമായി പ്രവർത്തിച്ചു തങ്ങളുടെ സ്കൂളുകളിൽ വിദ്യാർത്ഥികളുടെ നിലവാരം ഉയർത്തുന്ന അദ്ധ്യാപകരും PTA യും ഒക്കെയുണ്ട്. എന്നാൽ, അത്തരം വ്യക്തിപരമായ നന്മയുടെ ഔദാര്യത്തിനു വിട്ടുകൊടുക്കാതെ സംവിധാനം തന്നെ കുറ്റമറ്റതാക്കേണ്ട ആവശ്യമാണ് ഇവിടെ ചൂണ്ടിക്കാട്ടുന്നത്. 

രണ്ടാമതായി, പബ്ലിക് പരീക്ഷകളിൽ നൽകുന്ന ഉയർന്ന മാർക്ക്. പല രക്ഷിതാക്കളും തങ്ങളുടെ കുട്ടികളെ 8 ലും 9 ലൂം സർക്കാർ സ്കൂളുകളിലേക്ക് മാറ്റുന്നതിന്റെ കാരണം അന്വേഷിച്ചപ്പോൾ അറിഞ്ഞത്, 10 ലെ പരീക്ഷയിൽ നൽകുന്ന ഉയർന്ന മാർക്ക് തന്നെയാണ്. റ്റ് സിലബസ്സിൽ പരീക്ഷ എഴുതുമ്പോൾ CBSE യെ അപേക്ഷിച്ചു വളരെ കൂടുതൽ മാർക്ക് കിട്ടുന്നു. കുട്ടികളുടെ വിജയ ശതമാനവും ഉയർന്ന മാർക്കും ഭരിക്കുന്ന മന്ത്രിമാരുടെ ക്രെഡിറ്റ് ആയി കാണുവോളം മാർക്ക് വാരിക്കോരി കൊടുക്കുന്ന സമ്പ്രദായം തുടരും എന്ന് തന്നെ പ്രതീക്ഷിക്കാം.

10 ഇൽ കിട്ടുന്ന മാർക്ക് പ്ലസ് 1 അഡ്മിഷനെ സാരമായി ബാധിക്കുന്നതിനാൽ പലരും സേഫ് ആക്കാൻ കുട്ടികളെ സ്റ്റേറ്റ് സിലബസ്സ് ലേക്ക് മാറ്റുന്നത് സ്വാഭാവികം മാത്രം. എന്നാൽ ഇത് വിദ്യാഭ്യാസ രംഗത്തിന്റെ ക്വാളിറ്റി ആയി തെറ്റിദ്ധരിച്ചാൽ ഉള്ള അപകടം നാം മനസ്സിലാക്കിയേ തീരൂ.

വയനാട്ടിൽ പാമ്പു കടിയേറ്റു മരിച്ച ബാലികയുടെ ദാരുണ കഥ നമ്മുടെ കണ്ണ് തുറപ്പിക്കേണ്ടിയിരിക്കുന്നു. ഒന്നോ രണ്ടോ സ്മാർട്ട് ക്ലാസ് റൂമുകൾ ഉണ്ടാക്കിയാൽ മാത്രം പോരാ. എല്ലാ ക്ലാസ്സിലും എല്ലാ സ്കൂളിലും അടിസ്ഥാന സൗകര്യങ്ങൾ ഉറപ്പു വരുത്തേണ്ടതുണ്ട്. ഒപ്പം അദ്ധ്യാപകരുടെ പരിശീലനത്തിലും ഗുണമേന്മ ഉറപ്പുവരുത്തേണ്ട ആവശ്യകത ചൂണ്ടിക്കാണിക്കാൻ ഇനിയുമൊരു ദാരുണ മരണം വരെ കാക്കേണ്ട അവസ്ഥ ഉണ്ടാവാതിരിക്കട്ടെ (ഇത് പറയുമ്പോൾ സ്വന്തം കുട്ടികളെ പോലെ വിദ്യാർത്ഥികളെ സംരക്ഷിക്കുന്ന അദ്ധ്യാപകരുടെ അർപ്പണ ബോധം കാണാതെ പോവുകയല്ല. അങ്ങനെയല്ലാത്ത ഒരൊറ്റ അദ്ധ്യാപകനോ അദ്ധ്യാപികയോ പോലും ഉണ്ടാവരുത് എന്ന കാര്യം അടിവരയിടുക മാത്രമാണ്).

ഇത്രയും പറഞ്ഞത് നമ്മുടെ വിദ്യാഭ്യാസ രംഗം എല്ലാം തികഞ്ഞതാണെന്നുള്ള തരത്തിൽ പ്രചരണം നടത്തുന്നതിനിടയിൽ (അങ്ങിനെ ഉത്തരേന്ത്യക്കാരനെ കളിയാക്കുന്നതിനിടയിൽ) അവിടെയുള്ള പ്രശ്നങ്ങളുടെയും ആവശ്യങ്ങളുടെയും നേരെ നാം കണ്ണടക്കരുത് എന്ന് ഓർമ്മപ്പെടുത്താൻ വേണ്ടിയാണ്.

ഇപ്പോൾ തന്നെ നമ്മുടെ ഉന്നത വിദ്യാഭ്യാസ രംഗത്തു നടക്കുന്ന മാർക്ക് ദാനം പോലുള്ള തികച്ചും തെറ്റായ, നമ്മുടെ യോഗ്യതകളുടെ വിശ്വാസം തന്നെ തകർക്കുന്ന, ചില പ്രവണതകളും കാണേണ്ട ഗതികേട് നമുക്കുണ്ടായത് മറക്കാറായിട്ടില്ലല്ലോ.

എന്തൊക്കെ കുറ്റവും കുറവും ഉണ്ടെങ്കിലും കേരളത്തിന്റെ ശക്തി ഇപ്പോഴും നമ്മുടെ വിദ്യാഭ്യാസ രംഗം തന്നെയാണ്.

മാനുഷിക മൂലധനത്തിന്റെ (Human Capital) നിർമ്മിതിയിൽ വിദ്യാഭ്യാസത്തിനുള്ള പങ്ക്‌ അൽപ്പം പോലും കുറച്ചു കാണരുത്. അതിലേക്കായി (അതുപോലെ ആരോഗൃരംഗത്തും) ചിലവാക്കുന്ന ഓരോ രൂപയും പൊതുധനത്തിന്റെ ഏറ്റവും ലാഭകരമായ ഉപയോഗമാണെന്നു നാം തിരിച്ചറിയണം.

