Wednesday, September 23, 2020

പുസ്തകാസ്വാദനം: Integration of the Indian States (VP മേനോൻ)

തിരുവനന്തപുരത്തെ ശ്രീ പദ്മനാഭക്ഷേത്രത്തിലെ അവകാശത്തർക്കങ്ങളെ കുറിച്ചുള്ള കേസിൽ പഴയ തിരുവിതാംകൂർ രാജകുടുംബത്തിന്റെ ചില അധികാരാവകാശങ്ങൾ അംഗീകരിച്ചു കൊണ്ട് സുപ്രീം കോടതി പുറപ്പെടുവിച്ച വിധിന്യായത്തിലാണ് VP മേനോന്റെ Integration of the Indian States എന്ന പുസ്തകത്തെക്കുറിച്ച് അടുത്ത കാലത്തു വീണ്ടും കേൾക്കാനിടയായതും, വായിക്കണമെന്ന കൗതുകം തോന്നിയതും.


Orient Blackswan എന്ന പ്രസാധകർ 2014 ൽ പ്രസിദ്ധീകരിച്ച (2020 ലെ reprint) പതിപ്പാണ് ആമസോണിലൂടെ ലഭിച്ചത്. പ്രതീക്ഷിക്കാതെ വീണു കിട്ടിയ ഒരു ക്വാറന്റൈൻ കൂടി ആയപ്പോൾ 450 ഓളം പേജുകളുള്ള ഈ ചരിത്ര പുസ്തകം തന്നെ വായിക്കാം എന്ന് തീരുമാനിച്ചു. ചരിത്രത്തിൽ കാര്യമായ താൽപ്പര്യം ഇല്ലാത്തതിനാലും വിഷയം കാലികപ്രസക്തി ഉണ്ടെന്നു തോന്നാത്തതിനാലും വലിയ പ്രതീക്ഷയോടെ ഒന്നുമല്ല വായന തുടങ്ങിയത്. എന്നാൽ, തുടക്കം മുതലേ ഈ പുസ്തകം ഒരു അപസർപ്പക നോവൽ വായിക്കുന്ന അതേ ആകാംക്ഷയും അനുഭൂതിയും വായനയിൽ സമ്മാനിച്ചു എന്ന് പറയാതെ വയ്യ!

സത്യത്തിൽ, നമ്മുടെ ചരിത്ര പാഠങ്ങൾ എന്തുകൊണ്ടോ വേണ്ടത്ര പ്രാധാന്യം നമ്മുടെ രാജ്യത്തിൻറെ ചരിത്രത്തിലെ ഏറ്റവും ഉജ്ജ്വലമായ ഈ ഒരു ഘട്ടത്തിന് നൽകിയിട്ടില്ല എന്നതാണ് വാസ്തവം. സമകാലീന സംവാദങ്ങളിൽ ഉയർന്നു കേൾക്കുന്ന പല വാദങ്ങളും സ്വാതന്ത്ര്യാനന്തര ഭാരതം നേരിട്ട വിവിധ വെല്ലുവിളികളെക്കുറിച്ചും അന്നു നടന്ന കാര്യങ്ങളെക്കുറിച്ചും നമ്മുടെ സമൂഹത്തിനു വേണ്ടത്ര അവബോധം ഇല്ല എന്ന് തന്നെയാണ് കാണിക്കുന്നത്.

അത് ഇന്നത്തെ മാത്രം കാര്യമല്ല. എന്തിനേറെ പറയുന്നു, 1949 ഒക്ടോബർ 12 ന് ഭരണഘടന നിർമ്മാണ സഭയിൽ നടത്തിയ ഒരു പ്രസംഗത്തിൽ സർദാർ പട്ടേലിന് തന്നെ ഇങ്ങനെ പറയേണ്ടി വന്നു: "മനുഷ്യന്റെ ഓർമ്മ വളരെ ചെറുതാണ് എന്ന് ഒരു പഴഞ്ചൊല്ല് തന്നെയുണ്ട്. ഇന്ന് 1949 ഒക്ടോബറിൽ നാം സമ്മേളിക്കുമ്പോൾ അന്ന് 1947 ആഗസ്റ്റിൽ നാം അഭിമുഖീകരിച്ച പ്രശ്നങ്ങളുടെ വ്യാപ്തി നാം മറന്നിരിക്കും എന്നത് സ്വാഭാവികം മാത്രമാണ്..."

സ്വാതന്ത്ര്യം ലഭിച്ചു രണ്ടു വർഷത്തിനുള്ളിൽ തന്നെ നാം മറന്നു കഴിഞ്ഞ ആ വെല്ലുവിളികളെ ആഴത്തിൽ മനസ്സിലാക്കാനും അതിലൂടെ നമ്മുടെ രാജ്യം ഇന്നും അനുഭവിക്കുന്ന പല പ്രശ്നങ്ങളുടെയും അടിവേരുകൾ കണ്ടെത്താനും നമ്മെ സഹായിക്കുന്നു എന്നതാണ് VP മേനോന്റെ ഈ പുസ്തകം ചെയ്യുന്നത്.

1947 ൽ നമുക്ക് സ്വാതന്ത്ര്യം ലഭിക്കുമ്പോൾ ഇന്ന് നാം അഭിമാനിക്കുന്ന ഇന്ത്യ എന്ന പ്രദേശത്തിന്റെ സ്ഥിതി എന്തായിരുന്നു? ബ്രിട്ടീഷ് സാമ്രാജ്യത്തിന്റെ പരമാധികാരം (paramountcy) ഇല്ലാതായതോടെ സ്വതന്ത്രമായ 554 രാജ്യങ്ങളും, ഒപ്പം ബ്രിട്ടീഷ് ഇന്ത്യ എന്ന് പേരുള്ള, ബ്രിട്ടീഷുകാരുടെ നേരിട്ടുള്ള ഭരണത്തിൻറെ കീഴിലായിരുന്ന, ഭൂപ്രദേശങ്ങളും. കൂനിന്മേൽ കുരു പോലെ വിഭജനവും പാകിസ്ഥാൻ എന്ന രാജ്യത്തിൻറെ ഉദയവും. 554 രാജാക്കന്മാർക്ക് ഇന്ത്യയിലോ പാകിസ്ഥാനിലോ ലയിക്കാനോ അതുമല്ലെങ്കിൽ സ്വതന്ത്രരാജ്യമായി തുടരാനോ ഉള്ള അവകാശമാണ് ബ്രിട്ടീഷ് സാമ്രാജ്യത്തിന്റെ പരമാധികാരം ഇല്ലാതായതോടെ സംജാതമായത്. നമ്മുടെ കൊച്ചു കേരളത്തിൽ പോലും മലബാർ മാത്രമാണ് ഇന്ത്യ എന്ന രാജ്യത്തിൻറെ ഭാഗമായിരുന്നത് എന്നും തിരുവിതാംകൂറും കൊച്ചിയും പരമാധികാരമുള്ള സ്വതന്ത്ര രാജ്യങ്ങൾ ആയിരുന്നു എന്നും ഓർക്കുക.

