Wednesday, June 28, 2017

ജയിൽ കയറേണ്ടിവരുന്ന വില്ലേജ് ജീവനക്കാർ!

അവധി ദിവസങ്ങളിൽപ്പോലും കുന്നിടിക്കുന്നെന്നും, പ്രകൃതിക്ഷോഭമെന്നും, വയൽ നികത്തുന്നു എന്നും, അപകട മരണം എന്നും ഒക്കെ പറഞ്ഞു വരുന്ന ഫോൺ വിളികൾ കേൾക്കുമ്പോൾ സംഭവസ്ഥലത്തേക്ക് ഓടിചെല്ലേണ്ടി വരുന്ന, വില്ലേജ് ഓഫീസിലെ ജോലി അത്ര സുഖകരമായ ഒന്നല്ല. നാട്ടിലെ സകലമാനകാര്യങ്ങളിലും ഇടപെടുകയും എല്ലാ വിഷയത്തിലും സർട്ടിഫിക്കറ്റ് നൽകേണ്ടി വരികയും എന്നാൽ അടിസ്ഥാന സൗകര്യങ്ങളോ ആവശ്യത്തിന് അധികാരം പോലുമോ ഇല്ലാതെ പ്രവർത്തിക്കേണ്ടി വരികയും ചെയ്യുന്ന അവസ്ഥ! അതേ സമയം, ജനങ്ങളോട് ഇടപഴകി അവർക്കു കഴിയാവുന്ന സഹായങ്ങൾ ചെയ്തു കൊടുത്തുകൊണ്ട് അഭിമാനത്തോടെ ചെയ്യാവുന്ന ഒരു ജോലി എന്ന നിലയിൽ ആ ബുദ്ധിമുട്ടുകൾ ജോലിയുടെ ഭാഗം തന്നെ ആണ് താനും

നിയമത്തിനും മനഃസ്സാക്ഷിക്കും നിരക്കാത്ത ഒരു കാര്യവും ചെയ്യാതെ സ്വന്തം കടമ നിർവഹിച്ചാൽ ഒരാൾക്ക് മുൻപിലും തല കുനിക്കേണ്ട അവസ്ഥ വരാതെ സുരക്ഷിതമായി ജോലി ചെയ്യാം എന്ന ഉറച്ച വിശ്വാസം അത്തരം ജോലിക്കു ഒരു അത്യാവശ്യഘടകം തന്നെ ആണ് (അങ്ങിനെ അല്ലാതെ പ്രവർത്തിക്കുന്നവരെ നിയമവിധേയമായി തന്നെ കൈകാര്യം ചെയ്യേണ്ടതും ആണ്). 

കോഴിക്കോട് ജില്ലയിലെ ചെമ്പാനോട് വില്ലേജ് ഓഫീസിൽ നടന്ന നിർഭാഗ്യകരമായ ഒരു ആത്മഹത്യയെ തുടർന്നുണ്ടായ സംഭവവികാസങ്ങൾ വില്ലേജ് ജീവനക്കാരുടെ വിശ്വാസങ്ങളെ തച്ചുടക്കുന്നതായി.  ഒരു ജീവനക്കാരനെ അറസ്റ്റ് ചെയ്തു ജയിലിൽ അടക്കുന്ന അവസ്ഥ ഏതൊരു ജീവനക്കാരന്റെയും മനോവീര്യത്തെ തകർക്കുക തന്നെ ചെയ്യും. തങ്ങൾ ചെയ്യുന്ന ഓരോ പ്രവൃത്തിയും ഏതെങ്കിലും വ്യക്തിയെ ആത്മഹത്യ പോലുള്ള കൃത്യങ്ങളിലേക്കു നയിക്കും എന്ന് ചിന്തിച്ചാൽ എങ്ങിനെയാണ് നിയമം നടപ്പിലാക്കുക? 

ഒരുദാഹരം പറയട്ടെ. സർക്കാരിലേക്കുള്ള വിവിധ കുടിശ്ശികകൾ പിരിച്ചെടുക്കേണ്ടത് ഒരു വില്ലേജ് ഓഫീസറുടെ ചുമതലയാണ്. ചില കേസിലെങ്കിലും  വീട്ടിൽ ചെന്ന് നോട്ടീസ് നടപ്പിലാക്കാതെയോ ജപ്തി ചെയ്യാതെയോ ഈ ചുമതല നിർവഹിക്കാൻ പറ്റാതെ വരും. അങ്ങിനെ ചെയ്‌താൽ, ആ വീട്ടിലെ ആരെങ്കിലും മാനഹാനി തോന്നി വില്ലേജ് ഓഫീസറുടെ പേരും എഴുതി വെച്ച് ആത്മഹത്യ ചെയ്‌താൽ ഉടനെ വില്ലേജ് ഓഫീസറെ സസ്പെൻഡ് ചെയ്തു കേസെടുത്താൽ എന്താവും സ്ഥിതി? 

