Monday, October 16, 2017

നികുതി നിരക്ക് കുറയ്ക്കില്ല എന്ന് എന്തിനിത്ര വാശി?

ഉമ്മൻ ചാണ്ടി സർക്കാർ കേരളം ഭരിച്ചിരുന്ന സമയത്തു, പെട്രോൾ വില കൂടുമ്പോഴൊക്കെ സംസ്ഥാനം നികുതി നിരക്ക് കുറച്ചു ജനങ്ങളെ കൂടിയ വിലയിൽ നിന്നും ഒരു പരിധി വരെ സംരക്ഷിച്ചു പോന്നിരുന്നു.  അന്താരാഷ്ട്ര വിപണിയിൽ ക്രൂഡോയിലിന്റെ വില ബാരലിന് 150 ഡോളർ വരെ എത്തിയ സമയത്തായിരുന്നു ആ വില കൂടൽ എന്ന് കൂടി നാം ഓർക്കണം. കേന്ദ്രസർക്കാർ സബ്‌സിഡി കൊടുത്തു മുടിഞ്ഞിരുന്ന കാലം! 

പത്തു വർഷത്തെ ക്രൂഡോയിൽ വിലനിലവാരം 

എന്നാലിന്നോ? അന്താരാഷ്ട്രവിപണിയിൽ ക്രൂഡോയിൽ വില ബാരലിന് 50 ഡോളറിനും താഴെ എത്തിയപ്പോഴും അതിന്റെ ഗുണം ഭാരതത്തിലെ ജനങ്ങൾക്ക് കിട്ടാതെ പോയി. അതിനു കാരണം കേന്ദ്ര സംസ്ഥാന സർക്കാരുകൾ പ്രചരിപ്പിക്കുന്നത് പോലെ എണ്ണ കമ്പനികൾ ജനങ്ങളെ കൊള്ളയടിക്കുന്നതാണോ? അല്ല എന്നതാണ് സത്യം! അന്താരാഷ്ട്ര വിപണിയിൽ വില കുറയുന്നതനുസരിച്ച് ആഭ്യന്തരവിപണിയിൽ കമ്പനികൾ വില കുറച്ചിട്ടുണ്ടായിരുന്നു. എന്നാൽ മോഡി സർക്കാർ ചെയ്തത്, കമ്പനികൾ ഓരോ പ്രാവശ്യം വില കുറയ്ക്കുബോഴും അതിന്റെ ഗുണം ജനങ്ങളിൽ എത്തിക്കാതെ നികുതി നിരക്ക് കൂട്ടുകയായിരുന്നു! അങ്ങിനെ വില കൃത്രിമമായി കൂട്ടിയപ്പോൾ അതിന്റെ ഗുണം വാറ്റുനികുതി ചുമത്തുന്ന സംസ്ഥാനങ്ങൾക്കും ലഭിച്ചു.  

അന്തരാഷ്ട്ര വിപണിയിൽ പിന്നെയും വില കൂടാൻ തുടങ്ങിയപ്പോൾ ഇന്ത്യയിലെ എണ്ണക്കമ്പനികൾ സ്വാഭാവികമായും വില വർദ്ധിപ്പിക്കാൻ തുടങ്ങി. എന്നാൽ കേന്ദ്ര സർക്കാർ ഇടയ്ക്കു കൂട്ടിയ നികുതികൾ കുറയ്ക്കാൻ തയ്യാറായില്ല (വളരെ നാളുകൾക്കു ശേഷം ഒരു ചെറിയ കുറവ് വരുത്തിയത് ഇവിടെ മറക്കുന്നില്ല). അതോടെ ഉപഭോക്താവ് നൽകേണ്ട നികുതിയടക്കമുള്ള എണ്ണ വില അസ്വാഭാവികമായി കൂടി. ജനജീവിതത്തിന്റെ സമസ്ത മേഖലയെയും ബാധിക്കുന്ന ഈ വില വർദ്ധനവിനെ സർക്കാരുകൾ നേരിട്ടത് രണ്ടു വിധത്തിലാണ്. മോഡി സർക്കാർ കപട ദേശീയ വാദവും മറ്റും ഉയർത്തി വിലവർദ്ധനവിനെ ചോദ്യം ചെയ്യുന്നത് ഒരു ദേശവിരുദ്ധ നടപടിയാണ് എന്ന തരത്തിലേക്ക് കാര്യങ്ങൾ എത്തിച്ചു. കേരളത്തിലെ പിണറായി സർക്കാർ ചെയ്തത് ഒരു വശത്തു സംസ്ഥാന നികുതി കുറയ്ക്കുന്നത് പ്രായോഗികമല്ല എന്നും ക്ഷേമപ്രവർത്തനങ്ങൾക്കു കൂടുതൽ തുക ആവശ്യമാണ് എന്നും ഉള്ള വാദം ഉയർത്തുകയും, മറുവശത്തു കേന്ദ്ര സർക്കാരിനെയും, എണ്ണക്കമ്പനികളെയും, എണ്ണ വില നിർണയം ഉദാരവത്കരിച്ച മുൻ സർക്കാരിനെയും കുറ്റപ്പെടുത്തുക എന്നതും ആയിരുന്നു. 

(മാതൃഭൂമി 17/10/2017)

സൗകര്യപൂർവം അവർ മറച്ചുവെക്കുന്നതു അടിക്കടി നികുതി നിരക്ക് കൂട്ടിയതാണ്, മറിച്ചു വില നിർണയത്തെ അന്താരാഷ്ട്രകമ്പോള വിലയുമായി ബന്ധിപ്പിച്ച ഉദാരവത്കരണമല്ല ഭാരതത്തിലെ എണ്ണ വില ഉയർന്നു നില്ക്കാൻ കാരണം എന്നതാണ്. 