എന്നാൽ, 1950 ജനുവരി 26 ന് പുതിയ ഭരണഘടന നിലവിൽ വന്നപ്പോഴേക്കും ലോകം മുഴുവൻ അസാധ്യമെന്നു കരുതിയ, ലോകത്തിലെ തന്നെ ഏറ്റവും വലിയ രക്തരഹിത രാജ്യനിർമ്മാണ പ്രക്രിയ പൂർത്തിയാക്കാനും ഇന്ത്യ എന്ന ഈ മഹാരാജ്യം ഇന്നത്തെ നിലയിൽ പടുത്തുയർത്താനും എങ്ങിനെ സാധിച്ചു എന്നതാണ് ഈ മനോഹരമായ പുസ്തകത്തിലൂടെ നമുക്ക് അറിയാൻ കഴിയുന്നത്. ഒപ്പം, നാം വളരെയധികം കേൾക്കുന്ന/ചർച്ച ചെയ്യുന്ന ജമ്മു-കാശ്മീർ പോലുള്ള ചില പ്രശ്നങ്ങളുടെ അടിസ്ഥാന കാരണങ്ങളെ കുറിച്ച് ഉൾക്കാഴ്ച നേടാനും വായനക്കാരന് കഴിയുന്നു.

ഒന്നോർത്തു നോക്കൂ. നൂറ്റാണ്ടുകളായി രാജ്യഭരണം നടത്തി വന്ന രാജകുടുംബങ്ങളെയും പരമാധികാരികളായ രാജാക്കന്മാരെയും ഒന്നുപോലെ സ്വമേധയാ നമ്മുടെ രാജ്യത്തിൽ ലയിക്കാൻ പ്രേരിപ്പിക്കുന്നത് എളുപ്പമുള്ള കാര്യമാണോ? ഇന്ന് വെറും അഞ്ചു വർഷത്തേക്ക് മാത്രം തെരഞ്ഞെടുക്കപ്പെടുന്ന മന്ത്രിമാരും പഞ്ചായത്ത് മെമ്പർമാരും അടക്കം ഗുരുതരമായ സാഹചര്യങ്ങളിൽ പോലും രാജിവെക്കാതെ തങ്ങളുടെ കസേരകളിൽ അള്ളിപ്പിടിച്ചിരിക്കുന്നത് കാണുമ്പോൾ തലമുറകളായുള്ള സർവ്വാധികാരം വിട്ടൊഴിയാൻ രാജാക്കന്മാരെയും നവാബുമാരെയും പ്രേരിപ്പിച്ചത് എന്തൊക്കെ ഘടകങ്ങൾ/ എങ്ങിനെയായിരിയ്ക്കും?

ലോർഡ് മൗണ്ട്ബാറ്റൺ, ജവഹർലാൽ നെഹ്‌റു, സർദാർ പട്ടേൽ, VP മേനോൻ എന്നീ മഹദ് വ്യക്തിത്വങ്ങളുടെ നേതൃത്വത്തിൽ, സാമ, ദാന, ഭേദ, ദണ്ഡങ്ങൾ എല്ലാം തന്നെ പ്രയോഗിച്ചു നേടിയ ഈ അനിതര സാധാരണമായ നേട്ടത്തെക്കുറിച്ചു കൂടുതൽ എഴുതി പുസ്തകം വായിക്കാൻ സാധ്യതയുള്ളവരുടെ രസച്ചരട് പൊട്ടിക്കുന്നില്ല.

വളരെ നല്ല ഒരു വായനാനുഭൂതിയും ഉദാത്തമായ അറിവും ആണ് ഈ പുസ്തകം എന്ന് മാത്രം ഞാൻ ഉറപ്പു തരുന്നു.


 P.S: ഈ പുസ്തകത്തിന്റെ മലയാള പരിഭാഷ ഉണ്ടോ എന്നന്വേഷിച്ചെങ്കിലും കണ്ടെത്താൻ കഴിഞ്ഞില്ല. പരിഭാഷ ഉണ്ടെങ്കിൽ അറിയുന്നവർ കമ്മന്റ് ചെയ്യുമല്ലോ?   

Friday, August 7, 2020

മൈ ലോർഡ്, ബഹുമാനം പിടിച്ചു വാങ്ങേണ്ടതല്ല, അത് തനിയെ തോന്നേണ്ടതാണ്.

അഡ്വക്കേറ്റ് പ്രശാന്ത് ഭൂഷണെതിരെ കോടതി അലക്ഷ്യത്തിനു നടപടി തുടങ്ങിയപ്പോൾ സുപ്രീംകോർട്ട് ഓർത്തിരിക്കില്ല അതൊരു വടി കൊടുത്തു അടി വാങ്ങൽ ആവുമെന്ന്. അടുത്ത കാലത്തു സുപ്രീം കോടതിയുടെ കാർപ്പെറ്റിനടിയിൽ തള്ളിക്കയറ്റിയ പല ചീഞ്ഞു നാറുന്ന വിഷയങ്ങളും ഇപ്പോൾ സുപ്രീം കോടതിയിൽ ഉയർത്തപ്പെടുകയും ജുഡീഷ്യൽ റെക്കോർഡിന്റെ ഭാഗമാവുകയും ചെയ്യുകയാണ്. 

ഒരു ചീഫ് ജസ്റ്റിസ് ഒരു ശനിയാഴ്ച ദിവസം തന്റെ സ്വന്തം പേരിൽ ഉയർന്ന ലൈംഗികാരോപണം സ്വയം തട്ടിക്കൂട്ടിയ ഒരു ബെഞ്ചിലിരുന്നു തീർപ്പാക്കിയ ഇന്ത്യൻ സുപ്രീം കോടതിയുടെ ചരിത്രത്തിലെ ഏറ്റവും നാണം കേട്ട സംഭവവും തുടർന്ന് ആ ചീഫ് ജസ്റ്റിസ് വിരമിച്ച ഉടനെ സർക്കാരിന്റെ ഔദാര്യം നക്കി രാജ്യസഭയിലെ മെമ്പറായതും ഗുരുതരമായ ആരോപണം ഉന്നയിച്ച സ്ത്രീയെ തിരിച്ചു സുപ്രീം കോടതിയിൽ തന്നെ ജോലിക്കു പ്രവേശിപ്പിച്ചതും എല്ലാം ഇപ്പോൾ തുറന്ന കോർട്ടിൽ ചർച്ചയാവുന്നു. 

