Tuesday, December 17, 2019

പൗരത്വ ഭേദഗതി നിയമം എന്ത് കൊണ്ട് എതിർക്കപ്പെടണം?

പൗരത്വ രജിസ്റ്ററിൽ  (NRC) എന്തെങ്കിലും പ്രശ്നമുണ്ടെങ്കിൽ അപ്പോൾ നോക്കിയാൽ പോരെ?
തെരെഞ്ഞെടുക്കപ്പെട്ട കേന്ദ്രസർക്കാർ കൊണ്ട് വന്ന പൗരത്വ ഭേദഗതി നിയമത്തെ (CAA) എങ്ങിനെയാണ് എതിർക്കുക?
നിയമത്തിൽ തെറ്റുണ്ടെങ്കിൽ കോടതിയിൽ അല്ലെ പോകേണ്ടത്? കോടതി പറയുന്നത് അന്തിമമല്ലേ?

CAA-NRC ക്കെതിരെയുള്ള പ്രതിഷേധത്തെ കുറിച്ച് ഉയർന്നു വരുന്ന ചില ചോദ്യങ്ങൾ ആണ് മുകളിൽ കൊടുത്തത്‌. അവയ്ക്കുള്ള മറുപടിയാണ് ഈ പോസ്റ്റിൽ. ഈ മറുപടി ഏതെങ്കിലും രാഷ്ട്രീയ പാർട്ടിയുടേയോ സംഘടനകളുടെയോ നിലപാടുകൾ അല്ല, മറിച്ച് എന്റെ വ്യക്തിപരമായ ബോധ്യങ്ങൾ മാത്രമാണ്.

ആദ്യമേ പറയട്ടെ, ജനാധിപത്യ സമൂഹങ്ങളെ വ്യത്യസ്തമാക്കുന്നത് നിയമനിർമ്മാണങ്ങളിൽ നേരിട്ട് സ്വാധീനം ചെലുത്താൻ ജനങ്ങൾക്കുള്ള അവസരവും കടമയുമാണ്. തെരെഞ്ഞെടുപ്പ് കഴിഞ്ഞാൽ പിന്നെ അഞ്ചു വർഷം ഭരണത്തിൽ ഇരിക്കുന്നവർക്ക് എന്തും ചെയ്യാനുള്ള അവകാശം വിട്ടുകൊടുക്കലല്ല ജനാധിപത്യം.

CAA ക്ക് ശേഷം NRC എന്ന് വ്യക്തമാക്കിയത് മറ്റാരുമല്ല, ഇന്ത്യയുടെ ആഭ്യന്തര മന്ത്രിയാണ്. അപ്പോൾ NRC വരുന്നു എന്നത് വെറും ഊഹാപോഹമല്ല.

നമ്മുടെ മുമ്പിൽ NRC യുടെ രണ്ടു ദൃഷ്‌ഠാന്തങ്ങൾ ഇപ്പോൾ തന്നെയുണ്ട്. ഒന്ന് മ്യാന്മറിൽ നടന്നത്- അതിന്റെ ബാക്കി പത്രമാണ് ഇന്ന് ഗതി കിട്ടാതെ അലയുന്ന രോഹിൻഗ്യകൾ. രണ്ട്, ആസ്സാമിൽ നടന്ന NRC. ഉദ്ദേശം 1600 കോടി രൂപ ചെലവിട്ട്  എത്രയോ ജീവിതങ്ങൾ തുലച്ചു കൊണ്ട് തയ്യാറാക്കിയ ആസ്സാമിലെ NRC യിൽ നിന്നും പുറത്തായ 19 ലക്ഷത്തിൽ പരം ആളുകൾ അനുഭവിക്കുന്ന നിസ്സഹായതയും പ്രയാസങ്ങളും നമ്മുടെ മുന്നിലുണ്ട്. എന്നിട്ടും നാം സർക്കാരിനെ വിശ്വസിച്ചു വരുന്നത് വരുമ്പോൾ കാണാം എന്ന് പറഞ്ഞിരിക്കണോ?

ഇന്ത്യയിലെ മുഴുവൻ ജനങ്ങളെയും ബുദ്ധിമുട്ടിലാക്കാൻ പോവുന്ന NRC എന്തിനാണ് നടപ്പിലാക്കുന്നത് എന്നറിയാനുള്ള അവകാശം ഇന്ത്യക്കാർക്കില്ലേ? എന്താണ് NRC ക്കു ശേഷം നടക്കാൻ പോവുന്നത്? NRC യിൽ പേര് വരാത്ത ഹതഭാഗ്യർക്ക് എന്താണ് സംഭവിക്കുക? അവർ അഫ്ഗാനിസ്ഥാൻ, ബംഗ്ലാദേശ്, അല്ലെങ്കിൽ പാകിസ്ഥാനിൽ നിന്നും വന്ന ഹിന്ദു, ബുദ്ധ, ജൈന, ക്രൈസ്തവ, പാഴ്സി, സിഖ് മതങ്ങളിൽ പെട്ടവരാണ് എങ്കിൽ CAA പ്രകാരം പൗരത്വം ലഭിക്കും. എന്നാൽ അങ്ങിനെ വന്നവരാണ് എന്ന് തെളിയിക്കാനുള്ള രേഖകൾ ഇല്ലാത്ത ഇന്ത്യക്കാരോ മതിയായ രേഖകൾ ഇല്ലാത്ത ഇന്ത്യൻ മുസ്ലിങ്ങളോ ആയവർ എന്ത് ചെയ്യും? അവരെ ഒരു രാജ്യവും സ്വീകരിക്കുകയില്ല എന്നത് വ്യക്തമല്ലേ? അപ്പോൾ അവരെ ജയിലിലോ ക്യാമ്പുകളോ അടച്ചിടുമോ? എങ്കിൽ അവരുടെ ചെലവ് ആര് വഹിക്കും? ജീവപര്യന്തം തടവിൽ കിടക്കുന്നവർ കഴിക്കുന്ന ഭക്ഷണത്തിന്റെ കണക്കു പറയുന്ന നമ്മൾ നാളെ ഈ ക്യാമ്പുകളിൽ കിടക്കുന്നവരെ വെടിവെച്ചു കൊന്നു ചിലവ്‌ ചുരുക്കാൻ പറയില്ല എന്നാരു കണ്ടു?

ഇന്ന് നമ്മോടൊപ്പം കഴിയുന്ന പാവപ്പെട്ട (ഹിന്ദുക്കളും മുസ്ലിങ്ങളും അടങ്ങുന്ന) സഹോദരീ-സഹോദരന്മാരെ നാളെ ആരുമല്ലാത്തവരാക്കി മാറ്റുന്ന ഒരു നടപടിക്കു നേരെ നാം കണ്ണടയ്ക്കണോ?

ഇനി തെരെഞ്ഞെടുക്കപ്പെട്ട കേന്ദ്ര സർക്കാർ കൊണ്ട് വന്ന നിയമത്തെ എതിർക്കരുതെന്ന വാദം നോക്കാം. സ്വതന്ത്ര ഇന്ത്യയിൽ തെരെഞ്ഞെടുക്കപ്പെട്ടതല്ലാത്ത ഒരു സർക്കാരും നിലവിൽ ഉണ്ടായിരുന്നില്ല. 2104 നു മുമ്പും എല്ലാ സർക്കാരുകളും ജനങ്ങളാൽ തെരഞ്ഞെടുക്കപ്പെട്ടത് തന്നെയായിരുന്നു. എല്ലാ നിയമങ്ങളും പാസ്സായതും അത്തരം സർക്കാരുകളുടെ പിന്തുണയോടെ മാത്രമായിരുന്നു. അങ്ങനെ പാസ്സാക്കിയ പല നിയമങ്ങളും കോടതികളിൽ പലപ്പോഴും ചോദ്യ ചെയ്യപ്പെട്ടിട്ടുണ്ട്. കോടതികൾ ആ നിയമങ്ങൾ നമ്മുടെ ഭരണഘടനയ്ക്ക് വിരുദ്ധമാണ് എന്ന് കണ്ടു അസാധുവാക്കുകയും ചെയ്തിട്ടുണ്ട്. പറഞ്ഞു വന്നത്, തെരെഞ്ഞെടുത്ത സർക്കാർ പാസ്സാക്കിയ നിയമങ്ങളെയെല്ലാം എതിർക്കാതെ സ്വീകരിക്കാൻ നാം ബാധ്യസ്ഥരല്ല എന്ന് തന്നെയാണ്.

