Showing posts with label Supreme Court. Show all posts
Showing posts with label Supreme Court. Show all posts

Friday, August 7, 2020

മൈ ലോർഡ്, ബഹുമാനം പിടിച്ചു വാങ്ങേണ്ടതല്ല, അത് തനിയെ തോന്നേണ്ടതാണ്.

അഡ്വക്കേറ്റ് പ്രശാന്ത് ഭൂഷണെതിരെ കോടതി അലക്ഷ്യത്തിനു നടപടി തുടങ്ങിയപ്പോൾ സുപ്രീംകോർട്ട് ഓർത്തിരിക്കില്ല അതൊരു വടി കൊടുത്തു അടി വാങ്ങൽ ആവുമെന്ന്. അടുത്ത കാലത്തു സുപ്രീം കോടതിയുടെ കാർപ്പെറ്റിനടിയിൽ തള്ളിക്കയറ്റിയ പല ചീഞ്ഞു നാറുന്ന വിഷയങ്ങളും ഇപ്പോൾ സുപ്രീം കോടതിയിൽ ഉയർത്തപ്പെടുകയും ജുഡീഷ്യൽ റെക്കോർഡിന്റെ ഭാഗമാവുകയും ചെയ്യുകയാണ്. 

ഒരു ചീഫ് ജസ്റ്റിസ് ഒരു ശനിയാഴ്ച ദിവസം തന്റെ സ്വന്തം പേരിൽ ഉയർന്ന ലൈംഗികാരോപണം സ്വയം തട്ടിക്കൂട്ടിയ ഒരു ബെഞ്ചിലിരുന്നു തീർപ്പാക്കിയ ഇന്ത്യൻ സുപ്രീം കോടതിയുടെ ചരിത്രത്തിലെ ഏറ്റവും നാണം കേട്ട സംഭവവും തുടർന്ന് ആ ചീഫ് ജസ്റ്റിസ് വിരമിച്ച ഉടനെ സർക്കാരിന്റെ ഔദാര്യം നക്കി രാജ്യസഭയിലെ മെമ്പറായതും ഗുരുതരമായ ആരോപണം ഉന്നയിച്ച സ്ത്രീയെ തിരിച്ചു സുപ്രീം കോടതിയിൽ തന്നെ ജോലിക്കു പ്രവേശിപ്പിച്ചതും എല്ലാം ഇപ്പോൾ തുറന്ന കോർട്ടിൽ ചർച്ചയാവുന്നു. 

ചില ജഡ്ജുമാരുടെ ബെഞ്ചുകൾക്കു മുന്നിൽ മാത്രം ഭരണക്കാർക്ക് താല്പര്യമുള്ള വിഷയങ്ങൾ എത്തിച്ചേരുന്നത് പോലെയുള്ള വിഷയങ്ങൾ എല്ലാം പൊതു സമൂഹത്തിനു മുന്നിൽ ചർച്ച ചെയ്യപ്പെടുമ്പോൾ ഒരു പക്ഷെ പ്രശാന്ത് ഭൂഷൺ കരുതുന്നുണ്ടാവാം ഇനി ശിക്ഷിക്കപ്പെട്ടു ജയിലിൽ പോവേണ്ടി വന്നാലും സാരമില്ല എന്ന്. 

കണ്ണാടി കൂട്ടിലിരുന്ന്,  സീല് ചെയ്ത കവറുകളിലൂടെ ഭരണക്കാർക്ക് ഒത്താശ ചെയ്ത്, വിരമിച്ചതിനു ശേഷമുള്ള ആനുകൂല്യങ്ങൾ ഉറപ്പിക്കുന്ന ജഡ്ജുമാർ കോടതി അലക്ഷ്യം പോലുള്ള വലിയ വലിയ കല്ലുകൾ പൗരന്മാർക്കു നേരെ എറിയാതെ നോക്കുന്നതാവും ഉചിതം! 

കവി പാടിയ പോലെ, പർദ്ദേ മേം രഹനേ ദോ, പർദ്ദ നാ ഉദ്ധാവോ, പർദ്ദ ജോ ഉഡ്‌ഗയാതൊ, ഖുൽജായേഗാ.... 


വിശദവിവരങ്ങൾക്ക്: https://www.thequint.com/news/law/supreme-court-prashant-bhushan-contempt-case-hearing-dushyant-dave-highlights

Tuesday, December 17, 2019

പൗരത്വ ഭേദഗതി നിയമം എന്ത് കൊണ്ട് എതിർക്കപ്പെടണം?

പൗരത്വ രജിസ്റ്ററിൽ  (NRC) എന്തെങ്കിലും പ്രശ്നമുണ്ടെങ്കിൽ അപ്പോൾ നോക്കിയാൽ പോരെ?
തെരെഞ്ഞെടുക്കപ്പെട്ട കേന്ദ്രസർക്കാർ കൊണ്ട് വന്ന പൗരത്വ ഭേദഗതി നിയമത്തെ (CAA) എങ്ങിനെയാണ് എതിർക്കുക?
നിയമത്തിൽ തെറ്റുണ്ടെങ്കിൽ കോടതിയിൽ അല്ലെ പോകേണ്ടത്? കോടതി പറയുന്നത് അന്തിമമല്ലേ?

CAA-NRC ക്കെതിരെയുള്ള പ്രതിഷേധത്തെ കുറിച്ച് ഉയർന്നു വരുന്ന ചില ചോദ്യങ്ങൾ ആണ് മുകളിൽ കൊടുത്തത്‌. അവയ്ക്കുള്ള മറുപടിയാണ് ഈ പോസ്റ്റിൽ. ഈ മറുപടി ഏതെങ്കിലും രാഷ്ട്രീയ പാർട്ടിയുടേയോ സംഘടനകളുടെയോ നിലപാടുകൾ അല്ല, മറിച്ച് എന്റെ വ്യക്തിപരമായ ബോധ്യങ്ങൾ മാത്രമാണ്.

ആദ്യമേ പറയട്ടെ, ജനാധിപത്യ സമൂഹങ്ങളെ വ്യത്യസ്തമാക്കുന്നത് നിയമനിർമ്മാണങ്ങളിൽ നേരിട്ട് സ്വാധീനം ചെലുത്താൻ ജനങ്ങൾക്കുള്ള അവസരവും കടമയുമാണ്. തെരെഞ്ഞെടുപ്പ് കഴിഞ്ഞാൽ പിന്നെ അഞ്ചു വർഷം ഭരണത്തിൽ ഇരിക്കുന്നവർക്ക് എന്തും ചെയ്യാനുള്ള അവകാശം വിട്ടുകൊടുക്കലല്ല ജനാധിപത്യം.

CAA ക്ക് ശേഷം NRC എന്ന് വ്യക്തമാക്കിയത് മറ്റാരുമല്ല, ഇന്ത്യയുടെ ആഭ്യന്തര മന്ത്രിയാണ്. അപ്പോൾ NRC വരുന്നു എന്നത് വെറും ഊഹാപോഹമല്ല.

നമ്മുടെ മുമ്പിൽ NRC യുടെ രണ്ടു ദൃഷ്‌ഠാന്തങ്ങൾ ഇപ്പോൾ തന്നെയുണ്ട്. ഒന്ന് മ്യാന്മറിൽ നടന്നത്- അതിന്റെ ബാക്കി പത്രമാണ് ഇന്ന് ഗതി കിട്ടാതെ അലയുന്ന രോഹിൻഗ്യകൾ. രണ്ട്, ആസ്സാമിൽ നടന്ന NRC. ഉദ്ദേശം 1600 കോടി രൂപ ചെലവിട്ട്  എത്രയോ ജീവിതങ്ങൾ തുലച്ചു കൊണ്ട് തയ്യാറാക്കിയ ആസ്സാമിലെ NRC യിൽ നിന്നും പുറത്തായ 19 ലക്ഷത്തിൽ പരം ആളുകൾ അനുഭവിക്കുന്ന നിസ്സഹായതയും പ്രയാസങ്ങളും നമ്മുടെ മുന്നിലുണ്ട്. എന്നിട്ടും നാം സർക്കാരിനെ വിശ്വസിച്ചു വരുന്നത് വരുമ്പോൾ കാണാം എന്ന് പറഞ്ഞിരിക്കണോ?

ഇന്ത്യയിലെ മുഴുവൻ ജനങ്ങളെയും ബുദ്ധിമുട്ടിലാക്കാൻ പോവുന്ന NRC എന്തിനാണ് നടപ്പിലാക്കുന്നത് എന്നറിയാനുള്ള അവകാശം ഇന്ത്യക്കാർക്കില്ലേ? എന്താണ് NRC ക്കു ശേഷം നടക്കാൻ പോവുന്നത്? NRC യിൽ പേര് വരാത്ത ഹതഭാഗ്യർക്ക് എന്താണ് സംഭവിക്കുക? അവർ അഫ്ഗാനിസ്ഥാൻ, ബംഗ്ലാദേശ്, അല്ലെങ്കിൽ പാകിസ്ഥാനിൽ നിന്നും വന്ന ഹിന്ദു, ബുദ്ധ, ജൈന, ക്രൈസ്തവ, പാഴ്സി, സിഖ് മതങ്ങളിൽ പെട്ടവരാണ് എങ്കിൽ CAA പ്രകാരം പൗരത്വം ലഭിക്കും. എന്നാൽ അങ്ങിനെ വന്നവരാണ് എന്ന് തെളിയിക്കാനുള്ള രേഖകൾ ഇല്ലാത്ത ഇന്ത്യക്കാരോ മതിയായ രേഖകൾ ഇല്ലാത്ത ഇന്ത്യൻ മുസ്ലിങ്ങളോ ആയവർ എന്ത് ചെയ്യും? അവരെ ഒരു രാജ്യവും സ്വീകരിക്കുകയില്ല എന്നത് വ്യക്തമല്ലേ? അപ്പോൾ അവരെ ജയിലിലോ ക്യാമ്പുകളോ അടച്ചിടുമോ? എങ്കിൽ അവരുടെ ചെലവ് ആര് വഹിക്കും? ജീവപര്യന്തം തടവിൽ കിടക്കുന്നവർ കഴിക്കുന്ന ഭക്ഷണത്തിന്റെ കണക്കു പറയുന്ന നമ്മൾ നാളെ ഈ ക്യാമ്പുകളിൽ കിടക്കുന്നവരെ വെടിവെച്ചു കൊന്നു ചിലവ്‌ ചുരുക്കാൻ പറയില്ല എന്നാരു കണ്ടു?