ചില ജഡ്ജുമാരുടെ ബെഞ്ചുകൾക്കു മുന്നിൽ മാത്രം ഭരണക്കാർക്ക് താല്പര്യമുള്ള വിഷയങ്ങൾ എത്തിച്ചേരുന്നത് പോലെയുള്ള വിഷയങ്ങൾ എല്ലാം പൊതു സമൂഹത്തിനു മുന്നിൽ ചർച്ച ചെയ്യപ്പെടുമ്പോൾ ഒരു പക്ഷെ പ്രശാന്ത് ഭൂഷൺ കരുതുന്നുണ്ടാവാം ഇനി ശിക്ഷിക്കപ്പെട്ടു ജയിലിൽ പോവേണ്ടി വന്നാലും സാരമില്ല എന്ന്. 

കണ്ണാടി കൂട്ടിലിരുന്ന്,  സീല് ചെയ്ത കവറുകളിലൂടെ ഭരണക്കാർക്ക് ഒത്താശ ചെയ്ത്, വിരമിച്ചതിനു ശേഷമുള്ള ആനുകൂല്യങ്ങൾ ഉറപ്പിക്കുന്ന ജഡ്ജുമാർ കോടതി അലക്ഷ്യം പോലുള്ള വലിയ വലിയ കല്ലുകൾ പൗരന്മാർക്കു നേരെ എറിയാതെ നോക്കുന്നതാവും ഉചിതം! 

കവി പാടിയ പോലെ, പർദ്ദേ മേം രഹനേ ദോ, പർദ്ദ നാ ഉദ്ധാവോ, പർദ്ദ ജോ ഉഡ്‌ഗയാതൊ, ഖുൽജായേഗാ.... 


വിശദവിവരങ്ങൾക്ക്: https://www.thequint.com/news/law/supreme-court-prashant-bhushan-contempt-case-hearing-dushyant-dave-highlights

Monday, June 22, 2020

ഇന്ത്യയുടെ അതിർത്തികളിൽ എന്താണ് സംഭവിക്കുന്നത്?