മറ്റൊന്ന് കേന്ദ്ര സർക്കാരിന്റെ ഉദ്ദേശ്യശുദ്ധിയെ കുറിച്ചുള്ളതാണ്. ഇതേ സർക്കാരാണ് മുത്തലാഖ് ഒരു ക്രിമിനൽ കുറ്റമാക്കിയത്. അത് നല്ല കാര്യമല്ലേ എന്നും മുസ്ലിം സ്‍ത്രീകൾക്കു ഗുണകരമല്ല എന്നും ചിന്തിക്കുന്നവർ ഉണ്ടാവാം. അവരോട് ഒന്നേ ചോദിക്കാനുള്ളൂ. ഗുണകരമാണ് എങ്കിൽ എന്തെ ഹിന്ദു സ്ത്രീകൾക്ക് ആ ഗുണം സർക്കാർ കൊടുക്കുന്നില്ല? മുത്തലാഖ് കോടതി തന്നെ നിയമവിരുദ്ധമായി പ്രഖ്യാപിച്ചതായിരുന്നു. അതിനർത്ഥം മുത്തലാഖ് ചൊല്ലി ഭാര്യയെ ഒരാൾക്ക് ഇപ്പോൾ വിവാഹമോചനം ചെയ്യാനാവില്ല. അങ്ങിനെ ചൊല്ലി ഭാര്യയെ പുറത്താക്കുന്ന ഒരു വ്യക്തി വാസ്തവത്തിൽ ചെയ്യുന്നത് ഭാര്യയെ ഉപേക്ഷിക്കലാണ്. അത്തരം ഉപേക്ഷിക്കൽ ഇസ്ലാം മതത്തിൽ മാത്രമാണെന്ന് ആരും പറയില്ലല്ലോ. ഒരു ഹിന്ദു രണ്ടു വർഷം തുടർച്ചയായി ഉപേക്ഷിച്ചാൽ മാത്രമേ വിവാഹമോചനത്തിനു പോലും മതിയായ കരണമാവുന്നുള്ളൂ എന്നിരിക്കെ, യാതൊരു നിയമ സാധുതയുമില്ലാത്ത മുത്തലാഖ് ചൊല്ലുമ്പോൾ തന്നെ ഒരു മുസ്ലിമിനെ ക്രിമിനൽ കുറ്റത്തിന് ജയിലിൽ അടക്കുകയാണ് ചെയ്യുന്നത്. വ്യക്തമായി മതത്തിന്റെ മാത്രം പേരിൽ വിവേചനം കാണിക്കുന്ന ഒരു നിയമം പാസ്സാക്കിയ സർക്കാർ ആണിതെന്നത് പ്രശ്നങ്ങളെ കൂടുതൽ സങ്കീർണമാക്കുന്നു.

ഇനി കോടതിയുടെ കാര്യം. കോടതിയിൽ നീതി വൈകുന്നു എന്നും വിശ്വാസമില്ലെന്നും പറഞ്ഞു ഹൈദരാബാദിലെ കസ്റ്റഡി കൊലപാതകത്തെ ഒക്കെ ന്യായീകരികരിക്കുന്നവർ തന്നെയാണ് ഈ കാര്യത്തിൽ കോടതിയിൽ പോവൂ എന്ന് ആഹ്വാനം ചെയ്യുന്നത് എന്നതിലെ വിരോധാഭാസം നമുക്ക് മറക്കാം. ജനങ്ങളെ ബാധിക്കുന്ന ഓരോ പ്രശ്നത്തിലും ഇടപെടാൻ മടിക്കുന്ന കോടതി ആണ് ഇന്ന് കാണാൻ കഴിയുന്നത് എന്ന് നമുക്ക് കാണാം. ഉദാഹരണത്തിന്, നോട്ടുനിരോധനം വന്നപ്പോൾ അതിനെതിരെ കൊടുത്ത കേസുകൾ ഇപ്പോഴും തീരുമാനമായില്ല. ഒരു സംസ്ഥാനത്തെ ഏകപക്ഷീയമായി വെട്ടിമുറിക്കുകയും അവിടുത്തെ ജനങ്ങളെ ഫോണും ഇന്റർനെറ്റും പോലുമില്ലാതെ തുറന്ന ജയിലുകളിൽ എന്ന പോലെ അടച്ചിടാൻ തുടങ്ങിയിട്ടും നാല് മാസത്തിൽ കൂടുതൽ ആയി എന്നും ഇതുവരെ കോടതി ബന്ധപ്പെട്ടവരെ കേൾക്കുന്നത് പോലും പൂർണമായിട്ടില്ല എന്നും അറിയുക.

ഒന്നോർക്കുക. നാസി സർക്കാരിന്റെ ഗ്യാസ് ചേമ്പറുകൾ ഒരു തുടക്കമായിരുന്നില്ല, വളരെക്കാലമായി ഊട്ടി വളർത്തിയ വെറുപ്പിന്റെയും വിവേചനങ്ങളുടെയും ഒടുക്കമായിരുന്നു.

അതുകൊണ്ട് CAA യും NRC യും ഒന്ന് തന്നെ ആണെന്നും  അവയ്‌ക്കെതിരെയുള്ള പ്രതിഷേധം ശക്തമായി തന്നെ തുടരണമെന്നും (എന്നാൽ അക്രമത്തിന്റെ മാർഗ്ഗം അവലംബിക്കരുത് എന്നും) ആണ് എനിക്ക് ഒരു ഉത്തരവാദപ്പെട്ട ഇന്ത്യൻ പൗരൻ എന്ന നിലയിൽ പറയാനുള്ളത്.


പൗരത്വ നിയമ ഭേദഗതിയും ഇന്ത്യൻ മുസ്ലിങ്ങളും

പൗരത്വ ഭേദഗതി നിയമത്തിൽ (CAA) ഇന്ത്യയിലെ മുസ്ലീംങ്ങൾക്ക് എതിരെ ഒന്നുമില്ലല്ലോ?
മറ്റു രാജ്യങ്ങളിലെ ന്യൂനപക്ഷങ്ങൾ ആയ അഭയാർത്ഥികൾക്ക് പൗരത്വം കൊടുക്കുന്നല്ലേ ഉള്ളൂ, അത് നല്ല കാര്യമല്ലേ?
പിന്നെ എന്തിനാണ് മുസ്ലിങ്ങൾ ഈ നിയമത്തെ എതിർക്കുന്നത്?

ഈ ദിവസങ്ങളിൽ പലരിൽ നിന്നുമായി കേൾക്കുന്ന ചോദ്യങ്ങൾ ആണ് മുകളിൽ കൊടുത്തത്. അവയ്ക്കുള്ള മറുപടിയാണ് ഈ പോസ്റ്റിൽ. ആദ്യമേ പറയട്ടെ, ഈ മറുപടികൾ ഏതെങ്കിലും രാഷ്ട്രീയ പാർട്ടിയുടേയോ സംഘടനകളുടെയോ നിലപാടുകൾ അല്ല, മറിച്ച് എന്റെ വ്യക്തിപരമായ ബോധ്യങ്ങൾ മാത്രമാണ്.

ഒന്നാമതായി, ഈ നിയമത്തിൽ ഉപയോഗിച്ച വാക്കുകൾ ന്യൂനപക്ഷം എന്നോ, വേട്ടയാടപ്പെട്ടവർ എന്നോ അഭയാർത്ഥികൾ എന്നോ അല്ല. മറിച്ച് ഇസ്ലാം ഒഴിച്ചുള്ള ഇന്ത്യയിലെ എല്ലാ പ്രധാന മതങ്ങളുമാണ് പേരെടുത്തു പരാമർശിക്കപ്പെട്ടത്. അതിനുള്ള ന്യായം ഈ നിയമം ബാധകമായിട്ടുള്ള മൂന്നു രാജ്യങ്ങളിൽ ഇസ്ലാം ഔദ്യോഗിക മതമാണ് എന്നും അതിനാൽ മുസ്ലിങ്ങൾ പീഡിപ്പിക്കപ്പെടുകയില്ല എന്നുമാണ്. ആ വാദത്തിലെ തെറ്റ് സാമാന്യ വിവരമുള്ള ആർക്കും ബോധ്യമാവും.

എല്ലാ വേട്ടയാടലുകളും മതത്തെ അടിസ്ഥാനമാക്കി മാത്രമുള്ളതല്ല. ഉദാഹരണത്തിന്, ബംഗ്ലാദേശിൽ നിന്നും ഇന്ത്യയിലേക്ക് വേട്ടയാടൽ മൂലം പാലായനം ചെയ്യേണ്ടി വന്നവരിൽ ഏറ്റവും പ്രശസ്തമായ വ്യക്തി തസ്ലിമ നസ്രീൻ ആണെന്ന് സംശയമില്ലല്ലോ? എന്നാൽ  അവർക്കു മുസ്ലിം ആയി ജനിച്ചു എന്ന ഒറ്റ കാരണത്താൽ ഈ CAA പ്രകാരം ഒരു ആനുകൂല്യവും ലഭിക്കില്ല.

ഇനി മതത്തെ അടിസ്ഥാനമാക്കിയുള്ള വേട്ടയാടൽ മാത്രമാണ് ഉദ്ദേശിച്ചതെങ്കിൽ അത് നമ്മുടെ അയൽ രാജ്യങ്ങളിൽ പാകിസ്താനിലും ബംഗ്ലാദേശിലും അഫ്ഗാനിസ്ഥാനിലും മാത്രം ഒതുങ്ങുന്നതല്ല. മ്യാന്മാരിലും, നേപ്പാളിലും, ഭൂട്ടാനിലും, ശ്രീലങ്കയിലും ഒക്കെ അത്തരം വേട്ടയാടലുകൾ നടന്നിട്ടുണ്ട്, നടക്കുന്നുമുണ്ട്.

അഥവാ, 1947 ഇൽ നടന്ന വിഭജനത്തെ കണക്കിലെടുത്താണ് ഈ നിയമമെങ്കിൽ അതിൽ അഫ്ഗാനിസ്ഥാൻ എങ്ങിനെ പെടും? ഇസ്ലാം മതം എന്നതല്ലാതെ മറ്റെന്താണ് ഈ മൂന്ന് രാജ്യങ്ങളിൽ പൊതുവായുള്ളതും നമ്മുടെ മറ്റു അയൽ രാജ്യങ്ങളിൽ ഇല്ലാത്തതും?

അപ്പോൾ ശരിക്കും വിഭജനമോ, മതത്തിന്റെ പേരിലുള്ള വേട്ടയാടലോ പോലുമല്ല, വെറും മുസ്ലിം വിരോധം മാത്രമാണ് ഈ നിയമത്തിനു പിന്നിൽ പ്രവർത്തിച്ചത് എന്ന് മനസിലാക്കാം.