ഈ ദിനങ്ങളിൽ നമ്മുടെ വിദ്യാഭ്യാസ രംഗത്ത് നിന്നും ഉയർന്നു വന്ന നെഗറ്റീവ് ആയ വാർത്തകൾ ആ മേഖലയിൽ കൂടുതൽ ശ്രദ്ധ ചെലുത്താൻ നമ്മുടെ സർക്കാരിനും സമൂഹത്തിനും പ്രചോദനമാവട്ടെ എന്ന് ആശിച്ചുകൊള്ളുന്നു!


Wednesday, November 6, 2019

നിരോധിക്കപ്പെട്ട സംഘടനയിലെ അംഗത്വവും UAPA യും.

സമീപകാല സംഭവങ്ങളുടെ വെളിച്ചത്തിൽ നിരോധിക്കപ്പെട്ട സംഘടനയിൽ അംഗമായാൽ UAPA ചുമത്തിക്കൂടേ എന്ന ന്യായമായ ചോദ്യം പലരും ഉന്നയിക്കുന്നുണ്ട്. ഇക്കാര്യത്തിൽ ഒന്നുരണ്ടു കാര്യങ്ങൾ ചൂണ്ടിക്കാണിക്കട്ടെ.

ഒന്നാമതായി, ഇത്തരം സംഘടനകൾ വ്യക്തമായ മെമ്പർഷിപ് രജിസ്റ്റർ ഒന്നും സൂക്ഷിക്കുമെന്നു കരുതാൻ നിർവ്വാഹമില്ല. അത്കൊണ്ട് പലപ്പോഴും ദുർബ്ബലമായ സാഹചര്യ തെളിവുകളോ കസ്റ്റഡിയിൽ മർദ്ദനത്തിലൂടെ നേടിയെടുത്ത കുറ്റസമ്മത മൊഴിയോ ഒക്കെ ആശ്രയിച്ചായിരിക്കും പോലീസ് അത്തരം സംഘടനയിലെ അംഗത്വം തെളിയിക്കാൻ ശ്രമിക്കുന്നത്. അങ്ങനെ ചെയ്യുന്നതിലെ അപകടം (അടുത്ത കാലത്തു നടന്ന കസ്റ്റഡി മരണങ്ങളുടെ വെളിച്ചത്തിൽ തന്നെ) വ്യക്തമാണല്ലോ.

രണ്ടാമതായി, ഇന്ന് ഇക്കാര്യത്തിൽ നിലവിലുള്ള നിയമം സുപ്രീം കോടതിയുടെ 2011 ഇൽ പുറപ്പെടുവിച്ച Arup Bhuyan vs State Of Assam എന്ന കേസിലെ വിധിയാണ്. കേന്ദ്ര സർക്കാർ ഈ വിധിയുടെ റിവ്യൂ ആവശ്യപ്പെട്ടിട്ടുണ്ടെകിലും ഇതുവരെ ആ വിധി സുപ്രീം കോടതി പുനഃപരിശോധിക്കുകയോ തിരുത്തുകയ ചെയ്തിട്ടില്ല. ആ വിധിയുടെ കാതലായ ഭാഗം ഇതാണ്:

"mere membership of a banned organisation will not make a person a criminal unless he resorts to violence or incites people to violence or creates public disorder by violence or incitement to violence"

അതായത്, ഒരു നിരോധിക്കപ്പെട്ട സംഘടനയുടെ അംഗമാണ് എന്നത് മാത്രം ഏതൊരു വ്യക്തിയെയും കുറ്റവാളി ആക്കുന്നില്ല. ആ വ്യക്തി സംഘടനയുടെ ഭാഗമായി ഏതെങ്കിലും അക്രമപ്രവർത്തികളിൽ ഏർപ്പെടുകയോ ആളുകളെ അത്തരം പ്രവർത്തികളിൽ ഏർപ്പെടാൻ പ്രേരിപ്പിക്കുകയോ ഒക്കെ ചെയ്താൽ മാത്രമേ കുറ്റവാളി ആവുകയുള്ളൂ.

ഈ വിധിയിൽ തന്നെ ഇന്ത്യൻ നിയമം 'Guilt By Association' എന്ന തത്വം അംഗീകരിക്കുന്നില്ല എന്ന് കോടതി വ്യക്തമാക്കുന്നുണ്ട്. കൂടുതൽ അറിയാൻ വിധിയുടെ link ഇതിനോടൊപ്പം ചേർക്കുന്നു.

Arup Bhuyan vs State Of Assam on 3 February, 2011
https://indiankanoon.org/doc/792920/

നിയമത്തിന്റെ ഇത്തരം ഒരു വായന പലർക്കും, പ്രത്യേകിച്ച് അന്വേഷണത്തിൽ ഏർപ്പെടുന്ന പോലീസുകാർക്കും അതിദേശീയത തലയ്ക്കു പിടിച്ചവർക്കും അരോചകമായി തോന്നിയേക്കാം. പക്ഷെ, ഈ വിധി തികച്ചും നമ്മുടെ ഭരണഘടന നൽകുന്ന പൗരാവകാശങ്ങളുടെ വെളിച്ചത്തിൽ അത്യന്തം ശരിയായ നിലപാട് തന്നെയാണ് എന്ന് കാണാൻ പ്രയാസമില്ല.

Tuesday, October 29, 2019

വാളയാർ കേസിലെ രാഷ്ട്രീയ മുതലെടുപ്പ്?



'രണ്ടു പിഞ്ചു കുഞ്ഞുങ്ങളുടെ ജീവൻ നഷ്ടപെട്ട കേസിൽ നീതി ലഭ്യമാക്കാനല്ലേ നാം നോക്കേണ്ടത്? ആഭ്യന്തര മന്ത്രിയുടെയും ശിശുക്ഷേമ മന്ത്രിയുടെയും സാമൂഹ്യ ക്ഷേമ മന്ത്രിയുടെയും മറ്റും രാജി ആവശ്യപ്പെടുമ്പോൾ അത് ഏറ്റവും ദൗർഭാഗ്യകരമായ ഒരു സംഭവത്തെ രാഷ്ട്രീയമായി മുതലെടുക്കുന്നതിനു സമമല്ലേ?'