പലരും അത്ഭുതപ്പെടുന്ന ഒരു കാര്യമാണ് എന്തുകൊണ്ടാണ് ഇന്ത്യയുടെ അയൽരാജ്യങ്ങൾ മുമ്പില്ലാത്ത വിധം ഇന്ത്യക്കെതിരായ തിരിയുന്നത് എന്ന്. ഉത്തരം വളരെ ലളിതമാണ്. ഇന്ത്യ കാലങ്ങളായി തുടർന്നു വന്ന സഹവർത്തിത്വത്തിന്റെയും പരസ്പര ബഹുമാനത്തിന്റെയും പാത ഉപേക്ഷിച്ചു കരുത്തുറ്റ 56'' നേതൃത്വത്തിന്റെ വലിയേട്ടൻ പാത സ്വീകരിച്ചത് തന്നെ മുഖ്യ കാരണം.
ചില ഉദാഹരണങ്ങൾ നോക്കാം:
1. ഇന്ത്യൻ സേന ബർമയിൽ നടത്തിയ സർജിക്കൽ സ്ട്രൈക്ക്. പല മുൻ സൈനിക മേധാവികളും പറഞ്ഞ പോലെ അവശ്യഘട്ടങ്ങളിൽ ഇന്ത്യൻ സൈന്യം മുമ്പും അതിർത്തികൾക്കപ്പുറം കടന്നു നടപടികൾ എടുത്തിട്ടുണ്ട്. എന്നാൽ ഒരിക്കലും അത്തരം നടപടികൾ പുരപ്പുറത്തു കയറി വിളിച്ചുകൂവി പ്രസിദ്ധപ്പെടുത്താറില്ലായിരുന്നു. കാരണം, അങ്ങിനെ ചെയ്യുന്നതോടെ നാം ആ രാജ്യങ്ങളുമായുള്ള സാമാന്യ സഹകരണം അസാദ്ധ്യമാക്കുകയാണ് ചെയ്യുന്നത്. തങ്ങളുടെ അതിർത്തി പരസ്യമായി ലംഘിക്കുന്ന ഒരു രാജ്യവുമായി സഹകരിക്കാൻ ആത്മാഭിമാനമുള്ള ഒരു രാജ്യത്തിനും കഴിയില്ല.
2. നേപ്പാളിന്റെ ആഭ്യന്തരകാര്യങ്ങളിൽ ഇടപെട്ട്‌ നടത്തിയ അനാവശ്യ ഇടപെടൽ. ഒരു പരമാധികാര രാഷ്ട്രത്തോട് അവരുടെ ഭരണഘടനയിൽ എന്തൊക്കെ മാറ്റം വരുത്തണമെന്ന് നിർദ്ദേശിക്കുക, അവർക്കുള്ള അവശ്യ വസ്തുക്കളുടെ ചരക്കു നീക്കവും കയറ്റുമതിയും തടയുക തുടങ്ങിയ നടപടികൾ നേപ്പാളിനെ പോലെ എക്കാലവും ഇന്ത്യയുടെ സുഹൃത്തായിരുന്ന ഒരു രാജ്യത്തെ ചൈനയുടെ കാത്തിരിക്കുന്ന കൈകളിലേക്ക്‌ എത്തിച്ചു എന്നതാണ് സത്യം.
3. ബംഗ്ലാദേശിലെ ജനങ്ങളെ മുഴുവൻ ചിതലുകൾ എന്ന് വിളിച്ചതുൾപ്പെടെയുള്ള അമിത് ഷായുടെ ഏകപക്ഷീയ നടപടികൾ ഇന്ത്യ വിരുദ്ധവികാരം അവിടെ ആളിക്കത്തിച്ചു എന്നതിന് തെളിവായിരുന്നു മോഡി അങ്ങോട്ട് ചെല്ലരുതെന്നു പറഞ്ഞുകൊണ്ട് പതിനായിരങ്ങൾ നടത്തിയ റാലി. CAA നടപ്പാക്കുമ്പോൾ എല്ലാ കടന്നു കയറ്റക്കാരെയും ബംഗ്ലാദേശിലേക്ക് തുരത്തുമെന്നു പറഞ്ഞുകൊണ്ട് നടത്തിയ വാചകമടികളും ഗുണമല്ല ചെയ്യുക എന്നതിൽ അത്ഭുതപ്പെടാനൊന്നുമില്ലല്ലോ.
4. ഇപ്പോഴും തർക്കം നിലവിലുള്ള POK യും അക്‌സായി ചിന്നും ഒക്കെ ഉൾപ്പെട്ട പഴയ ജമ്മു-കാശ്മീർ സംസ്ഥാനം തന്നെ ഇല്ലാതാക്കിയ നടപടിയും (ആർട്ടിക്കിൾ 370) തുടർന്ന് നടന്ന വീരവാദങ്ങളും ദൂരവ്യാപകമായ ഫലങ്ങൾ ഉണ്ടാക്കും എന്ന് മുൻകൂട്ടി കാണേണ്ടതായിരുന്നു. ആർട്ടിക്കിൾ 370 പിൻവലിച്ച സമയത്തു അമിത് ഷാ പാർലമെൻറിൽ ചെയ്ത പ്രസംഗത്തിൽ പറഞ്ഞത് POK യും ചൈനയുടെ കൺട്രോളിലുള്ള അക്‌സായി ചിൻ ഉൾപ്പെടെയുള്ള സ്ഥലങ്ങളും താമസിയാതെ പിടിച്ചടക്കും എന്നായിരുന്നു.
അതോടൊപ്പം തന്നെ ഇന്ത്യയുടെ ഗാൽവ്വാൻ താഴ്വരയിലൂടെയുള്ള Darbuk-Shyok-Daulat Beg Oldi (DSDBO) റോഡ് പണി പൂർത്തിയാവുമ്പോൾ കാരക്കോറം വഴി പോവുന്ന ചൈന-പാകിസ്ഥാൻ ഹൈവേ പോലും ഇന്ത്യക്കു എത്തിപ്പിടിക്കാവുന്ന ദൂരത്താവും എന്നതും ചൈനയെ പ്രകോപിപ്പിച്ചിരിക്കാം. കാർഗിലിൽ പാകിസ്ഥാൻ ചെയ്യാൻ ശ്രമിച്ച പോലെ ഗാൽവ്വാൻ താഴ്വരയിലും നമ്മുടെ റോഡിനു മേൽ ആധിപത്യം സ്ഥാപിക്കാനുള്ള തന്ത്രപരമായ നീക്കമാണ് ചൈന നടത്തിയതും 20 ഇന്ത്യൻ സൈനികരുടെ (ചൈനയുടെ നഷ്ടം എത്രയാണ് എന്നുള്ളതിന് ഔദ്യോഗികമായ സ്ഥിരീകരണം രണ്ടു ഭാഗത്തു നിന്നും ഉണ്ടായിട്ടില്ല) ജീവൻ നഷ്ടപ്പെടുന്നതിൽ കലാശിച്ചതും (ഇത്തരം ഒരു നീക്കം ഉണ്ടാവുമെന്ന് മുൻകൂട്ടി കാണാനും തുടങ്ങിയപ്പോൾ തന്നെ തടയാനും കഴിയാഞ്ഞതാണ്‌ നമ്മുടെ പരാജയം. കാർഗിലിൽ സംഭവിച്ച പോലെ തന്നെ പഴയ മുൻതൂക്കം ഇനി തിരിച്ചു പിടിക്കണമെങ്കിൽ നമ്മുടെ സൈന്യം വലിയ വില കൊടുക്കേണ്ടിവരും). ചൈനയുടെ 2 step forward, 1 step backward എന്ന തന്ത്രത്തെ ചെറുക്കാൻ ഏറ്റവും ഉത്തമം 2 step എടുക്കാനുള്ള ശ്രമത്തെ തുടക്കത്തിൽ തന്നെ കണ്ടെത്തി തടയുക എന്നതാണ്.
പല പല നടപടികളിലൂടെ നാം തന്നെ വഷളാക്കുന്ന അയൽ ബന്ധങ്ങളിൽ നുഴഞ്ഞു കയറി അവരുടെ താൽപ്പര്യങ്ങൾ ശക്തിപ്പെടുത്താൻ ചൈന ശ്രമിക്കുമെന്ന കാര്യം നാം മനസ്സിലാക്കണം. വലിയേട്ടന്റെ കീഴിൽ അടിപ്പെട്ട് കഴിയാനാണെങ്കിൽ എന്തിനു ഇന്ത്യ, പകരം എന്ത് കൊണ്ട് അതിലും വലിയ വലിയേട്ടനായ ചൈനയുമായി ബന്ധം സ്ഥാപിച്ചുകൂടാ എന്ന ചിന്തയായിരിക്കണം ഈ ചെറിയ രാജ്യങ്ങളെ സ്വാധീനിക്കുന്നത്.
മോഡി-ഷി "സുഹൃദ്ബന്ധവും" കെട്ടിപ്പിടുത്തവുമൊന്നും ചൈനയെ അവരുടെ താല്പര്യങ്ങളിൽ അണുവിട വ്യതാസം വരുത്താൻ പ്രേരിപ്പിക്കില്ല എന്ന സത്യവും നാം ഓർത്തേ പറ്റൂ. ഇന്ത്യയെ എല്ലാ ഭാഗത്തു നിന്നും വരിഞ്ഞു മുറുക്കി വെക്കുക എന്നത് ചൈനയുടെ ആഗോള സ്വപ്നങ്ങളുടെ ഒരു അഭിവാജ്യ ഘടകം തന്നെയാണ്.
കരുത്തുറ്റ 56" നേതൃത്വം എന്ന അവകാശവാദമൊക്കെ നമ്മുടെ ആഭ്യന്തര രാഷ്ട്രീയത്തിൽ ഗുണം ചെയ്തേക്കാം. എന്നാൽ അത്തരം നിലപാടുകൾ അയൽ രാജ്യങ്ങളുമായുള്ള ബന്ധത്തിൽ വിള്ളൽ വരുത്തുമെന്നറിയാൻ Entire Political Science ഇൽ മാസ്‌റ്റർ ബിരുദമൊന്നും വേണ്ട.
അതേപോലെ തന്നെ, വ്യവസ്ഥാപിതമായ നയതന്ത്ര- സൈനിക ചട്ടക്കൂടുകളെ ദുർബലപ്പെടുത്തിക്കൊണ്ടു പ്രധാനമന്ത്രി തലത്തിൽ നടത്തുന്ന പരസ്പരം കെട്ടിപ്പിടിച്ചുള്ള ആഘോഷങ്ങളുടെ കാമ്പില്ലായ്മയും തുറന്ന് കാട്ടുന്നു ഇന്ത്യയുടെ ഇന്നത്തെ അവസ്ഥ.
ബാലകോട്ട് സർജിക്കൽ സ്ട്രൈക്ക് നടത്തുന്നതിലല്ല, പകരം പുൽവാമ ആക്രമണം തടയുന്നതിലായിരിക്കണം നമ്മുടെ ശ്രദ്ധ. ചൈനയുടെ കടന്നു കയറ്റത്തെ ചെറുക്കാൻ സാർക് പോലുള്ള പ്രാദേശിക കൂട്ടായ്മകളെ കഴിയുന്നത്ര ഉപയോഗിക്കാൻ നാം ശ്രദ്ധിക്കണം. രാജ്യങ്ങളുടെ വലിപ്പ ചെറുപ്പമല്ല മറിച്ചു സഹവർത്തിത്വവും പരസ്പര ബഹുമാനവും ആവണം നമ്മുടെ വിദേശനയത്തിന്റെ അടിസ്ഥാനം.
ചൈനയുടെ കടന്നു കയറ്റത്തെ ചെറുത്തു തോല്പിച്ചു കൊണ്ട്‌, വീരമൃത്യു മരിച്ച നമ്മുടെ സൈനികർക്കു നീതിയും നമ്മുടെ ഭൂപ്രദേശത്തിന്റെ മേലുള്ള നമ്മുടെ പരമാധികാരവും ഉറപ്പു വരുത്താനും ചൈനയുടെ കുതന്ത്രങ്ങൾക്കെതിരെ നമ്മുടെ അയൽ രാജ്യങ്ങളെ നമ്മോടൊപ്പം നിർത്താനും നമുക്ക് കഴിയും എന്ന് പ്രത്യാശിക്കാം.
Like
Comment
Share