അന്താരാഷ്ട്ര വിപണിയിൽ വില കുറയുന്നതനുസരിച്ച് ആഭ്യന്തര വിപണിയിൽ വില കുറയുമ്പോൾ നികുതി നിരക്ക് കൂട്ടുകയുംമറിച്ച് അതേ രീതിയിൽ വിലകൂടുമ്പോൾ നികുതി നിരക്ക് കുറയ്ക്കാതെ ജനങ്ങളെ പിഴിയുകയും ചെയ്യുന്ന സർക്കാരുകൾ ഉദാരവൽക്കരണത്തെയും എണ്ണക്കമ്പനികളെയും പഴി ചാരുന്നതിലെ വഞ്ചന ജനങ്ങൾ തിരിച്ചറിയേണ്ടിയിരിക്കുന്നു.

ഓരോ പ്രാവശ്യവും വിപണിയിൽ വില കൂടുമ്പോൾ കേരള സർക്കാരിന് അധികമായി ലഭിക്കുന്നത് കോടികളാണ്. ഈ അധികവരുമാനത്തിൽ അല്പമെങ്കിലും ഉപഭോക്താക്കൾക്ക് വിട്ടുകൊടുക്കാതെ പിണറായി സർക്കാർ ഉദാരവൽക്കരണത്തെയും കുറ്റം പറഞ്ഞ് നമ്മെ വിഡ്ഢികളാക്കിക്കൊണ്ടിരിക്കുകയാണ്‌!

ഇന്ത്യയിൽ തന്നെ പെട്രോളിന് ഏറ്റവും കൂടൂതൽ നികുതി ചുമത്തുന്ന ആറ് സംസ്ഥാനങ്ങളിലൊന്നാണ് കേരളം. CPM തന്നെ ഭരിക്കുന്ന ത്രിപുരയിൽ 20% വാറ്റ് ഈടാക്കുമ്പോൾ 
കേരളത്തിൽ 34.09% വാറ്റ്ഈടാക്കുന്നതിലെ യുക്തി എന്താണ്



നികുതി വരുമാനം നഷ്ടപ്പെടുത്തണമെന്നല്ലമറിച്ച് വില വർദ്ധനയെ അധികവരുമാനം കിട്ടാനുള്ള കുറുക്കുവഴിയായി കാണാതിരിക്കണം എന്നാണ് അഭ്യർത്ഥന. പ്രത്യേകിച്ചും പാവപ്പെട്ട തൊഴിലാളികൾ പോലും സ്വന്തം വാഹനങ്ങളെ ആശ്രയിക്കുന്ന കേരളം പോലുള്ള ഉപഭോക്ത്രസംസ്ഥാനത്ത്! ഒരു രൂപയ്ക്കു ഇത്ര നികുതി എന്നതിന് പകരം ഒരു ലിറ്ററിന് ഇത്ര രൂപ നികുതി എന്നതു അടിസ്ഥാനമായി എടുത്താൽ തന്നെ ജനങ്ങളിൽ അധികഭാരം ചുമത്താതെ  വരുമാനം സംരക്ഷിക്കാൻ സർക്കാരിന് കഴിയും എന്നതാണ് വസ്തുത.   

നികുതി കുറയ്കാൻ തീരെ നിർവാഹമില്ലെന്ന് പറയുന്നവർ തെരെഞ്ഞെടുപ്പ് അടുത്തുവരുമ്പോൾ ഇതേ ദാർഷ്ട്യം തുടരുമോ എന്ന് നമുക്ക് കാത്തിരുന്ന് കാണാം... 


Saturday, September 16, 2017

കണ്ണന്താനത്തിന് കടകംപള്ളി നല്‍കിയ വിരുന്നില്‍ ബിജെപി നേതാക്കളും......

വെറുമൊരു സഖാവായോരെന്നെ 
ഭക്തനെന്ന് വിളിച്ചില്ലേ,
നിങ്ങൾ ഭക്തനെന്ന് വിളിച്ചില്ലേ?

അപ്പോൾ ഗുരുവായൂരിൽ 
പുഷ്പാഞ്ജലി കഴിപ്പിച്ചതോ?

അത് ദേവസ്വം നന്നാക്കാനായിരുന്നില്ലേ?

വെറുമൊരു സഖാവായോരെന്നെ
സംഘിയെന്ന് വിളിച്ചില്ലേ,
നിങ്ങൾ സംഘിയെന്ന് വിളിച്ചില്ലേ?

അപ്പോൾ സംഘി നേതാക്കൾക്ക്
വിരുന്ന് കൊടുത്തതോ?

അത് ടൂറിസം നന്നാക്കാനായിരുന്നില്ലേ?

വെറുമൊരു.........


Thursday, September 14, 2017

എണ്ണ വില കുതിച്ചുയരുമ്പോൾ....

ഒരു 'നവലിബറൽ ബൂർഷ്വാ മൂരാച്ചി' പത്രമായ Times of India പോലും എഡിറ്റോറിയൽ എഴുതി (15/09/2017) സർക്കാരിനോട് ആവശ്യപ്പെടുന്നു- എണ്ണ ഉൽപന്നങ്ങൾക്ക് മേൽ ചുമത്തുന്ന നികുതി കുറയ്കാൻ!

സർക്കാർ ഓയിൽ സെക്ടറിനെ വെറുമൊരു കറവപ്പശു ആയിക്കാണുന്നത് നിർത്താനും അതിലൂടെ സാമ്പത്തിക പരിഷ്കാരങ്ങൾക്ക് ചീത്തപ്പേര് ഉണ്ടാവുന്ന സ്ഥിതിവിശേഷം ഒഴിവാക്കാനും അവർ ആഹ്വാനം ചെയ്യുന്നു.

കേന്ദ്ര-സംസ്ഥാന സർക്കാരുകൾ, കിട്ടുന്ന അവസരം മുതലെടുത്ത് കൂടിയ വിലയ്ക് മേൽ ചുമത്തുന്ന അധികനികുതിയിലൂടെ ജനങ്ങളെ കൊള്ളയടിക്കുകയാണ്.