ഇനി മേൽപ്പറഞ്ഞ വാദം മാറ്റിവെക്കാം. ഇന്ത്യയിലെ മുസ്ലിങ്ങൾ ഇപ്പോഴും  ഇന്ത്യയിലെ തുല്യ പൗരന്മാർ ആണെന്നതിൽ ആർക്കും അഭിപ്രായ വ്യത്യാസം ഉണ്ടാവില്ലല്ലോ? അപ്പോൾ ഇന്ത്യൻ ഭരണഘടനയിൽ വരുത്തുന്ന ഏതു മാറ്റത്തെയും ചോദ്യം ചെയ്യാനുള്ള അവകാശം ഏതു പൗരനുമെന്ന പോലെ മുസ്ലിങ്ങൾക്കും ഉണ്ട്. ഭരണഘടനയ്ക്ക് വരുന്ന ഏത് മാറ്റവും മറ്റാരെയും പോലെ മുസ്ലിങ്ങളെയും ബാധിക്കുന്നതാണ്. CAA കൃത്യമായി ചെയ്യുന്നത് ഭാരതീയ പൗരത്വം ലഭിക്കുന്നത്തിനുള്ള ഘടകങ്ങളിൽ ഒന്നായി മതത്തെ മാറ്റുന്നു എന്നതാണ്. അത് ഇന്ത്യയെ ഒരു മതേതര രാഷ്ട്രത്തിൽ നിന്നും അടർത്തി ഒരു മതാധിഷ്ഠിത രാഷ്ട്രമാക്കുകയാണ് ചെയ്യുന്നത്. അങ്ങിനെ ചെയ്യുമ്പോൾ ആർക്കും, പ്രത്യേകിച്ച് ഒഴിച്ച് നിർത്തപ്പെട്ട മുസ്ലിങ്ങൾക്ക് അതിനെ ചോദ്യം ചെയ്യാം, ചെയ്യണം.

ഇന്ത്യയിലെ മുസ്ലിങ്ങൾ 1947 ഇൽ മതാധിഷ്‌ഠിതമായ രാജ്യത്തേക്ക് പോവാൻ അവസരമുണ്ടായിട്ടും പോവാതെ ഒരു മതേതര രാജ്യത്തിൻറെ ഭാഗമായി തുടരാൻ തീരുമാനമെടുത്തവരോ അവരുടെ പിന്മുറക്കാരോ ആണ്. അപ്പോൾ തങ്ങൾ തെരെഞ്ഞെടുത്ത മതേതര രാജ്യം മറ്റൊരു മതാധിഷ്‌ഠിത രാജ്യമാവുന്നതിനെ എതിർക്കാൻ അവർക്ക്  എന്തുകൊണ്ടും അവകാശമുണ്ട്.


Wednesday, December 4, 2019

CAB യും NRC യും- നമ്മുടെ രാജ്യത്തിൻറെ പോക്ക് എങ്ങോട്ട്?


കേന്ദ്ര മന്ത്രിസഭ ഒരിക്കൽ കൂടി Citizenship Amendment Bill (CAB) ന് അംഗീകാരം കൊടുത്തിരിക്കുന്നു. ഇനി പാർലിമെന്റിൽ അവതരിപ്പിച്ചു പാസ്സാക്കിയാൽ അത് നമ്മുടെ രാജ്യത്തെ നിയമമാകും.
പ്രതീക്ഷിക്കാവുന്ന പോലെ ബിജെപി ഭക്തർ എല്ലാം തന്നെ ബില്ലിനെ കണ്ണടച്ച് പിന്താങ്ങും. എന്നാൽ ചില 'നിക്ഷ്പക്ഷമതികളും' ഈ ബില്ലിനെ അനുകൂലിക്കുന്നുണ്ട്. അവരുടെ കണ്ണിൽ നമ്മുടെ അയൽരാജ്യങ്ങളിൽ മതപരമായ പീഡനങ്ങൾക്കു വിധേയരാവുന്ന ന്യൂനപക്ഷസമുദായങ്ങളിലെ അംഗങ്ങൾക്കു ആശ്രയം കൊടുക്കുക എന്നത് വളരെ നല്ലൊരു ഉദ്ധേശ്യമാണ്.
ഒറ്റനോട്ടത്തിൽ, പീഡനങ്ങൾക്കു വിധേയരാവുന്ന ന്യൂനപക്ഷങ്ങൾക്ക് അഭയം കൊടുക്കുന്നത് ഭാരതത്തിന്റെ ഉന്നതമായ മൂല്യങ്ങളുടെ പ്രയോഗം മാത്രമാണെന്ന് തോന്നിയേക്കാം. എന്നാൽ CAB ക്കു പിന്നിലുള്ള യഥാർത്ഥ ഉദ്ദേശ്യം അത്ര പരിശുദ്ധമല്ല. അതിന്റെ യഥാർത്ഥ ഉദ്ദേശ്യം ഭാരതത്തിലെ ഏറ്റവും വലിയ ന്യൂനപക്ഷമായ മുസ്ലിങ്ങളെ പീഡിപ്പിക്കുക എന്നതാണ് എന്റെ നിരീക്ഷണം. അത് ഞാൻ ഈ പോസ്റ്റിലൂടെ വ്യക്തമാക്കാം.
മന്ത്രിസഭ അംഗീകരിച്ച CAB യിൽ പറയുന്നത്, ഡിസംബർ 2014 ന് മുമ്പ്‌ ഭാരതത്തിൽ പ്രവേശിച്ച പാകിസ്ഥാൻ, ബംഗ്ലാദേശ്, അഫ്ഗാനിസ്ഥാൻ എന്നിവിടങ്ങളിൽ നിന്നുമുള്ള മുസ്ലിങ്ങൾ ഒഴിച്ചുള്ള എല്ലാ അനധികൃത കുടിയേറ്റക്കാർക്കും (അതായത് ഹിന്ദു, സിഖ്, ബുദ്ധ, ക്രിസ്ത്യൻ, ജെയിൻ, പാഴ്സി മതങ്ങളിൽ പെട്ടവർക്ക്) ഇന്ത്യൻ പൗരത്വം നൽകും എന്നാണ്. അഞ്ചു വർഷമായി അവർ ഇന്ത്യയിൽ എത്തിയിട്ട് എന്ന് മാത്രം കാണിച്ചാൽ മതി- അവർ എന്തിനു വന്നു, എങ്ങിനെ വന്നു എന്നതൊന്നും ഒരു പ്രശ്നമല്ല!
ഈ അനധികൃത കുടിയേറ്റക്കാർ ഭാരതത്തിലേക്ക് നുഴഞ്ഞു കയറിയത് മതപരമായ പീഡനങ്ങൾ കൊണ്ട് തന്നെയാണോ അതോ മറ്റെന്തെങ്കിലും ഉദ്ദേശത്തോടെയാണോ എന്നൊന്നും ആരും പരിശോധിക്കില്ല. കാരണം അവർക്കെതിരെ നിലവിലുള്ള എല്ലാ നടപടികളും ഈ ബില്ല് നിയമമാവുന്നതോടെ അസാധുവാകും!