Monday, June 8, 2020

ആരാധനാലയങ്ങൾ തുറക്കുമ്പോൾ - പൊന്നുരുക്കുന്നിടത്തെ ചില പൂച്ചക്കാര്യങ്ങൾ!

ഞാൻ ഒരു ദൈവവിശ്വാസി അല്ല. എന്റെ വീട്ടുകാരിൽ വിശ്വാസികൾ ഉണ്ടെങ്കിലും ഈ കൊറോണക്കാലത്തും പോയെ തീരൂ എന്ന തരത്തിലുള്ള കഠിനമായ വിശ്വാസം ആർക്കും തന്നെയില്ല. അതുകൊണ്ടു തന്നെ ആരാധനാലയങ്ങൾ തുറന്നാലും ഇല്ലെങ്കിലും എന്നെ വ്യക്തിപരമായി ബാധിക്കില്ല.
എങ്കിലും ചില സംശയങ്ങൾ പറയാതിരിക്കാൻ കഴിയുന്നില്ല. ഏതാനും ദിവസങ്ങളായി കേൾക്കുന്ന ചർച്ച മുഴുവൻ ആരാധനാലയങ്ങൾ തുറക്കുന്നതിനെ കുറിച്ചാണ്. Unlockdown പരിപാടിയുടെ ഭാഗമായി മറ്റെല്ലാം തുറക്കുമ്പോൾ എന്തുകൊണ്ടാണ് ചർച്ച ആരാധനാലയങ്ങളെ കുറിച്ച് മാത്രം ആവുന്നത്? ബാറുകൾക്ക് മുന്നിലെ തിരക്കിലും, സർക്കാർ ഓഫീസുകളിലെ കുടുസ്സുമുറികളിലും, എയർ കണ്ടിഷൻ ചെയ്ത ആഭരണ ശാലകളിലും, വിമാനങ്ങളിലും, തീവണ്ടികളിലും, എന്തിനേറെ പറയുന്നു ഒപ്പം തുറക്കാൻ പോവുന്ന മാളുകളിൽ പോലും കാണാത്ത എന്ത് അപകടമാണ് ആരാധനാലയങ്ങളിൽ മാത്രം ഈ ചർച്ചക്കാർ കാണുന്നത് എന്ന് മനസ്സിലാവുന്നില്ല.
ഇളംകാറ്റിൽ കരയ്ക്കടുപ്പിച്ചു മരത്തിനോട് കെട്ടിയിട്ട തോണി കൊടുങ്കാറ്റ് തുടങ്ങിയപ്പോൾ കെട്ടഴിച്ചു തുഴയാൻ തുടങ്ങുന്നത് പോലെയുള്ള സമീപനമാണ് സർക്കാരുകളിൽ നിന്നും Lockdown എന്ന പേരിൽ നമുക്കു കാണാൻ കഴിഞ്ഞത്‌. രോഗവ്യാപനം ശക്തിപ്രാപിക്കുന്ന ഈ ഘട്ടത്തിൽ കൂടുതൽ കൂടുതൽ ഇളവുകൾ നൽകുന്നതിന്റെ സാംഗത്യം മനസ്സിലാക്കുക എളുപ്പമല്ല. ഇനിയെല്ലാം "ദൈവത്തിന്റെ കൈകളിൽ" എന്ന നമ്മുടെ സ്ഥിരം ശൈലിയുടെ ഭാഗമാണോ എന്ന് പോലും തോന്നിപ്പോവുന്നു.
എന്ത് തന്നെയായാലും ഇക്കാര്യത്തിൽ അമ്മയ്ക്കും മകൾക്കും വേറെ വേറെ നീതി എന്നതിനോട് യോജിപ്പില്ല. സർക്കാരുകളെ സംബന്ധിച്ചിടത്തോളം അരാധനാലയങ്ങളെ മാത്രം അടച്ചിടണം എന്ന നിലപാട് എടുക്കാൻ കഴിയില്ല. ഇന്ത്യയെപ്പോലെ ഒരു രാജ്യത്ത് അത് ശരിയുമല്ല. ഒന്നുകിൽ ആളുകൂടുന്ന എല്ലാ സ്ഥലങ്ങളും അടച്ചിടുക, അല്ലെങ്കിൽ എല്ലാം തുറക്കാൻ അനുവദിക്കുക. അത് തന്നെയാണ് ഉചിതം.
മറ്റൊരു വാദം ബാക്കിയെല്ലാം വരുമാനവും തൊഴിലും നൽകുന്ന ഇടങ്ങളാണ്, അതുകൊണ്ടു അധിക കാലം അടച്ചിടാൻ പറ്റുകയില്ല എന്നതാണ്. അല്പം ആലോചിച്ചു നോക്കിയാൽ കാണാൻ കഴിയും നമ്മുടെ ആരാധനാലയങ്ങളും പതിനായിരങ്ങൾക്കു തൊഴിലിടങ്ങൾ തന്നെയാണ് എന്ന കാര്യം. അവ അനന്തമായി അടച്ചിടുമ്പോൾ അന്നം മുട്ടുന്ന എത്രയോ കുടുംബങ്ങൾ നമ്മുടെ ഇടയിലുണ്ട്. അതുകൊണ്ടുതന്നെ ആ വാദവും നിലനിൽക്കുന്നതല്ല.
എല്ലാ കാലവും Lockdown ചെയ്യാൻ പറ്റില്ല എന്നും കൊറോണ എന്ന വൈറസുമായി സമരസപ്പെട്ടു ജീവിക്കാൻ നാം പഠിക്കണം എന്നും ഉള്ള വാദവും നമ്മുടെ മുന്നിലുണ്ടല്ലോ.
സർക്കാർ തുറക്കാൻ അനുവദിക്കുക മാത്രമേ ചെയ്തിട്ടുള്ളൂ. തുറക്കണം എന്ന് നിർദ്ദേശിച്ചിട്ടൊന്നുമില്ല. അതുകൊണ്ട് പല കൂട്ടായ്മകളും തീരുമാനിച്ച പോലെ, വിശ്വാസികൾ സ്വയം കൂടുതൽ കാലം തങ്ങളുടെ ആരാധനാലയങ്ങൾ അടച്ചിടണം എന്നും, തുറക്കുന്ന ആരാധനാലയങ്ങളിൽ ഒഴിച്ച് കൂടാത്ത സന്ദർഭങ്ങളിൽ മാത്രമേ പോവുകയുള്ളൂ എന്നും തീരുമാനിച്ചാൽ അത് തന്നെയാണ് ഉത്തമം.
മദ്യം കിട്ടാതെ ആത്മഹത്യ ചെയ്യാൻ തയ്യാറായ സഹോദരങ്ങളെ പോലെ ഇഷ്ടദൈവത്തെ കാണാതെ മനസ്സുരുകുന്ന ആരെങ്കിലും ഉണ്ടെങ്കിൽ അവർ പോവട്ടെ. വിശ്വാസവും നമ്മുടെ ഭരണഘടന നൽകുന്ന അവകാശങ്ങളിൽ ഒന്നാണല്ലോ.
ഇനിയും കൊറോണ വ്യാപനം കൂടുകയും സർക്കാരുകൾക്ക് കൂടുതൽ നിയന്ത്രണം വേണം എന്ന് തോന്നുകയും ചെയ്യുമ്പോൾ വീണ്ടും സമാന സ്വഭാവമുള്ള എല്ലാ പൊതു ഇടങ്ങളും അടച്ചിടട്ടെ- കൂട്ടത്തിൽ ആരാധനാലയങ്ങളും.