ഇന്ന് നമ്മോടൊപ്പം കഴിയുന്ന പാവപ്പെട്ട (ഹിന്ദുക്കളും മുസ്ലിങ്ങളും അടങ്ങുന്ന) സഹോദരീ-സഹോദരന്മാരെ നാളെ ആരുമല്ലാത്തവരാക്കി മാറ്റുന്ന ഒരു നടപടിക്കു നേരെ നാം കണ്ണടയ്ക്കണോ?

ഇനി തെരെഞ്ഞെടുക്കപ്പെട്ട കേന്ദ്ര സർക്കാർ കൊണ്ട് വന്ന നിയമത്തെ എതിർക്കരുതെന്ന വാദം നോക്കാം. സ്വതന്ത്ര ഇന്ത്യയിൽ തെരെഞ്ഞെടുക്കപ്പെട്ടതല്ലാത്ത ഒരു സർക്കാരും നിലവിൽ ഉണ്ടായിരുന്നില്ല. 2104 നു മുമ്പും എല്ലാ സർക്കാരുകളും ജനങ്ങളാൽ തെരഞ്ഞെടുക്കപ്പെട്ടത് തന്നെയായിരുന്നു. എല്ലാ നിയമങ്ങളും പാസ്സായതും അത്തരം സർക്കാരുകളുടെ പിന്തുണയോടെ മാത്രമായിരുന്നു. അങ്ങനെ പാസ്സാക്കിയ പല നിയമങ്ങളും കോടതികളിൽ പലപ്പോഴും ചോദ്യ ചെയ്യപ്പെട്ടിട്ടുണ്ട്. കോടതികൾ ആ നിയമങ്ങൾ നമ്മുടെ ഭരണഘടനയ്ക്ക് വിരുദ്ധമാണ് എന്ന് കണ്ടു അസാധുവാക്കുകയും ചെയ്തിട്ടുണ്ട്. പറഞ്ഞു വന്നത്, തെരെഞ്ഞെടുത്ത സർക്കാർ പാസ്സാക്കിയ നിയമങ്ങളെയെല്ലാം എതിർക്കാതെ സ്വീകരിക്കാൻ നാം ബാധ്യസ്ഥരല്ല എന്ന് തന്നെയാണ്.

മറ്റൊന്ന് കേന്ദ്ര സർക്കാരിന്റെ ഉദ്ദേശ്യശുദ്ധിയെ കുറിച്ചുള്ളതാണ്. ഇതേ സർക്കാരാണ് മുത്തലാഖ് ഒരു ക്രിമിനൽ കുറ്റമാക്കിയത്. അത് നല്ല കാര്യമല്ലേ എന്നും മുസ്ലിം സ്‍ത്രീകൾക്കു ഗുണകരമല്ല എന്നും ചിന്തിക്കുന്നവർ ഉണ്ടാവാം. അവരോട് ഒന്നേ ചോദിക്കാനുള്ളൂ. ഗുണകരമാണ് എങ്കിൽ എന്തെ ഹിന്ദു സ്ത്രീകൾക്ക് ആ ഗുണം സർക്കാർ കൊടുക്കുന്നില്ല? മുത്തലാഖ് കോടതി തന്നെ നിയമവിരുദ്ധമായി പ്രഖ്യാപിച്ചതായിരുന്നു. അതിനർത്ഥം മുത്തലാഖ് ചൊല്ലി ഭാര്യയെ ഒരാൾക്ക് ഇപ്പോൾ വിവാഹമോചനം ചെയ്യാനാവില്ല. അങ്ങിനെ ചൊല്ലി ഭാര്യയെ പുറത്താക്കുന്ന ഒരു വ്യക്തി വാസ്തവത്തിൽ ചെയ്യുന്നത് ഭാര്യയെ ഉപേക്ഷിക്കലാണ്. അത്തരം ഉപേക്ഷിക്കൽ ഇസ്ലാം മതത്തിൽ മാത്രമാണെന്ന് ആരും പറയില്ലല്ലോ. ഒരു ഹിന്ദു രണ്ടു വർഷം തുടർച്ചയായി ഉപേക്ഷിച്ചാൽ മാത്രമേ വിവാഹമോചനത്തിനു പോലും മതിയായ കരണമാവുന്നുള്ളൂ എന്നിരിക്കെ, യാതൊരു നിയമ സാധുതയുമില്ലാത്ത മുത്തലാഖ് ചൊല്ലുമ്പോൾ തന്നെ ഒരു മുസ്ലിമിനെ ക്രിമിനൽ കുറ്റത്തിന് ജയിലിൽ അടക്കുകയാണ് ചെയ്യുന്നത്. വ്യക്തമായി മതത്തിന്റെ മാത്രം പേരിൽ വിവേചനം കാണിക്കുന്ന ഒരു നിയമം പാസ്സാക്കിയ സർക്കാർ ആണിതെന്നത് പ്രശ്നങ്ങളെ കൂടുതൽ സങ്കീർണമാക്കുന്നു.

ഇനി കോടതിയുടെ കാര്യം. കോടതിയിൽ നീതി വൈകുന്നു എന്നും വിശ്വാസമില്ലെന്നും പറഞ്ഞു ഹൈദരാബാദിലെ കസ്റ്റഡി കൊലപാതകത്തെ ഒക്കെ ന്യായീകരികരിക്കുന്നവർ തന്നെയാണ് ഈ കാര്യത്തിൽ കോടതിയിൽ പോവൂ എന്ന് ആഹ്വാനം ചെയ്യുന്നത് എന്നതിലെ വിരോധാഭാസം നമുക്ക് മറക്കാം. ജനങ്ങളെ ബാധിക്കുന്ന ഓരോ പ്രശ്നത്തിലും ഇടപെടാൻ മടിക്കുന്ന കോടതി ആണ് ഇന്ന് കാണാൻ കഴിയുന്നത് എന്ന് നമുക്ക് കാണാം. ഉദാഹരണത്തിന്, നോട്ടുനിരോധനം വന്നപ്പോൾ അതിനെതിരെ കൊടുത്ത കേസുകൾ ഇപ്പോഴും തീരുമാനമായില്ല. ഒരു സംസ്ഥാനത്തെ ഏകപക്ഷീയമായി വെട്ടിമുറിക്കുകയും അവിടുത്തെ ജനങ്ങളെ ഫോണും ഇന്റർനെറ്റും പോലുമില്ലാതെ തുറന്ന ജയിലുകളിൽ എന്ന പോലെ അടച്ചിടാൻ തുടങ്ങിയിട്ടും നാല് മാസത്തിൽ കൂടുതൽ ആയി എന്നും ഇതുവരെ കോടതി ബന്ധപ്പെട്ടവരെ കേൾക്കുന്നത് പോലും പൂർണമായിട്ടില്ല എന്നും അറിയുക.

ഒന്നോർക്കുക. നാസി സർക്കാരിന്റെ ഗ്യാസ് ചേമ്പറുകൾ ഒരു തുടക്കമായിരുന്നില്ല, വളരെക്കാലമായി ഊട്ടി വളർത്തിയ വെറുപ്പിന്റെയും വിവേചനങ്ങളുടെയും ഒടുക്കമായിരുന്നു.

അതുകൊണ്ട് CAA യും NRC യും ഒന്ന് തന്നെ ആണെന്നും  അവയ്‌ക്കെതിരെയുള്ള പ്രതിഷേധം ശക്തമായി തന്നെ തുടരണമെന്നും (എന്നാൽ അക്രമത്തിന്റെ മാർഗ്ഗം അവലംബിക്കരുത് എന്നും) ആണ് എനിക്ക് ഒരു ഉത്തരവാദപ്പെട്ട ഇന്ത്യൻ പൗരൻ എന്ന നിലയിൽ പറയാനുള്ളത്.


Wednesday, December 4, 2019

CAB യും NRC യും- നമ്മുടെ രാജ്യത്തിൻറെ പോക്ക് എങ്ങോട്ട്?


