Tuesday, November 29, 2016

ആന്റണിയും, പരീക്കറും, പിന്നെ പാകിസ്താനും!

കഴിവുകെട്ട ആന്റണിയും മൻമോഹൻ സിങ്ങുമൊക്കെ രാജ്യം ഭരിച്ചിരുന്നപ്പോൾ പാക്കിസ്ഥാൻ നമ്മുടെ പട്ടാളക്കാരെ നിയന്ത്രണരേഖയിൽ വെച്ച് ആക്രമിച്ചു കൊന്നതും, 26/11 നു യാതൊരു സംരക്ഷണവുമില്ലാത്ത സിവിലിയന്മാരെ മുംബൈയിൽ  ആക്രമിച്ചതും മറ്റും നാമെല്ലാം ഓർക്കുന്നു!

എന്നാൽ ഇന്ന് കാര്യങ്ങളാകെ മാറി. 

സർജിക്കൽ സ്ട്രൈക്ക് പോലുള്ള കടിച്ചാൽ പൊട്ടാത്ത വാക്കുകൾ നാം കേട്ട് തുടങ്ങി. IIT ക്കാരൻ പരീക്കറും സ്വയം പ്രഖ്യാപിത ചായക്കടക്കാരൻ മോഡിജിയും ഒക്കെ രാജ്യം ഭരിക്കുന്നതിനാൽ പാക്കിസ്ഥാൻ വളരെ മാറി. ഇന്ന് അവർ  കടുത്ത സുരക്ഷയുള്ള പട്ടാള ക്യാമ്പുകൾ മാത്രമേ അക്രമിക്കാറുള്ളു!  പത്താൻകോട്, ഉറി, നാഗ്‌രോത്ത (ഈ ലിസ്റ്റ് ഇവിടെ അവസാനിക്കും എന്ന് പ്രതീക്ഷിക്കട്ടെ, അകാലത്തിൽ മരിച്ചു വീഴുന്ന പട്ടാളക്കാർക്കുവേണ്ടി). 

പക്ഷെ ആന്റണിയെ തെറി വിളിച്ച പോലെ പരീക്കറെ വിളിക്കാൻ വരട്ടെ! ആന്റണിക്ക് അറിയില്ലായിരുന്നു എപ്പോൾ എവിടെ പാക്കിസ്ഥാൻ നുഴഞ്ഞു കയറുമെന്ന്! എന്നാൽ പരീക്കർ സാബിനോട് ചോദിക്കാതെ ഇന്ത്യയിലേക്ക് കടന്നു നമ്മെ ആക്രമിക്കാൻ ഒരു പാകിസ്ഥാൻകാരനും ധൈര്യമില്ല. സംശയമുണ്ടോ? താഴെ കൊടുത്ത ട്വിറ്റർ മെസ്സേജ് നോക്കൂ!



ഇതാണ്ടാ മോഡി ജി... ഇത് താൻഡാ പരീക്കർ... 

P.S.: ആക്രമണത്തിൽ മരിച്ച എല്ലാ പട്ടാളക്കാർക്കും ഈ മുൻ പട്ടാളക്കാരന്റെ സല്യൂട്ട്! 

Friday, November 4, 2016

അടിയന്തരാവസ്ഥ


പരമോന്നത കോടതി പരിഭവം പറയുന്നു; ജഡ്ജിമാരെ നിയമിക്കാത്തതിനാൽ കോടതികൾ അടച്ചു പൂട്ടുന്ന അവസ്ഥയെക്കുറിച്ചു.

ഭരണകൂടം, ഇപ്പോൾ ഒരു ദിവസത്തേക്കാണെങ്കിലും, വാർത്ത ചാനലുകളെ അടച്ചുപൂട്ടുന്നു; തങ്ങൾക്കു ഇഷ്ടപ്പെടാത്ത വാർത്തകൾ പ്രസിദ്ധീകരിക്കുന്നതിന്!

മുഖ്യമന്ത്രിമാർ പോലും പരസ്യമായി കൊലപാതകങ്ങളെ ന്യായീകരിക്കുന്നു; വിചാരണ തടവുകാരെ തീറ്റിപ്പോറ്റുന്നതിലും നല്ലതു അവരെ എൻകൗണ്ടർ ചെയ്യുന്നതത്രെ!

കേന്ദ്രമന്ത്രി പറയുന്നു, അധികാരികളെയും പോലീസിനെയും ചോദ്യം ചെയ്യുന്ന സംസ്കാരം നല്ലതല്ലത്രെ!

ആത്മഹത്യ ചെയ്ത പട്ടാളക്കാരന്റെ കുടുംബത്തെ കാണുന്നത് പോലും അപരാധമാവുന്നു; പോലീസ് ഒരു മുഖ്യമന്ത്രിയെപ്പോലും തടവിലാക്കുന്നു!

ഇതൊക്കെ തന്നെയല്ലേ അടിയന്തരാവസ്ഥയും നമ്മോടു പറഞ്ഞത്?!
ഇതൊക്കെ തന്നെയല്ലേ അടിയന്തരാവസ്ഥയുടെ അടയാളങ്ങൾ? 

നമുക്ക് ഈ അടയാളങ്ങളെ മറക്കാം! 
എന്തെന്നാൽ, നമ്മുടെ പ്രധാനമന്ത്രി അടിയന്തരാവസ്ഥയെക്കുറിച്ചു ചിന്തിച്ചുകൊണ്ടേ ഇരിക്കാൻ പറഞ്ഞത് 
ഇനി ഒരു പ്രധാനമന്ത്രിക്കും അത് ആവർത്തിക്കാൻ കഴിയാതിരിക്കാൻ മാത്രമാണ്!