വളരെ പ്രസക്തമായ ഒരു ചോദ്യമാണ് മേലെ കൊടുത്തത്. വാളയാർ പോലുള്ള അങ്ങേയറ്റം ഹീനമായ ഒരു കുറ്റകൃത്യത്തെ രാഷ്ട്രീയവൽക്കരിക്കുന്നതും അതിൽ മുതലെടുപ്പ് നടത്താൻ ശ്രമിക്കുന്നതും തികച്ചും തെറ്റാണ് എന്ന് തന്നെയാണ് എന്റെയും വിശ്വാസം. എന്നാൽ എന്താണ് വാളയാർ സംഭവത്തിനെ വ്യത്യസ്തമാക്കുന്നത്?

പെരുമ്പാവൂരിൽ നടന്ന ജിഷ വധക്കേസ് ഓർമ്മയുണ്ടോ? കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പിന്റെ ഗതി തന്നെ മാറ്റിയ പ്രക്ഷോഭമാണ് അന്നത്തെ പ്രതിപക്ഷവും ഇന്നത്തെ ഭരണപക്ഷവുമായ LDF നയിച്ചത്. എന്തായിരുന്നു കാര്യം? ജിഷ എന്ന പെൺകുട്ടിയെ ആരോ അതിക്രൂരമായി ആക്രമിച്ചു കൊലപ്പെടുത്തിയതായിരുന്നു ആ കേസ്. ആ കേസിൽ അന്യസംസ്ഥാനക്കാരനായ പ്രതിയെ കണ്ടെത്താൻ പോലീസ് വളരെ ബുദ്ധിമുട്ടി എന്നത് സത്യമാണ്. ആ താമസമാണ് സംഭവത്തെ രാഷ്ട്രീയവൽക്കരിക്കാനും തെരെഞ്ഞെടുപ്പിൽ മുതലെടുക്കാനും പ്രതിപക്ഷത്തെ സഹായിച്ചത്. കൊല ചെയ്തത് യുഡിഫ് നേതാക്കൾ ആണെന്ന് വരെ പ്രചരണം നടന്നു ഈ കേസിൽ. പിന്നീട് ആ കുറ്റവാളി പിടിക്കപ്പെടുകയും നേരത്തെ കണ്ടെത്തി ശേഖരിച്ച തെളിവുകളുടെ അടിസ്ഥാനത്തിൽ തന്നെ ശിക്ഷിക്കപ്പെട്ടതും കൂടി ഓർക്കുക.

ഇനി വാളയാറിലേക്ക് വരാം. 13 ഉം 9 ഉം വയസ്സ് പ്രായമുള്ള രണ്ടു സഹോദരികൾ മാസങ്ങളുടെ വ്യത്യാസത്തിൽ മാത്രം ദുരൂഹമായ സാഹചര്യത്തിൽ സ്വന്തം വീട്ടിൽ തൂങ്ങി മരിച്ച നിലയിൽ കാണപ്പെടുന്നു. പോസ്റ്റ്‌മാർട്ടം റിപ്പോർട്ടിൽ തന്നെ മരണം കൊലപാതകം ആയേക്കാമെന്നും കുട്ടികൾ പല പ്രാവശ്യം ക്രൂരമായ ലൈംഗിക പീഡനത്തിന് ഇരയായിട്ടുണ്ടെന്നും കണ്ടെത്തുന്നു.  

ഈ കേസിൽ നീതി വേണമെന്ന് സമൂഹം ഒന്നടങ്കം ആവശ്യപ്പെട്ടു. അത് ഉറപ്പുവരുത്തുമെന്ന് മുഖ്യമന്ത്രി തന്നെ നിയമസഭയിൽ ഉറപ്പും കൊടുത്തു. അവിടെ വരെ, ജിഷ കേസിലെ പോലെ രാഷ്ട്രീയവൽക്കരിച്ചിരുന്നെങ്കിൽ അത് മുതലെടുപ്പ് തന്നെയാണെന്ന് പറയാമായിരുന്നു. കാരണം കുറ്റകൃത്യങ്ങൾ (ചില രാഷ്ട്രീയ കൊലപാതകങ്ങളിൽ നടക്കുന്ന പോലെ) സർക്കാരിന്റെ അറിവോടെ നടന്നതോ സർക്കാരിന് മുൻകൂട്ടി തടയാവുന്നതോ അല്ല തന്നെ. അന്വേഷണത്തിന്റെ ഓരോ ഘട്ടത്തിലും പാളിച്ചകൾ ശ്രദ്ധയിൽ പെട്ടപ്പോൾ മലമ്പുഴ MLA VS അച്യുതാനന്ദൻ ഉൾപ്പെടെയുള്ളവരും പ്രതിപക്ഷ MLA മാരും അത്തരം കാര്യങ്ങൾ സർക്കാരിന്റെ ശ്രദ്ധയിൽ കൊണ്ടുവരികയാണ് ചെയ്തത്. അല്ലാതെ ആരെങ്കിലും രാഷ്ട്രീയ മുതലെടുപ്പിന് ഒരു ഘട്ടത്തിലും ശ്രമിച്ചില്ല.

CWC ചെയർമാൻ ആയ വ്യക്തി തന്നെ ഈ കേസിൽ പ്രതികൾക്ക് വേണ്ടി ഹാജരായ കാര്യവും മറ്റും മാധ്യമങ്ങളും മാസങ്ങൾക്കു മുൻപ് തന്നെ റിപ്പോർട്ട് ചെയ്തിരുന്നു. അക്കാര്യങ്ങൾ നിയമസഭയിലും ഉന്നയിക്കപ്പെട്ടു. അപ്പോഴെല്ലാം അന്വേഷിക്കുമെന്നും നീതി ഉറപ്പുവരുത്തുമെന്ന സ്ഥിരം പല്ലവി മറുപടിയായി നൽകുക എന്നതിൽ അപ്പുറം സർക്കാർ ഒരു നടപടിയും എടുത്തില്ല എന്ന് ഇപ്പോൾ വ്യക്തമാവുകയാണ്. ഒടുവിൽ കേസിൽ എല്ലാ പ്രതികളും തെളിവില്ല എന്ന ആനുകൂല്യത്തിൽ വെറുതെ വിടപ്പെട്ടപ്പോൾ പൊതു സമൂഹം (പ്രത്യേകിച്ചും സോഷ്യൽ മീഡിയ) അത് ഏറ്റെടുക്കുകയാണ് ചെയ്തത് (പൊതു സമൂഹം എന്ന് പറയുമ്പോൾ സ്ഥിരം പ്രതികരണ തൊഴിലാളികൾ ആയ പല സാംസ്‌കാരിക നായകന്മാരെയും ഒഴിച്ച് എന്ന് പ്രത്യേകം പറയാതെ വയ്യ. ഈ കേസിൽ കാണിക്കാൻ പറ്റാത്ത പ്രതിബദ്ധത കൂടി ഇനി വരുന്ന ഉത്തരേന്ത്യൻ കേസിൽ കാണിച്ചുകൊള്ളാം എന്നവർ ഉറപ്പു നൽകിയിട്ടുണ്ട്. അതോടെ ജനത്തിന്റെ കണ്ണിൽ വീണ്ടും അവർക്ക് നായകത്വം തിരിച്ചുപിടിക്കുകയുമാവാം).