മറ്റൊരു കാര്യം ഈ ബില്ല്‌ ഭാവിയിലെ പീഠനങ്ങളിൽ നിന്നും ന്യൂനപക്ഷങ്ങളെ സംരക്ഷിക്കാനുള്ളതല്ല എന്നതാണ്. 2014 ഡിസംബറിനു മുമ്പ് ഭാരത്തിലേക്കു വന്നവർക്കാണ് ഇതിന്റെ ഗുണം. അതുപോലെ, ഈ ഗുണം എല്ലാ പീഡിതർക്കുമില്ല എന്നതും ശ്രദ്ധേയമാണ്. ഉദാഹരണത്തിന് ശ്രീലങ്കയിൽ നിന്നും രക്ഷപ്പെട്ട് ഇന്ത്യയിലേക്ക് വന്ന തമിഴ് വംശജർക്കോ ബർമയിൽ നിന്നും രക്ഷപ്പെട്ടു വന്ന റോഹിൻഗ്യകൾക്കോ ഇതിന്റെ ഗുണം കിട്ടില്ല.
അപ്പോഴും CAB യുടെ ഉദ്ദേശ്യം പിന്നെ എന്ത് എന്ന ചോദ്യം നിലനിൽക്കുന്നു. അതറിയാൻ, CAB യെ ഈ സർക്കാരിന്റെ മറ്റൊരു ഇഷ്ടഭാജനമായ National Register of Citizens (NRC) യുമായി ചേർത്ത് വായിക്കണം.
CAB യുടെ സഹായത്തോടെ, ഇന്ത്യയിലെ മുസ്ലിങ്ങൾ അല്ലാത്ത എല്ലാ താമസക്കാർക്കും അവർ 2014 ഡിസംബറിനു മുമ്പ് ഇന്ത്യയിൽ ഉണ്ടായിരുന്നു എന്നതിന് തെളിവ് നൽകിയാൽ ഇന്ത്യൻ പൗരന്മാർ ആണെന്ന് സ്ഥാപിക്കാം. അതോടെ NRC യിൽ പേര് ചേർക്കപ്പെടും ചെയ്യും. എന്നാൽ മുസ്ലിംകൾക്ക് മാത്രം പതിറ്റാണ്ടുകൾക്ക് മുമ്പുള്ള അവരുടെ കുടുംബചരിത്രം തെളിവുകൾ നൽകി ബന്ധപ്പെട്ട ഉദ്യോഗസ്ഥരെ ബോധ്യപ്പെടുത്തിയാൽ മാത്രമേ NRC യിൽ അംഗത്വം ലഭിക്കുകയുള്ളൂ. അതായത്, 2014 ഇൽ ഇന്ത്യയിലേക്ക് വന്ന ഒരു ബംഗ്ലാദേശി ഹിന്ദുവിന് NRC യിൽ പേര് എളുപ്പത്തിൽ ചേർക്കാം, പക്ഷെ തലമുറകളായി ഇന്ത്യയിൽ ജനിച്ചു വളർന്ന ഒരു മുസ്ലിമിന് തന്റെ പൗരത്വം തെളിയിക്കേണ്ട ബാധ്യത ഉണ്ടാവും. മുസ്ലിംകൾക്ക് മാത്രമേ ഈ ബാധ്യത ഉണ്ടാവൂ എന്നതാണ് പുതിയ CAB യുടെ പരിണിതഫലം.
തലമുറകൾക്കു മുമ്പുള്ള ചരിത്രം രേഖകളുടെ അടിസ്ഥാനത്തിൽ ഉദ്യോഗസ്ഥരെ ബോദ്ധ്യപ്പെടുത്തുക എന്നത് എത്ര ദുഷ്കരമാണെന്നതിന് ആസ്സാമിൽ നടക്കുന്ന കാര്യങ്ങൾ നമ്മുടെ മുന്നിൽ ധൃഷ്ടാന്തമാണ്.
എത്രയോ പാവപ്പെട്ട മുസ്ലിങ്ങളെ അരക്ഷിതാവസ്ഥയിലേക്കു തള്ളിയിടുകയാണ് പ്രത്യക്ഷത്തിൽ പരസ്പരബന്ധമില്ലാത്തതെന്നു തോന്നാവുന്ന ഈ രണ്ടു കാര്യങ്ങളിലൂടെ കേന്ദ്ര സർക്കാർ ചെയ്യുന്നത്.
പീഢിക്കപ്പെടുന്ന ന്യൂനപക്ഷങ്ങൾക്ക് അഭയം കൊടുക്കുക എന്നതാണ് ലക്ഷ്യമെങ്കിൽ എന്തിനു മുസ്ലിങ്ങളെ മാത്രം ഒഴിച്ച് നിർത്തണം? ഇനി മുസ്ലിങ്ങൾ മതപരമായി പീഢിക്കപ്പെടുന്നില്ല എന്നതാണ് വാദമെങ്കിൽ അങ്ങനെ അഭയം ചോദിച്ചു വരുന്ന മുസ്ലിങ്ങൾക്ക് പീഡനം തെളിയിക്കാൻ കഴിഞ്ഞില്ലെങ്കിൽ പൗരത്വം കൊടുക്കാതിരുന്നാൽ പോരെ? അപ്പോൾ അതല്ല കാര്യമെന്ന് വ്യക്തം!
മതസ്പർദ്ധ വളർത്തി ജനങ്ങളെ രണ്ടു തട്ടിലാക്കി, കാതലായ പ്രശ്നങ്ങളിൽ നിന്നും അവരുടെ ശ്രദ്ധ തിരിച്ചു വിടുക എന്ന ഗൂഢ ലക്ഷ്യമാണ് ഇത്തരമൊരു നീക്കത്തിന് പിന്നിൽ എന്ന് തന്നെ സംശയിക്കേണ്ടിയിരിക്കുന്നു.
ഏതായാലും മതത്തിന്റെയോ വിശ്വാസത്തിന്റെയോ പേരിൽ ഭേദഭാവം കാണിക്കുന്നത് നമ്മുടെ ഭരണഘടനയുടെ അടിസ്ഥാന തത്വങ്ങൾ എന്ന് സുപ്രീംകോടതി തന്നെ പലവട്ടം കണ്ടെത്തിയിട്ടുള്ള മതേതരത്വത്തിനു കടക വിരുദ്ധമാണെന്ന കാര്യം വ്യക്തമാണ്.
NRC യും CAB യും കൂടി ഇന്ത്യ എന്ന ഉന്നതമായ സങ്കൽപ്പത്തിന്റെ തന്നെ കുഴിച്ചുമൂടും എന്നതിൽ സംശയമില്ല. ഇനി അറിയാനുള്ളത് ഇത്രമാത്രം:
- ഏതൊക്കെ പാർട്ടികൾ ഈ ജനവിരുദ്ധവും ഭരണഘടനാ വിരുദ്ധവും ആയ ബില്ലിനെ നിയമമാക്കാൻ സഹായിക്കും?
- ഇത്തരമൊരു നിയമത്തെ തടയാനുള്ള തങ്ങളുടെ ചുമതല നിറവേറ്റുന്നതിൽ പാർലിമെന്റ് പരാജയപ്പെട്ടാൽ നമ്മുടെ സുപ്രീം കോടതി എത്ര വേഗത്തിലും എത്ര കാര്യക്ഷമമായും ഭരണഘടനയുടെ അന്തസ്സത്ത സംരക്ഷിക്കുന്നതിൽ തങ്ങളുടെ ചുമതല നിറവേറ്റി ഈ നിയമത്തെ അസാധുവാക്കും?
അതുവരെ, ശ്വാസമടക്കിപിടിച്ചു കൊണ്ട് മാത്രം ചിന്തിക്കുന്ന ഓരോ മനുഷ്യനും നമ്മുടെ രാജ്യത്തിൻറെ ഭാവിയെക്കുറിച്ചു ആശങ്കാകുലരാവാം!