എണ്ണക്കമ്പനികളെ ഒരവശ്യവസ്തുവിൻമേൽ തോന്നിയപോലെ വില കൂട്ടാൻ അനുവദിക്കുന്ന കേന്ദ്രസർക്കാർ. അന്താരാഷ്ട്രവിപണിയിൽ ക്രൂഡോയിലിന് വില കുറയുമ്പോൾ ഇവിടെ വില കൂട്ടുന്നവരെ നിയന്ത്രിക്കാൻ സർക്കാരിന് കഴിയില്ലെങ്കിൽ പിന്നെ ആര്, ജനങ്ങൾ ആ ദൗത്യം ഏറ്റെടുക്കണമോ?

ഇവിടെ സംസ്ഥാനത്തെ സ്ഥിതിയോ? 

മുമ്പ് UPA സർക്കാരിന്റെ കാലത്ത് (അന്താരാഷ്ട്രവിപണിയിലെ കുതിച്ചുയരുന്ന വിലയ്ക് അനുസരിച്ചും കനത്ത സബ്സിഡി ഭാരം കുറയ്കാനായും) എപ്പോഴൊക്കെ എണ്ണ വില കൂട്ടിയോ അപ്പോഴൊക്കെ ഹർത്താലും മറ്റു സമരങ്ങളുമായി നടന്നവർ ഇന്ന് അധികാരത്തിലാണ്. എന്നിട്ടും ഒരു സങ്കോചവുമില്ലാതെ ദിവസേന അന്യായമായി കൂട്ടുന്ന എണ്ണവിലയുടെ മുകളിൽ വരുന്ന അധികനികുതിയും വാങ്ങി ഖജനാവിലിട്ട് ഏമ്പക്കവും വിട്ട് ഇട്ടിരിക്കുകയാണ് സംസ്ഥാനസർക്കാർ! ഹർത്താലും ഇല്ല പ്രതിഷേധവുമില്ല...

മുമ്പ് ഇന്നത്തെ ഭരണപക്ഷം സമരം നടത്തുകയായിരുന്നപ്പോൾ ഇവിടെ ഭരിച്ചിരുന്നത് ഒരു മൂരാച്ചി മുഖ്യമന്ത്രിയായിരുന്നു. ഉമ്മൻ ചാണ്ടിയെന്ന ആ മൂരാച്ചി ചെയ്തത് തന്റെ ബജറ്റിനുമപ്പുറത്ത് അനർഹമായി കിട്ടുമായിരുന്ന അധികനികുതി വേണ്ടെന്ന് വച്ച് സംസ്ഥാന നികുതിയുടെ തോത് കുറയ്കുകയായിരുന്നു! അതിലൂടെ, ജനങ്ങളുടെ മുകളിൽ വന്ന അധികഭാരത്തിൽ കുറച്ചെങ്കിലും ആശ്വാസം പകരാനുള്ള ഒരു ശ്രമം!

ഇന്ന് എല്ലാവർക്കും സൗകര്യമാണ്. ഈ കോൺഗ്രസ്സ് മുക്ത ഭാരതത്തിൽ സ്വയംസേവകർക്ക് സംസ്ഥാനനികുതികളെയും സഖാക്കൾക്ക് കേന്ദ്രസർക്കാരിനെയും കുറ്റം പറഞ്ഞ് കൈ കഴുകാം.

കൂടിയ വിലയെ ചോദ്യം ചെയ്യുന്നവർ വെറും രാജ്യദ്രോഹികൾ.....

LikeShow more reactions
Comment

Wednesday, September 13, 2017

അടർത്തിമാറ്റപ്പെടുന്ന പ്രസംഗങ്ങൾ..

BJP യുടെ IT Cell മേധാവി അമിത് മാളവ്യ NDTV യിലെ പത്രപ്രവര്‍ത്തകൻ രവീഷ് കുമാറിനെതിരെയും, കേരളത്തിലെ മാധ്യമങ്ങൾ ശശികലക്കെതിരെയും അവരുടെ പ്രസംഗങ്ങളിലെത്തന്നെ ഭാഗങ്ങൾ അടർത്തിയെടുത്ത് നടത്തിയ പ്രചരണം വളരെ അധികം ശ്രദ്ധ നേടിയിരിക്കുകയാണല്ലോ.

പ്രസംഗങ്ങളിൽ നിന്നും ചെറിയ ഭാഗങ്ങൾ അടർത്തിയെടുത്ത് തെറ്റായ അർത്ഥത്തിൽ പ്രചരിപ്പിക്കുന്നത് ഒരു പുതിയ പരിപാടിയല്ല. ഒരു പക്ഷെ ഏറ്റവും വിജയം നേടിയ അത്തരം ഒരു ശ്രമം രാജീവ് ഗാന്ധിയുടെ വൻമരം കടപുഴകുമ്പോൾ ഭൂമി കുലുങ്ങുന്നത് സ്വാഭാവികമാണ് എന്ന പ്രസംഗം ആയിരിക്കാം.

എന്തായിരുന്നു രാജീവ് ഗാന്ധിയുടെ അന്നത്തെ നിലപാട്? 1984 നവമ്പർ രണ്ടാം തിയ്യതി അദ്ദേഹം രാജ്യത്തിന് നൽകിയ സന്ദേശം ഇതായിരുന്നു:

"ചില ആളുകൾ വെറുപ്പിന്റെയും അക്രമത്തിന്റെയും രീതികളിൽ ഏർപ്പെട്ട് ഇന്ദിരാഗാന്ധിയുടെ ഓർമ്മയ്ക് മേൽ ചളി വാരിയെറിയുകയാണ്. ഇത് നിർത്തിയേ പറ്റൂ. ഈ അക്രമങ്ങൾ ദേശവിരുദ്ധ ശക്തികളെ മാത്രമേ സഹായിക്കുള്ളൂ. മതമൌലിക ഭ്രാന്ത്, ഇന്ത്യ എന്തിനൊക്കെ വേണ്ടിയാണോ നിലനില്‍ക്കുന്നത് അതിനെയൊക്കെ നശിപ്പിക്കും. ഇന്ത്യയുടെ പ്രധാനമന്ത്രി എന്ന നിലയിൽ എനിക്ക് അത് അനുവദിക്കാൻ കഴിയില്ല, അനുവദിക്കുകയുമില്ല."