കേന്ദ്ര മന്ത്രിസഭ ഒരിക്കൽ കൂടി Citizenship Amendment Bill (CAB) ന് അംഗീകാരം കൊടുത്തിരിക്കുന്നു. ഇനി പാർലിമെന്റിൽ അവതരിപ്പിച്ചു പാസ്സാക്കിയാൽ അത് നമ്മുടെ രാജ്യത്തെ നിയമമാകും.
പ്രതീക്ഷിക്കാവുന്ന പോലെ ബിജെപി ഭക്തർ എല്ലാം തന്നെ ബില്ലിനെ കണ്ണടച്ച് പിന്താങ്ങും. എന്നാൽ ചില 'നിക്ഷ്പക്ഷമതികളും' ഈ ബില്ലിനെ അനുകൂലിക്കുന്നുണ്ട്. അവരുടെ കണ്ണിൽ നമ്മുടെ അയൽരാജ്യങ്ങളിൽ മതപരമായ പീഡനങ്ങൾക്കു വിധേയരാവുന്ന ന്യൂനപക്ഷസമുദായങ്ങളിലെ അംഗങ്ങൾക്കു ആശ്രയം കൊടുക്കുക എന്നത് വളരെ നല്ലൊരു ഉദ്ധേശ്യമാണ്.
ഒറ്റനോട്ടത്തിൽ, പീഡനങ്ങൾക്കു വിധേയരാവുന്ന ന്യൂനപക്ഷങ്ങൾക്ക് അഭയം കൊടുക്കുന്നത് ഭാരതത്തിന്റെ ഉന്നതമായ മൂല്യങ്ങളുടെ പ്രയോഗം മാത്രമാണെന്ന് തോന്നിയേക്കാം. എന്നാൽ CAB ക്കു പിന്നിലുള്ള യഥാർത്ഥ ഉദ്ദേശ്യം അത്ര പരിശുദ്ധമല്ല. അതിന്റെ യഥാർത്ഥ ഉദ്ദേശ്യം ഭാരതത്തിലെ ഏറ്റവും വലിയ ന്യൂനപക്ഷമായ മുസ്ലിങ്ങളെ പീഡിപ്പിക്കുക എന്നതാണ് എന്റെ നിരീക്ഷണം. അത് ഞാൻ ഈ പോസ്റ്റിലൂടെ വ്യക്തമാക്കാം.
മന്ത്രിസഭ അംഗീകരിച്ച CAB യിൽ പറയുന്നത്, ഡിസംബർ 2014 ന് മുമ്പ്‌ ഭാരതത്തിൽ പ്രവേശിച്ച പാകിസ്ഥാൻ, ബംഗ്ലാദേശ്, അഫ്ഗാനിസ്ഥാൻ എന്നിവിടങ്ങളിൽ നിന്നുമുള്ള മുസ്ലിങ്ങൾ ഒഴിച്ചുള്ള എല്ലാ അനധികൃത കുടിയേറ്റക്കാർക്കും (അതായത് ഹിന്ദു, സിഖ്, ബുദ്ധ, ക്രിസ്ത്യൻ, ജെയിൻ, പാഴ്സി മതങ്ങളിൽ പെട്ടവർക്ക്) ഇന്ത്യൻ പൗരത്വം നൽകും എന്നാണ്. അഞ്ചു വർഷമായി അവർ ഇന്ത്യയിൽ എത്തിയിട്ട് എന്ന് മാത്രം കാണിച്ചാൽ മതി- അവർ എന്തിനു വന്നു, എങ്ങിനെ വന്നു എന്നതൊന്നും ഒരു പ്രശ്നമല്ല!
ഈ അനധികൃത കുടിയേറ്റക്കാർ ഭാരതത്തിലേക്ക് നുഴഞ്ഞു കയറിയത് മതപരമായ പീഡനങ്ങൾ കൊണ്ട് തന്നെയാണോ അതോ മറ്റെന്തെങ്കിലും ഉദ്ദേശത്തോടെയാണോ എന്നൊന്നും ആരും പരിശോധിക്കില്ല. കാരണം അവർക്കെതിരെ നിലവിലുള്ള എല്ലാ നടപടികളും ഈ ബില്ല് നിയമമാവുന്നതോടെ അസാധുവാകും!
മറ്റൊരു കാര്യം ഈ ബില്ല്‌ ഭാവിയിലെ പീഠനങ്ങളിൽ നിന്നും ന്യൂനപക്ഷങ്ങളെ സംരക്ഷിക്കാനുള്ളതല്ല എന്നതാണ്. 2014 ഡിസംബറിനു മുമ്പ് ഭാരത്തിലേക്കു വന്നവർക്കാണ് ഇതിന്റെ ഗുണം. അതുപോലെ, ഈ ഗുണം എല്ലാ പീഡിതർക്കുമില്ല എന്നതും ശ്രദ്ധേയമാണ്. ഉദാഹരണത്തിന് ശ്രീലങ്കയിൽ നിന്നും രക്ഷപ്പെട്ട് ഇന്ത്യയിലേക്ക് വന്ന തമിഴ് വംശജർക്കോ ബർമയിൽ നിന്നും രക്ഷപ്പെട്ടു വന്ന റോഹിൻഗ്യകൾക്കോ ഇതിന്റെ ഗുണം കിട്ടില്ല.
അപ്പോഴും CAB യുടെ ഉദ്ദേശ്യം പിന്നെ എന്ത് എന്ന ചോദ്യം നിലനിൽക്കുന്നു. അതറിയാൻ, CAB യെ ഈ സർക്കാരിന്റെ മറ്റൊരു ഇഷ്ടഭാജനമായ National Register of Citizens (NRC) യുമായി ചേർത്ത് വായിക്കണം.
CAB യുടെ സഹായത്തോടെ, ഇന്ത്യയിലെ മുസ്ലിങ്ങൾ അല്ലാത്ത എല്ലാ താമസക്കാർക്കും അവർ 2014 ഡിസംബറിനു മുമ്പ് ഇന്ത്യയിൽ ഉണ്ടായിരുന്നു എന്നതിന് തെളിവ് നൽകിയാൽ ഇന്ത്യൻ പൗരന്മാർ ആണെന്ന് സ്ഥാപിക്കാം. അതോടെ NRC യിൽ പേര് ചേർക്കപ്പെടും ചെയ്യും. എന്നാൽ മുസ്ലിംകൾക്ക് മാത്രം പതിറ്റാണ്ടുകൾക്ക് മുമ്പുള്ള അവരുടെ കുടുംബചരിത്രം തെളിവുകൾ നൽകി ബന്ധപ്പെട്ട ഉദ്യോഗസ്ഥരെ ബോധ്യപ്പെടുത്തിയാൽ മാത്രമേ NRC യിൽ അംഗത്വം ലഭിക്കുകയുള്ളൂ. അതായത്, 2014 ഇൽ ഇന്ത്യയിലേക്ക് വന്ന ഒരു ബംഗ്ലാദേശി ഹിന്ദുവിന് NRC യിൽ പേര് എളുപ്പത്തിൽ ചേർക്കാം, പക്ഷെ തലമുറകളായി ഇന്ത്യയിൽ ജനിച്ചു വളർന്ന ഒരു മുസ്ലിമിന് തന്റെ പൗരത്വം തെളിയിക്കേണ്ട ബാധ്യത ഉണ്ടാവും. മുസ്ലിംകൾക്ക് മാത്രമേ ഈ ബാധ്യത ഉണ്ടാവൂ എന്നതാണ് പുതിയ CAB യുടെ പരിണിതഫലം.
തലമുറകൾക്കു മുമ്പുള്ള ചരിത്രം രേഖകളുടെ അടിസ്ഥാനത്തിൽ ഉദ്യോഗസ്ഥരെ ബോദ്ധ്യപ്പെടുത്തുക എന്നത് എത്ര ദുഷ്കരമാണെന്നതിന് ആസ്സാമിൽ നടക്കുന്ന കാര്യങ്ങൾ നമ്മുടെ മുന്നിൽ ധൃഷ്ടാന്തമാണ്.
എത്രയോ പാവപ്പെട്ട മുസ്ലിങ്ങളെ അരക്ഷിതാവസ്ഥയിലേക്കു തള്ളിയിടുകയാണ് പ്രത്യക്ഷത്തിൽ പരസ്പരബന്ധമില്ലാത്തതെന്നു തോന്നാവുന്ന ഈ രണ്ടു കാര്യങ്ങളിലൂടെ കേന്ദ്ര സർക്കാർ ചെയ്യുന്നത്.
പീഢിക്കപ്പെടുന്ന ന്യൂനപക്ഷങ്ങൾക്ക് അഭയം കൊടുക്കുക എന്നതാണ് ലക്ഷ്യമെങ്കിൽ എന്തിനു മുസ്ലിങ്ങളെ മാത്രം ഒഴിച്ച് നിർത്തണം? ഇനി മുസ്ലിങ്ങൾ മതപരമായി പീഢിക്കപ്പെടുന്നില്ല എന്നതാണ് വാദമെങ്കിൽ അങ്ങനെ അഭയം ചോദിച്ചു വരുന്ന മുസ്ലിങ്ങൾക്ക് പീഡനം തെളിയിക്കാൻ കഴിഞ്ഞില്ലെങ്കിൽ പൗരത്വം കൊടുക്കാതിരുന്നാൽ പോരെ? അപ്പോൾ അതല്ല കാര്യമെന്ന് വ്യക്തം!
മതസ്പർദ്ധ വളർത്തി ജനങ്ങളെ രണ്ടു തട്ടിലാക്കി, കാതലായ പ്രശ്നങ്ങളിൽ നിന്നും അവരുടെ ശ്രദ്ധ തിരിച്ചു വിടുക എന്ന ഗൂഢ ലക്ഷ്യമാണ് ഇത്തരമൊരു നീക്കത്തിന് പിന്നിൽ എന്ന് തന്നെ സംശയിക്കേണ്ടിയിരിക്കുന്നു.
ഏതായാലും മതത്തിന്റെയോ വിശ്വാസത്തിന്റെയോ പേരിൽ ഭേദഭാവം കാണിക്കുന്നത് നമ്മുടെ ഭരണഘടനയുടെ അടിസ്ഥാന തത്വങ്ങൾ എന്ന് സുപ്രീംകോടതി തന്നെ പലവട്ടം കണ്ടെത്തിയിട്ടുള്ള മതേതരത്വത്തിനു കടക വിരുദ്ധമാണെന്ന കാര്യം വ്യക്തമാണ്.
NRC യും CAB യും കൂടി ഇന്ത്യ എന്ന ഉന്നതമായ സങ്കൽപ്പത്തിന്റെ തന്നെ കുഴിച്ചുമൂടും എന്നതിൽ സംശയമില്ല. ഇനി അറിയാനുള്ളത് ഇത്രമാത്രം:
- ഏതൊക്കെ പാർട്ടികൾ ഈ ജനവിരുദ്ധവും ഭരണഘടനാ വിരുദ്ധവും ആയ ബില്ലിനെ നിയമമാക്കാൻ സഹായിക്കും?
- ഇത്തരമൊരു നിയമത്തെ തടയാനുള്ള തങ്ങളുടെ ചുമതല നിറവേറ്റുന്നതിൽ പാർലിമെന്റ് പരാജയപ്പെട്ടാൽ നമ്മുടെ സുപ്രീം കോടതി എത്ര വേഗത്തിലും എത്ര കാര്യക്ഷമമായും ഭരണഘടനയുടെ അന്തസ്സത്ത സംരക്ഷിക്കുന്നതിൽ തങ്ങളുടെ ചുമതല നിറവേറ്റി ഈ നിയമത്തെ അസാധുവാക്കും?
അതുവരെ, ശ്വാസമടക്കിപിടിച്ചു കൊണ്ട് മാത്രം ചിന്തിക്കുന്ന ഓരോ മനുഷ്യനും നമ്മുടെ രാജ്യത്തിൻറെ ഭാവിയെക്കുറിച്ചു ആശങ്കാകുലരാവാം!