Saturday, November 23, 2019

നാമൊരു വിഡ്ഢിക്കൂട്ടം മാത്രമായി കഴിഞ്ഞോ?

The Telegraph പച്ചയായി തന്നെ പറഞ്ഞു. “We the Idiots.”


ഇന്ത്യൻ ഭരണഘടന തയ്യാറാക്കിയത് We the people എന്ന അടിസ്ഥാനത്തിലാണ്. എന്നാൽ മഹാരാഷ്ട്രയിൽ ഫഡ്നവിസിനെ മുഖ്യമന്ത്രി കസേരയിൽ പ്രതിഷ്ഠിക്കാൻ നമ്മുടെ ഭരണഘടനാ സ്ഥാപനങ്ങളും അവ അലങ്കരിക്കുന്ന വ്യക്തികളും നടപ്പിലാക്കിയ നാടകങ്ങൾ നാം ഒരു ജനതയല്ല മറിച്ച് വെറുമൊരു വിഡ്ഢിക്കൂട്ടം മാത്രമാണ് എന്ന കാഴ്ചപ്പാടിൽ അധിഷ്ഠിതമായി മാത്രമാണ് എന്ന് പറയാതെ വയ്യ.
രാത്രിയുടെ മറവിൽ ഭരണഘടനാ തത്വങ്ങളെ നോക്കുകുത്തിയാക്കി, രഹസ്യമായി പ്രതിഷ്ഠിച്ച സർക്കാർ വെറും ഇരുട്ടിന്റെ സന്തതിയാണ് എന്ന് പറയാതെ വയ്യ.
ഇത് പറയുമ്പോൾ ഇന്ത്യൻ രാഷ്ട്രീയം ഇന്നലെ വരെ ശുദ്ധമായിരുന്നു എന്ന പൊള്ളയായ വാദമൊന്നും എനിക്കില്ല. കാലാകാലങ്ങളായി രാഷ്ട്രീയക്കാർ എല്ലാവരും അധികാരം പിടിച്ചെടുക്കാൻ അവസരം കിട്ടുമ്പോൾ മൂല്യങ്ങൾക്ക് അവധി കൊടുത്തിട്ടുണ്ട് എന്നത് സത്യം മാത്രമാണ്. എന്നാൽ, ബീഹാറിൽ നിലവിൽ ഉണ്ടായിരുന്ന കൂട്ടുകക്ഷി സർക്കാർ തകർത്ത് നിതീഷ്-ബിജെപി സർക്കാർ ഉണ്ടാക്കിയതും, കർണാടകയിൽ ഭരണകക്ഷി MLA മാരെ രാജി വെപ്പിച്ചതും, ഏറ്റവും അവസാനം ഹരിയാനയിൽ തെരെഞ്ഞെടുപ്പിലെ എതിരാളികളുമായി ചേർന്ന് സർക്കാർ രൂപീകരിച്ചതും ജനാധിപത്യ മൂല്യങ്ങൾക്കും ധാർമ്മികതക്കും എതിര് എന്ന കാരണത്താൽ എതിർക്കുമ്പോഴും ഭരണഘടനയുടെ ലംഘനം എന്ന് പറയാൻ നിർവ്വാഹമില്ലായിരുന്നു.
ഒരു ബഹുകക്ഷി ജനാധിപത്യ വ്യവസ്ഥയിൽ പലപ്പോഴും ഒരുകക്ഷിക്കോ മുന്നണിക്കോ കേവല ഭൂരിപക്ഷം കിട്ടാതെ വരുമ്പോൾ തെരെഞ്ഞെടുപ്പിൽ പരസ്പരം മൽസരിച്ച കക്ഷികൾക്ക് തെരെഞ്ഞെടുപ്പിന് ശേഷം കൈകോർത്ത് ഭരണം നടത്തേണ്ടി വരും. അതുകൊണ്ട് തന്നെ ബിജെപിയും NCPയും കൈകോർത്തതിനെയോ അല്ല കോൺഗ്രസ്സ്-NCP-ശിവസേന കക്ഷികൾ ഒരുമിക്കുന്നതിനെയോ ഭരണഘടനാപരമായി തെറ്റെന്ന് വ്യാഖ്യാനിക്കാൻ കഴിയില്ല. അത്തരം അവസരങ്ങളിൽ അധാർമ്മികമെങ്കിൽ പോലും കാലുമാറ്റങ്ങളും സ്വാഭാവികം തന്നെയാണ്. അപ്പോഴെല്ലാം കേന്ദ്രത്തിൽ ഭരണത്തിലുള്ള കക്ഷിക്ക് അവരുടെ നോമിനിയായ ഗവർണറുടെ സഹായവും ലഭിക്കും. ഇതൊന്നും നമുക്ക് നിഷേധിക്കാൻ കഴിയില്ല.
എന്നാൽ ഇത്തരം അസ്വാഭാവികമായ സർക്കാർ രൂപീകരണങ്ങൾ നടക്കുമ്പോൾ കാര്യങ്ങൾ ഭരണഘടനയുടെ ചട്ടക്കൂട്ടിന് ഉള്ളിൽ തന്നെയാണ് നടക്കുന്നത് എന്ന് ഉറപ്പ് വരുത്തേണ്ട ചുമതല ഗവർണർ മുതൽ ഉള്ള എല്ലാ ഭരണഘടനാസ്ഥാപനങ്ങൾക്കുമുണ്ട്.
കുളിച്ചില്ലെങ്കിൽ പോലും കൗപീനമെങ്കിലും കഴുകി പുരപ്പുറത്തിട്ട് ജനങ്ങളെ ബോധ്യപ്പെടുത്താൻ അവർ തയ്യാറാവണം. അവരെ നിയമിച്ചത് ആരായാലും ജനങ്ങൾ നൽകുന്ന നികുതിപ്പണത്തിൽ നിന്നും കിട്ടുന്ന ശമ്പളം കൊണ്ടാണ് താനും തന്റെ കുടുബവും ഭക്ഷണം കഴിക്കുന്നത് എന്നെങ്കിലും ഓർക്കണം.
മഹാരാഷ്ട്രയിൽ ഗവർണർ, പ്രധാനമന്ത്രി, പ്രസിഡന്റ്- ഇവരെല്ലാം ചെയ്തത് ഭരണഘടനയെ നോക്കുകുത്തിയാക്കി ഒരു നിയമവിരുദ്ധ സർക്കാർ ഉണ്ടാക്കാൻ കൂട്ടുനിന്നു എന്നതാണ്. NCP യുടെ പിന്തുണ ഇല്ലാതെയാണ് അജിത് പവാറുമായി ഗൂഡാലോചന നടത്തി ഇത്തരമൊരു സർക്കാർ രൂപീകരിച്ചതെന്ന് ഇപ്പോൾ വ്യക്തമായിക്കഴിഞ്ഞു. ഇതിലേക്കായി രാത്രി കാബിനറ്റിന്റെ ശുപാർശ പോലുമില്ലാതെ രാഷ്ട്രപതി ഭരണം പിൻവലിച്ച പ്രസിഡന്റ് തന്റെ പദവിക്ക് ചേർന്ന പ്രവൃത്തിയല്ല ചെയ്തത്. എന്തെങ്കിലുമായി ഈ പ്രവൃത്തിയെ താരതമ്യം ചെയ്യുകയാണ് എങ്കിൽ അത് പണ്ട് അടിയന്തരാവസ്ഥ പ്രഖ്യാപിച്ച പ്രസിഡന്റിന്റെ നടപടിയുമായി മാത്രമായിരിക്കും. 
ജനങ്ങളെ വെറും വിഡ്ഡികൾ ആയി കാണുന്ന ഒരു ഭരണകൂടത്തിന് മാത്രമേ ഇത്രയും നഗ്നമായ അധികാര ലംഘനം നടത്താൻ കഴിയുകയുള്ളൂ എന്നതിൽ സംശയം അൽപ്പം പോലുമില്ല എന്നിടത്താണ് The Telegraph ന്റെ മുഖ്യ തലക്കെട്ട് പ്രാധാന്യമർഹിക്കുന്നത്. 
ഇനിയും കാണാൻ ബാക്കിയുള്ളത് ഭരണഘടനയെ സംരക്ഷിക്കേണ്ട തങ്ങളുടെ ചുമതല സുപ്രീം കോടതി എങ്ങിനെ നിറവേറ്റുന്നു എന്നത് മാത്രമാണ്. ഉടനെ തീരുമാനമെടുത്ത് നിയമവ്യവസ്ഥയെ സംരക്ഷിക്കുമോ അല്ല തീരുമാനം നീട്ടിക്കൊണ്ടുപോയി കുതിരക്കച്ചവടത്തിലൂടെ ഇല്ലാത്ത ഭൂരിപക്ഷം തട്ടിക്കൂട്ടാൻ ഉളള അവസരം ബിജെപിക്ക് നൽകുമോ എന്ന് കാത്തിരുന്ന് കാണാം.
അതുവരെ We the idiots can only feel sorry for the Indian Constitution!

Thursday, November 21, 2019

നമ്മുടെ പൊതു വിദ്യാഭ്യാസ രംഗം: ചില നിരീക്ഷണങ്ങൾ

നമ്മുടെ വിദ്യാഭ്യാസ രംഗത്തെക്കുറിച്ച് എന്റെ ചില അനുഭവങ്ങളും നിരീക്ഷണങ്ങളും ആണ് ഈ പോസ്റ്റിൽ ഞാൻ ഷെയർ ചെയ്യുന്നത്.

അടുത്ത കാലത്തു ധാരാളമായി കേൾക്കുന്ന അവകാശ വാദങ്ങൾ ആണ് കേരളത്തിലെ പൊതുവിദ്യാഭ്യാസ രംഗം എന്തൊക്കെയോ അഭൂതപൂർവ്വമായ മാറ്റങ്ങൾക്കു വിധേയമായിക്കൊണ്ടിരിക്കുന്നു എന്നും അതിന്റെ ഫലമായി ധാരാളം കുട്ടികൾ സർക്കാർ/ എയ്ഡഡ് സ്കൂളുകളിലേക്ക് വന്നുകൊണ്ടിരിക്കുന്നു എന്നും.  

അത്തരം വാദങ്ങൾക്ക് അടിസ്ഥാനമായി ചൂണ്ടിക്കാണിക്കുന്നത്‍ പലപ്പോഴും നടക്കാവ് സ്കൂൾ പോലെ സ്വകാര്യ പങ്കാളിത്തത്തോടെ നടത്തിയ വികസന പ്രവർത്തനങ്ങളും ഏതാനും സ്കൂളുകളിൽ നടപ്പാക്കിയ സ്മാർട്ട് ക്ലാസ് റൂമും ഒക്കെയാണ്. എന്നാൽ സത്യം എന്താണ്?

ഉപരിപ്ലവമായ ചില മാറ്റങ്ങൾക്കപ്പുറം വിദ്യാഭ്യാസത്തിന്റെ ഗുണമേന്മ ഉറപ്പു വരുത്തുന്ന ഒരു മാറ്റവും ഗണ്യമായ തോതിൽ നടന്നിട്ടില്ല എന്നതാണ് സത്യം. പിന്നെ എന്ത് കൊണ്ട് കുട്ടികൾ സർക്കാർ സ്കൂളുകളിലേക്ക് മാറുന്നു? അതിനു കാരണം പലതാണ്.

ഒന്നാമതായി സർക്കാർ /എയ്ഡഡ് സ്കൂളുകളിൽ ഏർപ്പെടുത്തിയ ഇംഗ്ലീഷ് മീഡിയം ക്ലാസുകൾ. ഇംഗ്ലീഷ് മീഡിയം തേടി പ്രൈവറ്റ് സ്കൂളുകളിലേക്ക് പോയ പല കുട്ടികളെയും അങ്ങിനെ തിരിച്ചു കൊണ്ടുവരാൻ കഴിഞ്ഞു. എന്നാൽ ആ ക്ലാസ്സുകളിലെ സ്ഥിതി തികച്ചും പരിതാപകരമാണ്. ഇംഗ്ലീഷിൽ സ്വയം പരിചയപ്പെടുത്താൻ പോലുമുള്ള ആത്മധൈര്യം ഇല്ലാത്ത അദ്ധ്യാപകരെ കണ്ട അനുഭവം എനിക്കുണ്ട്. അവർ എങ്ങിനെ കുട്ടികളെ ഇംഗ്ലീഷിൽ പഠിപ്പിക്കും? ഫലമോ? ഇംഗ്ലീഷും മലയാളവും അറിയാതെ വളരേണ്ടി വരുന്ന കുട്ടികളും.

വളരെ കഠിനമായി പ്രവർത്തിച്ചു തങ്ങളുടെ സ്കൂളുകളിൽ വിദ്യാർത്ഥികളുടെ നിലവാരം ഉയർത്തുന്ന അദ്ധ്യാപകരും PTA യും ഒക്കെയുണ്ട്. എന്നാൽ, അത്തരം വ്യക്തിപരമായ നന്മയുടെ ഔദാര്യത്തിനു വിട്ടുകൊടുക്കാതെ സംവിധാനം തന്നെ കുറ്റമറ്റതാക്കേണ്ട ആവശ്യമാണ് ഇവിടെ ചൂണ്ടിക്കാട്ടുന്നത്. 

രണ്ടാമതായി, പബ്ലിക് പരീക്ഷകളിൽ നൽകുന്ന ഉയർന്ന മാർക്ക്. പല രക്ഷിതാക്കളും തങ്ങളുടെ കുട്ടികളെ 8 ലും 9 ലൂം സർക്കാർ സ്കൂളുകളിലേക്ക് മാറ്റുന്നതിന്റെ കാരണം അന്വേഷിച്ചപ്പോൾ അറിഞ്ഞത്, 10 ലെ പരീക്ഷയിൽ നൽകുന്ന ഉയർന്ന മാർക്ക് തന്നെയാണ്. റ്റ് സിലബസ്സിൽ പരീക്ഷ എഴുതുമ്പോൾ CBSE യെ അപേക്ഷിച്ചു വളരെ കൂടുതൽ മാർക്ക് കിട്ടുന്നു. കുട്ടികളുടെ വിജയ ശതമാനവും ഉയർന്ന മാർക്കും ഭരിക്കുന്ന മന്ത്രിമാരുടെ ക്രെഡിറ്റ് ആയി കാണുവോളം മാർക്ക് വാരിക്കോരി കൊടുക്കുന്ന സമ്പ്രദായം തുടരും എന്ന് തന്നെ പ്രതീക്ഷിക്കാം.