മറ്റൊരുദാഹരണം പറയാം. വനഭൂമിയോ, പുറമ്പോക്കു ഭൂമിയോ ഒക്കെ ഉൾപ്പെട്ട ഏതെങ്കിലും ഭൂമിക്കു കരമടയ്ക്കാനായി ആരെങ്കിലും വന്നാൽ അത് പറ്റില്ലെന്നും ഉടമസ്ഥാവകാശം തെളിയിക്കണമെന്നും ആവശ്യപ്പെടുകയല്ലേ വേണ്ടത്? മറിച്ചു മുൻപിൻ നോക്കാതെ നികുതി അടച്ചു കൊടുത്താൽ സർക്കാർ ഭൂമി (അല്ലെങ്കിൽ അന്യന്റെ ഭൂമി) കയ്യേറാൻ സഹായിച്ചു എന്ന കുറ്റവും അഭിമുഖീകരിക്കേണ്ടി വരിക ഈ ജീവനക്കാർ തന്നെ അല്ലെ? (അങ്ങിനെ ചെയ്യുന്നവർ മിക്കവാറും നല്ല തുക കൈക്കൂലി മേടിച്ചിട്ടാവും എന്നുതന്നെ അല്ലെ സാമാന്യബോധം?)

തങ്ങൾ ഉത്തമ ബോധ്യത്തോടെ ചെയ്യുന്ന കാര്യങ്ങളിൽ നിയമത്തിന്റെ സംരക്ഷണം ലഭിക്കും എന്ന ആത്മവിശ്വാസം ഇല്ലെങ്കിൽ എങ്ങിനെയാണ് ഒരാൾ തന്റെ കടമ നിർവഹിക്കുക? ചെമ്പനോട് വില്ലേജിലെ ജീവനക്കാരൻ ആത്മഹത്യ ചെയ്‌താൽ അദ്ദേഹത്തിനെതിരെ കേസ്സെടുക്കുന്ന പോലീസുകാരനും റിമാൻഡ് ചെയ്യുന്ന മജിസ്‌ട്രേറ്റും സസ്‌പെൻഡ് ചെയ്യപ്പെടുകയോ ആത്മഹത്യക്കു പ്രേരിപ്പിച്ചു എന്ന കുറ്റം ചുമത്തപ്പെടുകയോ ചെയ്യുകയില്ലെങ്കിൽ എന്ത് കൊണ്ട് വില്ലേജിലെ ജീവനക്കാരന് മാത്രം മറ്റൊരു നിയമം? 

റവന്യു ജീവനക്കാരുടെ മനോവീര്യം കെടുത്തിയാൽ ആർക്കാണ് ഗുണം എന്ന് നോക്കാം. ഒന്നാമതായി സർക്കാരിന് കൊടുക്കേണ്ട നികുതിയും മറ്റു കുടിശ്ശികകളും അടക്കാതെ നടക്കുന്നവർക്ക് തന്നെ. റിക്കവറി എന്ന ഉമ്മാക്ക്കി കാണിക്കാൻ ഒരു റവന്യുക്കാരനും ധൈര്യപ്പെടുകയില്ലല്ലോ. രണ്ടാമത്തെ കൂട്ടർ വനഭൂമിയും സർക്കാർ ഭൂമിയും കയ്യേറുന്നവരും, മണൽ, മണ്ണ്, ക്വാറി, തുടങ്ങിയ മറ്റനേകം മാഫിയകളും തന്നെ. 

ഇനി ചെമ്പനോട് വില്ലേജിൽ നടന്ന കാര്യം നോക്കാം. സാങ്കേതികമായ ഒരു പ്രശ്നത്തിന്റെ പേരിൽ നികുതി അടക്കാൻ  പറ്റില്ല എന്ന് പറയുക മാത്രമല്ല, ആ പ്രശ്‍നം പരിഹരിക്കാനായി താലൂക്കിലേക്കു റിപ്പോർട്ട് ചെയ്യുകയും ചെയ്തതായിട്ടാണ് വാർത്തകളിൽ നിന്നും മനസ്സിലാക്കാൻ കഴിയുന്നത്. വില്ലേജ് ജീവനക്കാർ ചെയ്തത് തെറ്റാണു എങ്കിൽ താലൂക്കിലെയോ കളക്ടറേറ്റിലെയോ  മേലധികാരികൾക്കു  വിഷയം തള്ളുകയും ജീവനക്കാരുടെ പേരിൽ നടപടി എടുക്കുകയും ചെയ്യാമായിരുന്നു. വാർത്തകളിൽ നിന്നും അറിഞ്ഞിടത്തോളം ഉടമസ്ഥന്റെ ഭാഗം കേൾക്കാനായി തീയ്യതി നിശ്ചയിച്ചു താലൂക്കിൽ നിന്നും അറിയിക്കുകയും ചെയ്തിരുന്നു.  അങ്ങിനെയിരിക്കെ, ഈ വിഷയത്തിൽ ആത്മഹത്യ സ്വാഭാവികമായി പ്രതീക്ഷിക്കാവുന്ന ഒന്നല്ല. പിന്നെ എന്തിനാണ് ജീവനക്കാരന്റെ പേരിൽ ഇത്തരം ഒരു കേസ്? 

