Saturday, October 21, 2017

ആവിഷ്കാര സ്വാതന്ത്ര്യവും രാഷ്ട്രീയ പാർട്ടികളും

ആവിഷ്കാര സ്വാതന്ത്ര്യത്തിന്റെ കാര്യത്തിൽ ഒരു രാഷ്ട്രീയപ്പാർട്ടിയുടെ നിലപാട് എന്തെന്ന് അറിയാൻ ആവിഷ്കാരം അവരുടെ താല്പര്യങ്ങൾക്ക് വിരുദ്ധമാവുന്നത് വരെ കാത്തിരുന്നേ പറ്റൂ.

ആരാന്റെ അമ്മക്കല്ല, സ്വന്തം അമ്മക്ക് ഭ്രാന്ത്  വരുമ്പോൾ കാണിക്കുന്നതാണ് ഒരാളുടെ അടിസ്ഥാന സ്വഭാവം.

ടി പി 51 വെട്ട് എന്ന സിനിമ CPM ന്റെയും ഇന്ദു സർക്കാർ കോൺഗ്രസ്സിന്റെയും, പർസാനിയ BJP യുടെയും ആവിഷ്കാര സ്വാതന്ത്ര്യത്തോടുള്ള യഥാർത്ഥ നിലപാടുകൾ നമ്മെ അറിയിച്ചിട്ടുണ്ട്. അതിന്റെ തുടർച്ച തന്നെയാണ് മെർസാലിന് നേരെ BJP ഇപ്പോൾ സ്വീകരിച്ചതും.

ഇത് എഴുതിയത് BJP യെ മെർസലിന്റെ കാര്യത്തിൽ ന്യായീകരിക്കാനല്ല, മറിച്ച് നമ്മുടെ മുഖ്യധാരാ പാർട്ടികളുടെ ഇരട്ടത്താപ്പുകൾ തുറന്നുകാട്ടാനാണ്.

അതുകൊണ്ട്, ഇതു വായിച്ച് എന്നെ സങ്കി ആക്കുന്നതിന് പകരം സ്വന്തം മനസ്സാക്ഷിയിലേക്ക് ഒന്ന് തിരിഞ്ഞ് നോക്കുക......എന്നിട്ടു പറയുക, നാളെ നിങ്ങളുടെ പ്രസ്ഥാനം ഒരു കലാസൃഷ്ടിക്ക് എതിരായി വന്നാലും നിങ്ങൾ ആവിഷ്കാര സ്വാതന്ത്ര്യത്തിനായി നിലകൊള്ളുമോ?

Tuesday, October 17, 2017

പ്രസാദവും വിശ്വാസവും!

           മുഖ്യമന്ത്രി പിണറായി വിജയൻ ശബരിമലയിലും വാവരുപള്ളിയിലും പോയി പ്രസാദം വാങ്ങിയതും കഴിച്ചതുമൊക്കെ വലിയ വാർത്തയായത് കണ്ടു. 
           ഈശ്വരവിശ്വാസമില്ലാത്ത ഒരു കമ്മ്യൂണിസ്റ്റ്, പ്രസാദം വാങ്ങുന്നതിലോ കഴിക്കുന്നതിലോ ഒരു പ്രശ്നവുമില്ല എന്നതാണ് എന്റെ അഭിപ്രായം. അങ്ങിനെ ചെയ്യാതിരിക്കുന്നതാണ് ആ പ്രസാദം കൊടുക്കുന്ന മനുഷ്യരെ അവഹേളിക്കുന്നതിനു തുല്യം. 
           ദൈവവിശ്വാസമില്ലെങ്കിലും (കമ്മ്യൂണിസ്റ്റുമല്ല) എന്റെ വീട്ടിലെത്തുന്ന മധുരമുള്ള പ്രസാദങ്ങൾ ഏറ്റവും കൂടൂതൽ കഴിക്കുന്നത് ഈ ഞാൻ തന്നെയാണ്. കാരണം എനിക്ക് വിശ്വാസമില്ലാത്തത് ദൈവമെന്ന സങ്കൽപത്തിലാണ്, മറിച്ച് മധുരത്തിലല്ല!
            ഒരു മതവിഭാഗത്തിന്റെ പ്രസാദം കഴിക്കാൻ തയ്യാറാവാത്ത യുക്തിവാദികളെയും മറ്റു മതസ്ഥരെയും കണ്ടിട്ടുണ്ട്. അത് സ്വന്തം വിശ്വാസത്തിലുള്ള വിശ്വാസമില്ലായ്മയും ഭീരുത്വവുമായാണ് എനിക്ക് തോന്നിയിട്ടുള്ളത്.
           ഒരാൾ ഒരു പ്രസാദത്തിന്റെ ദിവ്യത്വത്തിൽ വിശ്വസിക്കുന്നില്ലെങ്കിൽ പിന്നെ അത് കേവലം ഒരു ഭക്ഷ്യവസ്തു മാത്രമല്ലേ? അത് കഴിക്കുന്നത് കൊണ്ട് തന്റെ വിശ്വാസത്തിന് എന്ത് സംഭവിക്കാൻ?