Saturday, April 18, 2020

കോവിഡ് കാലത്തെ പിലാത്തോസുമാർ!

ഇന്നത്തെ (Sunday, 19 April 2020) മാതൃഭൂമി ദിനപ്പത്രത്തിന്റെ ഒന്നാം പേജിൽ ഏറ്റവും മുകളിൽ മുഴുപേജ് വീതിയിൽ NS മാധവന്റെ ഒരു മഹത്തായ കലാസൃഷ്ടി, ചെഖോവും കാഫ്കയും ഹെമ്മിങ്വേയും ഒക്കെയായി താരതമ്യം ചെയ്ത് ചിത്രാലേഖന സഹിതം പ്രസിദ്ധീകരിച്ചത് കണ്ടപ്പോൾ ആകെ കൺഫ്യൂഷൻ ആയിപ്പോയി!



എന്തായിരിക്കും മാതൃഭൂമിയെ ഇത്തരമൊരു കടുംകൈക്ക് പ്രേരിപ്പിച്ചത്?

കൊറോണ കാലത്തെ കൈകഴുകലിനെ പിലാത്തോസുമായി താരതമ്യപ്പെടുത്തുന്നത് ശരിയാണോ?

പിന്നെയാണ് മനസ്സിലായത്. ഈ രക്തത്തിൽ എനിക്ക് പങ്കില്ല എന്ന് പറഞ്ഞ് പിലാത്തോസിനെ പോലെ കൈ കഴുകാൻ ശ്രമിക്കുന്നത് കൊറോണക്കാലത്തെ ജനങ്ങളല്ല, മറിച്ച് സ്പ്രിംഗ്ളർ വിവാദത്തിൽ ചോദ്യങ്ങൾക്ക് ഉത്തരം നൽകാതെ പാവം IT സെക്രട്ടറിയെ കുരിശിൽ തറക്കാൻ വിട്ടുകൊടുത്ത മുഖ്യമന്ത്രി പിണറായി വിജയൻ തന്നെയാണ് എന്ന്!

ഒരു മുൻ IAS കാരന് തീർച്ചയായും അത് മനസ്സിലാവാതെ വരില്ലല്ലോ!

അതുപോലെ ഡാറ്റാസെക്യൂരിറ്റിയെ കുറിച്ചും പ്രൈവസിയെ കുറിച്ചുമെല്ലാം ഘോരഘോരം പ്രസ്താവന നടത്തുകയും പ്രമേയം പാസ്സാക്കുകയും ചെയ്ത ശേഷം തങ്ങളുടെ PB യിലെ അംഗം തന്നെ ഡാറ്റാ അമേരിക്കൻ കുത്തകകൾക്ക് മറിച്ചു കൊടുക്കുമ്പോൾ അത് കണ്ടില്ലെന്ന് നടിക്കുന്ന CPM ന്റെ കേന്ദ്ര നേതൃത്വമാണ് പിലാത്തോസിനെ പോലെ കൈ കഴുകുന്ന മറ്റൊരു കൂട്ടർ.

ഇതൊക്കെ തെളിച്ചു പറയാൻ വീരേന്ദ്രകുമാറിന്റെ മാതൃഭൂമിക്കും NS മാധവനും പരിമിതികൾ ഉണ്ടാവാം. അപ്പോൾ പിന്നെ ഭംഗ്യന്തരേണ പറഞ്ഞ് സ്വന്തം മനസ്സാക്ഷി കുത്തിന് ഇലക്കും മുള്ളിനും കേടു കൂടാതെ പരിഹാരം കാണാനുളള ശ്രമമാവാം!

അല്ലാതെ കെറോണക്കെതിരെ എറ്റവും ഫലപ്രദം എന്ന് ലോകം വിശ്വസിക്കുന്ന കൈ കഴുകലിനെ പിലാത്തോസിന്റെ കാപട്യം നിറഞ്ഞ പ്രവൃത്തിയോട് ഇവരൊക്കെ ഉപമിക്കുമോ?!