ജനാധിപത്യ വ്യവസ്ഥിതിയിൽ നീതി ഉറപ്പാക്കുന്നു എന്നുറപ്പു വരുത്താനുള്ള ബാധ്യത ആത്യന്തികമായി തെരെഞ്ഞെടുത്ത സർക്കാരുകളിൽ നിക്ഷിപ്തമാണ്. ഉദ്യോഗസ്ഥരും മറ്റു സംവിധാനങ്ങളും നീതി ഉറപ്പു വരുത്താൻ കാര്യക്ഷമമായി പ്രവർത്തിക്കുന്നു എന്നുറപ്പ് വരുത്താൻ തന്നെയാണ് ലക്ഷങ്ങൾ ചെലവാക്കി നാം ഈ മന്ത്രിമാരെയും പരിവാരങ്ങളെയും തീറ്റിപ്പോറ്റുന്നത്. അതുപോലെ തന്നെ നിരവധി കമ്മിഷനുകളും. ഇവരെല്ലാം, അല്ലെങ്കിൽ ഇവരിൽ ആരെങ്കിലും കാര്യക്ഷമമായി പ്രവർത്തിച്ചിരുന്നു എങ്കിൽ വാളയാറിലെ ആ കുടുംബത്തിന് ഇന്ന് ഈ ഗതി വരില്ലായിരുന്നു. ഇനിയിപ്പോൾ അപ്പീലും പുനരന്വേഷണവും ഒക്കെ നടത്തിയാലും ചെയ്ത തെറ്റുകൾക്കുള്ള പരിഹാരം ആവില്ല.

മറ്റൊരു വിചിത്രമായ വാദവും കാണാൻ കഴിഞ്ഞു-അതായത് അന്വേഷിച്ച പോലീസുകാർ UDF സർക്കാരിന്റെ പ്രിയപ്പെട്ടവർ ആയിരുന്നു എന്നും പ്രോസിക്യൂട്ടർ UDF സർക്കാർ നിയമിച്ചതായിരുന്നു എന്നും അതുകൊണ്ടു പിണറായി സർക്കാരിനെ കുറ്റപ്പെടുത്തുന്നതിൽ കാര്യമില്ല എന്നും! വിശ്വാസമില്ലാത്ത പോലീസുകാരനെ എന്തിനു അന്വേഷണം ഏൽപ്പിച്ചു?  CPM നടത്തിയതെന്ന് ആരോപിക്കപ്പെടുന്ന കൊലപാതകങ്ങളിൽ CBI അന്വേഷണം പാടില്ല എന്ന് വാദിക്കാൻ ഖജനാവിൽ നിന്നും ലക്ഷക്കണക്കിന് രൂപ കൊടുത്തു സുപ്രീം കോടതിയിൽ നിന്ന് വക്കീലന്മാരെ കൊണ്ടുവരാമെങ്കിൽ എന്ത് കൊണ്ട് വിശ്വാസമുള്ള സ്പെഷ്യൽ പ്രോസിക്യൂട്ടർമാറി നിയമിച്ചില്ല? ഇവർ പറയുന്നതിന്റെ അർത്ഥം പിണറായി വിജയൻ എന്ന മുഖ്യമന്ത്രി ഒന്നിനും കൊള്ളാത്ത ഒരാളാണെന്നും തന്റെ വകുപ്പിൽ നടക്കുന്ന കാര്യങ്ങളിൽ പോലും യാതൊരു നിയന്ത്രണവും ഇല്ല എന്നുമല്ലേ?

ഈ കേസിലെ മറ്റൊരു പ്രത്യേകത പ്രതികളും സമൂഹത്തിന്റെ ഉദ്യോഗസ്ഥരിലൊ യാതൊരു സ്വാധീനവും ചെലുത്താൻ തക്ക സാമ്പത്തികമോ സാമൂഹ്യമോ ആയ ശക്തി ഇല്ലാത്തവരാണ് എന്നതാണ്. പിന്നെ എന്തിനാണ് നമ്മുടെ സംവിധാനങ്ങൾ ഒന്നടങ്കം അവരെ രക്ഷപ്പെടുത്താൻ ഇത്രയും വഴിവിട്ട സഹായങ്ങൾ ചെയ്തത്? കേൾക്കുന്ന വിവരങ്ങളുടെ അടിസ്‌ഥാനത്തിൽ ഒരേയൊരു കാരണം അവർക്കു ഭരിക്കുന്ന പാർട്ടിയുടെ സംരക്ഷണം ഉണ്ട് എന്നത് മാത്രമാണ്.

അത്തരമൊരു സാഹചര്യത്തിൽ ഈ കേസിൽ നടന്ന കാര്യങ്ങളിൽ മുഖ്യമന്ത്രി, ശിശുക്ഷേമ മന്ത്രി, (SC/ST) സാമൂഹ്യക്ഷേമ മന്ത്രി എന്നിവരുടെ അനാസ്ഥയോ (ഏറ്റവും ചുരുങ്ങിയത്) അന്യായമായ ഇടപെടലോ (ഏറ്റവും കൂടിയത്) കണ്ടില്ലെന്നു നടിക്കാൻ പ്രതിപക്ഷത്തിനോ സമൂഹത്തിനോ കഴിയില്ല. അതിനെ രാഷ്ട്രീയ മുതലെടുപ്പ് എന്ന് മുദ്രകുത്തി പ്രതിരോധിക്കാൻ ശ്രമിക്കുന്നത് പരിഹാസ്യമാണ്. പകരം ഇനിയെങ്കിലും ഈ കേസിൽ കൃത്യമായി ജനങ്ങൾക്ക് ബോദ്ധ്യം വരുന്ന രീതിയിൽ ഉദ്യോഗസ്ഥർ അടക്കമുള്ള കുറ്റക്കാർക്കെതിരെ നടപടിയെടുത്തു  നീതി ഉറപ്പു വരുത്താനാണ് സർക്കാർ ശ്രമിക്കേണ്ടത്.