           അല്പം പായസം കുടിച്ചാൽ, ഒരു അപ്പകഷ്ണമോ കേക്കുകഷ്ണമോ തിന്നാൽ, ഒരു ആരാധനാലയം സന്ദർശിച്ചാൽ, ആഘോഷങ്ങളിൽ പങ്കുചേർന്നാൽ തകരുന്ന വിശ്വാസത്തെയും വിശ്വാസമില്ലായ്മയെയും കുറിച്ച് എന്ത് പറയാൻ!
          വിശ്വാസമില്ലാത്തവർ ആരാധനാലയങ്ങളിൽ പോവുന്നതോ പ്രസാദം കഴിക്കുന്നതോ അല്ല, വിശ്വാസമുള്ളവർ ജനങ്ങളെ കാണിക്കാനായി മാത്രം അത് മറച്ചുപിടിക്കുന്നുണ്ടെങ്കിൽ അതാണ് തെറ്റ്. 

Monday, October 16, 2017

നികുതി നിരക്ക് കുറയ്ക്കില്ല എന്ന് എന്തിനിത്ര വാശി?

ഉമ്മൻ ചാണ്ടി സർക്കാർ കേരളം ഭരിച്ചിരുന്ന സമയത്തു, പെട്രോൾ വില കൂടുമ്പോഴൊക്കെ സംസ്ഥാനം നികുതി നിരക്ക് കുറച്ചു ജനങ്ങളെ കൂടിയ വിലയിൽ നിന്നും ഒരു പരിധി വരെ സംരക്ഷിച്ചു പോന്നിരുന്നു.  അന്താരാഷ്ട്ര വിപണിയിൽ ക്രൂഡോയിലിന്റെ വില ബാരലിന് 150 ഡോളർ വരെ എത്തിയ സമയത്തായിരുന്നു ആ വില കൂടൽ എന്ന് കൂടി നാം ഓർക്കണം. കേന്ദ്രസർക്കാർ സബ്‌സിഡി കൊടുത്തു മുടിഞ്ഞിരുന്ന കാലം! 

പത്തു വർഷത്തെ ക്രൂഡോയിൽ വിലനിലവാരം 

എന്നാലിന്നോ? അന്താരാഷ്ട്രവിപണിയിൽ ക്രൂഡോയിൽ വില ബാരലിന് 50 ഡോളറിനും താഴെ എത്തിയപ്പോഴും അതിന്റെ ഗുണം ഭാരതത്തിലെ ജനങ്ങൾക്ക് കിട്ടാതെ പോയി. അതിനു കാരണം കേന്ദ്ര സംസ്ഥാന സർക്കാരുകൾ പ്രചരിപ്പിക്കുന്നത് പോലെ എണ്ണ കമ്പനികൾ ജനങ്ങളെ കൊള്ളയടിക്കുന്നതാണോ? അല്ല എന്നതാണ് സത്യം! അന്താരാഷ്ട്ര വിപണിയിൽ വില കുറയുന്നതനുസരിച്ച് ആഭ്യന്തരവിപണിയിൽ കമ്പനികൾ വില കുറച്ചിട്ടുണ്ടായിരുന്നു. എന്നാൽ മോഡി സർക്കാർ ചെയ്തത്, കമ്പനികൾ ഓരോ പ്രാവശ്യം വില കുറയ്ക്കുബോഴും അതിന്റെ ഗുണം ജനങ്ങളിൽ എത്തിക്കാതെ നികുതി നിരക്ക് കൂട്ടുകയായിരുന്നു! അങ്ങിനെ വില കൃത്രിമമായി കൂട്ടിയപ്പോൾ അതിന്റെ ഗുണം വാറ്റുനികുതി ചുമത്തുന്ന സംസ്ഥാനങ്ങൾക്കും ലഭിച്ചു.  