Wednesday, November 6, 2019

നിരോധിക്കപ്പെട്ട സംഘടനയിലെ അംഗത്വവും UAPA യും.

സമീപകാല സംഭവങ്ങളുടെ വെളിച്ചത്തിൽ നിരോധിക്കപ്പെട്ട സംഘടനയിൽ അംഗമായാൽ UAPA ചുമത്തിക്കൂടേ എന്ന ന്യായമായ ചോദ്യം പലരും ഉന്നയിക്കുന്നുണ്ട്. ഇക്കാര്യത്തിൽ ഒന്നുരണ്ടു കാര്യങ്ങൾ ചൂണ്ടിക്കാണിക്കട്ടെ.

ഒന്നാമതായി, ഇത്തരം സംഘടനകൾ വ്യക്തമായ മെമ്പർഷിപ് രജിസ്റ്റർ ഒന്നും സൂക്ഷിക്കുമെന്നു കരുതാൻ നിർവ്വാഹമില്ല. അത്കൊണ്ട് പലപ്പോഴും ദുർബ്ബലമായ സാഹചര്യ തെളിവുകളോ കസ്റ്റഡിയിൽ മർദ്ദനത്തിലൂടെ നേടിയെടുത്ത കുറ്റസമ്മത മൊഴിയോ ഒക്കെ ആശ്രയിച്ചായിരിക്കും പോലീസ് അത്തരം സംഘടനയിലെ അംഗത്വം തെളിയിക്കാൻ ശ്രമിക്കുന്നത്. അങ്ങനെ ചെയ്യുന്നതിലെ അപകടം (അടുത്ത കാലത്തു നടന്ന കസ്റ്റഡി മരണങ്ങളുടെ വെളിച്ചത്തിൽ തന്നെ) വ്യക്തമാണല്ലോ.

രണ്ടാമതായി, ഇന്ന് ഇക്കാര്യത്തിൽ നിലവിലുള്ള നിയമം സുപ്രീം കോടതിയുടെ 2011 ഇൽ പുറപ്പെടുവിച്ച Arup Bhuyan vs State Of Assam എന്ന കേസിലെ വിധിയാണ്. കേന്ദ്ര സർക്കാർ ഈ വിധിയുടെ റിവ്യൂ ആവശ്യപ്പെട്ടിട്ടുണ്ടെകിലും ഇതുവരെ ആ വിധി സുപ്രീം കോടതി പുനഃപരിശോധിക്കുകയോ തിരുത്തുകയ ചെയ്തിട്ടില്ല. ആ വിധിയുടെ കാതലായ ഭാഗം ഇതാണ്:

"mere membership of a banned organisation will not make a person a criminal unless he resorts to violence or incites people to violence or creates public disorder by violence or incitement to violence"

അതായത്, ഒരു നിരോധിക്കപ്പെട്ട സംഘടനയുടെ അംഗമാണ് എന്നത് മാത്രം ഏതൊരു വ്യക്തിയെയും കുറ്റവാളി ആക്കുന്നില്ല. ആ വ്യക്തി സംഘടനയുടെ ഭാഗമായി ഏതെങ്കിലും അക്രമപ്രവർത്തികളിൽ ഏർപ്പെടുകയോ ആളുകളെ അത്തരം പ്രവർത്തികളിൽ ഏർപ്പെടാൻ പ്രേരിപ്പിക്കുകയോ ഒക്കെ ചെയ്താൽ മാത്രമേ കുറ്റവാളി ആവുകയുള്ളൂ.

ഈ വിധിയിൽ തന്നെ ഇന്ത്യൻ നിയമം 'Guilt By Association' എന്ന തത്വം അംഗീകരിക്കുന്നില്ല എന്ന് കോടതി വ്യക്തമാക്കുന്നുണ്ട്. കൂടുതൽ അറിയാൻ വിധിയുടെ link ഇതിനോടൊപ്പം ചേർക്കുന്നു.

Arup Bhuyan vs State Of Assam on 3 February, 2011
https://indiankanoon.org/doc/792920/

നിയമത്തിന്റെ ഇത്തരം ഒരു വായന പലർക്കും, പ്രത്യേകിച്ച് അന്വേഷണത്തിൽ ഏർപ്പെടുന്ന പോലീസുകാർക്കും അതിദേശീയത തലയ്ക്കു പിടിച്ചവർക്കും അരോചകമായി തോന്നിയേക്കാം. പക്ഷെ, ഈ വിധി തികച്ചും നമ്മുടെ ഭരണഘടന നൽകുന്ന പൗരാവകാശങ്ങളുടെ വെളിച്ചത്തിൽ അത്യന്തം ശരിയായ നിലപാട് തന്നെയാണ് എന്ന് കാണാൻ പ്രയാസമില്ല.

Thursday, August 29, 2019

ഹേബിയസ് കോർപ്പസും കാശ്മീരും..

ഹേബിയസ് കോർപ്പസ് എന്നാൽ ശരീരം ഹാജരാക്കൂ, അഥവാ produce the body എന്നാണ് അർത്ഥം.

നമ്മുടെ ഭരണഘടന നൽകുന്ന ഏറ്റവും പ്രധാനപ്പെട്ട മൗലികാവകാശമായ ജീവിക്കാനും സ്വാതന്ത്ര്യത്തിനുമുള്ള അവകാശം (Article 21) ഉറപ്പുവരുത്താനായി നിയമാനുസൃതം അല്ലാതെ കസ്റ്റഡിയിൽ വെച്ച വ്യക്തിയെ കോടതിയിൽ ഹാജരാക്കാൻ ഭരണഘടനാ കോടതികൾ ഭരണകൂടത്തിന് നൽകുന്ന കല്പനയാണ് (Writ) ഹേബിയസ് കോർപ്പസ്.

ഈ റിട്ട് പുറപ്പെടുവിക്കാൻ നൽകുന്ന അപേക്ഷ തടവിൽ കഴിയുന്ന വ്യക്തിയുടെ അടുത്ത ബന്ധുവോ സുഹൃത്തോ ആണ് നൽകേണ്ടത്. അങ്ങനെയാണ് സഹപ്രവർത്തകൻ എന്ന നിലയിൽ സിപിഎം ദേശീയ ജനറൽ സെക്രട്ടറി സീതാറാം യെച്ചൂരി കാശ്മീരിലെ മുൻ എംഎൽഎ തരിഗാമിക്ക് വേണ്ടി അപേക്ഷ നൽകിയത്.

എന്നാൽ മൗലികാവകാശങ്ങളുടെ സംരക്ഷണം പ്രധാന ചുമതലയായ സുപ്രീം കോടതി ചെയ്തത് തരിഗാമിയെ ഹാജരാക്കാൻ ഭരണകൂടത്തോട് ആവശ്യപ്പെടുന്നതിന് പകരം യെച്ചൂരിയെ അദ്ദേഹത്തെ തടവിൽ പോയി കാണാൻ നിബന്ധനകൾക്ക് വിധേയമായി അനുവദിക്കുക എന്നതാണ്.

എന്റെ അറിവ് ശരിയാണെങ്കിൽ ഇത്തരമൊരു ഉത്തരവ് ഹേബിയസ് കോർപ്പസ് എന്ന റിട്ടിന്റെ പരിധിയിൽ വരുന്നത് പോലുമല്ല. ഭരണഘടനാ കോടതികൾക്ക് പുതിയ രീതികൾ അവലംബിക്കാനുള്ള അവകാശത്തെ അംഗീകരിച്ചുകൊണ്ട് തന്നെ പറയട്ടെ, ഭരണഘടന നൽകുന്ന റിട്ട് എന്ന ശക്തമായ പരിഹാരത്തിന്റെ മുനയൊടിക്കുന്ന നടപടി ആയി ഈ ഉത്തരവ് എന്നത് പകൽ പോലെ വ്യക്തമാണ്.

യച്ചൂരിയും ഇതുപോലെ ഉത്തരവ് കിട്ടിയ മറ്റുള്ളവരും കാശ്മീരിൽ നിന്നും തിരികെ വന്ന് സത്യവാങ്മൂലം സമർപ്പിക്കുമ്പോൾ കോടതിയുടെ ഭാഗത്തുനിന്നും പൗരന്റെ മൗലികാവകാശങ്ങൾക്ക് കുറച്ചുകൂടി അനുകൂലമായ സംരക്ഷണനടപടികൾ ഉണ്ടാവും എന്ന് പ്രതീക്ഷിക്കട്ടെ. അല്ലെങ്കിൽ, ഇന്നത്തെ സുപ്രീം കോടതിയും ഭരണകൂടം ഭരണഘടനയെ നോക്കുകുത്തിയാക്കി മൗലികാവകാശങ്ങളെ അടിച്ചമർത്തിയപ്പോൾ (അടിയന്തരാവസ്ഥയുടെ കാലത്തു എന്നപോലെ തന്നെ) അതിന് കൂട്ടു നിന്നു എന്ന് ചരിത്രം വിധിയെഴുതും.

Thursday, September 27, 2018

റദ്ദാക്കപ്പെട്ട ഐപിസി 497–ാം വകുപ്പും കുടുംബബന്ധങ്ങളും

വിവാഹം  ആത്യന്തികമായി രണ്ടു വ്യക്തികൾ തമ്മിലുള്ള ഒരു കരാർ ആണ്.

ആ കരാറിന്റെ ഒരു അടിസ്ഥാന ഘടകമാണ് ലൈംഗിക ജീവിതത്തിൽ തങ്ങളുടെ പങ്കാളിയോട് വിശ്വാസ്യത  പുലർത്തുക എന്നത്. മറ്റു ജീവികളെപ്പോലെ തന്നെ മനുഷ്യന്റെയും അടിസ്ഥാനസ്വഭാവമല്ല ഏക പങ്കാളി എന്നത്. എന്നിട്ടും അത്തരമൊരു നിബന്ധന വിവാഹത്തിന്റെ അഭിവാജ്യഘടകമാക്കിയതിന് സാമൂഹ്യവും സാമ്പത്തികവുമായ പല കാരണങ്ങളും ഉണ്ട്. അതിലേക്ക്  ഇവിടെ കടക്കുന്നില്ല.