രാഷ്ട്രീയം അത്ര മോശമായ കാര്യമല്ലെന്ന് രാഷ്ട്രീയക്കാരെങ്കിലും സമ്മതിക്കണം!

Monday, October 14, 2019

മാധ്യമങ്ങൾ കണ്ടില്ലെന്നു നടിക്കുന്ന Global Hunger Index -2019 റിപ്പോർട്ട്

നമ്മുടെ ലോകത്ത്‌ ആഗോള, ദേശീയ, പ്രാദേശീയ തലങ്ങളിൽ നിലനിൽക്കുന്ന ദാരിദ്ര്യത്തെ അളക്കാൻ തയ്യാറാക്കിയ Global Hunger Index 2019 ലെ വിവരങ്ങൾ പ്രസിദ്ധീകരിച്ചിട്ടുണ്ട്. എന്നാൽ ഈ റിപ്പോർട്ട് പ്രസിദ്ധീകരിച്ച വിവരം പോലും നമ്മുടെ രാജ്യത്തെ മാധ്യമങ്ങൾ കണ്ടില്ലെന്നു നടിക്കുകയാണ് (നിങ്ങളിൽ ആരെങ്കിലും ഏതെങ്കിലും മുഖ്യധാരാ മാധ്യമങ്ങളിൽ ഈ വിവരം ഉൾപ്പെടുത്തിയത് കണ്ടിരുന്നോ?).

കാരണമെന്തെന്ന് അന്വേഷിച്ചു ബുദ്ധിമുട്ടേണ്ടതില്ല. യജമാനൻമാർക്കു പ്രയാസമുണ്ടാക്കുന്ന വിഷയങ്ങൾ തമസ്കരിക്കുക എന്നതാണല്ലോ പുതിയ മോഡിഫൈഡ് ഇന്ത്യയിലെ മാധ്യമധർമ്മം തന്നെ!

2014-ൽ ലോക രാഷ്ട്രങ്ങൾക്കിടയിൽ 55 ആം സ്ഥാനത്തായിരുന്ന ഇന്ത്യ 2016-ൽ 97 ആം സ്ഥാനത്തും 2017-ൽ 100 ആം സ്ഥാനത്തും 2018-ൽ 103 ആം സ്ഥാനത്തും, 2019-ൽ 102 ആം സ്ഥാനത്തും എത്തി നിൽക്കുന്ന വിവരം അത്ര സുഖമുള്ളതല്ലല്ലോ. അതും ചന്ദ്രനിലേക്ക് കുതിക്കുന്ന ഇന്ത്യയുടെ സ്ഥാനം ആഫ്രിക്കൻ ഭൂഖണ്ഡത്തിലെ ദരിദ്രരാജ്യങ്ങൾക്കിടയിൽ ആണ് എന്നിരിക്കെ! അതും, നമ്മുടെ അലവലാതി അയൽക്കാർ പാകിസ്ഥാന്റെ സ്ഥാനം 94 ഉം, ബംഗ്ലാദേശിന്റെ സ്ഥാനം 88 ഉം നേപ്പാളിന്റെതു 73 ഉം ആണെന്ന് ഒക്കെ എങ്ങിനെ ജനങ്ങളെ അറിയിക്കും!

അല്ലെങ്കിലും കുറെ മനുഷ്യർ ദാരിദ്ര്യത്തിലേക്ക് വീഴുന്നു എന്നത് വലിയ കാര്യമാണോ? ഗോമാതാവ് ഒന്നുമല്ലല്ലോ! നോട്ട് നിരോധനത്തിന്റെയും GST യുടെയും ഒക്കെ വൻ വിജയത്തിന് വേണ്ടി ചെറിയ ചില കുരുതികൾ കൊടുക്കുന്നതിൽ എന്താണ് തെറ്റ്, അല്ലെ? ബോളിവുഡിലെ സിനിമകൾ ഹിറ്റ് ആവുന്നിടത്തോളം എന്ത് ദാരിദ്ര്യം!

രാജാവ് നഗ്നനാണെന്ന് വിളിച്ചു പറഞ്ഞു എന്തിനു ബുദ്ധിമുട്ടുകൾ ഏറ്റുവാങ്ങണം! അതിലും എത്രയോ നല്ലത്‌ ദീപസ്തംഭം മഹാശ്ചര്യം നമുക്കും കിട്ടണം പണം എന്നത് തന്നെ!

Saturday, September 21, 2019

കോർപ്പറേറ്റ് നികുതി നിരക്ക് കുറച്ചത് ഗുണം ചെയ്യുമോ?


ഈയിടെ (20/09/2019) പ്രഖ്യാപിച്ച കോർപ്പറേറ്റ് ടാക്സ് കുറച്ച തീരുമാനത്തിന്റെ ഉദ്ദേശശുദ്ധിയെ ചോദ്യം ചെയ്യുന്നില്ലെങ്കിലും അതിന്റെ ലക്ഷ്യങ്ങൾ നേടാനുള്ള കഴിവ് ഒരു വലിയ ചോദ്യചിഹ്നമാണെന്നു പറയാതെ വയ്യ.

പ്രത്യക്ഷത്തിൽ വളരെ നല്ലതെന്നു തോന്നുമെങ്കിലും എന്ത് കൊണ്ട് ആ തീരുമാനം ഫലവത്തായതല്ല എന്നെനിക്കു തോന്നുന്നു എന്ന് ഇവിടെ വിശദീകരിക്കാം. ഞാൻ ഒരു സാമ്പത്തികശാസ്ത്ര വിദഗ്ദ്ധൻ അല്ലാത്തത് കൊണ്ട് തന്നെ ഒരു സാധാരണ മനുഷ്യന്റെ ലോജിക്കും കോമൺ സെൻസുമാണ് ഈ വിശദീകരണത്തിനു അവലംബം എന്ന് കൂടി ഇവിടെ പറഞ്ഞു വെക്കട്ടെ.