ചെമ്പനോട് വില്ലേജിലെ ജീവനക്കാർ പൂർണമായും ശരിയാണോ അതോ ഏതെങ്കിലും അഴിമതി നടത്തിയിട്ടുണ്ടോ എന്നൊന്നും എനിക്കറിയില്ല. അങ്ങിനെ എന്തെങ്കിലും കണ്ടെത്തൽ ഏതെങ്കിലും അധികാരികൾ നടത്തിയതായും അറിയില്ല. അങ്ങിനെ ഉണ്ടെങ്കിൽ കൃത്യമായ വിവരങ്ങൾ പുറത്തു വിടേണ്ട കടമ ജില്ലാ ഭരണകൂടത്തിനും സർക്കാരിനും ഇല്ലേ? മറിച്ചു റവന്യു ജീവനക്കാരെ മുഴുവൻ സംശയത്തിന്റെ നിഴലിൽ നിർത്തി, അവർ ചെയ്യുന്ന സ്വാഭാവിക നടപടികൾ പോലും അവർക്കു തന്നെ പാര ആവാൻ സാധ്യതയുണ്ട് എന്ന തോന്നലും അരക്ഷിതാവസ്ഥയും അവരിൽ ഉണ്ടാക്കുന്നത് ഏതൊരു സർക്കാരിനും ഉചിതമാണോ? വിശദമായ അന്വേഷണം നടത്തി കുറ്റക്കാർ ആണെങ്കിൽ മാത്രം അവരെ ശിക്ഷിക്കുന്നതല്ലേ കൂടുതൽ അഭികാമ്യവും നിയമപരമായി ശരിയും?
 
മറ്റൊരു കാര്യം കൂടി സൂചിപ്പിക്കാതെ നിർത്തുന്നത് ശരിയാവില്ല. ജീവനക്കാർക്ക് ഒരു പ്രശ്നം വന്നാൽ അവരെ സംരക്ഷിക്കേണ്ട ജീവനക്കാരുടെ സംഘടനകൾ എല്ലാം എവിടെപ്പോയി? വിഷയത്തിൽ ഒരു അന്വേഷണം നടത്തി ജീവനക്കാർ ശരിയോ തെറ്റോ എന്നെങ്കിലും പറയേണ്ട ബാധ്യത അവർക്കില്ല എന്നാണോ?  അഥവാ, ഇതൊക്കെ ജോലി ചെയ്യുന്ന ജീവനക്കാർക്ക് മാത്രമേ സംഭവിക്കൂ എന്നും യൂണിയൻ ഭാരവാഹികൾ എന്തിനു വേവലാതിപ്പെടണം എന്നുമാണോ? 


P.S.: ലേഖകന്റെ ഭാര്യ ഒരു വില്ലേജ് ഓഫീസർ ആയി ജോലി നോക്കുന്നു. പക്ഷെ ഇവിടെ പറഞ്ഞിരിക്കുന്ന കാര്യങ്ങൾ ലേഖകന്റെ വ്യക്തിപരമായ നിരീക്ഷണങ്ങൾ മാത്രമാണ്. 

P.P.S.: ഇടുക്കിയുടെ പശ്ചാത്തലത്തിൽ, CPI ഭരിക്കുന്ന ഒരു വകുപ്പ് മുഴുവൻ ജനവിരുദ്ധരാണ് എന്ന് വരുത്തിത്തീർത്താൽ ഇന്ന് ആർക്കാണ് ഗുണം എന്ന് ഒരു സുഹൃത്ത് ചോദിക്കുന്നു! മകൻ മരിച്ചാലും മരുമകളുടെ കണ്ണുനീർ......

Saturday, June 17, 2017

കുമ്മനവും പിണറായിയും ഒരുമിച്ച ചില മെട്രോ ചിന്തകൾ

കേരളത്തിന്റെ സമീപകാല ചരിത്രത്തിൽ വികസനത്തിന്റെ ഒരു നാഴികക്കല്ല്... കൊച്ചി മെട്രോ യാഥാർഥ്യമായി ദിനം....  കേരളീയർക്കാകെ അഭിമാനിക്കാവുന്ന ഒരു ദിനം തന്നെ! 

പ്രോട്ടോകോൾ, സെക്യൂരിറ്റി തുടങ്ങിയ കടുകട്ടി പദപ്രയോഗങ്ങൾക്കിടയിൽ തുടങ്ങിയ ഒരു യാത്ര. ആദ്യത്തെ ചിത്രത്തിൽ നോക്കിയപ്പോൾ പരിചയമുള്ള മുഖങ്ങൾ- ഇന്ത്യയുടെ പ്രധാനമന്ത്രി, കേന്ദ്ര നഗരവികസന വകുപ്പ് മന്ത്രി, കേരളത്തിന്റെ ഗവർണ്ണർ, മുഖ്യമന്ത്രി. സ്ഥലത്തെ ജനപ്രതിനിധികൾ മുതൽ മെട്രോ യാഥാർഥ്യമാക്കാൻ വേണ്ടി പ്രയത്നിച്ചവർ വരെ ആരെയും ആ ആദ്യ യാത്രയിൽ കണ്ടില്ല. പ്രോട്ടോകോൾ അല്ലെ എന്ന് സമാധാനിക്കാം എന്ന് കരുതിയപ്പോഴാണ് അതെ വരിയിൽ മറ്റൊരു മുഖം കണ്ടത്. അടുത്ത കാലത്തു വരെ ഒരു പ്രത്യേക മത വിഭാഗത്തിന്റെ സമുദായ സംഘടനയുടെ നേതാവും, ഈയിടെ മാത്രം ഭാരതീയ ജനതാ പാർട്ടി ഇറക്കുമതി ചെയ്ത് കേരളത്തിൽ പാർട്ടിയുടെ പ്രസിഡന്റ് ആക്കിയ ആളുമായ കുമ്മനം രാജശേഖരൻ! 