അന്തരാഷ്ട്ര വിപണിയിൽ പിന്നെയും വില കൂടാൻ തുടങ്ങിയപ്പോൾ ഇന്ത്യയിലെ എണ്ണക്കമ്പനികൾ സ്വാഭാവികമായും വില വർദ്ധിപ്പിക്കാൻ തുടങ്ങി. എന്നാൽ കേന്ദ്ര സർക്കാർ ഇടയ്ക്കു കൂട്ടിയ നികുതികൾ കുറയ്ക്കാൻ തയ്യാറായില്ല (വളരെ നാളുകൾക്കു ശേഷം ഒരു ചെറിയ കുറവ് വരുത്തിയത് ഇവിടെ മറക്കുന്നില്ല). അതോടെ ഉപഭോക്താവ് നൽകേണ്ട നികുതിയടക്കമുള്ള എണ്ണ വില അസ്വാഭാവികമായി കൂടി. ജനജീവിതത്തിന്റെ സമസ്ത മേഖലയെയും ബാധിക്കുന്ന ഈ വില വർദ്ധനവിനെ സർക്കാരുകൾ നേരിട്ടത് രണ്ടു വിധത്തിലാണ്. മോഡി സർക്കാർ കപട ദേശീയ വാദവും മറ്റും ഉയർത്തി വിലവർദ്ധനവിനെ ചോദ്യം ചെയ്യുന്നത് ഒരു ദേശവിരുദ്ധ നടപടിയാണ് എന്ന തരത്തിലേക്ക് കാര്യങ്ങൾ എത്തിച്ചു. കേരളത്തിലെ പിണറായി സർക്കാർ ചെയ്തത് ഒരു വശത്തു സംസ്ഥാന നികുതി കുറയ്ക്കുന്നത് പ്രായോഗികമല്ല എന്നും ക്ഷേമപ്രവർത്തനങ്ങൾക്കു കൂടുതൽ തുക ആവശ്യമാണ് എന്നും ഉള്ള വാദം ഉയർത്തുകയും, മറുവശത്തു കേന്ദ്ര സർക്കാരിനെയും, എണ്ണക്കമ്പനികളെയും, എണ്ണ വില നിർണയം ഉദാരവത്കരിച്ച മുൻ സർക്കാരിനെയും കുറ്റപ്പെടുത്തുക എന്നതും ആയിരുന്നു. 

(മാതൃഭൂമി 17/10/2017)

സൗകര്യപൂർവം അവർ മറച്ചുവെക്കുന്നതു അടിക്കടി നികുതി നിരക്ക് കൂട്ടിയതാണ്, മറിച്ചു വില നിർണയത്തെ അന്താരാഷ്ട്രകമ്പോള വിലയുമായി ബന്ധിപ്പിച്ച ഉദാരവത്കരണമല്ല ഭാരതത്തിലെ എണ്ണ വില ഉയർന്നു നില്ക്കാൻ കാരണം എന്നതാണ്. 