ഒന്നാമതായി, ഇന്ത്യയിൽ ഇന്നത്തെ സാമ്പത്തിക രംഗത്തിന്റെ വളർച്ചയിൽ വന്ന കുറവ് എന്തുകൊണ്ടാണ് എന്ന് നോക്കാം. എല്ലാ പഠനങ്ങളും സൂചിപ്പിക്കുന്നത് ഡിമാന്റിൽ വന്ന കുറവ് ആണ് അതിന്റെ കാരണം എന്നാണ്. എപ്പോഴാണ് ഡിമാന്റിൽ കുറവ് വരിക? വാങ്ങുന്നവരുടെ കയ്യിൽ പണമില്ലാതാവുമ്പോൾ ആണല്ലോ അത്. അങ്ങിനെ വരുന്നത്‌ ഒന്നുകിൽ ഉള്ള പണം ഏതാനും വ്യക്തികളുടെ കയ്യിൽ കേന്ദ്രീകരിക്കുമ്പോൾ, അല്ലെങ്കിൽ ആളുകൾക്ക് വ്യാപാരവും ജോലിയും നഷ്ടപ്പെടുന്നതിലൂടെ വരുമാന നഷ്ടം സംഭവിക്കുമ്പോൾ .

2019 ലെ കണക്കു പ്രകാരം ഇന്ത്യയിലെ മൊത്തം സമ്പത്തിന്റെ 73% വും കൈവശം വെക്കുന്നത് മൊത്തം ജനസംഖ്യയുടെ 1% മാത്രം വരുന്ന വിഭാഗമാണ്. അതായത്‌ രാജ്യം സാമ്പത്തികമായി പുരോഗമിക്കുമ്പോഴും അതിന്റെ ഗുണം ബഹുഭൂരിപക്ഷം ജനങ്ങൾക്കും കിട്ടുന്നില്ല. അതുകൊണ്ടു തന്നെയാണ് ക്രമാനുഗതമായി ഡിമാൻഡ് കൂടാത്തതും. ഇപ്പോൾ സർക്കാർ പ്രഖ്യാപിച്ച കോർപറേറ്റ് ടാക്സ് കട്ടും കൂടുതൽ ഗുണം ചെയ്യുക അതേ 1% പേർക്കായിരിക്കും (അവരാണല്ലോ ഏറ്റവും വലിയ നിക്ഷേപകർ). അതും കമ്പനികൾ അധിക ലാഭം ഡിവിഡൻഡ് ആയി ഷെയർ ഹോൾഡർമാർക്കു വീതിച്ചു നൽകിയാൽ മാത്രം. അതായത്, ഈ നീക്കം കൊണ്ട് സാമ്പത്തികരംഗത്ത് ഡിമാൻഡ് കൂട്ടുക എന്ന ലക്‌ഷ്യം കൈവരിക്കാനുള്ള സാദ്ധ്യത വളരെ കുറവാണ് എന്ന് സാരം.

ഒരു എക്കണോമിയിൽ ഡിമാൻഡ് വർദ്ധിപ്പിക്കാനുള്ള ഏക മാർഗ്ഗം കൂടുതൽ ആളുകളുടെ കയ്യിൽ പണത്തിന്റെ ലഭ്യത ഉറപ്പ് വരുത്തുക എന്നതാണ്. തൊഴിലുറപ്പു പോലുള്ള പദ്ധതികളെ പലപ്പോഴും ഒരു വേസ്റ്റ് ആയി പുഛിച്ചു തള്ളുമ്പോൾ നാം മറക്കുന്നത് അതിലൂടെയുള്ള പണത്തിന്റെ ഡിസ്ട്രിബ്യുഷനും തന്മൂലം ഉണ്ടാവുന്ന സാമ്പത്തിക രംഗത്തെ പുരോഗതിയുമാണ്.

രണ്ടാമതായി, സാമ്പത്തിക രംഗത്തെ ഉത്തേജിപ്പിക്കാൻ എത്രത്തോളം ഈ കോർപ്പറേറ്റ് ടാക്സ് കട്ടിനു കഴിയും എന്ന് നോക്കാം. നേരത്തെ പറഞ്ഞ പോലെ, ഇന്നത്തെ നമ്മുടെ സാമ്പത്തിക രംഗം അഭിമുഖീകരിക്കുന്ന പ്രധാന പ്രശ്നം ഡിമാന്ഡിന്റെ അഭാവമാണ്. അഞ്ച് രൂപയുടെ ബിസ്കറ്റ് വാങ്ങാൻ പോലും ആളുകൾ കുറയുന്നു എന്ന് പറയുമ്പോൾ സംഗതിയുടെ ഗൗരവം നമുക്ക് മനസ്സിലാക്കാം. അതേ സമയം ഇപ്പോൾ പ്രഖ്യാപിച്ച Tax Cut എന്താണ് ചെയ്യുന്നത്?

Tax കട്ടിലൂടെ സപ്ലൈ സൈഡിൽ (ഉല്പാദകരുടെ കയ്യിൽ) കൂടുതൽ പണം മിച്ചം വരുന്നു. അവർ ഒന്നുകിൽ അത് ഡിവിഡന്റ് ആയി ഓഹരി ഉടമകൾക്ക് വീതിച്ചു കൊടുക്കും. അതിൽ നല്ലൊരു പങ്കും എത്തിച്ചേരുക, നേരത്തെ പറഞ്ഞ 1% വരുന്ന വിഭാഗത്തിന്റെ കയ്യിൽ തന്നെയാവും. അവരുടെ ആവശ്യങ്ങൾ എല്ലാം തന്നെ ഇപ്പോഴും നടക്കുന്നുണ്ട്. അവർക്കു ഇനിയും കൂടുതൽ സാധനങ്ങൾ വാങ്ങാനോ ഉപോയോഗിക്കാനോ (consumption) കഴിയില്ല. ഒരു പക്ഷെ അവർക്കു ചെയ്യാവുന്നത്, ആ പണം വീണ്ടും നിക്ഷേപിക്കുക എന്നത് തന്നെയാണ്. കമ്പനികളുടെ രണ്ടാമത്തെ option അധിക പണം ഡിവിഡന്റ് ആയി ഓഹരി ഉടമകൾക്ക് കൊടുക്കാതെ പകരം കൂടുതൽ നിക്ഷേപങ്ങൾ നടത്തുക എന്നതാണ്. ഒന്നുകിൽ തങ്ങളുടെ ബിസിനസ്സിന്റെ ഉൽപ്പാദന ക്ഷമത (capacity) കൂട്ടാം, അല്ലെങ്കിൽ പുതിയ ബിസിനസ്സുകളിൽ പ്രവേശിക്കാം. പക്ഷെ, ഇപ്പോഴത്തെ സാഹചര്യത്തിൽ അങ്ങിനെ ചെയ്യാൻ ഏതെങ്കിലും കമ്പനികൾ തയ്യാറാവുമോ എന്ന ചോദ്യം ബാക്കിയാവുന്നു. തങ്ങൾ ഇപ്പോൾ തന്നെ ഉൽപ്പാദിപ്പിക്കുന്ന ഉൽപ്പന്നങ്ങൾ വിറ്റഴിക്കാൻ കഴിയാതെ വിഷമിക്കുന്ന കമ്പനികൾ കൂടുതൽ നിക്ഷേപങ്ങൾക്കു ശ്രമിക്കും എന്ന് കരുതുന്നത് വിഡ്ഢിത്തം തന്നെയല്ലേ?