പിന്നെ വൻമരത്തിന്റെ വീഴ്ച. ആ പ്രസംഗം നടത്തിയത് നവമ്പർ 19 ന്, ഇന്ദിരാഗാന്ധിയുടെ ജന്മദിനത്തിൽ ആയിരുന്നു. ഇന്ദിരാഗാന്ധിയുടെ മരണത്തെത്തുടർന്ന് ഇന്ത്യയുടെ അടിസ്ഥാന മൂല്യങ്ങളിൽ ഉണ്ടായ ഇടർച്ച, ഇന്ത്യക്കാർക്കിടയിലെ ഒരുമയിൽ സംഭവിച്ച തകർച്ച, ഇതെല്ലാം വളരെ പെട്ടെന്ന് തന്നെ ദൂരീകരിച്ച് ഒരുമയുടെ വഴിയിലേക്ക് രാജ്യത്തെ തിരിച്ചെത്തിക്കാൻ സഹായിച്ച ജനങ്ങളോടുള്ള നന്ദി പ്രകടിപ്പിച്ചുകൊണ്ട് ഇനിയും ഒരുമിച്ച് തന്നെ മുന്നോട്ടു പോകാനുള്ള ആഹ്വാനം ആയിരുന്നു ആ പ്രസംഗം. അല്ലാതെ, ഒരു വിധത്തിലും 1984ലെ അക്രമങ്ങളെ ന്യായീകരിക്കുകയല്ല ആ പ്രസംഗം. രാജീവ്ഗാന്ധിയുടെ ആ പ്രസംഗം ഇതാ:

"ഇന്ദിരാജിയുടെ കൊലയെത്തുടർന്ന് നമ്മുടെ രാജ്യത്ത് കുറേ കലാപങ്ങൾ ഉണ്ടായി. നമുക്കറിയാം ഭാരതത്തിലെ ജനങ്ങൾ എത്ര മാത്രം ദേഷ്യത്തിലായിരുന്നു എന്ന്. കുറച്ചു ദിവസങ്ങളോളം ഇന്ത്യയുടെ അടിത്തറ ഇളകിയ പോലെ ആളുകള്‍ക്ക് തോന്നി. പക്ഷേ, ഒരു വൻമരം കടപുഴകി വീഴുമ്പോൾ ചുറ്റുമുള്ള ഭൂമി ഒന്നു കുലുങ്ങുന്നത് സ്വാഭാവികമാണ്. എന്നാൽ എങ്ങിനെയാണോ നിങ്ങൾ ആ കലാപങ്ങൾ അവസാനിപ്പിച്ചത്, എങ്ങിനെയാണോ നിങ്ങളുടെ സഹായത്തോടെ ഇന്ത്യയെ വീണ്ടും ഒരുമയുടെ പാതയിലേക്ക് തിരിച്ചു കൊണ്ട് വന്നത്, രാജ്യത്തിന് വീണ്ടും ഒരുമയോടെ നിൽക്കാൻ കഴിയുന്നത്, ഇന്ന് ലോകത്തിന് മുഴുവനും കാണാം ഇന്ത്യ ഒരു യഥാര്‍ത്ഥ ജനാധിപത്യമാണ് എന്ന്. ഇനിയും നമുക്ക് ഒരുമിച്ച് മുന്നേറണം. ഭാരതത്തെ ലോകത്തെ ഏത് ശക്തിയോടും കിടപിടിക്കുന്ന ശക്തിയാക്കി മാറ്റണം. നമുക്കൊരുമിച്ച് പണ്ഡിറ്റ്ജിയുടെ, ഇന്ദിരാജിയുടെ, ഇന്ത്യയിലെ പാവങ്ങളുടെ ജോലി ഏറ്റെടുത്തു പൂർത്തീകരിക്കാം."

ഈ വാക്കുകൾ എങ്ങിനെയാണ് അക്രമത്തെയോ വിഭാഗീയതെയോ ന്യായീകരിക്കുന്നതാണ് എന്നു പറയാൻ കഴിയുക? മറിച്ച്, ഒരുമയോടെ രാഷ്ട്ര നിർമ്മിതിക്കായുള്ള പ്രവൃത്തികളിൽ ഏർപ്പെടാൻ ഉള്ള ഉദ്ബോധനമല്ലേ?

1984 ലെ ലഹളകളിൽ കോണ്‍ഗ്രസ് സർക്കാറുകളുടെ നടപടികളെ ന്യായീകരിക്കുകയോ രാജീവ്ഗാന്ധിയെ വെള്ളപൂശുകയോ അല്ല ഈ പോസ്റ്റിന്റെ ലക്ഷ്യം. മറിച്ച് പ്രസംഗങ്ങളിൽ നിന്നും അടർത്തിയെടുത്ത ഭാഗങ്ങൾ കേൾപ്പിച്ച് നമ്മെ തെറ്റിദ്ധരിപ്പിക്കാൻ ശ്രമിക്കുന്നവരെ കണ്ണടച്ച് വിശ്വസിക്കാതെ ജാഗരൂകരായിരിക്കണമെന്ന ഒരു എളിയ ഓർമ്മപ്പെടുത്തൽ മാത്രം.

P. S. ഹിന്ദിയിലുള്ള രാജീവിന്റെ പ്രസംഗം ഇന്റർനെറ്റിൽ ലഭ്യമാണ്.

Wednesday, September 6, 2017

പിണറായി- കണ്ണന്താനം മാതൃക

കേരളത്തിലെ, വിശിഷ്യാ കണ്ണൂരിലെ സഖാക്കളോടും സംഘാക്കളോടും ഒരു അഭ്യര്‍ത്ഥന..
നിങ്ങൾ പരസ്പരം വെട്ടിക്കീറാൻ ഇറങ്ങുന്നതിനു മുമ്പ് ഒരു നിമിഷം അങ്ങ് ഡൽഹിയിലെ കേരള ഹൗസിൽ വച്ച് താൻ നൽകിയ സൽകാരം കൈക്കൊള്ളാൻ വന്ന അൽഫോൺസ് കണ്ണന്താനം എന്ന മോഡിയുടെ മന്ത്രിയായ സംഘിയെ സ്വീകരിക്കുമ്പോൾ പിണറായി വിജയന്റെ മുഖത്ത് തിളങ്ങിയ ആ സ്നേഹത്തെയും ഊഷ്മളതെയും ഒന്ന് നന്നായി ശ്രദ്ധിക്കൂ. മാധ്യമക്കാർ ഇല്ലെന്ന് പറഞ്ഞു സ്ഥാപിക്കാൻ ശ്രമിച്ച പിണറായിയുടെ നിറഞ്ഞ പുഞ്ചിരി നിങ്ങളും കണ്ടില്ലേ?