10 ഇൽ കിട്ടുന്ന മാർക്ക് പ്ലസ് 1 അഡ്മിഷനെ സാരമായി ബാധിക്കുന്നതിനാൽ പലരും സേഫ് ആക്കാൻ കുട്ടികളെ സ്റ്റേറ്റ് സിലബസ്സ് ലേക്ക് മാറ്റുന്നത് സ്വാഭാവികം മാത്രം. എന്നാൽ ഇത് വിദ്യാഭ്യാസ രംഗത്തിന്റെ ക്വാളിറ്റി ആയി തെറ്റിദ്ധരിച്ചാൽ ഉള്ള അപകടം നാം മനസ്സിലാക്കിയേ തീരൂ.

വയനാട്ടിൽ പാമ്പു കടിയേറ്റു മരിച്ച ബാലികയുടെ ദാരുണ കഥ നമ്മുടെ കണ്ണ് തുറപ്പിക്കേണ്ടിയിരിക്കുന്നു. ഒന്നോ രണ്ടോ സ്മാർട്ട് ക്ലാസ് റൂമുകൾ ഉണ്ടാക്കിയാൽ മാത്രം പോരാ. എല്ലാ ക്ലാസ്സിലും എല്ലാ സ്കൂളിലും അടിസ്ഥാന സൗകര്യങ്ങൾ ഉറപ്പു വരുത്തേണ്ടതുണ്ട്. ഒപ്പം അദ്ധ്യാപകരുടെ പരിശീലനത്തിലും ഗുണമേന്മ ഉറപ്പുവരുത്തേണ്ട ആവശ്യകത ചൂണ്ടിക്കാണിക്കാൻ ഇനിയുമൊരു ദാരുണ മരണം വരെ കാക്കേണ്ട അവസ്ഥ ഉണ്ടാവാതിരിക്കട്ടെ (ഇത് പറയുമ്പോൾ സ്വന്തം കുട്ടികളെ പോലെ വിദ്യാർത്ഥികളെ സംരക്ഷിക്കുന്ന അദ്ധ്യാപകരുടെ അർപ്പണ ബോധം കാണാതെ പോവുകയല്ല. അങ്ങനെയല്ലാത്ത ഒരൊറ്റ അദ്ധ്യാപകനോ അദ്ധ്യാപികയോ പോലും ഉണ്ടാവരുത് എന്ന കാര്യം അടിവരയിടുക മാത്രമാണ്).

ഇത്രയും പറഞ്ഞത് നമ്മുടെ വിദ്യാഭ്യാസ രംഗം എല്ലാം തികഞ്ഞതാണെന്നുള്ള തരത്തിൽ പ്രചരണം നടത്തുന്നതിനിടയിൽ (അങ്ങിനെ ഉത്തരേന്ത്യക്കാരനെ കളിയാക്കുന്നതിനിടയിൽ) അവിടെയുള്ള പ്രശ്നങ്ങളുടെയും ആവശ്യങ്ങളുടെയും നേരെ നാം കണ്ണടക്കരുത് എന്ന് ഓർമ്മപ്പെടുത്താൻ വേണ്ടിയാണ്.

ഇപ്പോൾ തന്നെ നമ്മുടെ ഉന്നത വിദ്യാഭ്യാസ രംഗത്തു നടക്കുന്ന മാർക്ക് ദാനം പോലുള്ള തികച്ചും തെറ്റായ, നമ്മുടെ യോഗ്യതകളുടെ വിശ്വാസം തന്നെ തകർക്കുന്ന, ചില പ്രവണതകളും കാണേണ്ട ഗതികേട് നമുക്കുണ്ടായത് മറക്കാറായിട്ടില്ലല്ലോ.

എന്തൊക്കെ കുറ്റവും കുറവും ഉണ്ടെങ്കിലും കേരളത്തിന്റെ ശക്തി ഇപ്പോഴും നമ്മുടെ വിദ്യാഭ്യാസ രംഗം തന്നെയാണ്.

മാനുഷിക മൂലധനത്തിന്റെ (Human Capital) നിർമ്മിതിയിൽ വിദ്യാഭ്യാസത്തിനുള്ള പങ്ക്‌ അൽപ്പം പോലും കുറച്ചു കാണരുത്. അതിലേക്കായി (അതുപോലെ ആരോഗൃരംഗത്തും) ചിലവാക്കുന്ന ഓരോ രൂപയും പൊതുധനത്തിന്റെ ഏറ്റവും ലാഭകരമായ ഉപയോഗമാണെന്നു നാം തിരിച്ചറിയണം.

ഈ ദിനങ്ങളിൽ നമ്മുടെ വിദ്യാഭ്യാസ രംഗത്ത് നിന്നും ഉയർന്നു വന്ന നെഗറ്റീവ് ആയ വാർത്തകൾ ആ മേഖലയിൽ കൂടുതൽ ശ്രദ്ധ ചെലുത്താൻ നമ്മുടെ സർക്കാരിനും സമൂഹത്തിനും പ്രചോദനമാവട്ടെ എന്ന് ആശിച്ചുകൊള്ളുന്നു!


Wednesday, November 6, 2019

നിരോധിക്കപ്പെട്ട സംഘടനയിലെ അംഗത്വവും UAPA യും.

സമീപകാല സംഭവങ്ങളുടെ വെളിച്ചത്തിൽ നിരോധിക്കപ്പെട്ട സംഘടനയിൽ അംഗമായാൽ UAPA ചുമത്തിക്കൂടേ എന്ന ന്യായമായ ചോദ്യം പലരും ഉന്നയിക്കുന്നുണ്ട്. ഇക്കാര്യത്തിൽ ഒന്നുരണ്ടു കാര്യങ്ങൾ ചൂണ്ടിക്കാണിക്കട്ടെ.

ഒന്നാമതായി, ഇത്തരം സംഘടനകൾ വ്യക്തമായ മെമ്പർഷിപ് രജിസ്റ്റർ ഒന്നും സൂക്ഷിക്കുമെന്നു കരുതാൻ നിർവ്വാഹമില്ല. അത്കൊണ്ട് പലപ്പോഴും ദുർബ്ബലമായ സാഹചര്യ തെളിവുകളോ കസ്റ്റഡിയിൽ മർദ്ദനത്തിലൂടെ നേടിയെടുത്ത കുറ്റസമ്മത മൊഴിയോ ഒക്കെ ആശ്രയിച്ചായിരിക്കും പോലീസ് അത്തരം സംഘടനയിലെ അംഗത്വം തെളിയിക്കാൻ ശ്രമിക്കുന്നത്. അങ്ങനെ ചെയ്യുന്നതിലെ അപകടം (അടുത്ത കാലത്തു നടന്ന കസ്റ്റഡി മരണങ്ങളുടെ വെളിച്ചത്തിൽ തന്നെ) വ്യക്തമാണല്ലോ.

രണ്ടാമതായി, ഇന്ന് ഇക്കാര്യത്തിൽ നിലവിലുള്ള നിയമം സുപ്രീം കോടതിയുടെ 2011 ഇൽ പുറപ്പെടുവിച്ച Arup Bhuyan vs State Of Assam എന്ന കേസിലെ വിധിയാണ്. കേന്ദ്ര സർക്കാർ ഈ വിധിയുടെ റിവ്യൂ ആവശ്യപ്പെട്ടിട്ടുണ്ടെകിലും ഇതുവരെ ആ വിധി സുപ്രീം കോടതി പുനഃപരിശോധിക്കുകയോ തിരുത്തുകയ ചെയ്തിട്ടില്ല. ആ വിധിയുടെ കാതലായ ഭാഗം ഇതാണ്:

"mere membership of a banned organisation will not make a person a criminal unless he resorts to violence or incites people to violence or creates public disorder by violence or incitement to violence"

അതായത്, ഒരു നിരോധിക്കപ്പെട്ട സംഘടനയുടെ അംഗമാണ് എന്നത് മാത്രം ഏതൊരു വ്യക്തിയെയും കുറ്റവാളി ആക്കുന്നില്ല. ആ വ്യക്തി സംഘടനയുടെ ഭാഗമായി ഏതെങ്കിലും അക്രമപ്രവർത്തികളിൽ ഏർപ്പെടുകയോ ആളുകളെ അത്തരം പ്രവർത്തികളിൽ ഏർപ്പെടാൻ പ്രേരിപ്പിക്കുകയോ ഒക്കെ ചെയ്താൽ മാത്രമേ കുറ്റവാളി ആവുകയുള്ളൂ.

ഈ വിധിയിൽ തന്നെ ഇന്ത്യൻ നിയമം 'Guilt By Association' എന്ന തത്വം അംഗീകരിക്കുന്നില്ല എന്ന് കോടതി വ്യക്തമാക്കുന്നുണ്ട്. കൂടുതൽ അറിയാൻ വിധിയുടെ link ഇതിനോടൊപ്പം ചേർക്കുന്നു.