ചുരുക്കി പറഞ്ഞാൽ, പണത്തിന്റെ ലഭ്യത കൂട്ടി ഡിമാൻഡ് വർദ്ധിപ്പിക്കുന്നതിന് പകരം സർക്കാർ ചെയ്തിരിക്കുന്നത് തങ്ങളുടെ വരുമാനം (ഏകദേശം 1.45 ലക്ഷം കോടി രൂപ) വേണ്ടെന്നു വച്ച് സപ്ലൈ സൈഡിനെ ശക്തിപ്പെടുത്തുക എന്നതാണ്. അതിനു സർക്കാർ നൽകുന്ന വിലയാകട്ടെ, വെൽഫേർ രംഗത്തും മറ്റു രംഗങ്ങളിലും സ്വയം നിക്ഷേപം നടത്തി സാമ്പത്തിക രംഗത്തെ ഉത്തേജിപ്പിക്കാനുള്ള തങ്ങളുടെ കഴിവ് വെട്ടിക്കുറക്കുകയും, ഒപ്പം വർദ്ധിച്ച ധനക്കമ്മി (fiscal deficit) എന്ന ഏറ്റവും അപകടകരമായ ഒരു സ്ഥിതി വിശേഷത്തിലേക്ക്‌ രാജ്യത്തെ നയിക്കുകയുമാണ്.

ഇതിന്റെയെല്ലാം പരിണിത ഫലം എന്താവുമെന്ന് കാത്തിരുന്ന് കാണുക തന്നെ വേണം. ഇന്നലത്തെ ഷെയർ മാർക്കറ്റിൽ ഉണ്ടായ വർദ്ധന ഒന്നിന്റെയും തെളിവല്ല. കമ്പനികൾക്കുള്ള താൽക്കാലിക നേട്ടം ഓഹരി വിലയിലും ഓഹരി നിക്ഷേപകരുടെ മൂഡിലും ഉണ്ടാക്കിയ ചലനം മാത്രമാണത്. ഈ തീരുമാനത്തിന്റെ പരിണിതഫലങ്ങൾ കൂടുതൽ അറിയാൻ തുടങ്ങുമ്പോൾ ഓഹരി വിപണി വീണ്ടും മറ്റൊരു തരത്തിൽ ചിന്തിക്കാൻ നിർബന്ധിതരാകും എന്ന് തന്നെയാണ് എന്റെ വിശ്വാസം.

മറ്റൊരു കാര്യം മനസിലാവാത്തത്, കോർപ്പറേറ്റ് ടാക്‌സിനു പകരം വ്യക്തികളുടെ വരുമാന നികുതിയിൽ കുറവ്  വരുത്താൻ എന്തുകൊണ്ട് സർക്കാർ തയ്യാറായില്ല എന്നതാണ്. അങ്ങിനെ ചെയ്യുമ്പോൾ നേരിട്ട് വ്യക്തികളുടെ കയ്യിലുള്ള പണത്തിന്റെ അളവ് കൂടുകയും അത് ഡിമാൻഡ് വർദ്ധിപ്പിക്കുകയും ചെയ്യുമായിരുന്നു. ഇപ്പോഴും ഞാൻ കരുതുന്നത്, സർക്കാർ വീണ്ടും അത്തരമൊരു തീരുമാനവുമായി മുന്നോട്ടു വന്നേക്കാം എന്ന് തന്നെയാണ്.

നിർത്തുന്നതിനു മുമ്പ് ഒരു കാര്യം കൂടി പറയട്ടെ. കോർപ്പറേറ്റ് നികുതി നിരക്ക് വെട്ടിക്കുറക്കുന്നതിനോട് തത്വത്തിൽ എനിക്ക് എതിർപ്പില്ല (വ്യക്തിപരമായി നേട്ടമാണ് താനും). വിദേശ മൂലധനത്തെ ഇന്ത്യയിലേക്കു ആകർഷിക്കണമെങ്കിൽ ഇവിടുത്തെ ടാക്സ് നിരക്ക് മറ്റു രാജ്യങ്ങളുമായി താരതമ്യം ചെയ്യുമ്പോൾ കുറവ് തന്നെയായിരിക്കണം (വരുമാനം കൂടുന്നതിനനുസരിച്ച് കൂടുതൽ ടാക്സ് പിരിക്കുകയും ആ പണം കൂടുതൽ ആളുകളിൽ എത്താനുള്ള നടപടികൾ സ്വീകരിക്കുകയും ചെയ്യുന്നതിലൂടെ (Equitable Distribution of wealth) സാമ്പത്തിക രംഗത്തെ കൂടുതൽ സുസ്ഥിരമാക്കാം എന്നതാണ് എന്റെ പ്രത്യയശാസ്ത്രപരമായ   നിലപാട്). എന്നാൽ സാമ്പത്തിക രംഗം ഒരു മാന്ദ്യത്തെ നേരിട്ട് കൊണ്ടിരിക്കുമ്പോൾ അങ്ങിനെ ചെയ്യുന്നത്കൊണ്ട് ഉദ്ദേശിച്ച നേട്ടങ്ങൾ കിട്ടാനുള്ള സാദ്ധ്യത തുലോം തുച്ഛമാണ് എന്ന് മാത്രമല്ല ഒരു പക്ഷെ വിപരീതഫലവും ഉണ്ടാക്കിയേക്കാം എന്നതാണ് ഇവിടെ ഞാൻ ചൂണ്ടിക്കാണിക്കുന്നത്. 