പിണറായി തന്നെ രാഷ്ട്രീയത്തിൽ കൈ പിടിച്ചു കൊണ്ട് വന്നത് എന്ന് സ്വയം അവകാശപ്പെടുന്ന അൽഫോൺസ്, പാർട്ടിയെ തള്ളിപ്പറഞ്ഞു മോഡിക്കൊപ്പം പോയപ്പോഴും കുലംകുത്തിയെന്ന് ചാപ്പ കുത്തി ആക്രമിക്കാനല്ല മറിച്ച് സൌഹൃദം ഊട്ടി ഉറപ്പിക്കാനാണ് രണ്ട് പേരും ശ്രമിക്കുന്നത് എന്നത് താഴെക്കിടയിലെ പ്രവർത്തകർ കാണാതിരുന്നുകൂടാ.
പിണറായിയെയും കണ്ണന്താനത്തെയും മാതൃകയാക്കി, തങ്ങളുടെയും കുടുംബത്തിന്റെയും സർവ്വോപരി കേരളത്തിന്റെയും നന്മയ്ക്കായി, പരസ്പര വൈരം വെടിഞ്ഞ്, അർത്ഥമില്ലാത്ത കൊലപാതക മത്സരം വെടിഞ്ഞ്, ഈ നാട്ടിൽ ശാന്തിയും സമാധാനവും പുലർത്താൻ നിങ്ങള്‍ക്ക് കഴിയട്ടെ എന്ന് ആശംസിക്കുന്നു......

Wednesday, June 28, 2017

ജയിൽ കയറേണ്ടിവരുന്ന വില്ലേജ് ജീവനക്കാർ!

അവധി ദിവസങ്ങളിൽപ്പോലും കുന്നിടിക്കുന്നെന്നും, പ്രകൃതിക്ഷോഭമെന്നും, വയൽ നികത്തുന്നു എന്നും, അപകട മരണം എന്നും ഒക്കെ പറഞ്ഞു വരുന്ന ഫോൺ വിളികൾ കേൾക്കുമ്പോൾ സംഭവസ്ഥലത്തേക്ക് ഓടിചെല്ലേണ്ടി വരുന്ന, വില്ലേജ് ഓഫീസിലെ ജോലി അത്ര സുഖകരമായ ഒന്നല്ല. നാട്ടിലെ സകലമാനകാര്യങ്ങളിലും ഇടപെടുകയും എല്ലാ വിഷയത്തിലും സർട്ടിഫിക്കറ്റ് നൽകേണ്ടി വരികയും എന്നാൽ അടിസ്ഥാന സൗകര്യങ്ങളോ ആവശ്യത്തിന് അധികാരം പോലുമോ ഇല്ലാതെ പ്രവർത്തിക്കേണ്ടി വരികയും ചെയ്യുന്ന അവസ്ഥ! അതേ സമയം, ജനങ്ങളോട് ഇടപഴകി അവർക്കു കഴിയാവുന്ന സഹായങ്ങൾ ചെയ്തു കൊടുത്തുകൊണ്ട് അഭിമാനത്തോടെ ചെയ്യാവുന്ന ഒരു ജോലി എന്ന നിലയിൽ ആ ബുദ്ധിമുട്ടുകൾ ജോലിയുടെ ഭാഗം തന്നെ ആണ് താനും

നിയമത്തിനും മനഃസ്സാക്ഷിക്കും നിരക്കാത്ത ഒരു കാര്യവും ചെയ്യാതെ സ്വന്തം കടമ നിർവഹിച്ചാൽ ഒരാൾക്ക് മുൻപിലും തല കുനിക്കേണ്ട അവസ്ഥ വരാതെ സുരക്ഷിതമായി ജോലി ചെയ്യാം എന്ന ഉറച്ച വിശ്വാസം അത്തരം ജോലിക്കു ഒരു അത്യാവശ്യഘടകം തന്നെ ആണ് (അങ്ങിനെ അല്ലാതെ പ്രവർത്തിക്കുന്നവരെ നിയമവിധേയമായി തന്നെ കൈകാര്യം ചെയ്യേണ്ടതും ആണ്). 

കോഴിക്കോട് ജില്ലയിലെ ചെമ്പാനോട് വില്ലേജ് ഓഫീസിൽ നടന്ന നിർഭാഗ്യകരമായ ഒരു ആത്മഹത്യയെ തുടർന്നുണ്ടായ സംഭവവികാസങ്ങൾ വില്ലേജ് ജീവനക്കാരുടെ വിശ്വാസങ്ങളെ തച്ചുടക്കുന്നതായി.  ഒരു ജീവനക്കാരനെ അറസ്റ്റ് ചെയ്തു ജയിലിൽ അടക്കുന്ന അവസ്ഥ ഏതൊരു ജീവനക്കാരന്റെയും മനോവീര്യത്തെ തകർക്കുക തന്നെ ചെയ്യും. തങ്ങൾ ചെയ്യുന്ന ഓരോ പ്രവൃത്തിയും ഏതെങ്കിലും വ്യക്തിയെ ആത്മഹത്യ പോലുള്ള കൃത്യങ്ങളിലേക്കു നയിക്കും എന്ന് ചിന്തിച്ചാൽ എങ്ങിനെയാണ് നിയമം നടപ്പിലാക്കുക? 