വലിഞ്ഞു കയറി  വന്നവൻ, കള്ളവണ്ടി കേറിയവൻ, കണ്ണേറ് തട്ടാതിരിക്കാൻ ഒപ്പം കൂട്ടിയവൻ എന്നൊക്കെ ട്രോളുകൾ സോഷ്യൽ മീഡിയയിൽ കുമ്മനത്തെ വിശേഷിപ്പിച്ചത് സ്വാഭാവികം മാത്രം! മേൽ പറഞ്ഞ മഹദ് വ്യക്തികളുടെ (അവർ ഇരിക്കുന്ന സ്ഥാനം കൊണ്ടുള്ള മഹത്വം ആണ് ഉദ്ദേശിച്ചത്) കൂട്ടത്തിൽ മെട്രോയുടെ ആദ്യ യാത്രയിൽ കയറി ഇരിക്കാനുള്ള ഒരു യോഗ്യതയും പ്രോട്ടോകോൾ പ്രകാരമോ, നാട്ടു നടപ്പു പ്രകാരമോ കുമ്മനത്തിൽ കാണാൻ പ്രയാസമാണ്. 

പക്ഷേ ഒന്നോർത്താൽ ഇതാദ്യമല്ലല്ലോ! മെട്രോയിൽ ഇതിനു മുൻപും ഒരു യാത്ര നടന്നിരുന്നു. മുഖ്യമന്ത്രി പിണറായി വിജയൻ ആഘോഷ പൂർവം നടത്തിയ ഒരു യാത്ര. അന്നത്തെ ചിത്രങ്ങളിൽ മറ്റൊരു മുഖം ഓർക്കുന്നു. മാർക്സിസ്റ്റ് പാർട്ടിയുടെ ഒരു ജില്ലാ നേതാവായ P രാജീവ് മുഖ്യമന്ത്രിയെ അനുഗമിക്കുന്ന കാഴ്ച! പിണറായിക്കു രാജീവിനെ ഒപ്പം കൂട്ടാമെങ്കിൽ മോദിക്ക് കുമ്മനത്തെയും കൂട്ടാം. പിണറായിക്കും മോദിക്കും സ്ഥലത്തെ ജനപ്രതിനിധികളെയും മറ്റും ഒപ്പം   കൂട്ടണം എന്ന സാമാന്യ ബോധം ഉണ്ടാവണം എന്ന് ശഠിക്കുന്നതും തെറ്റ് തന്നെ. ഈ മെട്രോ ഒരു യാഥാർഥ്യമാക്കിയതിന്റെ പൊളിറ്റിക്കൽ ക്രെഡിറ്റ് എന്ത് കൊണ്ടും അവകാശപ്പെടാവുന്ന ഉമ്മൻ ചാണ്ടിയെ കൂടെ കൂട്ടണം എന്ന് ചിലർ അഭിപ്രായപ്പെട്ടതും ബാലിശം എന്ന് തന്നെ പറയാം. കോൺഗ്രസ് പാർട്ടിയെ മുഖ്യ ശത്രുക്കളായി കാണുന്ന രണ്ടു പാർട്ടികൾ ചേർന്ന് നടത്തുന്ന ഈ ചടങ്ങിൽ കുമ്മനത്തെ കയറ്റിയാലും ചാണ്ടിയെ കയറ്റുന്നത് അല്പം കടന്ന കൈ തന്നെ ആയിപ്പോകും.

എന്റെ ചിന്ത മറ്റൊന്നാണ്. കേരളത്തിന് ഇതിലും നല്ല ഒരവസരം കിട്ടാൻ അടുത്ത കാലത്തു പ്രയാസമുള്ള ഒരു കാര്യമാണ് എന്റെ മനസ്സിൽ. ഒരു ഭാഗത്തു കുമ്മനവും മോഡിയും. മറുഭാഗത്തു പിണറായി വിജയൻ. നടുക്ക് ഇന്ത്യയുടെ മുൻ ചീഫ് ജസ്റ്റിസ് ആയ ഇന്നത്തെ ഗവർണ്ണർ! മധ്യസ്ഥൻ ആവാൻ ഇത്രയും യോഗ്യനായ മറ്റാരെ കിട്ടും? 