Fidelity അഥവാ വിശ്വാസ്യത എന്ന നിബന്ധന പാലിക്കാതെ ഏതെങ്കിലും ഒരു പങ്കാളി പെരുമാറിയാൽ വിവാഹത്തിന് എന്ത് സംഭവിക്കും എന്നത് സ്വാഭാവികമായും ഉയരുന്ന ചോദ്യമാണ്. അവിടെ, കരാർ ലംഘിക്കപ്പെടുന്നു എന്ന് ഒറ്റനോട്ടത്തിൽ തന്നെ കാണാം. അപ്പോൾ അടുത്ത ചോദ്യം പരിഹാരമെന്ത്  എന്നതാണ്.

കരാറിലെ വ്യവസ്ഥകൾ ലംഘിക്കപ്പെട്ടാൽ ഒന്നുകിൽ ആ കരാറിൽ ഏർപ്പെട്ടവർക്ക്  ലംഘനത്തെ (പല കാരണങ്ങളാലും) കണ്ടില്ലെന്നു നടിച്ചുകൊണ്ട് മുന്നോട്ട് പോവാം. അല്ലെങ്കിൽ ആ ലംഘനം ആരെയാണോ മുറിവേൽപ്പിച്ചത്, ആ വ്യക്തിക്ക് കരാർ അവസാനിപ്പിക്കാനുള്ള  നടപടികൾ  സ്വീകരിക്കാം. വിവാഹത്തിൻറെ കാര്യത്തിൽ കരാർ അവസാനിപ്പിക്കുക എന്നാൽ വിവാഹമോചനം നേടുക എന്നുതന്നെയാണ്. ഭാരതത്തിലെ നിയമമനുസരിച്ച് വിവാഹേതര ലൈംഗികബന്ധം വിവാഹമോചനത്തിന് അംഗീകരിക്കപ്പെട്ടിട്ടുള്ള കാരണങ്ങളിൽ ഒന്നാണ്. പങ്കാളിയുടെ വിവാഹേതര ലൈംഗികബന്ധം കാരണമായി ചൂണ്ടിക്കാട്ടി വിവാഹമോചനം തേടാനുള്ള അവകാശം പുരുഷനും സ്ത്രീക്കും ഒരുപോലെ ബാധകമാണ്.

അങ്ങനെയിരിക്കെ, ഇന്ത്യൻ ശിക്ഷ നിയമത്തിലെ 497 വകുപ്പ് പ്രകാരം വിവാഹിതയായ ഒരു സ്ത്രീയുമായി ഉഭയസമ്മതത്തോടെ ലൈംഗികബന്ധത്തിൽ ഏർപ്പെട്ട പുരുഷനെമാത്രം (വിവാഹിതനായ പുരുഷനുമായി ബന്ധപ്പെടുന്ന സ്ത്രീക്ക് ശിക്ഷയില്ല) ശിക്ഷിക്കുന്ന ഒരു നിയമത്തിന്റെ അടിസ്ഥാനം എന്താണ്? ഏതൊരു ഭാര്യയും ഒപ്പം അവളുടെ ചാരിത്യ്രവും തന്റെ ഭർത്താവിന്റെ സ്വത്താണെന്നും ആ സ്വത്ത്  മറ്റാരെങ്കിലും മോഷ്ടിച്ചനുഭവിച്ചാൽ അങ്ങനെ ചെയ്തവർ ശിക്ഷിക്കപ്പെടണം എന്നുമുള്ള പുരുഷാധിപത്യത്തിന്റെ ഭാഗമായ വിശ്വാസത്തിൽ നിന്നുമാണ് അത്തരം ഒരു നിയമം ഉടലെടുത്തത്. ഭർത്താവിന്റെ സമ്മതത്തോടെയോ സഹായത്തോടെയോ ആണ് ഭാര്യയുമായി ബന്ധപ്പെട്ടതെങ്കിൽ ഈ വകുപ്പിന്റെ പരിധിയിൽ ശിക്ഷയില്ല എന്ന് കൂടി കാണുമ്പോളാണ് എത്ര മാത്രം സ്ത്രീ വിരുദ്ധമായിരുന്നു ഈ നിയമമെന്ന് മനസ്സിലാവൂ!

സ്ത്രീയെ പുരുഷന്റെ സ്വത്തായി കാണുന്ന ഈ നിയമം എത്രയോ മുമ്പേ  എടുത്തുമാറ്റേണ്ടതായിരുന്നു. എന്നാൽ IPC Section 497 സുപ്രീം കോടതി അസാധുവാക്കുമ്പോൾ അത് നമ്മുടെ കുടുംബങ്ങളുടെ ആണിക്കല്ല് ഇളക്കും എന്ന തരത്തിലുള്ള ചില പ്രതികരണങ്ങൾ കാണാനിടയായി. ആർക്കും ആരുമായും ലൈംഗിക ബന്ധത്തിൽ ഏർപ്പെടാവുന്ന സ്ഥിതി ആണ് ഉടലെടുക്കുന്നത് എന്നും മറ്റുമുള്ള ഭയം പ്രകടിപ്പിക്കുന്നവരോട് ഒരു കാര്യം മാത്രം പറയട്ടെ.

ബഹുഭൂരിപക്ഷം സ്ത്രീകളും ഇന്നുവരെ വിശ്വസ്‌ത ഭാര്യമാരായി ജീവിച്ചത് IPC 497 എന്ന നിയമത്തെ പേടിച്ചിട്ടല്ല. അവർ ഇനിയും സാമൂഹ്യവും  ധാർമ്മികവുമായ മൂല്യങ്ങളുടെ അടിസ്ഥാനത്തിൽ തന്നെ തങ്ങളുടെ വിവാഹങ്ങളിൽ വിശ്വാസ്യത കാത്തുസൂക്ഷിക്കും. അത്തരം മൂല്യങ്ങൾ ഇല്ലാത്ത പുരുഷനും സ്ത്രീയും ഇതിനുമുമ്പും തങ്ങളുടെ പങ്കാളികളെ ചതിച്ചിട്ടുണ്ട്, ഇനിയും അത് തുടരും.

സുപ്രീം കോടതിയുടെ വിധി പരസ്ത്രീഗമനത്തെയോ പരപുരുഷബന്ധത്തെയോ ന്യായീകരിക്കുകയോ ശരിവെക്കുകയോ ചെയ്യുന്നില്ല. അതിനുള്ള പ്രതിവിധി വിവാഹമെന്ന കരാർ പ്രകാരം തന്നെ ആയിരിക്കണമെന്നും, സ്ത്രീയെ പുരുഷന്റെ സ്വത്തോ അടിമയോ ആയി കാണുന്ന ഒരു നിയമത്തിന്  ഭാരതത്തിൽ ഭരണഘടനാ സാധുത ഇല്ലെന്നും മാത്രമാണ് ആ വിധിയുടെ അന്തസ്സത്ത. 

കുടുംബങ്ങൾ വിജയിക്കാനായി പുരുഷനും സ്ത്രീയും ഒരു പോലെ ഉത്തരവാദിത്തം നിറവേറ്റട്ടെ. ഭാര്യയെ തന്റെ സ്വത്തായല്ലാതെ പങ്കാളിയായി കണ്ടു പെരുമാറാൻ നമ്മുടെ പുരുഷന്മാരും പഠിക്കട്ടെ!

Thursday, April 26, 2018

ജസ്റ്റിസ് കെ എം ജോസഫിന്റെ സീനിയോറിറ്റി- യാഥാർത്ഥ്യമെന്ത്?