Monday, September 16, 2019

പാലാരിവട്ടത്തെ പഞ്ചവടിപ്പാലം

പാലാരിവട്ടം പാലമെന്ന പേരിന് പഞ്ചവടി പാലം എന്ന പേരുമായുള്ള സാമ്യം തികച്ചും യാദൃശ്ചികം മാത്രമാണ്. എന്നാൽ, രണ്ടു പാലങ്ങൾക്കും വന്ന ഗതികേട് പൂർണ്ണമായും മനുഷ്യനിർമ്മിതവും.
കേരളത്തിന് എക്കാലത്തേക്കും അപമാനമായി അവശേഷിക്കും പാലാരിവട്ടം പാലത്തിന്റെ കഥ. പരസ്പരം ചെളി വാരി എറിയലുകൾക്കപ്പുറത്തും താല്ക്കാലിക രാഷ്ട്രീയ മുതലെടുപ്പുകൾക്കപ്പുറത്തും ഈ സംഭവം ഇനിയെങ്കിലും കൃത്യതയോടെ കൈകാര്യം ചെയ്യുക മാത്രമാണ് കേരളത്തിന്റെ മുന്നിലുള്ള ഏക പോംവഴി.
കേവലം സിമന്റും കമ്പിയും കുറച്ച് അഴിമതി നടത്തി എന്ന നിലയിൽ കണ്ടാൽ പോര ഈ സംഭവത്തെ. അഴിമതിയും കൈക്കൂലിയും ഇത്തരം നിർമ്മാണങ്ങളിലെ ഒരു പ്രധാന ചേരുവയാണ് എന്നത് എല്ലാവർക്കും അറിയുന്ന കാര്യമാണ്. അടിസ്ഥാന രൂപരേഖ തയ്യാറാക്കുന്നത് മുതൽ നിർമ്മാണത്തിന്റെ മേൽനോട്ടം വരെ ഉണ്ടായ വീഴ്ചകളാണ് സംഗതി ഇത്രയും വഷളാക്കിയത്. ഇതിനെല്ലാം കാരണക്കാരായവരെ, അവർ ഏത് ഉന്നതരായാലും, കുറ്റമറ്റ അന്വേഷണത്തിലൂടെ നിയമത്തിന്റെ മുന്നിൽ എത്തിക്കുക തന്നെ വേണം.
ഒരേ ഒരു നല്ല കാര്യം കാണാൻ കഴിഞ്ഞത് മൂന്നു വർഷത്തിനുള്ളിൽ ഉണ്ടായ കേടുപാടുകൾക്ക് നിർമ്മാണക്കമ്പനിയിൽ നിന്നും നഷ്ടപരിഹാരം ഈടാക്കാൻ കരാറിൽ ഉള്ള വകുപ്പാണ്. വളരെ വലിയ ഒരു തുക ഇങ്ങനെ ഈടാക്കാൻ ശ്രമിക്കുമ്പോൾ അത് നിയമയുദ്ധങ്ങളിലേക്ക് നീളാനാണ് സാധ്യത. അത് മുൻകൂട്ടി കണ്ട് എല്ലാ ഘട്ടത്തിലും കൃത്യതയോടെ കാര്യങ്ങൾ കൈകാര്യം ചെയ്യണം. ഉദാഹരണത്തിന്, ഇപ്പോൾ തന്നെ, ആവശ്യമായ ലോഡ് ടെസ്റ്റ് നടത്താതെയാണ് പാലം പൊളിച്ചു പുതുക്കിപ്പണിയാൻ തീരുമാനിച്ചത് എന്ന ആരോപണവുമായി കിറ്റ്കോ കമ്പനി രംഗത്ത് വന്നത് മനപ്പൂർവ്വം തന്നെയാണ്. പൊളിച്ചു കഴിഞ്ഞാൽ അത് അനാവശ്യമായിരുന്നെന്നും അത് കൊണ്ട് നഷ്ടപരിഹാരം നൽകാൻ തങ്ങൾക്ക് ബാധ്യതയില്ലെന്നും നിർമ്മാണക്കമ്പനികൾ എടുക്കാൻ പോകുന്ന നിലപാടിന്റെ ആദ്യപടി തന്നെയാണ് ഈ പ്രസ്താവന.
ഈ പഞ്ചവടി, സോറി, പാലാരിവട്ടം പാലത്തിൽ ഇനിയെങ്കിലും നാം ജാഗ്രതയോടെ കാര്യങ്ങൾ ചെയ്യുമെന്നും സംസ്ഥാനത്തെ ജനങ്ങൾക്ക് കൂടുതൽ നഷ്ടം വരുത്തി വെക്കില്ല എന്നും പ്രതീക്ഷിക്കാം.


വാൽക്കഷ്ണം: ഈ പോസ്റ്റ് Facebook ഇൽ ഷെയർ ചെയ്തപ്പോൾ ഒരു സുഹൃത്ത് കമന്റ് ചെയ്തത് തെറ്റാണെന്നു വരട്ടെ എന്നാശിച്ചുകൊണ്ടു തന്നെ ഇവിടെ ചേർക്കട്ടെ! 
"പാലാ തെരഞ്ഞെടുപ്പിന്റെ പശ്ചാത്തലത്തിലാണ് ഈ ധൃതി പിടിച്ചുള്ള തീരുമാനം. ഗർഡറിലും പൈൽ ക്യാപ്പിലും വിള്ളലുകൾ കണ്ടെത്തിയിട്ടുണ്ടെങ്കിലും ഏറ്റവും ദുർബലമായി കാണുന്ന സ്പാനിലെങ്കിലും പരമാവധി ഭാരം കയറ്റി ഒരു Load Test നടത്തിയിട്ട് തീരുമാനിക്കുന്നതായിരുന്നു ഉചിതം. അങ്ങിനെയാവുമ്പോൾ കേസ് കോടതിയിലെത്തുമ്പോൾ നിർമ്മാതാക്കൾക്ക് അനായാസം ഊരിപ്പോകാനുമാവില്ല.
ഇനി ചിലപ്പോൾ, കോൺട്രാക്റ്ററെ കേസിൽ ജയിപ്പിക്കാനായും അങ്ങിനെ ചെയ്യാം.
പാലാ തെരഞ്ഞെടുപ്പ് കഴിഞ്ഞാൽ ചിലപ്പോൾ മുഖ്യമന്ത്രി തീരുമാനം മാറ്റാം.
ചെങ്ങന്നൂർ തെരഞ്ഞെടുപ്പ് സമയത്ത് സോളാർ കേസ് ഉപയോഗിച്ച പോലെ!"