ഈ അവസരം മുതലെടുത്തു, കേരളത്തിൽ അങ്ങോളമിങ്ങോളവും പ്രത്യേകിച്ച് കണ്ണൂരിലും നടക്കുന്ന BJP-CPM അക്രമങ്ങളും പരസ്പരമുള്ള കൊലപാതകങ്ങളും നിർത്തിവെക്കാൻ ഇവർക്കൊന്നു ശ്രമിക്കാമായിരുന്നില്ലേ? കുറച്ചു പാവപ്പെട്ട മലയാളികളുടെ ജീവനെങ്കിലും രക്ഷപ്പെടുമല്ലോ! കൂടാതെ ശാന്തിയും സമാധാനവും ഇല്ലാതെ, ഹർത്താലുകൾ  കുറയാതെ, മോഡിയും പിണറായിയും പറഞ്ഞ development ഉം വികസനവും ഒക്കെ എങ്ങിനെ വരും?  

UPA തുടങ്ങിവെച്ച, 80-90 ശതമാനവും UDF നിർമിച്ച, ഒരു മെട്രോ ഉദ്‌ഘാടനം ചെയ്യാൻ വേണ്ടി ഒന്നിക്കാവുന്ന കുമ്മനത്തിനും പിണറായിക്കും കേരളത്തിന് വേണ്ടി ഇത്രയെങ്കിലും ചെയ്യാമായിരുന്നില്ലേ എന്ന ഒരു നിരാശ മാത്രം മനസ്സിൽ ബാക്കി നിൽക്കുന്നു! 

ഇനി ഇതൊരു വിവാദമാക്കേണ്ട. പോയ ബുദ്ധി ആന പിടിച്ചാലും വരില്ല എന്നല്ലേ! കൂടാതെ വിവാദക്കാരെ നിരാശപ്പെടുത്താൻ മുഖ്യമന്ത്രി ഏതറ്റം വരെയും പോവും.....അത് കുമ്മനത്തിനു ഒപ്പം ആണെങ്കിലും!

Saturday, May 13, 2017

ചില 'അമ്മ ദിന' ചിന്തകൾ

മനുഷ്യർ സ്വാർത്ഥരാണ്...വിശേഷബുദ്ധി ഉള്ളവരും!

അവർ മക്കളെ വളർത്തുന്നത് ഭാവിയിലേക്കുള്ള നിക്ഷേപം ആയിട്ടാണ്;
പ്രായമായ മാതാപിതാക്കളെ ശുശ്രൂഷിക്കുന്നതു വെറും കടം വീട്ടലും.  

കിട്ടാക്കടം ഏറെയുള്ള ഈ നാട്ടിൽ...
അവരവരുടെ കടം സർക്കാർ എഴുതിത്തള്ളുകയോ 
പൊതുസമൂഹം ഏറ്റെടുക്കുകയോ ചെയ്യാനാണ് ഏവർക്കും താല്പര്യം.

അപ്പോൾ, ബാധ്യതകൾ മാത്രമായ മാതാപിതാക്കൾ 
വൃദ്ധസദനങ്ങളിലോ അഗതി മന്ദിരങ്ങളിലോ എത്തിപ്പെട്ടാൽ എന്തത്ഭുതം? 

പിന്നെ, ഒരു window dressing എന്ന നിലയ്ക്കു
വർഷത്തിൽ ഒരു അമ്മദിനവും അച്ഛൻ ദിനവും!

Sunday, April 23, 2017

അട്ടയെപ്പിടിച്ചു മെത്തയിൽ കിടത്തിയാൽ...

അങ്ങിനെ അയാൾ ഒരു ദിവസം രാജാവായി. എങ്ങിനെ ആയി എന്നത് കഥയുടെ ഭാഗമല്ല. 

തന്റെ മന്ത്രിഗണങ്ങളുമായി സസുഖം വാഴാം എന്ന് കരുതിയിരുന്നപ്പോഴാണ് ഇടിവെട്ടിയ പോലെ ഒരു അഴിമതിക്കഥ പുറത്തു വന്നതും പ്രധാനപ്പെട്ട ഒരു മന്ത്രിയെ തന്നെ പുറത്താക്കേണ്ടി വന്നതും. പാവം മന്ത്രി.. തന്റെ ഒരു ഭാഗിനേയനെ ചെറിയ ഒരു ജോലിക്കു നിയമിച്ചതായിരുന്നു കുറ്റം! പക്ഷെ പറഞ്ഞു പറഞ്ഞു ആ പരിഷകൾ അത് വലിയ ഒരു പ്രശ്നമാക്കി. ഒടുവിൽ അതിശക്തനെന്നു സ്വയം വിശ്വസിച്ച രാജാവിന് പോലും പ്രജകളുടെ കോപത്തിന് മുൻപിൽ അടിയറവു പറയേണ്ടി വന്നു. 

അടിയറവു പറയേണ്ടി വന്നെങ്കിലും രാജാവിന്റെ കോപം മാത്രം ശമിച്ചില്ല.  
എല്ലാ പരിഷകളെയും ഒരു പാഠം പഠിപ്പിക്കേണ്ടതിന്റെയും ആരാണ് രാജാവെന്നു ഓര്മിപ്പിക്കേണ്ടതിന്റെയും ആവശ്യകത ഓതിക്കൊടുത്തത് ഒന്നും രണ്ടും ഉപദേശകരല്ലല്ലോ, മറിച്ചു ഒരു വലിയ സ്തുതിപാഠക സംഘം തന്നെ ആയിരുന്നല്ലോ. പോരാതെ, ക്ഷമിക്കുന്നതു ശക്തർക്കു ചേർന്നതുമല്ല!