അന്താരാഷ്ട്ര വിപണിയിൽ വില കുറയുന്നതനുസരിച്ച് ആഭ്യന്തര വിപണിയിൽ വില കുറയുമ്പോൾ നികുതി നിരക്ക് കൂട്ടുകയുംമറിച്ച് അതേ രീതിയിൽ വിലകൂടുമ്പോൾ നികുതി നിരക്ക് കുറയ്ക്കാതെ ജനങ്ങളെ പിഴിയുകയും ചെയ്യുന്ന സർക്കാരുകൾ ഉദാരവൽക്കരണത്തെയും എണ്ണക്കമ്പനികളെയും പഴി ചാരുന്നതിലെ വഞ്ചന ജനങ്ങൾ തിരിച്ചറിയേണ്ടിയിരിക്കുന്നു.

ഓരോ പ്രാവശ്യവും വിപണിയിൽ വില കൂടുമ്പോൾ കേരള സർക്കാരിന് അധികമായി ലഭിക്കുന്നത് കോടികളാണ്. ഈ അധികവരുമാനത്തിൽ അല്പമെങ്കിലും ഉപഭോക്താക്കൾക്ക് വിട്ടുകൊടുക്കാതെ പിണറായി സർക്കാർ ഉദാരവൽക്കരണത്തെയും കുറ്റം പറഞ്ഞ് നമ്മെ വിഡ്ഢികളാക്കിക്കൊണ്ടിരിക്കുകയാണ്‌!

ഇന്ത്യയിൽ തന്നെ പെട്രോളിന് ഏറ്റവും കൂടൂതൽ നികുതി ചുമത്തുന്ന ആറ് സംസ്ഥാനങ്ങളിലൊന്നാണ് കേരളം. CPM തന്നെ ഭരിക്കുന്ന ത്രിപുരയിൽ 20% വാറ്റ് ഈടാക്കുമ്പോൾ 
കേരളത്തിൽ 34.09% വാറ്റ്ഈടാക്കുന്നതിലെ യുക്തി എന്താണ്



നികുതി വരുമാനം നഷ്ടപ്പെടുത്തണമെന്നല്ലമറിച്ച് വില വർദ്ധനയെ അധികവരുമാനം കിട്ടാനുള്ള കുറുക്കുവഴിയായി കാണാതിരിക്കണം എന്നാണ് അഭ്യർത്ഥന. പ്രത്യേകിച്ചും പാവപ്പെട്ട തൊഴിലാളികൾ പോലും സ്വന്തം വാഹനങ്ങളെ ആശ്രയിക്കുന്ന കേരളം പോലുള്ള ഉപഭോക്ത്രസംസ്ഥാനത്ത്! ഒരു രൂപയ്ക്കു ഇത്ര നികുതി എന്നതിന് പകരം ഒരു ലിറ്ററിന് ഇത്ര രൂപ നികുതി എന്നതു അടിസ്ഥാനമായി എടുത്താൽ തന്നെ ജനങ്ങളിൽ അധികഭാരം ചുമത്താതെ  വരുമാനം സംരക്ഷിക്കാൻ സർക്കാരിന് കഴിയും എന്നതാണ് വസ്തുത.   

നികുതി കുറയ്കാൻ തീരെ നിർവാഹമില്ലെന്ന് പറയുന്നവർ തെരെഞ്ഞെടുപ്പ് അടുത്തുവരുമ്പോൾ ഇതേ ദാർഷ്ട്യം തുടരുമോ എന്ന് നമുക്ക് കാത്തിരുന്ന് കാണാം... 


Saturday, September 16, 2017

കണ്ണന്താനത്തിന് കടകംപള്ളി നല്‍കിയ വിരുന്നില്‍ ബിജെപി നേതാക്കളും......

വെറുമൊരു സഖാവായോരെന്നെ 
ഭക്തനെന്ന് വിളിച്ചില്ലേ,
നിങ്ങൾ ഭക്തനെന്ന് വിളിച്ചില്ലേ?

അപ്പോൾ ഗുരുവായൂരിൽ 
പുഷ്പാഞ്ജലി കഴിപ്പിച്ചതോ?

അത് ദേവസ്വം നന്നാക്കാനായിരുന്നില്ലേ?

വെറുമൊരു സഖാവായോരെന്നെ
സംഘിയെന്ന് വിളിച്ചില്ലേ,
നിങ്ങൾ സംഘിയെന്ന് വിളിച്ചില്ലേ?