ജസ്റ്റിസ് കെ എം ജോസഫിനെ സുപ്രീംകോടതി ജഡ്ജിയായി നിയമിക്കാൻ സുപ്രീംകോടതിയുടെ കൊളീജിയം നൽകിയ ശുപാർശ കേന്ദ്രസർക്കാർ തള്ളിയതിനെ പലരും ന്യായീകരിക്കുന്നത് കണ്ടു. കൂടുതൽ പേരും അതിനായി ഉപയോഗിക്കുന്ന വാദം ഹൈക്കോടതി ജഡ്ജിമാരുടെ സീനിയോറിറ്റിയിൽ അദ്ദേഹത്തിന്റെ സ്ഥാനം 44 ആണ് എന്നതാണ്.
ഒറ്റനോട്ടത്തിൽ ശരി എന്നുതോന്നിയേക്കാവുന്ന വാദം തന്നെയാണ് ഇത്. അതുകൊണ്ടാണ് കാര്യങ്ങളിൽ അല്പം വ്യക്തത വരുത്താനായി ഈ പോസ്റ്റ്. സർക്കാർ ചെയ്യുന്നത് എന്തും കണ്ണടച്ച് സമർത്ഥിക്കുന്നവർക്ക് തുടർന്ന് വായിക്കാതിരിക്കാം. യാഥാർത്ഥ്യം അറിയാൻ താല്പര്യമുള്ളവർക്ക് തുടർന്ന് വായിക്കാം.
ഹൈക്കോടതി ജഡ്ജിമാർക്കെല്ലാം സമയാനുസൃതമായി ലഭിക്കുന്ന ഒരു പ്രമോഷൻ അല്ല സുപ്രീം കോടതിയിലേക്കുള്ള നിയമനം. എന്തിന്, ഹൈക്കോടതി ചീഫ് ജസ്റ്റിസ് ആയുള്ള നിയമനം പോലും സീനിയോറിറ്റി പ്രകാരമല്ല. മറിച്ച്, കഴിവിനും ജഡ്ജി എന്ന നിലയിലുള്ള പ്രവർത്തനത്തിനും അനുസൃതമായി കൊളീജിയത്തിനാൽ തെരഞ്ഞെടുക്കപ്പെടുന്നവർക്ക് മാത്രമാണ് ചീഫ് ജസ്റ്റിസ് ആവാനോ സുപ്രീം കോടതിയിലേക്ക് നിയമനം ലഭിക്കാനോ അർഹതയുള്ളൂ.
ജസ്റ്റിസ് ജോസഫ് തന്റെ കുറ്റമറ്റ പ്രവർത്തനത്തിലൂടെ കഴിവ് തെളിയിച്ച ഒരു ന്യായാധിപനാണ്. അതുകൊണ്ടാണ് അദ്ദേഹത്തെ ഹൈക്കോടതി ചീഫ് ജസ്റ്റിസ് ആയി തെരഞ്ഞെടുത്തത്. 44 മത്തെ ജഡ്ജിയാണ് എന്ന് പറയുന്നവർ മനഃപൂർവ്വം മറച്ചു വെക്കുന്നത് ജസ്റ്റിസ് ജോസഫ് ഇന്നത്തെ ഹൈക്കോടതി ചീഫ് ജസ്റ്റിസുമാരിൽ ഏറ്റവും സീനിയർ ആണെന്ന യാഥാർത്ഥ്യമാണ്. ആ 43 പേരിൽ ഇപ്പോഴും ജഡ്ജിയായി തുടരുന്നവർ ഹൈക്കോടതിചീഫ് ജസ്റ്റിസ് ആവാൻ പോലും യോഗ്യരായി കൊളീജിയം കാണാത്തവർ ആണ് (അത് കൊണ്ട്  അവർ മോശം ജഡ്ജിമാർ ആണെന്ന് അർത്ഥമില്ല).
മേൽപ്പറഞ്ഞതിൽ നിന്നും കൃത്യമായി മനസ്സിലാക്കാം ജസ്റ്റിസ് ജോസഫിനെതിരായ ഘടകം സീനിയോറിറ്റി അല്ല എന്ന്.
കൂടാതെ സീനിയോറിറ്റി മാത്രമാണ് ഘടകമെങ്കിൽ ഒരു ജഡ്ജ് പോലുമല്ലാത്ത, വെറും ഒരു വക്കീൽ മാത്രമായ ഇന്ദു മൽഹോത്ര എങ്ങനെ സർക്കാരിന് അഭിമതയായി എന്ന ചോദ്യവും നിലനിൽക്കുന്നു.
മറ്റൊരു വാദം മുന്നോട്ട് വെച്ചേക്കാവുന്നത് കൊളീജിയത്തിന്റെ ശുപാർശ മടക്കാൻ സർക്കാരിന് അധികാരം ഉണ്ട് എന്നതും കൊളീജിയത്തിന്റെ തീരുമാനങ്ങൾ സുതാര്യമല്ല എന്നതുമാണ്. നിയമവ്യവസ്ഥയുടെ അടിസ്ഥാനം ഏതൊരു അധികാരവും പ്രയോഗിക്കുന്നത് ആരുടെയും തന്നിഷ്ടപ്രകാരം ആവരുത് എന്നതാണ്. ശുപാർശ മടക്കുമ്പോൾ വ്യക്തമായ, നിയമപരമായി നിലനിൽക്കുന്ന കാരണങ്ങൾ ഉണ്ടാവണം. കേരളത്തിൽ നിന്നുള്ള ജഡ്ജിമാരുടെ എണ്ണം രണ്ടാവും എന്ന മട്ടിലുള്ള കാരണങ്ങൾ ഒരുതരത്തിലും നിലനിൽക്കുന്നതല്ല എന്നത് വ്യക്തമല്ലേ? അല്ലായിരുന്നു എങ്കിൽ ഓരോ സംസ്ഥാനത്തിനും ക്വോട്ട നിശ്ചയിച്ച് ജഡ്ജിമാരെ നിയമിക്കേണ്ടി വരില്ലേ? ഇപ്പോൾത്തന്നെ ബോംബേ ഹൈക്കോടതിയിൽ നിന്നുള്ള സുപ്രീം കോടതി ജഡ്ജിമാരുടെ ഉയർന്ന എണ്ണത്തിന് എന്തടിസ്ഥാനമാണ്?
ഇനി കൊളീജിയത്തിന്റെ ശുപാർശകൾ ശരിയല്ല എന്ന് വാദം നോക്കാം. ഇന്നത്തെ നമ്മുടെ വ്യവസ്ഥ അനുശാസിക്കുന്നത് ജഡ്ജിമാരുടെ നിയമനത്തിൽ കൊളീജിയത്തിന്റെ അധികാരം തന്നെയാണ്. അത് അങ്ങനെ തുടരുന്നിടത്തോളം അനുസരിക്കാൻ സർക്കാരും ബാദ്ധ്യസ്ഥരാണ്. ഈ വ്യവസ്ഥ എല്ലാം തികഞ്ഞതാണ് എന്ന അഭിപ്രായം എനിക്കില്ല. പക്ഷേ, ജഡ്ജിമാരെ സർക്കാർതന്നെ നിയമിക്കുന്നത് നീതിന്യായ വ്യവസ്ഥയുടെ സ്വതന്ത്രമായ നിലനിൽപിന് അപകടകരം തന്നെയാണ്.
അവസാനമായി ഒന്നുകൂടി. ഇന്നല്ലെങ്കിൽ നാളെ ഒരുപക്ഷെ നമ്മളിൽ ഓരോരുത്തരും സർക്കാരുമായി നിയമയുദ്ധത്തിന് നിർബ്ബന്ധിതർ ആയേക്കാം (ആളുമാറി അറസ്റ്റ് ചെയ്ത് കൊണ്ടുപോയി ചവിട്ടിക്കൊന്ന പോലീസും സർക്കാരിന്റെ ഭാഗം തന്നെ എന്നോർക്കുക). അങ്ങനെ വരുമ്പോൾ സർക്കാരിനോട് വിധേയത്വം പുലർത്തുന്ന ജഡ്ജിമാർ നമുക്കുതന്നെ ആപത്തായി ഭവിച്ചേക്കാം. ഒപ്പം നമ്മുടെ ജനാധിപത്യത്തിന്റെ നിലനിൽപ്പിനും!

Friday, September 16, 2016

സൗമ്യ കേസിലെ വിധി: ഒരു അവലോകനവും അല്പം സ്വയം വിമർശനവും


അങ്ങിനെ സൗമ്യ കേസിലെ അന്തിമ വിധിയും വന്നു. റിവ്യൂ പെറ്റീഷൻ എന്നൊക്കെ പറയുന്നുണ്ടെങ്കിലും ഈ വിധി വായിക്കുമ്പോൾ, അത് മാറാനുള്ള സാധ്യത വളരെ ചുരുക്കം തന്നെ എന്നാണ് തോന്നുന്നത്. ബ്രേക്കിംഗ് ന്യൂസിനായി ഓടി നടക്കുന്ന TV ചാനലുകൾ മുതൽ നാട്ടിലെ ചായക്കടകളിൽ പോലും എല്ലാവരും സുപ്രീം കോടതിയുടെ വിധിയെ തങ്ങളാലാവുന്ന പോലെ വിശകലനം ചെയ്തുകൊണ്ടിരിക്കുന്നു. ഇതിലെത്ര പേർ വിധി പ്രസ്താവം ഒന്ന് വായിച്ചു നോക്കുവാനും കോടതിക്ക് പറയുവാനുള്ളത് എന്തെന്ന് നോക്കാനും തയ്യാറായി എന്നത് ഒരു വലിയ ചോദ്യം തന്നെ ആണ്. 

എന്തായാലും ഞാൻ ആ വിധി (താല്പര്യമുള്ളവർക്ക് ഇവിടെ ക്ലിക്ക് ചെയ്തു വായിക്കാം) ഒന്ന് വായിച്ചു നോക്കി. അപ്പോൾ മനസ്സിൽ തോന്നിയ ചില കാര്യങ്ങൾ ഇവിടെ കുറിക്കട്ടെ. പിടിച്ചുപറി, മോഷണം തുടങ്ങിയ ചെറിയ കുറ്റങ്ങളെ (കീഴ്‌ക്കോടതികൾ അവയ്ക്കു നൽകിയ ശിക്ഷ ശരിവച്ച നിലയ്ക്ക് പ്രത്യേകിച്ചും) മാറ്റിനിർത്തിയാൽ ഈ കേസിൽ പ്രധാനമായുള്ളതു ബലാത്കാരവും കൊലപാതകവും ആണ്. അതിൽ തന്നെ ബലാത്ക്കാരത്തെക്കുറിച്ചു സുപ്രീം കോടതി പറഞ്ഞതിങ്ങനെ:

.....സെക്ഷൻ 376 IPC  പ്രകാരമുള്ള ശിക്ഷ ശരിവക്കുന്നതിനു ഒരു പ്രയാസവും ഞങ്ങൾ കാണുന്നില്ല. പ്രത്യേകിച്ചും മേല്പറഞ്ഞ കുറ്റം (ബലാത്ക്കാരം) നടത്തിയത് മാരകമായ മുറിവുകൾ പറ്റിയ ശരീരത്തിൽ ആണെന്നത് പരിഗണിക്കുമ്പോൾ, ഞങ്ങളുടെ കാഴ്ചപ്പാടിൽ, IPC 376 പ്രകാരമുള്ള കുറ്റം ചെയ്തു എന്നുമാത്രമല്ല, മറിച്ചു അത് ചെയ്തത് തികച്ചും ക്രൂരവും ഭീഭത്സവും ആയ വിധത്തിൽ ആണെന്നതും വിചാരണ കോടതി നൽകിയതും ഹൈക്കോടതി ശരിവച്ചതും ആയ ജീവപര്യന്തം തടവ് എന്ന ശിക്ഷയെ ന്യായീകരിക്കുന്നതാണ്... (ഖണ്ഡിക 13).