അവസാനം രാജാവ് അതിനൊരു വഴി കണ്ടെത്തി. പണ്ട് തൻ സിംഹാസനം പിടിച്ചെടുക്കാൻ യുദ്ധം ചെയ്തു കൊണ്ടിരുന്നപ്പോൾ തന്റെ എതിരാളിയായ മൂത്ത സഹോദരന്റെ ചോര ഊറ്റിക്കുടിച്ച ഒരു അട്ടയെ ആണ് അതിനായി അദ്ദേഹം കണ്ടെത്തിയത്. 

ആ അട്ടയെ പിടിച്ചു അദ്ദേഹം തന്റെ മന്ത്രിയാക്കി. എന്നിട്ടും പോരാതെ,  തന്റെ രാജകീയ മെത്തയിൽ തന്നെ കിടത്തി! 

തന്നോടൊപ്പം നിൽക്കുന്നവരെയും (ഇക്കാലത്തു ആരെയും വിശ്വസിക്കാൻ കൊള്ളില്ല) എതിരാളികളെയും ഒരു പോലെ ഞെട്ടിച്ച സംഭവം! അട്ടയുടെ പേരിൽ, ചോര ഊറ്റി കൊലചെയ്ത കുറ്റം പോലും ആരോപിക്കപ്പെട്ടിട്ടുണ്ട് എന്നത് ഇരട്ടി മധുരം പോലെ ആയി. അല്ലെങ്കിലും പാവം അട്ട... 1..2...3... വരെയേ എത്തിയുള്ളു. 51 പോലും തികയ്ക്കാൻ കഴിയാത്ത പാവം അട്ടയെ ആണ് അവരൊക്കെ ചേർന്ന്...!

അട്ടയെ പിടിച്ചു മെത്തയിൽ കിടത്തിയാൽ പക്ഷെ അട്ട ആട്ടയല്ലാതാവില്ലല്ലോ?

അന്തഃപ്പുരവാസികളെ തന്നെ അത് ഇടയ്ക്കിടയ്ക്ക് ഒന്ന് കടിക്കും.അല്പം രക്തം ഊറ്റിക്കുടിക്കും.  മന്ത്രിയാണെന്നും കിടക്കുന്നതു രാജകീയ മെത്തയിലാണെന്നും മറന്നുപോവുന്നതു സ്വാഭാവികം മാത്രം!

അനുഭവിക്കട്ടെ. പാവം മാതുല മന്ത്രിയെ പുകച്ചു ചാടിച്ച പ്രജകൾ ശരിക്കും അനുഭവിക്കട്ടെ. ഈ അട്ടയെ പുകച്ചു ചാടിച്ചാൽ ഇതിലും വലിയ നികൃഷ്‌ടജീവികളെ ഇനിയും കൊണ്ടുവരും. അതിനു വേണ്ടി ഇനി ബിഷപ്പ്മാരുടെ അരമന വരെ തേടിപ്പോവേണ്ടി വന്നാൽ പോലും. പണ്ടത്തെപ്പോലെ അല്ല. ഇപ്പോൾ അരിവാളല്ല, മറിച്ചു കുരിശാണ് പ്രതീക്ഷയുടെ അടയാളം!

ഒന്ന് മാത്രം മതി. ആരും ഈ രാജാവിനെ ചോദ്യം ചെയ്യാൻ ധൈര്യപ്പെടരുത്! 

ഇനി ആരെങ്കിലും ധൈര്യപ്പെട്ടാൽ തന്നെ അവരെ ഏതെങ്കിലും ഗൂഡാലോചന കുറ്റം ചുമത്തി പൂജപ്പുരയിലോ, തലയ്ക്കു സുഖമില്ലെന്നു വരുത്തി ഊളംപാറയിലോ അയച്ചേക്കണം.. അല്ല പിന്നെ! 


P.S.: എന്റെ ഭാവനയിൽ പിറന്ന ഈ കലാസൃഷ്ഠിക്കു ജീവിതത്തിലെ ഏതെങ്കിലും സംഭവവുമായോ വ്യക്തികളുമായോ സാമ്യം തോന്നുന്നത് സ്വാഭാവികം മാത്രം. അതിനു ഇനി എന്നെ പൂജപ്പുരയ്ക്കോ ഊളംപാറയ്ക്കോ അയക്കാനൊന്നും മിനക്കെടേണ്ട. 

Saturday, April 8, 2017

അക്കരപ്പച്ച


അധികാരം ഒരു സുഖമുള്ള കാര്യം തന്നെ; എന്നാൽ
ചില അസൗകര്യങ്ങളും ഇല്ലാതില്ല!
അധികാരത്തിനു വേണ്ടി എന്തൊക്കെ ത്യാഗങ്ങൾ വേണമെന്ന് നിങ്ങൾക്കറിയാമോ? 
സ്വന്തം മനഃസാക്ഷിയെപ്പോലും ശത്രുവാക്കേണ്ട അവസ്ഥ!