Monday, March 30, 2020

ചില ലോക്ക്ഡൗൺ ചിന്തകൾ

21 ദിവസത്തെ ലോക്ക്ഡൗൺ പുരോഗമിക്കുകയാണ്. ചെറിയ ചെറിയ കല്ലുകടികൾ ഒഴിച്ചു നിർത്തിയാൽ ഒരു വിധം ഭംഗിയായി തന്നെ മുന്നോട്ട് പോവുന്നുണ്ട് ഈ അടച്ചു പൂട്ടൽ.

21 ദിവസത്തെ നഷ്ടം മാത്രം 7 ലക്ഷം കോടിയോളം വരുമെന്ന് ചില കണക്കുകൾ കണ്ടു. എന്റെ അനുമാനത്തിൽ യഥാർത്ഥനഷ്ടം ഇതിലും എത്രയോ കൂടാനാണ് ഇന്ത്യയെ പോലുള്ള, അസംഘടിത മേഖല വളരെ കൂടുതലുള്ള, ഒരു രാജ്യത്ത് സാധ്യത.

ഒരു മഹാമാരിയെ ചെറുത്ത് തോൽപ്പിക്കാൻ നമുക്ക് സാധിച്ചാൽ ഈ കോടികൾ ഒന്നും നഷ്ടമായി കണക്കാക്കേണ്ട കാര്യമില്ല എന്ന് തന്നെയാണ് എന്റെ വിശ്വാസം. ജീവനില്ലാതെ വന്നാൽ കോടികൾ ശവശരീരത്തിൽ പുതപ്പിക്കാൻ മാത്രമുള്ളതാണ് എന്ന പരമമായ സത്യം നമുക്കെല്ലാം അറിയുന്നതല്ലേ?

എന്നാൽ കൊറോണയെ ഇല്ലാതാക്കാൻ നമുക്ക് കഴിഞ്ഞില്ല എങ്കിൽ ഈ നഷ്ടങ്ങൾ എല്ലാം സഹിക്കുന്നത് വെറും വെള്ളത്തിൽ വരച്ച ജലരേഖകൾ പോലെയാവും.

21 ദിവസത്തിന് ശേഷം ലോക്ക്ഡൗൺ നീട്ടില്ല എന്നാണ് കേന്ദ്രസർക്കാരിന്റെ നിലവിലെ പ്രഖ്യാപിത നയം. എന്നാൽ ഇപ്പോഴും രോഗികളുടെയും നീരീക്ഷണത്തിൽ ഉള്ളവരുടെയും എണ്ണത്തിൽ വർദ്ധനവ് തന്നെയാണ് കാണുന്നതും.

ഇങ്ങനെ പോയാൽ ലോക്ക്ഡൗൺ കഴിയുമ്പോഴും വൈറസ് വാഹകരായി ധാരാളം പേർ (ഒരു പക്ഷേ ഞാനും നിങ്ങളുമടക്കം) നമ്മുടെ സമൂഹത്തിൽ ഉണ്ടാവും. അത് തടയാനുള്ള ഏകമാർഗ്ഗം അൽപമെങ്കിലും സംശയമുള്ള എല്ലാവരേയും ടെസ്റ്റ് ചെയ്ത് വൈറസ് ബാധ ഉണ്ടോ എന്ന് ഉറപ്പ് വരുത്തുകയും ഉള്ളവരെ ഭേദമാവുന്നതുവരെ സമൂഹത്തിൽ നിന്നും മാറ്റിനിർത്തുകയും ചെയ്യുക എന്നതു മാത്രമാണ്. എക്കാലത്തേക്കും രാജ്യം അടച്ചിടുക എന്നത് നടപ്പിലാക്കാൻ പറ്റുന്ന കാര്യമല്ലല്ലോ!

ഇവിടെയാണ് വ്യാപകമായി ടെസ്റ്റിങ്ങ് നടത്തേണ്ട ആവശ്യകത ഉയരുന്നത്. ഇന്ത്യയിൽ ഇപ്പോഴും ശരിയായ ടെസ്റ്റിങ്ങ് വളരെ കുറവാണ്. ഇന്നലെ (30/03/2020) വരെയുള്ള കണക്കുകൾ ഇങ്ങനെയാണ്:

COVID Tests per million population

🇰🇷 Korea : 7622
🇮🇹 Italy : 7122
🇩🇪 Germany : 5812
🇺🇲 US : 2732
🇬🇧 UK : 1891
🇱🇰 Sri Lanka : 97
🇵🇰 Pakistan : 67
🇮🇳 India : 29

ഇന്ത്യ ഇതുവരെ 38442 ടെസ്റ്റുകൾ മാത്രമാണ് ചെയ്തത് എന്നറിയുമ്പോഴാണ് നാമിരിക്കുന്നത് ഒരു ടൈംബോംബിന്റെ മുകളിലാണ് എന്ന് മനസ്സിലാവുക.

എത്രയും പെട്ടെന്ന് റാപ്പിഡ് ടെസ്റ്റുകൾ കൂടുതലായി നടപ്പിലാക്കാൻ വിവിധ സർക്കാരുകൾ തയ്യാറാവട്ടെ എന്ന് ആശിക്കാം!



P.S: തെർമ്മൽ സ്കാനർ ഉപയോഗിച്ചുള്ള സ്ക്രീനിങ്ങ് ഗുണത്തേക്കാളേറെ ദോഷം ചെയ്തിട്ടുണ്ടാവാം എന്നാണ് എന്റെ ഭയം. സ്ക്രീനിങ്ങ് കഴിഞ്ഞ ഒരു വ്യക്തിക്ക് തനിക്ക് അസുഖബാധ ഇല്ല എന്ന ഒരു തെറ്റായ ബോധം ഒരു പക്ഷേ ഉണ്ടായിരിക്കാമെന്നും അതിലൂടെ തന്റെ കുടുംബവുമായും മറ്റും കുറച്ചുകൂടെ സ്വാതന്ത്ര്യത്തോടെ ഇടപഴകാൻ ഇടയായിട്ടുമുണ്ടാവാം എന്ന ഭയം!

Thursday, March 12, 2020

SBI മിനിമം ബാലൻസ് നിർത്തലാക്കുന്നു- എന്തായിരിക്കാം ഈ തീരുമാനത്തിന് പിന്നിൽ?