പിന്നെയുള്ളത് കൊലപാതകക്കുറ്റം. സൗമ്യയുടെ മരണകാരണങ്ങൾ ആയി പ്രോസിക്യൂഷൻ ചൂണ്ടിക്കാട്ടിയതു തലയിലേറ്റ രണ്ടു വിധം മുറിവുകളും ആ മുറിവുകൾ സംഭവിച്ചശേഷം ബലാത്ക്കാരം ചെയ്യാനായി മലർത്തി കിടത്തിയത് കൊണ്ട് സംഭവിച്ചതായി കരുതാവുന്ന (ശ്വാസനാളങ്ങളിൽ രക്തം നിറഞ്ഞതിനാൽ) മസ്തിഷ്ക്കത്തിനേറ്റ ക്ഷതവുമാണ്.  തലയ്ക്കു പിന്നിലേറ്റ ഒന്നാമത്തെ മുറിവിന് ഉത്തരവാദി പ്രതി തന്നെയാണെന്ന് തെളിവുകളുടെ അടിസ്ഥാനത്തിൽ കോടതി കണ്ടെത്തിയിട്ടുണ്ട്. എന്നാൽ രണ്ടാമത്തെ മുറിവുകൾ ട്രെയിനിൽ നിന്നും വീണപ്പോൾ ഉള്ളതാണ് എന്നാണ് പോസ്റ്റ്മോർട്ടം റിപ്പോർട്ട് രേഖപ്പെടുത്തിയത്. 

അപ്പോൾ, സൗമ്യയെ പ്രതി ട്രെയിനിൽ നിന്നും തള്ളിയിട്ടതാണ് എന്ന് തെളിയിച്ചാൽ മാത്രമേ പ്രതിയെ ആ മുറിവുകൾക്കു ഉത്തരവാദി ആക്കാൻ പറ്റൂ. പ്രതി തള്ളിയിട്ടു എന്നതിന് ആരും സാക്ഷികൾ ഇല്ല. സാഹചര്യ തെളിവുകൾ മാത്രമാണ് പ്രോസിക്യൂഷന് സഹായമായിട്ടുള്ളത്. മറിച്ചു രണ്ടു സാക്ഷിമൊഴികളിൽ പറഞ്ഞത് പെൺകുട്ടി സ്വയം ചാടിയതാണ് എന്നാണ്. അത് കൊണ്ടാണത്രേ അവർ സംഭവം കണ്ടിട്ടും ചങ്ങല വലിച്ചു ട്രെയിൻ നിർത്താതിരുന്നത് (പെൺകുട്ടി സ്വയം ചാടിയത് ആയതിനാൽ ഒരു മധ്യവയസ്‌കൻ അവരെ അതിൽ നിന്നും പിന്തിരിപ്പിച്ചു എന്നാണ് മൊഴി).  അതിനാൽ കോടതി ഇങ്ങിനെ രേഖപ്പെടുത്തുന്നു:

......പ്രതിക്കെതിരായി വരുന്ന സാഹചര്യങ്ങൾ സാക്ഷിമൊഴികളുമായി തട്ടിച്ചു നോക്കേണ്ടതും അങ്ങിനെ ചെയ്യുമ്പോൾ എത്തിച്ചേരുന്ന നിഗമനം മറ്റെല്ലാ നിഗമനങ്ങളുടെയും സാധ്യതകളെ ഇല്ലാതാക്കേണ്ടതും ആണ്. മറ്റെല്ലാ സാധ്യതകളെയും നിരാകരിക്കുന്ന വിധത്തിൽ അങ്ങിനെ ഒരു നിഗമനത്തിൽ (അതായതു പ്രതി തന്നെയാണ് തള്ളിയിട്ടത് എന്ന്) എത്തിച്ചേരാൻ മേൽവിവരിച്ച വസ്തുതകളുടെ അടിസ്ഥാനത്തിൽ കഴിയില്ല എന്നതാണ് ഞങ്ങളുടെ സുചിന്തിതമായ കാഴ്ചപ്പാട്.. (ഖണ്ഡിക 16).

എന്നുവച്ചാൽ, സാഹചര്യത്തെളിവുകൾ ഒന്നിൽ കൂടുതൽ നിഗമനങ്ങളിൽ എത്താനുള്ള സാധ്യത നിലനിർത്തുന്നു എന്നതിനാൽ പ്രതിക്ക് സംശയത്തിന്റെ ആനുകൂല്യം ലഭിക്കുന്നു എന്ന് സാരം. 

അടുത്തത്, മസ്തിഷ്ക്കത്തിനേറ്റ ക്ഷതം. മുറിവ് പറ്റിയ ഇരയെ ബലാത്ക്കാരത്തിനായി മലർത്തി കിടത്തിയാൽ ശ്വാസനാളത്തിൽ രക്തം നിറയാൻ ഇടയാവും എന്നും അത് മസ്തിഷ്കത്തിന് തകരാറുസംഭവിക്കുന്നതിനു കാരണം ആവും എന്നതു ഒരു സാധാരണ അറിവല്ല, മറിച്ചു മെഡിക്കൽ രംഗത്ത് പരിശീലനം ലഭിച്ചവർക്ക് മാത്രം ഉണ്ടാവാൻ സാധ്യതയുള്ള ഒരു അറിവാണ്. പ്രതി ഗോവിന്ദച്ചാമിക്ക് അത്തരം ഒരു അറിവ് ഉണ്ട് എന്നും തെളിയിക്കപ്പെട്ടിട്ടില്ല. അങ്ങിനെ മരണകാരണങ്ങളിൽ രണ്ടാമത്തെ മുറിവിനും മസ്തിഷ്കത്തിനേറ്റ തകരാറിനും പ്രതി ഉത്തരവാദി ആണെന്ന് നിസ്സംശയം തെളിഞ്ഞിട്ടില്ല എന്ന വസ്തുതയിലാണ് സുപ്രീം കോടതി എത്തിച്ചേർന്നത്.

കൊലപാതകക്കുറ്റത്തിന് ഒരാളെ ശിക്ഷിക്കണം എങ്കിൽ നമ്മുടെ ഇന്നത്തെ നിയമപ്രകാരം പ്രതിക്ക് (1) കൊല ചെയ്യാനുള്ള കുറ്റകരമായ ഉദ്ദേശ്യം ഉണ്ടായിരുന്നു എന്നോ, അല്ലെങ്കിൽ (2) തന്റെ പ്രവൃത്തി മരണത്തിനു കാരണം ആവും എന്ന അറിവുണ്ടായിരുന്നു എന്നോ അസന്നിഗ്ദ്ധം തെളിയിക്കേണ്ടത് അത്യാവശ്യമാണ്.  മേൽപ്പറഞ്ഞ പ്രകാരം തന്റെ പ്രവൃത്തി മരണത്തിനു കാരണം ആവും എന്ന അറിവ് പ്രതിക്ക് ഇല്ലായിരുന്നു. കൊല ചെയ്യാനുള്ള കുറ്റകരമായ ഉദ്ദേശ്യം ഉണ്ടായിരുന്നു എന്നതിനും തെളിവില്ല. സൗമ്യ മരിച്ചത് രണ്ടു ദിവസം കഴിഞ്ഞു ആശുപത്രിയിൽ വച്ചാണ് എന്നതും കൊല നടത്താനുള്ള ഉദ്ദേശ്യം ഇല്ലായിരുന്നു എന്ന നിഗമനത്തിൽ എത്തിച്ചേരാൻ കോടതിയെ പ്രേരിപ്പിച്ചു.  

എന്നാൽ ട്രെയിനിൽ അകത്തു വച്ച് നടന്ന ഒന്നാമത്തെ മുറിവിന് (തല ഭിത്തിയിൽ ഇടിച്ചപ്പോൾ ഉണ്ടായ മുറിവുകൾ) കുറ്റക്കാരൻ പ്രതി തന്നെ ആണെന്നും കോടതി കണ്ടെത്തി. അത് പ്രകാരം ആണ് പ്രതിക്ക് ഏഴു വർഷം (IPC 325 വകുപ്പ് പ്രകാരം) കഠിനതടവ് വിധിച്ചത്. പക്ഷെ ആ മുറിവ് മാത്രം കൊലപാതകക്കുറ്റത്തിന് ശിക്ഷിക്കാൻ പര്യാപ്തമല്ല എന്നാണ് കോടതിയുടെ നിഗമനം.

നിയമവ്യവസ്ഥയോടുള്ള ബഹുമാനം നിലനിർത്തിക്കൊണ്ടു ഈ വിധി വായിക്കുന്ന ഒരാൾക്കും കോടതി നിരത്തിയ കണ്ടെത്തലുകളോട് എതിർപ്പ് ഉണ്ടാവില്ല. പലപ്പോഴും കോടതി വിധികൾ നമ്മുടെ വികാരങ്ങൾക്കും കാഴ്ചപ്പാടുകൾക്കും എതിരായിരിക്കും. ആ വികാരങ്ങളും കാഴ്ചപ്പാടുകളും ഉരുത്തിരിയുന്നത് അധികവും വികലമായ മാധ്യമ വിചാരണയുടെ അടിസ്ഥാനത്തിലും ആയിരിക്കും. എന്നാൽ കോടതികളുടെ ധർമ്മം പൊതുവികാരങ്ങളിൽ നിന്നും തികച്ചും സ്വതന്ത്രമായി, വസ്തുതകളുടെ അടിസ്ഥാനത്തിൽ മാത്രം തീരുമാനങ്ങളിൽ എത്തിച്ചേരുക എന്നതാണ്. അത്തരം തീരുമാനങ്ങൾ എല്ലാവർക്കും ഇഷ്ടപ്പെടണം എന്നില്ല. ഇഷ്ടങ്ങൾക്കു അനുസരിച്ചു വിധി പറയാൻ കോടതി വേണ്ടല്ലോ, മറിച്ചു ആൾക്കൂട്ടങ്ങൾക്കു ചെയ്യാവുന്നതേ ഉള്ളൂ!