തെറ്റായതിനെ ന്യായീകരിക്കാനും, ചുരുങ്ങിയത് കണ്ടില്ലെന്നു നടിക്കാനെങ്കിലും, എളുപ്പം ആണെന്ന് കരുതിയോ? 
അങ്ങ് ദൂരെ സിറിയയിലും സ്റ്റോക്‌ഹോമിലും ഒക്കെ ഭീകരത പ്രത്യക്ഷപ്പെട്ടാൽ നിന്ദിക്കാൻ എന്തെളുപ്പം!
എന്നുവെച്ചു, ഇങ്ങു രാജസ്ഥാനിലും ചത്തിസ്‌ഗഡിലും പശുവിന്റെയോ പ്രേമത്തിന്റെയോ ഒക്കെ  പേരിൽ പാവങ്ങളെ തല്ലിക്കൊല്ലുന്ന ഭീകരത നടമാടുമ്പോൾ അതിനെയും എതിർക്കണം എന്ന് പറഞ്ഞാൽ?

മറ്റാരെങ്കിലും ഭരിക്കുമ്പോൾ RTI യും ലോക് പാലും ഒക്കെ എത്ര സുന്ദരമായ ആശയങ്ങൾ!
എന്നാൽ നാം സ്വയം അധികാരത്തിൽ എത്തുമ്പോൾ അതൊക്കെ നടപ്പിലാക്കി സ്വയം കുഴി തോണ്ടണം എന്ന് ശഠിച്ചാൽ?

അധികാരമില്ലാത്തപ്പോൾ എന്തിനെക്കുറിച്ചും വാചാലമാവാം
അധികാരമുള്ളപ്പോൾ, പലതും കാണാതെ നടിക്കണം.

അധികാരമില്ലാത്ത ബംഗാളിലെ രാഷ്ട്രീയക്കൊലകളെ ജനാധിപത്യത്തിന്റെ കശാപ്പായി കാണാൻ ഒരു വിഷമവും ഇല്ല
എന്നാൽ, സ്വയം ഭരിക്കുന്ന കേരളത്തിൽ പാർട്ടി നടത്തുന്ന കൊലകളെ ന്യായീകരിക്കാൻ എന്തൊക്കെ സർക്കസ്സുകൾ കളിക്കണം!

ഇറോം ശർമിളയുടെ നിരാഹാരം വാഴ്ത്തപ്പെടേണ്ടത് തന്നെ.
ഒപ്പം മഹിജയുടെയും അവിഷ്ണയുടെയും നിരാഹാരത്തെ ഇകഴ്‌ത്തേണ്ട വൈരുദ്ധ്യാത്മക ഉത്തരവാദിത്തത്തെക്കുറിച്ചു ആർക്കെന്തറിയാം!

പ്രതിപക്ഷത്തിരിക്കുമ്പോൾ പോലീസിനെ അക്രമിക്കാം, കേരളം കത്തിക്കുമെന്ന് ഭീഷണി മുഴക്കാം, 
സെക്രട്ടറിയേറ്റ് വളയാം,  മുഖ്യമന്ത്രിയെ വരെ കല്ലെറിയാം.. 
എന്നുവെച്ചു, ഭരണത്തിലിരിക്കുമ്പോൾ സമരങ്ങളെ സഹാനുഭൂതിയോടെ കാണണം എന്ന് പറഞ്ഞാൽ? 

പൊന്നിൻ സൂചികൾ മറ്റുള്ളവരുടെ കണ്ണിൽ കുത്താൻ മാത്രം ഉള്ളതാണ് എന്നെങ്കിലും....

JNU വിലെയും ഹൈദരാബാദ് യൂണിവേഴ്സിറ്റിയിലെയും അധികാരികളുടെ ഭീകരതയെക്കുറിച്ചു വാചാലമാവാൻ എന്തെളുപ്പം!
എന്നുവെച്ചു ലോ അക്കാഡമിയിലും നെഹ്‌റു കോളേജിലും അത് തന്നെ പറയാൻ പറ്റുമോ?!

മനഃസാക്ഷിയെ കൂട്ടിലടച്ച തത്തയാക്കിവെച്ച്, അധികാരത്തിന്റെ കഴുകന്മാരെ യദേഷ്ടം വിഹരിക്കാൻ വിടുമ്പോൾ 
കാണുന്നവർക്കു തോന്നും........ അക്കരപ്പച്ച!

Wednesday, April 5, 2017

തേൻകെണിയും സാംസ്‌കാരിക നായകത്വവും!

നമ്മുടെ സാംസ്ക്കാരിക നായകന്മാർക്ക് വീണ്ടും പണിയാവുകയാണല്ലോ?

മംഗളത്തിലെ പത്രപ്രവർത്തക, മുൻമന്ത്രി ശശീന്ദ്രന് എതിരെ കേസ് കൊടുത്തു എന്ന് വാർത്ത!

നിരന്തരം വിളിച്ചു, അശ്ലീലം പറയുമായിരുന്നു എന്ന് മൊഴി കൊടുത്തത്രെ. 

എന്തൊരക്രമം ആണിത്?