അപ്പോൾ സംഘി നേതാക്കൾക്ക്
വിരുന്ന് കൊടുത്തതോ?

അത് ടൂറിസം നന്നാക്കാനായിരുന്നില്ലേ?

വെറുമൊരു.........


Thursday, September 14, 2017

എണ്ണ വില കുതിച്ചുയരുമ്പോൾ....

ഒരു 'നവലിബറൽ ബൂർഷ്വാ മൂരാച്ചി' പത്രമായ Times of India പോലും എഡിറ്റോറിയൽ എഴുതി (15/09/2017) സർക്കാരിനോട് ആവശ്യപ്പെടുന്നു- എണ്ണ ഉൽപന്നങ്ങൾക്ക് മേൽ ചുമത്തുന്ന നികുതി കുറയ്കാൻ!

സർക്കാർ ഓയിൽ സെക്ടറിനെ വെറുമൊരു കറവപ്പശു ആയിക്കാണുന്നത് നിർത്താനും അതിലൂടെ സാമ്പത്തിക പരിഷ്കാരങ്ങൾക്ക് ചീത്തപ്പേര് ഉണ്ടാവുന്ന സ്ഥിതിവിശേഷം ഒഴിവാക്കാനും അവർ ആഹ്വാനം ചെയ്യുന്നു.

കേന്ദ്ര-സംസ്ഥാന സർക്കാരുകൾ, കിട്ടുന്ന അവസരം മുതലെടുത്ത് കൂടിയ വിലയ്ക് മേൽ ചുമത്തുന്ന അധികനികുതിയിലൂടെ ജനങ്ങളെ കൊള്ളയടിക്കുകയാണ്.

എണ്ണക്കമ്പനികളെ ഒരവശ്യവസ്തുവിൻമേൽ തോന്നിയപോലെ വില കൂട്ടാൻ അനുവദിക്കുന്ന കേന്ദ്രസർക്കാർ. അന്താരാഷ്ട്രവിപണിയിൽ ക്രൂഡോയിലിന് വില കുറയുമ്പോൾ ഇവിടെ വില കൂട്ടുന്നവരെ നിയന്ത്രിക്കാൻ സർക്കാരിന് കഴിയില്ലെങ്കിൽ പിന്നെ ആര്, ജനങ്ങൾ ആ ദൗത്യം ഏറ്റെടുക്കണമോ?

ഇവിടെ സംസ്ഥാനത്തെ സ്ഥിതിയോ? 

മുമ്പ് UPA സർക്കാരിന്റെ കാലത്ത് (അന്താരാഷ്ട്രവിപണിയിലെ കുതിച്ചുയരുന്ന വിലയ്ക് അനുസരിച്ചും കനത്ത സബ്സിഡി ഭാരം കുറയ്കാനായും) എപ്പോഴൊക്കെ എണ്ണ വില കൂട്ടിയോ അപ്പോഴൊക്കെ ഹർത്താലും മറ്റു സമരങ്ങളുമായി നടന്നവർ ഇന്ന് അധികാരത്തിലാണ്. എന്നിട്ടും ഒരു സങ്കോചവുമില്ലാതെ ദിവസേന അന്യായമായി കൂട്ടുന്ന എണ്ണവിലയുടെ മുകളിൽ വരുന്ന അധികനികുതിയും വാങ്ങി ഖജനാവിലിട്ട് ഏമ്പക്കവും വിട്ട് ഇട്ടിരിക്കുകയാണ് സംസ്ഥാനസർക്കാർ! ഹർത്താലും ഇല്ല പ്രതിഷേധവുമില്ല...