Arup Bhuyan vs State Of Assam on 3 February, 2011
https://indiankanoon.org/doc/792920/

നിയമത്തിന്റെ ഇത്തരം ഒരു വായന പലർക്കും, പ്രത്യേകിച്ച് അന്വേഷണത്തിൽ ഏർപ്പെടുന്ന പോലീസുകാർക്കും അതിദേശീയത തലയ്ക്കു പിടിച്ചവർക്കും അരോചകമായി തോന്നിയേക്കാം. പക്ഷെ, ഈ വിധി തികച്ചും നമ്മുടെ ഭരണഘടന നൽകുന്ന പൗരാവകാശങ്ങളുടെ വെളിച്ചത്തിൽ അത്യന്തം ശരിയായ നിലപാട് തന്നെയാണ് എന്ന് കാണാൻ പ്രയാസമില്ല.

Tuesday, October 29, 2019

വാളയാർ കേസിലെ രാഷ്ട്രീയ മുതലെടുപ്പ്?



'രണ്ടു പിഞ്ചു കുഞ്ഞുങ്ങളുടെ ജീവൻ നഷ്ടപെട്ട കേസിൽ നീതി ലഭ്യമാക്കാനല്ലേ നാം നോക്കേണ്ടത്? ആഭ്യന്തര മന്ത്രിയുടെയും ശിശുക്ഷേമ മന്ത്രിയുടെയും സാമൂഹ്യ ക്ഷേമ മന്ത്രിയുടെയും മറ്റും രാജി ആവശ്യപ്പെടുമ്പോൾ അത് ഏറ്റവും ദൗർഭാഗ്യകരമായ ഒരു സംഭവത്തെ രാഷ്ട്രീയമായി മുതലെടുക്കുന്നതിനു സമമല്ലേ?'

വളരെ പ്രസക്തമായ ഒരു ചോദ്യമാണ് മേലെ കൊടുത്തത്. വാളയാർ പോലുള്ള അങ്ങേയറ്റം ഹീനമായ ഒരു കുറ്റകൃത്യത്തെ രാഷ്ട്രീയവൽക്കരിക്കുന്നതും അതിൽ മുതലെടുപ്പ് നടത്താൻ ശ്രമിക്കുന്നതും തികച്ചും തെറ്റാണ് എന്ന് തന്നെയാണ് എന്റെയും വിശ്വാസം. എന്നാൽ എന്താണ് വാളയാർ സംഭവത്തിനെ വ്യത്യസ്തമാക്കുന്നത്?

പെരുമ്പാവൂരിൽ നടന്ന ജിഷ വധക്കേസ് ഓർമ്മയുണ്ടോ? കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പിന്റെ ഗതി തന്നെ മാറ്റിയ പ്രക്ഷോഭമാണ് അന്നത്തെ പ്രതിപക്ഷവും ഇന്നത്തെ ഭരണപക്ഷവുമായ LDF നയിച്ചത്. എന്തായിരുന്നു കാര്യം? ജിഷ എന്ന പെൺകുട്ടിയെ ആരോ അതിക്രൂരമായി ആക്രമിച്ചു കൊലപ്പെടുത്തിയതായിരുന്നു ആ കേസ്. ആ കേസിൽ അന്യസംസ്ഥാനക്കാരനായ പ്രതിയെ കണ്ടെത്താൻ പോലീസ് വളരെ ബുദ്ധിമുട്ടി എന്നത് സത്യമാണ്. ആ താമസമാണ് സംഭവത്തെ രാഷ്ട്രീയവൽക്കരിക്കാനും തെരെഞ്ഞെടുപ്പിൽ മുതലെടുക്കാനും പ്രതിപക്ഷത്തെ സഹായിച്ചത്. കൊല ചെയ്തത് യുഡിഫ് നേതാക്കൾ ആണെന്ന് വരെ പ്രചരണം നടന്നു ഈ കേസിൽ. പിന്നീട് ആ കുറ്റവാളി പിടിക്കപ്പെടുകയും നേരത്തെ കണ്ടെത്തി ശേഖരിച്ച തെളിവുകളുടെ അടിസ്ഥാനത്തിൽ തന്നെ ശിക്ഷിക്കപ്പെട്ടതും കൂടി ഓർക്കുക.

ഇനി വാളയാറിലേക്ക് വരാം. 13 ഉം 9 ഉം വയസ്സ് പ്രായമുള്ള രണ്ടു സഹോദരികൾ മാസങ്ങളുടെ വ്യത്യാസത്തിൽ മാത്രം ദുരൂഹമായ സാഹചര്യത്തിൽ സ്വന്തം വീട്ടിൽ തൂങ്ങി മരിച്ച നിലയിൽ കാണപ്പെടുന്നു. പോസ്റ്റ്‌മാർട്ടം റിപ്പോർട്ടിൽ തന്നെ മരണം കൊലപാതകം ആയേക്കാമെന്നും കുട്ടികൾ പല പ്രാവശ്യം ക്രൂരമായ ലൈംഗിക പീഡനത്തിന് ഇരയായിട്ടുണ്ടെന്നും കണ്ടെത്തുന്നു.  

ഈ കേസിൽ നീതി വേണമെന്ന് സമൂഹം ഒന്നടങ്കം ആവശ്യപ്പെട്ടു. അത് ഉറപ്പുവരുത്തുമെന്ന് മുഖ്യമന്ത്രി തന്നെ നിയമസഭയിൽ ഉറപ്പും കൊടുത്തു. അവിടെ വരെ, ജിഷ കേസിലെ പോലെ രാഷ്ട്രീയവൽക്കരിച്ചിരുന്നെങ്കിൽ അത് മുതലെടുപ്പ് തന്നെയാണെന്ന് പറയാമായിരുന്നു. കാരണം കുറ്റകൃത്യങ്ങൾ (ചില രാഷ്ട്രീയ കൊലപാതകങ്ങളിൽ നടക്കുന്ന പോലെ) സർക്കാരിന്റെ അറിവോടെ നടന്നതോ സർക്കാരിന് മുൻകൂട്ടി തടയാവുന്നതോ അല്ല തന്നെ. അന്വേഷണത്തിന്റെ ഓരോ ഘട്ടത്തിലും പാളിച്ചകൾ ശ്രദ്ധയിൽ പെട്ടപ്പോൾ മലമ്പുഴ MLA VS അച്യുതാനന്ദൻ ഉൾപ്പെടെയുള്ളവരും പ്രതിപക്ഷ MLA മാരും അത്തരം കാര്യങ്ങൾ സർക്കാരിന്റെ ശ്രദ്ധയിൽ കൊണ്ടുവരികയാണ് ചെയ്തത്. അല്ലാതെ ആരെങ്കിലും രാഷ്ട്രീയ മുതലെടുപ്പിന് ഒരു ഘട്ടത്തിലും ശ്രമിച്ചില്ല.

CWC ചെയർമാൻ ആയ വ്യക്തി തന്നെ ഈ കേസിൽ പ്രതികൾക്ക് വേണ്ടി ഹാജരായ കാര്യവും മറ്റും മാധ്യമങ്ങളും മാസങ്ങൾക്കു മുൻപ് തന്നെ റിപ്പോർട്ട് ചെയ്തിരുന്നു. അക്കാര്യങ്ങൾ നിയമസഭയിലും ഉന്നയിക്കപ്പെട്ടു. അപ്പോഴെല്ലാം അന്വേഷിക്കുമെന്നും നീതി ഉറപ്പുവരുത്തുമെന്ന സ്ഥിരം പല്ലവി മറുപടിയായി നൽകുക എന്നതിൽ അപ്പുറം സർക്കാർ ഒരു നടപടിയും എടുത്തില്ല എന്ന് ഇപ്പോൾ വ്യക്തമാവുകയാണ്. ഒടുവിൽ കേസിൽ എല്ലാ പ്രതികളും തെളിവില്ല എന്ന ആനുകൂല്യത്തിൽ വെറുതെ വിടപ്പെട്ടപ്പോൾ പൊതു സമൂഹം (പ്രത്യേകിച്ചും സോഷ്യൽ മീഡിയ) അത് ഏറ്റെടുക്കുകയാണ് ചെയ്തത് (പൊതു സമൂഹം എന്ന് പറയുമ്പോൾ സ്ഥിരം പ്രതികരണ തൊഴിലാളികൾ ആയ പല സാംസ്‌കാരിക നായകന്മാരെയും ഒഴിച്ച് എന്ന് പ്രത്യേകം പറയാതെ വയ്യ. ഈ കേസിൽ കാണിക്കാൻ പറ്റാത്ത പ്രതിബദ്ധത കൂടി ഇനി വരുന്ന ഉത്തരേന്ത്യൻ കേസിൽ കാണിച്ചുകൊള്ളാം എന്നവർ ഉറപ്പു നൽകിയിട്ടുണ്ട്. അതോടെ ജനത്തിന്റെ കണ്ണിൽ വീണ്ടും അവർക്ക് നായകത്വം തിരിച്ചുപിടിക്കുകയുമാവാം).

ജനാധിപത്യ വ്യവസ്ഥിതിയിൽ നീതി ഉറപ്പാക്കുന്നു എന്നുറപ്പു വരുത്താനുള്ള ബാധ്യത ആത്യന്തികമായി തെരെഞ്ഞെടുത്ത സർക്കാരുകളിൽ നിക്ഷിപ്തമാണ്. ഉദ്യോഗസ്ഥരും മറ്റു സംവിധാനങ്ങളും നീതി ഉറപ്പു വരുത്താൻ കാര്യക്ഷമമായി പ്രവർത്തിക്കുന്നു എന്നുറപ്പ് വരുത്താൻ തന്നെയാണ് ലക്ഷങ്ങൾ ചെലവാക്കി നാം ഈ മന്ത്രിമാരെയും പരിവാരങ്ങളെയും തീറ്റിപ്പോറ്റുന്നത്. അതുപോലെ തന്നെ നിരവധി കമ്മിഷനുകളും. ഇവരെല്ലാം, അല്ലെങ്കിൽ ഇവരിൽ ആരെങ്കിലും കാര്യക്ഷമമായി പ്രവർത്തിച്ചിരുന്നു എങ്കിൽ വാളയാറിലെ ആ കുടുംബത്തിന് ഇന്ന് ഈ ഗതി വരില്ലായിരുന്നു. ഇനിയിപ്പോൾ അപ്പീലും പുനരന്വേഷണവും ഒക്കെ നടത്തിയാലും ചെയ്ത തെറ്റുകൾക്കുള്ള പരിഹാരം ആവില്ല.