ഇന്നത്തെ പത്രത്തിൽ കണ്ട ഒരു വാർത്ത SBI തങ്ങളുടെ സേവിങ്സ് അക്കൗണ്ടുകളിലെ മിനിമം ബാലൻസ് എടുത്തുകളഞ്ഞു എന്നും അതേ സമയം പലിശ നിരക്ക് വെറും മൂന്നു ശതമാനമായി കുറച്ചു എന്നുമാണ്. റിപ്പോർട്ടിൽ പറഞ്ഞ കാരണം കൂടുതൽ ആളുകളിലേക്ക് ബാങ്കിങ് സേവനം എത്തിക്കാൻ വേണ്ടിയാണു SBI ഇങ്ങനെ ചെയ്യുന്നത് എന്നാണ്.
എന്നാൽ ആ പറഞ്ഞ കാരണം അത്ര വേഗത്തിൽ ദഹിക്കില്ല. 'ആയിരം എലികളെ കൊന്നു തിന്ന ശേഷം പൂച്ച ഹജ്ജിനു പോവുന്നു' എന്നൊരു ചൊല്ല് ഹിന്ദിയിൽ ഉള്ളത് പോലെ, പാവങ്ങളെ മിനിമം ബാലൻസിന്റെ പേരിൽ കോടിക്കണക്കിനു രൂപ കൊള്ളയടിച്ച ശേഷം ഒരു സുപ്രഭാതത്തിൽ ബാങ്കിന് മനം മാറ്റം ഉണ്ടായി എന്ന് വിശ്വസിക്കുക എന്നത് സാമാന്യ ബുദ്ധിക്കു നിരക്കുന്നതല്ല.
പിന്നെ എന്താവും കാരണം? അതറിയാൻ ശ്രമിച്ചപ്പോഴാണ് ചില കാര്യങ്ങൾ ശ്രദ്ധയിൽ പെട്ടത് (Thanks to Twitter exchanges). ഒന്നാമതായി, ഈ നടപ്പു സാമ്പത്തിക വർഷത്തിൽ ഡിസംബർ വരെ ഉപഭോക്താക്കളിൽ നിന്നും ഡെപ്പോസിറ്റ് ആയി SBI സമാഹരിച്ചത് 1,99,843 കോടി രൂപയാത്രേ. അതേ കാലയളവിൽ ബാങ്കിന് കൊടുക്കാൻ കഴിഞ്ഞ ലോണുകൾ വെറും 14,040 കോടി രൂപയും. അതായത്, കിട്ടിയ ഡെപോസിറ്റിന്റെ വെറും 7% മാത്രമാണ് ലോൺ ആയി കൊടുക്കാൻ പറ്റിയത്.
ഇത് കൊണ്ട് എന്താണ് സംഭവിക്കുക എന്ന് ചിന്തിച്ചു നോക്കൂ. മിനിമം ബാലൻസ് സൂക്ഷിക്കാനും അതിലൂടെ പെനാൽറ്റി ഒഴിവാക്കാനും നമ്മൾ കുറച്ചു രൂപ എന്തായാലും അക്കൗണ്ടിൽ സൂക്ഷിക്കും. അതിനു ബാങ്ക് പലിശ തരണം. എന്നാൽ, ആ തുക ലോണായി കൊടുക്കാൻ കഴിഞ്ഞില്ലെങ്കിൽ ബാങ്കിന് പലിശ കിട്ടുകയും ഇല്ല. അതായത്, ബാങ്ക് നഷ്ടത്തിലാവും എന്ന്. ഇതിനുള്ള പരിഹാരം രണ്ടാണ്. ഒന്ന്, കൂടുതൽ ലോണുകൾ പാസ്സാക്കി കൊടുക്കുക. പക്ഷെ, നരേന്ദ്രമോദിയുടെ ഭരണത്തിൽ ആർക്കും ലോൺ വേണ്ട! പുതിയ വ്യവസായങ്ങളോ നിവേശങ്ങളോ തുടങ്ങാൻ ആരും തയ്യാറില്ല. അപ്പോൾ പണം ബാങ്കുകളിൽ കെട്ടിക്കിടക്കുകയെ ഉള്ളൂ.
രണ്ടാമത്തെ പരിഹാരം ഡെപ്പോസിറ്റ് കുറക്കുക എന്നതാണ്. അത് സാധ്യമാവാൻ ഉപഭോക്താക്കളെ എത്ര പണം വേണമെങ്കിലും പിൻവലിക്കാൻ അനുവദിക്കണം. ഇനി പണം ആവശ്യമില്ലാത്തവരും അത് ബാങ്കിൽ ഇട്ടാൽ വെറും മൂന്നു ശതമാനം പലിശയേ കിട്ടുള്ളൂ എന്നാവുമ്പോൾ അതെടുത്തു വേറെ വല്ല ആവശ്യവും നിറവേറ്റും. അതിലൂടെ ബാങ്കിന്റെ ബാധ്യതയും കുറയും.
ഇന്ത്യയെപ്പോലെ ഒരു സാമ്പത്തികരംഗത്തു വളർച്ച ഉറപ്പു വരുത്തുന്നതിൽ കുടുംബങ്ങളുടെ മിച്ചം പിടിക്കൽ എത്രമാത്രം പ്രാധാന്യമുള്ളതാണ് എന്ന് പ്രത്യേകം പറയേണ്ടല്ലോ? എന്നാൽ ഇവിടെ നടക്കുന്നത് കുടുംബങ്ങളെ സേവിങ്സ് എന്ന സ്വഭാവത്തിൽ നിന്നും അകറ്റുക എന്ന നയമാണ്.
മിനിമം ബാലൻസ് പെനാൽറ്റി എന്നത് പാവപ്പെട്ടവർക്ക് എതിരായ, തികച്ചും തെറ്റായ ഒരു നയം തന്നെയായിരുന്നു എന്നതിൽ സംശയമില്ല. അത് എത്രയോ മുമ്പേ എടുത്തു കളയേണ്ടതും ആയിരുന്നു. എന്നാൽ ഇപ്പോൾ അത് എടുത്തു കളയുന്നത് ആ പാവപ്പെട്ടവരെ നന്നാക്കാനല്ല, മറിച്ചു ബാങ്കിന്റെ സ്വയരക്ഷക്കാണ് എന്ന് മാത്രം. നമ്മുടെ സാമ്പത്തിക രംഗം അത്യന്തം ഗുരുതരമായ ഒരു ഘട്ടത്തിലേക്കാണ് കടക്കുന്നത് എന്നതിന്റെ മറ്റൊരു ദൃഷ്ടാന്തം തന്നെയാണ് ബാങ്കിന്റെ ഈ തീരുമാനവും.