മുമ്പ് ഇന്നത്തെ ഭരണപക്ഷം സമരം നടത്തുകയായിരുന്നപ്പോൾ ഇവിടെ ഭരിച്ചിരുന്നത് ഒരു മൂരാച്ചി മുഖ്യമന്ത്രിയായിരുന്നു. ഉമ്മൻ ചാണ്ടിയെന്ന ആ മൂരാച്ചി ചെയ്തത് തന്റെ ബജറ്റിനുമപ്പുറത്ത് അനർഹമായി കിട്ടുമായിരുന്ന അധികനികുതി വേണ്ടെന്ന് വച്ച് സംസ്ഥാന നികുതിയുടെ തോത് കുറയ്കുകയായിരുന്നു! അതിലൂടെ, ജനങ്ങളുടെ മുകളിൽ വന്ന അധികഭാരത്തിൽ കുറച്ചെങ്കിലും ആശ്വാസം പകരാനുള്ള ഒരു ശ്രമം!

ഇന്ന് എല്ലാവർക്കും സൗകര്യമാണ്. ഈ കോൺഗ്രസ്സ് മുക്ത ഭാരതത്തിൽ സ്വയംസേവകർക്ക് സംസ്ഥാനനികുതികളെയും സഖാക്കൾക്ക് കേന്ദ്രസർക്കാരിനെയും കുറ്റം പറഞ്ഞ് കൈ കഴുകാം.

കൂടിയ വിലയെ ചോദ്യം ചെയ്യുന്നവർ വെറും രാജ്യദ്രോഹികൾ.....

LikeShow more reactions
Comment

Wednesday, September 13, 2017

അടർത്തിമാറ്റപ്പെടുന്ന പ്രസംഗങ്ങൾ..

BJP യുടെ IT Cell മേധാവി അമിത് മാളവ്യ NDTV യിലെ പത്രപ്രവര്‍ത്തകൻ രവീഷ് കുമാറിനെതിരെയും, കേരളത്തിലെ മാധ്യമങ്ങൾ ശശികലക്കെതിരെയും അവരുടെ പ്രസംഗങ്ങളിലെത്തന്നെ ഭാഗങ്ങൾ അടർത്തിയെടുത്ത് നടത്തിയ പ്രചരണം വളരെ അധികം ശ്രദ്ധ നേടിയിരിക്കുകയാണല്ലോ.

പ്രസംഗങ്ങളിൽ നിന്നും ചെറിയ ഭാഗങ്ങൾ അടർത്തിയെടുത്ത് തെറ്റായ അർത്ഥത്തിൽ പ്രചരിപ്പിക്കുന്നത് ഒരു പുതിയ പരിപാടിയല്ല. ഒരു പക്ഷെ ഏറ്റവും വിജയം നേടിയ അത്തരം ഒരു ശ്രമം രാജീവ് ഗാന്ധിയുടെ വൻമരം കടപുഴകുമ്പോൾ ഭൂമി കുലുങ്ങുന്നത് സ്വാഭാവികമാണ് എന്ന പ്രസംഗം ആയിരിക്കാം.

എന്തായിരുന്നു രാജീവ് ഗാന്ധിയുടെ അന്നത്തെ നിലപാട്? 1984 നവമ്പർ രണ്ടാം തിയ്യതി അദ്ദേഹം രാജ്യത്തിന് നൽകിയ സന്ദേശം ഇതായിരുന്നു:

"ചില ആളുകൾ വെറുപ്പിന്റെയും അക്രമത്തിന്റെയും രീതികളിൽ ഏർപ്പെട്ട് ഇന്ദിരാഗാന്ധിയുടെ ഓർമ്മയ്ക് മേൽ ചളി വാരിയെറിയുകയാണ്. ഇത് നിർത്തിയേ പറ്റൂ. ഈ അക്രമങ്ങൾ ദേശവിരുദ്ധ ശക്തികളെ മാത്രമേ സഹായിക്കുള്ളൂ. മതമൌലിക ഭ്രാന്ത്, ഇന്ത്യ എന്തിനൊക്കെ വേണ്ടിയാണോ നിലനില്‍ക്കുന്നത് അതിനെയൊക്കെ നശിപ്പിക്കും. ഇന്ത്യയുടെ പ്രധാനമന്ത്രി എന്ന നിലയിൽ എനിക്ക് അത് അനുവദിക്കാൻ കഴിയില്ല, അനുവദിക്കുകയുമില്ല."