ഒരുദാഹരം പറയട്ടെ. സർക്കാരിലേക്കുള്ള വിവിധ കുടിശ്ശികകൾ പിരിച്ചെടുക്കേണ്ടത് ഒരു വില്ലേജ് ഓഫീസറുടെ ചുമതലയാണ്. ചില കേസിലെങ്കിലും  വീട്ടിൽ ചെന്ന് നോട്ടീസ് നടപ്പിലാക്കാതെയോ ജപ്തി ചെയ്യാതെയോ ഈ ചുമതല നിർവഹിക്കാൻ പറ്റാതെ വരും. അങ്ങിനെ ചെയ്‌താൽ, ആ വീട്ടിലെ ആരെങ്കിലും മാനഹാനി തോന്നി വില്ലേജ് ഓഫീസറുടെ പേരും എഴുതി വെച്ച് ആത്മഹത്യ ചെയ്‌താൽ ഉടനെ വില്ലേജ് ഓഫീസറെ സസ്പെൻഡ് ചെയ്തു കേസെടുത്താൽ എന്താവും സ്ഥിതി? 

മറ്റൊരുദാഹരണം പറയാം. വനഭൂമിയോ, പുറമ്പോക്കു ഭൂമിയോ ഒക്കെ ഉൾപ്പെട്ട ഏതെങ്കിലും ഭൂമിക്കു കരമടയ്ക്കാനായി ആരെങ്കിലും വന്നാൽ അത് പറ്റില്ലെന്നും ഉടമസ്ഥാവകാശം തെളിയിക്കണമെന്നും ആവശ്യപ്പെടുകയല്ലേ വേണ്ടത്? മറിച്ചു മുൻപിൻ നോക്കാതെ നികുതി അടച്ചു കൊടുത്താൽ സർക്കാർ ഭൂമി (അല്ലെങ്കിൽ അന്യന്റെ ഭൂമി) കയ്യേറാൻ സഹായിച്ചു എന്ന കുറ്റവും അഭിമുഖീകരിക്കേണ്ടി വരിക ഈ ജീവനക്കാർ തന്നെ അല്ലെ? (അങ്ങിനെ ചെയ്യുന്നവർ മിക്കവാറും നല്ല തുക കൈക്കൂലി മേടിച്ചിട്ടാവും എന്നുതന്നെ അല്ലെ സാമാന്യബോധം?)

തങ്ങൾ ഉത്തമ ബോധ്യത്തോടെ ചെയ്യുന്ന കാര്യങ്ങളിൽ നിയമത്തിന്റെ സംരക്ഷണം ലഭിക്കും എന്ന ആത്മവിശ്വാസം ഇല്ലെങ്കിൽ എങ്ങിനെയാണ് ഒരാൾ തന്റെ കടമ നിർവഹിക്കുക? ചെമ്പനോട് വില്ലേജിലെ ജീവനക്കാരൻ ആത്മഹത്യ ചെയ്‌താൽ അദ്ദേഹത്തിനെതിരെ കേസ്സെടുക്കുന്ന പോലീസുകാരനും റിമാൻഡ് ചെയ്യുന്ന മജിസ്‌ട്രേറ്റും സസ്‌പെൻഡ് ചെയ്യപ്പെടുകയോ ആത്മഹത്യക്കു പ്രേരിപ്പിച്ചു എന്ന കുറ്റം ചുമത്തപ്പെടുകയോ ചെയ്യുകയില്ലെങ്കിൽ എന്ത് കൊണ്ട് വില്ലേജിലെ ജീവനക്കാരന് മാത്രം മറ്റൊരു നിയമം? 

റവന്യു ജീവനക്കാരുടെ മനോവീര്യം കെടുത്തിയാൽ ആർക്കാണ് ഗുണം എന്ന് നോക്കാം. ഒന്നാമതായി സർക്കാരിന് കൊടുക്കേണ്ട നികുതിയും മറ്റു കുടിശ്ശികകളും അടക്കാതെ നടക്കുന്നവർക്ക് തന്നെ. റിക്കവറി എന്ന ഉമ്മാക്ക്കി കാണിക്കാൻ ഒരു റവന്യുക്കാരനും ധൈര്യപ്പെടുകയില്ലല്ലോ. രണ്ടാമത്തെ കൂട്ടർ വനഭൂമിയും സർക്കാർ ഭൂമിയും കയ്യേറുന്നവരും, മണൽ, മണ്ണ്, ക്വാറി, തുടങ്ങിയ മറ്റനേകം മാഫിയകളും തന്നെ. 

ഇനി ചെമ്പനോട് വില്ലേജിൽ നടന്ന കാര്യം നോക്കാം. സാങ്കേതികമായ ഒരു പ്രശ്നത്തിന്റെ പേരിൽ നികുതി അടക്കാൻ  പറ്റില്ല എന്ന് പറയുക മാത്രമല്ല, ആ പ്രശ്‍നം പരിഹരിക്കാനായി താലൂക്കിലേക്കു റിപ്പോർട്ട് ചെയ്യുകയും ചെയ്തതായിട്ടാണ് വാർത്തകളിൽ നിന്നും മനസ്സിലാക്കാൻ കഴിയുന്നത്. വില്ലേജ് ജീവനക്കാർ ചെയ്തത് തെറ്റാണു എങ്കിൽ താലൂക്കിലെയോ കളക്ടറേറ്റിലെയോ  മേലധികാരികൾക്കു  വിഷയം തള്ളുകയും ജീവനക്കാരുടെ പേരിൽ നടപടി എടുക്കുകയും ചെയ്യാമായിരുന്നു. വാർത്തകളിൽ നിന്നും അറിഞ്ഞിടത്തോളം ഉടമസ്ഥന്റെ ഭാഗം കേൾക്കാനായി തീയ്യതി നിശ്ചയിച്ചു താലൂക്കിൽ നിന്നും അറിയിക്കുകയും ചെയ്തിരുന്നു.  അങ്ങിനെയിരിക്കെ, ഈ വിഷയത്തിൽ ആത്മഹത്യ സ്വാഭാവികമായി പ്രതീക്ഷിക്കാവുന്ന ഒന്നല്ല. പിന്നെ എന്തിനാണ് ജീവനക്കാരന്റെ പേരിൽ ഇത്തരം ഒരു കേസ്? 