ഒരു ഇടതുപക്ഷ സഹയാത്രികന്‌ (ഗോവയിൽ BJP സഹയാത്രികൻ ആണെങ്കിൽ കൂടി) അതും ഒരു മന്ത്രിക്കു, ഇവിടെ സ്വകാര്യമായി ഒരു  പത്രപ്രവർത്തകയെ വിളിച്ചു നാല് അശ്ലീലം പറയാൻ കൂടി ഈ മാധ്യമ സിന്ധിക്കേറ്റുകൾ (honey trap എന്ന തേൻകെണിയെ പെൺകെണി എന്ന് പേര്മാറ്റി പെണ്ണിനെ നാണം കെടുത്താൻ സഹായിച്ച മാധ്യമ സുഹൃത്തുക്കളോടുള്ള സ്നേഹാദരങ്ങൾ നിലനിർത്തിക്കൊണ്ടു തന്നെ) കാരണം കഴിയില്ല എന്ന് വന്നാൽ, എന്ത് കഷ്ടമാണ്?! 

ഇത്തരം കേസുകൾ കേരളത്തിന്റെ സാംസ്‌കാരിക പൈതൃകത്തിനു തന്നെ ഒരു ഭീഷണിയാണ്! ആര് എപ്പോൾ വിളിച്ചു അശ്ലീലം പറഞ്ഞാലും അതൊക്കെ പുറത്തറിയിക്കാതെ അവരുടെ സ്വകാര്യത സംരക്ഷിക്കേണ്ട ബാധ്യത കേരളത്തിലെ സ്ത്രീകൾക്കില്ലേ? സ്ത്രീത്വത്തെക്കാൾ എത്ര ഉയർന്നതാണ് സ്ത്രീ ലംബടന്മാരുടെ privacy  എന്നെങ്കിലും ഓർക്കേണ്ടേ? 

ഭാര്യയോ കാമുകിയോ ഒന്നുമല്ലാത്ത ഒരു സ്ത്രീയോട് , ഒരു മന്ത്രി, തന്റെ ബന്ധം തികച്ചും professional ആണെന്ന് നന്നായി അറിഞ്ഞിട്ടും,  പുളിച്ച അശ്ലീലം പറഞ്ഞതിനെ ന്യായീകരിക്കുകയും ആ വിവരം പുറത്തു വിട്ടതിനെ അപലപിക്കുകയും ചെയ്ത ക്ഷീണം മാറി വരുന്നതേ ഉള്ളു. ഇനിയിപ്പോൾ നമ്മുടെ സാംസ്‌കാരിക നായകന്മാർക്ക് കേസ് കൊടുത്ത സ്ത്രീയെ താറടിക്കേണ്ട ചുമതല കൂടി ഏറ്റെടുക്കേണ്ടി വരുമോ? ഈ സംസ്കാരം, പ്രത്യേകിച്ച് നായകത്വം, വല്ലാത്ത ബുദ്ധിമുട്ടുതന്നെ!

കലികാലം എന്നല്ലാതെ എന്ത് പറയാൻ!

Monday, March 27, 2017

സ്വന്തം കാര്യം സിന്താബാദ്!


മറ്റുള്ളവർ എന്ത് ഭക്ഷിക്കുന്നു, എന്ത് കുടിക്കുന്നു? 
മറ്റുള്ളവർ എങ്ങിനെ, എത്രമാത്രം നാണം മറയ്ക്കുന്നു?
മറ്റുള്ളവർ എന്ത് പറയുന്നു, എന്ത് ചിന്തിക്കുന്നു?
മറ്റുള്ളവർ എന്തിൽ വിശ്വസിക്കുന്നു, എന്തിനോട് പ്രാർത്ഥിക്കുന്നു?
മറ്റുള്ളവർ എങ്ങിനെ പ്രേമിക്കുന്നു, എവിടെ വച്ച് സല്ലപിക്കുന്നു?

മറ്റുള്ളവരെക്കുറിച്ചുള്ള  വേവലാതിക്കിടയിൽ
മനുഷ്യൻ സ്വയം മറന്നു പോയോ?
മനുഷ്യനാണെന്ന കാര്യം പോലും മറന്ന് 
മറ്റുള്ളവരെ അടിച്ചമർത്താനുള്ള നെട്ടോട്ടത്തിൽ 
അവനവൻ ആരെന്നു ഓർത്തു നോക്കാൻ പോലും 
ഓരോരുത്തർക്കും സമയം ഇല്ലാതെ വരുന്നു!

നാം മറക്കുന്നത്, 
ആർക്കും ആരെയും 'നന്നാക്കാൻ' കഴിയില്ല; 
സ്വയം മാറാൻ തീരുമാനിക്കുന്നതുവരെ! 
മറ്റുള്ളവരെ 'നന്നാക്കാൻ' ശ്രമിക്കുന്നതിലും എത്രയോ എളുപ്പം
ഓരോരുത്തരും സ്വയം നന്നാവുകയാണ്! 

അവനവന്റെ കാര്യം നോക്കി നടക്കാൻ കഴിയുന്ന 
സ്വാർത്ഥന്മാരുടെ കുറവ് ഈ ലോകത്തെ വല്ലാതെ അലട്ടുന്നു!