പിന്നെ വൻമരത്തിന്റെ വീഴ്ച. ആ പ്രസംഗം നടത്തിയത് നവമ്പർ 19 ന്, ഇന്ദിരാഗാന്ധിയുടെ ജന്മദിനത്തിൽ ആയിരുന്നു. ഇന്ദിരാഗാന്ധിയുടെ മരണത്തെത്തുടർന്ന് ഇന്ത്യയുടെ അടിസ്ഥാന മൂല്യങ്ങളിൽ ഉണ്ടായ ഇടർച്ച, ഇന്ത്യക്കാർക്കിടയിലെ ഒരുമയിൽ സംഭവിച്ച തകർച്ച, ഇതെല്ലാം വളരെ പെട്ടെന്ന് തന്നെ ദൂരീകരിച്ച് ഒരുമയുടെ വഴിയിലേക്ക് രാജ്യത്തെ തിരിച്ചെത്തിക്കാൻ സഹായിച്ച ജനങ്ങളോടുള്ള നന്ദി പ്രകടിപ്പിച്ചുകൊണ്ട് ഇനിയും ഒരുമിച്ച് തന്നെ മുന്നോട്ടു പോകാനുള്ള ആഹ്വാനം ആയിരുന്നു ആ പ്രസംഗം. അല്ലാതെ, ഒരു വിധത്തിലും 1984ലെ അക്രമങ്ങളെ ന്യായീകരിക്കുകയല്ല ആ പ്രസംഗം. രാജീവ്ഗാന്ധിയുടെ ആ പ്രസംഗം ഇതാ:

"ഇന്ദിരാജിയുടെ കൊലയെത്തുടർന്ന് നമ്മുടെ രാജ്യത്ത് കുറേ കലാപങ്ങൾ ഉണ്ടായി. നമുക്കറിയാം ഭാരതത്തിലെ ജനങ്ങൾ എത്ര മാത്രം ദേഷ്യത്തിലായിരുന്നു എന്ന്. കുറച്ചു ദിവസങ്ങളോളം ഇന്ത്യയുടെ അടിത്തറ ഇളകിയ പോലെ ആളുകള്‍ക്ക് തോന്നി. പക്ഷേ, ഒരു വൻമരം കടപുഴകി വീഴുമ്പോൾ ചുറ്റുമുള്ള ഭൂമി ഒന്നു കുലുങ്ങുന്നത് സ്വാഭാവികമാണ്. എന്നാൽ എങ്ങിനെയാണോ നിങ്ങൾ ആ കലാപങ്ങൾ അവസാനിപ്പിച്ചത്, എങ്ങിനെയാണോ നിങ്ങളുടെ സഹായത്തോടെ ഇന്ത്യയെ വീണ്ടും ഒരുമയുടെ പാതയിലേക്ക് തിരിച്ചു കൊണ്ട് വന്നത്, രാജ്യത്തിന് വീണ്ടും ഒരുമയോടെ നിൽക്കാൻ കഴിയുന്നത്, ഇന്ന് ലോകത്തിന് മുഴുവനും കാണാം ഇന്ത്യ ഒരു യഥാര്‍ത്ഥ ജനാധിപത്യമാണ് എന്ന്. ഇനിയും നമുക്ക് ഒരുമിച്ച് മുന്നേറണം. ഭാരതത്തെ ലോകത്തെ ഏത് ശക്തിയോടും കിടപിടിക്കുന്ന ശക്തിയാക്കി മാറ്റണം. നമുക്കൊരുമിച്ച് പണ്ഡിറ്റ്ജിയുടെ, ഇന്ദിരാജിയുടെ, ഇന്ത്യയിലെ പാവങ്ങളുടെ ജോലി ഏറ്റെടുത്തു പൂർത്തീകരിക്കാം."

ഈ വാക്കുകൾ എങ്ങിനെയാണ് അക്രമത്തെയോ വിഭാഗീയതെയോ ന്യായീകരിക്കുന്നതാണ് എന്നു പറയാൻ കഴിയുക? മറിച്ച്, ഒരുമയോടെ രാഷ്ട്ര നിർമ്മിതിക്കായുള്ള പ്രവൃത്തികളിൽ ഏർപ്പെടാൻ ഉള്ള ഉദ്ബോധനമല്ലേ?