ചെമ്പനോട് വില്ലേജിലെ ജീവനക്കാർ പൂർണമായും ശരിയാണോ അതോ ഏതെങ്കിലും അഴിമതി നടത്തിയിട്ടുണ്ടോ എന്നൊന്നും എനിക്കറിയില്ല. അങ്ങിനെ എന്തെങ്കിലും കണ്ടെത്തൽ ഏതെങ്കിലും അധികാരികൾ നടത്തിയതായും അറിയില്ല. അങ്ങിനെ ഉണ്ടെങ്കിൽ കൃത്യമായ വിവരങ്ങൾ പുറത്തു വിടേണ്ട കടമ ജില്ലാ ഭരണകൂടത്തിനും സർക്കാരിനും ഇല്ലേ? മറിച്ചു റവന്യു ജീവനക്കാരെ മുഴുവൻ സംശയത്തിന്റെ നിഴലിൽ നിർത്തി, അവർ ചെയ്യുന്ന സ്വാഭാവിക നടപടികൾ പോലും അവർക്കു തന്നെ പാര ആവാൻ സാധ്യതയുണ്ട് എന്ന തോന്നലും അരക്ഷിതാവസ്ഥയും അവരിൽ ഉണ്ടാക്കുന്നത് ഏതൊരു സർക്കാരിനും ഉചിതമാണോ? വിശദമായ അന്വേഷണം നടത്തി കുറ്റക്കാർ ആണെങ്കിൽ മാത്രം അവരെ ശിക്ഷിക്കുന്നതല്ലേ കൂടുതൽ അഭികാമ്യവും നിയമപരമായി ശരിയും?
 
മറ്റൊരു കാര്യം കൂടി സൂചിപ്പിക്കാതെ നിർത്തുന്നത് ശരിയാവില്ല. ജീവനക്കാർക്ക് ഒരു പ്രശ്നം വന്നാൽ അവരെ സംരക്ഷിക്കേണ്ട ജീവനക്കാരുടെ സംഘടനകൾ എല്ലാം എവിടെപ്പോയി? വിഷയത്തിൽ ഒരു അന്വേഷണം നടത്തി ജീവനക്കാർ ശരിയോ തെറ്റോ എന്നെങ്കിലും പറയേണ്ട ബാധ്യത അവർക്കില്ല എന്നാണോ?  അഥവാ, ഇതൊക്കെ ജോലി ചെയ്യുന്ന ജീവനക്കാർക്ക് മാത്രമേ സംഭവിക്കൂ എന്നും യൂണിയൻ ഭാരവാഹികൾ എന്തിനു വേവലാതിപ്പെടണം എന്നുമാണോ? 


P.S.: ലേഖകന്റെ ഭാര്യ ഒരു വില്ലേജ് ഓഫീസർ ആയി ജോലി നോക്കുന്നു. പക്ഷെ ഇവിടെ പറഞ്ഞിരിക്കുന്ന കാര്യങ്ങൾ ലേഖകന്റെ വ്യക്തിപരമായ നിരീക്ഷണങ്ങൾ മാത്രമാണ്. 

P.P.S.: ഇടുക്കിയുടെ പശ്ചാത്തലത്തിൽ, CPI ഭരിക്കുന്ന ഒരു വകുപ്പ് മുഴുവൻ ജനവിരുദ്ധരാണ് എന്ന് വരുത്തിത്തീർത്താൽ ഇന്ന് ആർക്കാണ് ഗുണം എന്ന് ഒരു സുഹൃത്ത് ചോദിക്കുന്നു! മകൻ മരിച്ചാലും മരുമകളുടെ കണ്ണുനീർ......

Saturday, June 17, 2017

കുമ്മനവും പിണറായിയും ഒരുമിച്ച ചില മെട്രോ ചിന്തകൾ

കേരളത്തിന്റെ സമീപകാല ചരിത്രത്തിൽ വികസനത്തിന്റെ ഒരു നാഴികക്കല്ല്... കൊച്ചി മെട്രോ യാഥാർഥ്യമായി ദിനം....  കേരളീയർക്കാകെ അഭിമാനിക്കാവുന്ന ഒരു ദിനം തന്നെ! 

പ്രോട്ടോകോൾ, സെക്യൂരിറ്റി തുടങ്ങിയ കടുകട്ടി പദപ്രയോഗങ്ങൾക്കിടയിൽ തുടങ്ങിയ ഒരു യാത്ര. ആദ്യത്തെ ചിത്രത്തിൽ നോക്കിയപ്പോൾ പരിചയമുള്ള മുഖങ്ങൾ- ഇന്ത്യയുടെ പ്രധാനമന്ത്രി, കേന്ദ്ര നഗരവികസന വകുപ്പ് മന്ത്രി, കേരളത്തിന്റെ ഗവർണ്ണർ, മുഖ്യമന്ത്രി. സ്ഥലത്തെ ജനപ്രതിനിധികൾ മുതൽ മെട്രോ യാഥാർഥ്യമാക്കാൻ വേണ്ടി പ്രയത്നിച്ചവർ വരെ ആരെയും ആ ആദ്യ യാത്രയിൽ കണ്ടില്ല. പ്രോട്ടോകോൾ അല്ലെ എന്ന് സമാധാനിക്കാം എന്ന് കരുതിയപ്പോഴാണ് അതെ വരിയിൽ മറ്റൊരു മുഖം കണ്ടത്. അടുത്ത കാലത്തു വരെ ഒരു പ്രത്യേക മത വിഭാഗത്തിന്റെ സമുദായ സംഘടനയുടെ നേതാവും, ഈയിടെ മാത്രം ഭാരതീയ ജനതാ പാർട്ടി ഇറക്കുമതി ചെയ്ത് കേരളത്തിൽ പാർട്ടിയുടെ പ്രസിഡന്റ് ആക്കിയ ആളുമായ കുമ്മനം രാജശേഖരൻ! 