കോടതിയെ മാറ്റി നിർത്തി നമുക്കല്പം സ്വയം വിമർശനം ആയാലോ

1. സൗമ്യ എന്ന പെൺകുട്ടി ആരുമില്ലാത്ത ലേഡീസ് കംപാർട്മെന്റിൽ തനിച്ചു യാത്ര ചെയ്യാൻ തയ്യാറായ സാഹചര്യം എന്തായിരുന്നു? നിറയെ ആളുകൾ ഉള്ളതും തൊട്ടടുത്തുള്ളതും ആയ ജനറൽ കംപാർട്മെന്റ് എന്തെ ആ പെൺകുട്ടി ഒഴിവാക്കി? നമ്മുടെ സമൂഹത്തിലെ ഓരോ പുരുഷനും അവളെ അതിനു നിർബന്ധിക്കുകയായിരുന്നില്ലെ? 14 അല്ല 140 സെക്കൻഡുകൾ നീളുന്ന നമ്മുടെ തുറിച്ചു നോട്ടങ്ങളും ഒറ്റയ്ക്ക് സഞ്ചരിക്കുന്ന സ്ത്രീകളെല്ലാം നമുക്ക് കൈകാര്യം ചെയ്യാനുള്ളതാണ് എന്ന നമ്മുടെ ധാർഷ്ട്യവും അല്ലെ ശരിക്കും ഗോവിന്ദച്ചാമിയെക്കാൾ ഉത്തരവാദി?

2. ഒരു പെൺകുട്ടി ട്രെയിനിൽ നിന്നും നിലവിളിക്കുന്നതും തുടർന്ന് പുറത്തേക്കു വീഴുന്നതും (ചാടിയതു തള്ളിയിട്ടതോ ഏതോ ആവട്ടെ) കണ്ടിട്ടും ഒന്ന് ചെയിൻ വലിച്ചു ട്രെയിൻ നിർത്താൻ പോലും തയ്യാർ ആവാതെ മരവിച്ച നമ്മുടെ സമൂഹത്തിനും ഇല്ലേ സൗമ്യയുടെ അന്ത്യത്തിൽ ഉത്തരവാദിത്വം? ഗോവിന്ദച്ചാമിയെ തൂക്കിലേറ്റാൻ ഉള്ള മുറവിളി നമ്മുടെ കുറ്റബോധത്തെ മറച്ചുവെക്കാൻ ഉള്ളതാണോ?

3. നമ്മുടെ നിയമം സംശയത്തിന്റെ ആനുകൂല്യം നൽകുന്നത് പ്രതിക്കാണ്. അതിനുള്ള കാരണം പലപ്പോഴും കേസുകളും തെളിവുകളും കൃത്രിമമായി ഭരണകൂടങ്ങൾ സൃഷ്ടിക്കുന്നു എന്നത് തന്നെയാണ്. കുറ്റാരോപിതരായ എല്ലാവരും തെളിവില്ലെങ്കിൽപ്പോലും ശിക്ഷിക്കപ്പെട്ടേ തീരു എന്നോ താൻ കുറ്റം ചെയ്തില്ല എന്ന് തെളിയിക്കേണ്ടത് പ്രതിയുടെ ഉത്തരവാദിത്വം ആണ് എന്നോ ആക്കി നമ്മുടെ നിയമങ്ങളെ മാറ്റാൻ നാം തയ്യാർ ആവുമോ? അല്ലാതെ, നിലവിലുള്ള നിയമങ്ങളുടെ ആനുകൂല്യം നമുക്ക് മാത്രം ലഭിക്കണം എന്നും മറ്റുള്ളവർക്ക് അത് ലഭിക്കരുത് എന്നും പറഞ്ഞാൽ അത് ശരിയാണോ

4. നിലവിലുള്ള നിയമപ്രകാരം വധശിക്ഷ വിധിക്കുന്നത് അപൂർവങ്ങളിൽ അപൂർവ്വമായിട്ടുള്ള കൊലപാതകങ്ങളിൽ മാത്രമാണ്. സൗമ്യയുടേത് വളരെ ദുഃഖകരം ആയ ഒരു സംഭവം തന്നെ ആയിരുന്നു എന്നത് സംശയം ഇല്ലാത്ത കാര്യം തന്നെ. എങ്കിലും അത്രയോ അതിലേറെയോ ദുഃഖകരമായ സംഭവങ്ങൾ നമ്മുടെ നാട്ടിൽ അനവധി ഉണ്ടായിട്ടുണ്ട്. 1984 ലെ സിഖ് കൂട്ടക്കൊല, 2002 ലെ ഗുജറാത്ത് വംശഹത്യ, കേരളത്തിലെ അടിക്കടിയുള്ള രാഷ്ട്രീയക്കുരുതികൾ - ഇതൊക്കെ ചില ഉദാഹരണങ്ങൾ മാത്രം. ഗോവിന്ദച്ചാമി ജീവപര്യന്തം തടവിൽ ആണ്. എന്നാൽ 1984 ലെയും 2002 ലെയും മറ്റും കുറ്റവാളികൾ ശിക്ഷിക്കപ്പെട്ടിട്ടു പോലും പുറത്തു വിലസി നടക്കുമ്പോൾ നമ്മുടെ ധാർമികരോഷം  എവിടെപ്പോവുന്നു?! ഒരു മുൻ പ്രധാനമന്ത്രിയെയും ഒരു മുഖ്യമന്ത്രിയെയും (ഒപ്പം നിരവധി ആളുകളെയും) ബോംബ് പൊട്ടിച്ചു കൊന്ന കൊടും ഭീകരരുടെ വധശിക്ഷ ഇളവ് ചെയ്യാൻ നിയമനിർമാണ സഭകൾ പ്രമേയം പാസ്സാക്കിയ നാടാണ് നമ്മുടേത്! 

5. പലരും പറയുന്നത് കേട്ടു, ഗോവിന്ദച്ചാമിയെ തൂക്കിലേറ്റാത്തതുകൊണ്ടു കേരളത്തിലെ സ്ത്രീകൾ ആക്രമിക്കപ്പെടുന്നത് ഇനിയും കൂടും എന്ന്! എനിക്ക് അവരോടു ചോദിക്കാൻ ഉള്ളത്, നിങ്ങളെ സ്വയം ബലാത്ക്കാരത്തിൽ നിന്നും കൊലപാതകത്തിൽ നിന്നും ഒക്കെ തടയുന്നതു തൂക്കിലേറ്റപ്പെടാം എന്ന ഭീതി മാത്രമാണോ?  അല്ലാതെ, അങ്ങിനെ ചെയ്യുന്നത് തെറ്റാണു എന്ന ബോധ്യം നിങ്ങളിൽ ഉള്ളത് കൊണ്ടല്ലേ? അപ്പോൾ നാം ചെയ്യേണ്ടത് കൂടുതൽ ആളുകളിൽ അത്തരം മൂല്യബോധം വളർത്തിയെടുക്കുക എന്നതല്ലേ

6. വധശിക്ഷയെപ്പറ്റി നമ്മുടെ ഓരോരുത്തരുടെയും അഭിപ്രായം എന്താണ്? അതും ആരാണ് കുറ്റവാളി എന്നുനോക്കി മാത്രം എത്തിച്ചേരുന്ന ഒന്നാണോ? ഒരുദാഹരണം പറയാം. CPI (M) എന്ന രാഷ്ട്രീയകക്ഷി വധശിക്ഷയെ എതിർത്ത് വരുന്നതാണ് നാം കാണാറ്. ഭീകരപ്രവൃത്തികളിൽ വധശിക്ഷക്ക് വിധേയരാക്കപ്പെട്ട അഫ്സൽ ഗുരുവിനെയും അജ്മൽ കസബിനെയും ശിക്ഷിക്കരുത് എന്ന് ആവശ്യപ്പെട്ട അതെ പാർട്ടി നേതൃത്വം നൽകുന്ന കേരള സർക്കാർ എന്തെ ഗോവിന്ദച്ചാമിയുടെ കാര്യത്തിൽ വധശിക്ഷ വേണം എന്ന് ആവശ്യപ്പെടുന്നത്

വ്യക്തിപരമായി ഞാൻ വധശിക്ഷയെ എതിർക്കുന്നു. വധശിക്ഷ സമൂഹത്തെ കുറ്റവാളികളുടെ നിരയിലേക്കും നീതിന്യായ പ്രക്രിയയെ പ്രതികാരത്തിലേക്കും തരം താഴ്ത്തുന്നു എന്ന് ഞാൻ വിശ്വസിക്കുന്നു. ഒപ്പം തന്നെ വധശിക്ഷ കുറ്റകൃത്യങ്ങൾ കുറയ്ക്കും എന്ന വിശ്വാസവും എനിക്കില്ല. കുറ്റം ചെയ്യുന്നവർ പിടിക്കപ്പെടാനുള്ള സാധ്യതയേയും ലഭിക്കാനിടയുള്ള ശിക്ഷയെയും കുറിച്ച് ചിന്തിച്ചു ഒരു തീരുമാനം എടുത്തിട്ടല്ല കുറ്റകൃത്യം ചെയ്യുന്നത്. ഞാനും നിങ്ങളും കുറ്റം ചെയ്യാതിരിക്കുന്നത് അങ്ങിനെ ചെയ്യുന്നത് തെറ്റാണു എന്ന ഉറച്ച മൂല്യബോധം മനസ്സിൽ അടിയുറച്ചതു കൊണ്ടാണ്. അതുകൊണ്ടുതന്നെ ഗോവിന്ദച്ചാമിയെ വധശിക്ഷ ഒഴിവാക്കി ജീവപര്യന്തം തടവിന് ശിക്ഷിച്ചതിനെ ഞാൻ സ്വാഗതം ചെയ്യുന്നു. സമൂഹത്തിനു ആപത്തായ ആ വ്യക്തിയെ പുറത്തു വിടാതെ നോക്കേണ്ടത് രാഷ്ട്രത്തിന്റെ കടമയാണെന്നും ഞാൻ വിശ്വസിക്കുന്നു. 

ആരെയും വേദനിപ്പിക്കാനോ വികാരങ്ങൾ വ്രണപ്പെടുത്താനോ അല്ല ഈ പോസ്റ്റ്. വളരെയേറെ ചിന്തിപ്പിച്ചതും ചർച്ച ചെയ്യപ്പെട്ടതും ആയ ഒരു സംഭവത്തോടുള്ള എന്റെ പ്രതികരണങ്ങൾ രേഖപ്പെടുത്തുക മാത്രമാണ്. അനുകൂലിച്ചും പ്രതികൂലിച്ചും ഉള്ള അഭിപ്രായങ്ങൾ സ്വാഗതം ചെയ്യുന്നു.