1984 ലെ ലഹളകളിൽ കോണ്‍ഗ്രസ് സർക്കാറുകളുടെ നടപടികളെ ന്യായീകരിക്കുകയോ രാജീവ്ഗാന്ധിയെ വെള്ളപൂശുകയോ അല്ല ഈ പോസ്റ്റിന്റെ ലക്ഷ്യം. മറിച്ച് പ്രസംഗങ്ങളിൽ നിന്നും അടർത്തിയെടുത്ത ഭാഗങ്ങൾ കേൾപ്പിച്ച് നമ്മെ തെറ്റിദ്ധരിപ്പിക്കാൻ ശ്രമിക്കുന്നവരെ കണ്ണടച്ച് വിശ്വസിക്കാതെ ജാഗരൂകരായിരിക്കണമെന്ന ഒരു എളിയ ഓർമ്മപ്പെടുത്തൽ മാത്രം.

P. S. ഹിന്ദിയിലുള്ള രാജീവിന്റെ പ്രസംഗം ഇന്റർനെറ്റിൽ ലഭ്യമാണ്.

Wednesday, September 6, 2017

പിണറായി- കണ്ണന്താനം മാതൃക

കേരളത്തിലെ, വിശിഷ്യാ കണ്ണൂരിലെ സഖാക്കളോടും സംഘാക്കളോടും ഒരു അഭ്യര്‍ത്ഥന..
നിങ്ങൾ പരസ്പരം വെട്ടിക്കീറാൻ ഇറങ്ങുന്നതിനു മുമ്പ് ഒരു നിമിഷം അങ്ങ് ഡൽഹിയിലെ കേരള ഹൗസിൽ വച്ച് താൻ നൽകിയ സൽകാരം കൈക്കൊള്ളാൻ വന്ന അൽഫോൺസ് കണ്ണന്താനം എന്ന മോഡിയുടെ മന്ത്രിയായ സംഘിയെ സ്വീകരിക്കുമ്പോൾ പിണറായി വിജയന്റെ മുഖത്ത് തിളങ്ങിയ ആ സ്നേഹത്തെയും ഊഷ്മളതെയും ഒന്ന് നന്നായി ശ്രദ്ധിക്കൂ. മാധ്യമക്കാർ ഇല്ലെന്ന് പറഞ്ഞു സ്ഥാപിക്കാൻ ശ്രമിച്ച പിണറായിയുടെ നിറഞ്ഞ പുഞ്ചിരി നിങ്ങളും കണ്ടില്ലേ?

പിണറായി തന്നെ രാഷ്ട്രീയത്തിൽ കൈ പിടിച്ചു കൊണ്ട് വന്നത് എന്ന് സ്വയം അവകാശപ്പെടുന്ന അൽഫോൺസ്, പാർട്ടിയെ തള്ളിപ്പറഞ്ഞു മോഡിക്കൊപ്പം പോയപ്പോഴും കുലംകുത്തിയെന്ന് ചാപ്പ കുത്തി ആക്രമിക്കാനല്ല മറിച്ച് സൌഹൃദം ഊട്ടി ഉറപ്പിക്കാനാണ് രണ്ട് പേരും ശ്രമിക്കുന്നത് എന്നത് താഴെക്കിടയിലെ പ്രവർത്തകർ കാണാതിരുന്നുകൂടാ.
പിണറായിയെയും കണ്ണന്താനത്തെയും മാതൃകയാക്കി, തങ്ങളുടെയും കുടുംബത്തിന്റെയും സർവ്വോപരി കേരളത്തിന്റെയും നന്മയ്ക്കായി, പരസ്പര വൈരം വെടിഞ്ഞ്, അർത്ഥമില്ലാത്ത കൊലപാതക മത്സരം വെടിഞ്ഞ്, ഈ നാട്ടിൽ ശാന്തിയും സമാധാനവും പുലർത്താൻ നിങ്ങള്‍ക്ക് കഴിയട്ടെ എന്ന് ആശംസിക്കുന്നു......