വലിഞ്ഞു കയറി  വന്നവൻ, കള്ളവണ്ടി കേറിയവൻ, കണ്ണേറ് തട്ടാതിരിക്കാൻ ഒപ്പം കൂട്ടിയവൻ എന്നൊക്കെ ട്രോളുകൾ സോഷ്യൽ മീഡിയയിൽ കുമ്മനത്തെ വിശേഷിപ്പിച്ചത് സ്വാഭാവികം മാത്രം! മേൽ പറഞ്ഞ മഹദ് വ്യക്തികളുടെ (അവർ ഇരിക്കുന്ന സ്ഥാനം കൊണ്ടുള്ള മഹത്വം ആണ് ഉദ്ദേശിച്ചത്) കൂട്ടത്തിൽ മെട്രോയുടെ ആദ്യ യാത്രയിൽ കയറി ഇരിക്കാനുള്ള ഒരു യോഗ്യതയും പ്രോട്ടോകോൾ പ്രകാരമോ, നാട്ടു നടപ്പു പ്രകാരമോ കുമ്മനത്തിൽ കാണാൻ പ്രയാസമാണ്. 

പക്ഷേ ഒന്നോർത്താൽ ഇതാദ്യമല്ലല്ലോ! മെട്രോയിൽ ഇതിനു മുൻപും ഒരു യാത്ര നടന്നിരുന്നു. മുഖ്യമന്ത്രി പിണറായി വിജയൻ ആഘോഷ പൂർവം നടത്തിയ ഒരു യാത്ര. അന്നത്തെ ചിത്രങ്ങളിൽ മറ്റൊരു മുഖം ഓർക്കുന്നു. മാർക്സിസ്റ്റ് പാർട്ടിയുടെ ഒരു ജില്ലാ നേതാവായ P രാജീവ് മുഖ്യമന്ത്രിയെ അനുഗമിക്കുന്ന കാഴ്ച! പിണറായിക്കു രാജീവിനെ ഒപ്പം കൂട്ടാമെങ്കിൽ മോദിക്ക് കുമ്മനത്തെയും കൂട്ടാം. പിണറായിക്കും മോദിക്കും സ്ഥലത്തെ ജനപ്രതിനിധികളെയും മറ്റും ഒപ്പം   കൂട്ടണം എന്ന സാമാന്യ ബോധം ഉണ്ടാവണം എന്ന് ശഠിക്കുന്നതും തെറ്റ് തന്നെ. ഈ മെട്രോ ഒരു യാഥാർഥ്യമാക്കിയതിന്റെ പൊളിറ്റിക്കൽ ക്രെഡിറ്റ് എന്ത് കൊണ്ടും അവകാശപ്പെടാവുന്ന ഉമ്മൻ ചാണ്ടിയെ കൂടെ കൂട്ടണം എന്ന് ചിലർ അഭിപ്രായപ്പെട്ടതും ബാലിശം എന്ന് തന്നെ പറയാം. കോൺഗ്രസ് പാർട്ടിയെ മുഖ്യ ശത്രുക്കളായി കാണുന്ന രണ്ടു പാർട്ടികൾ ചേർന്ന് നടത്തുന്ന ഈ ചടങ്ങിൽ കുമ്മനത്തെ കയറ്റിയാലും ചാണ്ടിയെ കയറ്റുന്നത് അല്പം കടന്ന കൈ തന്നെ ആയിപ്പോകും.

എന്റെ ചിന്ത മറ്റൊന്നാണ്. കേരളത്തിന് ഇതിലും നല്ല ഒരവസരം കിട്ടാൻ അടുത്ത കാലത്തു പ്രയാസമുള്ള ഒരു കാര്യമാണ് എന്റെ മനസ്സിൽ. ഒരു ഭാഗത്തു കുമ്മനവും മോഡിയും. മറുഭാഗത്തു പിണറായി വിജയൻ. നടുക്ക് ഇന്ത്യയുടെ മുൻ ചീഫ് ജസ്റ്റിസ് ആയ ഇന്നത്തെ ഗവർണ്ണർ! മധ്യസ്ഥൻ ആവാൻ ഇത്രയും യോഗ്യനായ മറ്റാരെ കിട്ടും? 

ഈ അവസരം മുതലെടുത്തു, കേരളത്തിൽ അങ്ങോളമിങ്ങോളവും പ്രത്യേകിച്ച് കണ്ണൂരിലും നടക്കുന്ന BJP-CPM അക്രമങ്ങളും പരസ്പരമുള്ള കൊലപാതകങ്ങളും നിർത്തിവെക്കാൻ ഇവർക്കൊന്നു ശ്രമിക്കാമായിരുന്നില്ലേ? കുറച്ചു പാവപ്പെട്ട മലയാളികളുടെ ജീവനെങ്കിലും രക്ഷപ്പെടുമല്ലോ! കൂടാതെ ശാന്തിയും സമാധാനവും ഇല്ലാതെ, ഹർത്താലുകൾ  കുറയാതെ, മോഡിയും പിണറായിയും പറഞ്ഞ development ഉം വികസനവും ഒക്കെ എങ്ങിനെ വരും?  

UPA തുടങ്ങിവെച്ച, 80-90 ശതമാനവും UDF നിർമിച്ച, ഒരു മെട്രോ ഉദ്‌ഘാടനം ചെയ്യാൻ വേണ്ടി ഒന്നിക്കാവുന്ന കുമ്മനത്തിനും പിണറായിക്കും കേരളത്തിന് വേണ്ടി ഇത്രയെങ്കിലും ചെയ്യാമായിരുന്നില്ലേ എന്ന ഒരു നിരാശ മാത്രം മനസ്സിൽ ബാക്കി നിൽക്കുന്നു! 

ഇനി ഇതൊരു വിവാദമാക്കേണ്ട. പോയ ബുദ്ധി ആന പിടിച്ചാലും വരില്ല എന്നല്ലേ! കൂടാതെ വിവാദക്കാരെ നിരാശപ്പെടുത്താൻ മുഖ്യമന്ത്രി ഏതറ്റം വരെയും പോവും.....അത് കുമ്മനത്തിനു ഒപ്പം ആണെങ്കിലും!