മറ്റൊരു വിചിത്രമായ വാദവും കാണാൻ കഴിഞ്ഞു-അതായത് അന്വേഷിച്ച പോലീസുകാർ UDF സർക്കാരിന്റെ പ്രിയപ്പെട്ടവർ ആയിരുന്നു എന്നും പ്രോസിക്യൂട്ടർ UDF സർക്കാർ നിയമിച്ചതായിരുന്നു എന്നും അതുകൊണ്ടു പിണറായി സർക്കാരിനെ കുറ്റപ്പെടുത്തുന്നതിൽ കാര്യമില്ല എന്നും! വിശ്വാസമില്ലാത്ത പോലീസുകാരനെ എന്തിനു അന്വേഷണം ഏൽപ്പിച്ചു?  CPM നടത്തിയതെന്ന് ആരോപിക്കപ്പെടുന്ന കൊലപാതകങ്ങളിൽ CBI അന്വേഷണം പാടില്ല എന്ന് വാദിക്കാൻ ഖജനാവിൽ നിന്നും ലക്ഷക്കണക്കിന് രൂപ കൊടുത്തു സുപ്രീം കോടതിയിൽ നിന്ന് വക്കീലന്മാരെ കൊണ്ടുവരാമെങ്കിൽ എന്ത് കൊണ്ട് വിശ്വാസമുള്ള സ്പെഷ്യൽ പ്രോസിക്യൂട്ടർമാറി നിയമിച്ചില്ല? ഇവർ പറയുന്നതിന്റെ അർത്ഥം പിണറായി വിജയൻ എന്ന മുഖ്യമന്ത്രി ഒന്നിനും കൊള്ളാത്ത ഒരാളാണെന്നും തന്റെ വകുപ്പിൽ നടക്കുന്ന കാര്യങ്ങളിൽ പോലും യാതൊരു നിയന്ത്രണവും ഇല്ല എന്നുമല്ലേ?

ഈ കേസിലെ മറ്റൊരു പ്രത്യേകത പ്രതികളും സമൂഹത്തിന്റെ ഉദ്യോഗസ്ഥരിലൊ യാതൊരു സ്വാധീനവും ചെലുത്താൻ തക്ക സാമ്പത്തികമോ സാമൂഹ്യമോ ആയ ശക്തി ഇല്ലാത്തവരാണ് എന്നതാണ്. പിന്നെ എന്തിനാണ് നമ്മുടെ സംവിധാനങ്ങൾ ഒന്നടങ്കം അവരെ രക്ഷപ്പെടുത്താൻ ഇത്രയും വഴിവിട്ട സഹായങ്ങൾ ചെയ്തത്? കേൾക്കുന്ന വിവരങ്ങളുടെ അടിസ്‌ഥാനത്തിൽ ഒരേയൊരു കാരണം അവർക്കു ഭരിക്കുന്ന പാർട്ടിയുടെ സംരക്ഷണം ഉണ്ട് എന്നത് മാത്രമാണ്.

അത്തരമൊരു സാഹചര്യത്തിൽ ഈ കേസിൽ നടന്ന കാര്യങ്ങളിൽ മുഖ്യമന്ത്രി, ശിശുക്ഷേമ മന്ത്രി, (SC/ST) സാമൂഹ്യക്ഷേമ മന്ത്രി എന്നിവരുടെ അനാസ്ഥയോ (ഏറ്റവും ചുരുങ്ങിയത്) അന്യായമായ ഇടപെടലോ (ഏറ്റവും കൂടിയത്) കണ്ടില്ലെന്നു നടിക്കാൻ പ്രതിപക്ഷത്തിനോ സമൂഹത്തിനോ കഴിയില്ല. അതിനെ രാഷ്ട്രീയ മുതലെടുപ്പ് എന്ന് മുദ്രകുത്തി പ്രതിരോധിക്കാൻ ശ്രമിക്കുന്നത് പരിഹാസ്യമാണ്. പകരം ഇനിയെങ്കിലും ഈ കേസിൽ കൃത്യമായി ജനങ്ങൾക്ക് ബോദ്ധ്യം വരുന്ന രീതിയിൽ ഉദ്യോഗസ്ഥർ അടക്കമുള്ള കുറ്റക്കാർക്കെതിരെ നടപടിയെടുത്തു  നീതി ഉറപ്പു വരുത്താനാണ് സർക്കാർ ശ്രമിക്കേണ്ടത്.

രാഷ്ട്രീയം അത്ര മോശമായ കാര്യമല്ലെന്ന് രാഷ്ട്രീയക്കാരെങ്കിലും സമ്മതിക്കണം!

Monday, October 14, 2019

മാധ്യമങ്ങൾ കണ്ടില്ലെന്നു നടിക്കുന്ന Global Hunger Index -2019 റിപ്പോർട്ട്

നമ്മുടെ ലോകത്ത്‌ ആഗോള, ദേശീയ, പ്രാദേശീയ തലങ്ങളിൽ നിലനിൽക്കുന്ന ദാരിദ്ര്യത്തെ അളക്കാൻ തയ്യാറാക്കിയ Global Hunger Index 2019 ലെ വിവരങ്ങൾ പ്രസിദ്ധീകരിച്ചിട്ടുണ്ട്. എന്നാൽ ഈ റിപ്പോർട്ട് പ്രസിദ്ധീകരിച്ച വിവരം പോലും നമ്മുടെ രാജ്യത്തെ മാധ്യമങ്ങൾ കണ്ടില്ലെന്നു നടിക്കുകയാണ് (നിങ്ങളിൽ ആരെങ്കിലും ഏതെങ്കിലും മുഖ്യധാരാ മാധ്യമങ്ങളിൽ ഈ വിവരം ഉൾപ്പെടുത്തിയത് കണ്ടിരുന്നോ?).

കാരണമെന്തെന്ന് അന്വേഷിച്ചു ബുദ്ധിമുട്ടേണ്ടതില്ല. യജമാനൻമാർക്കു പ്രയാസമുണ്ടാക്കുന്ന വിഷയങ്ങൾ തമസ്കരിക്കുക എന്നതാണല്ലോ പുതിയ മോഡിഫൈഡ് ഇന്ത്യയിലെ മാധ്യമധർമ്മം തന്നെ!

2014-ൽ ലോക രാഷ്ട്രങ്ങൾക്കിടയിൽ 55 ആം സ്ഥാനത്തായിരുന്ന ഇന്ത്യ 2016-ൽ 97 ആം സ്ഥാനത്തും 2017-ൽ 100 ആം സ്ഥാനത്തും 2018-ൽ 103 ആം സ്ഥാനത്തും, 2019-ൽ 102 ആം സ്ഥാനത്തും എത്തി നിൽക്കുന്ന വിവരം അത്ര സുഖമുള്ളതല്ലല്ലോ. അതും ചന്ദ്രനിലേക്ക് കുതിക്കുന്ന ഇന്ത്യയുടെ സ്ഥാനം ആഫ്രിക്കൻ ഭൂഖണ്ഡത്തിലെ ദരിദ്രരാജ്യങ്ങൾക്കിടയിൽ ആണ് എന്നിരിക്കെ! അതും, നമ്മുടെ അലവലാതി അയൽക്കാർ പാകിസ്ഥാന്റെ സ്ഥാനം 94 ഉം, ബംഗ്ലാദേശിന്റെ സ്ഥാനം 88 ഉം നേപ്പാളിന്റെതു 73 ഉം ആണെന്ന് ഒക്കെ എങ്ങിനെ ജനങ്ങളെ അറിയിക്കും!

അല്ലെങ്കിലും കുറെ മനുഷ്യർ ദാരിദ്ര്യത്തിലേക്ക് വീഴുന്നു എന്നത് വലിയ കാര്യമാണോ? ഗോമാതാവ് ഒന്നുമല്ലല്ലോ! നോട്ട് നിരോധനത്തിന്റെയും GST യുടെയും ഒക്കെ വൻ വിജയത്തിന് വേണ്ടി ചെറിയ ചില കുരുതികൾ കൊടുക്കുന്നതിൽ എന്താണ് തെറ്റ്, അല്ലെ? ബോളിവുഡിലെ സിനിമകൾ ഹിറ്റ് ആവുന്നിടത്തോളം എന്ത് ദാരിദ്ര്യം!

രാജാവ് നഗ്നനാണെന്ന് വിളിച്ചു പറഞ്ഞു എന്തിനു ബുദ്ധിമുട്ടുകൾ ഏറ്റുവാങ്ങണം! അതിലും എത്രയോ നല്ലത്‌ ദീപസ്തംഭം മഹാശ്ചര്യം നമുക്കും കിട്ടണം പണം എന്നത് തന്നെ!

Saturday, September 21, 2019

കോർപ്പറേറ്റ് നികുതി നിരക്ക് കുറച്ചത് ഗുണം ചെയ്യുമോ?


ഈയിടെ (20/09/2019) പ്രഖ്യാപിച്ച കോർപ്പറേറ്റ് ടാക്സ് കുറച്ച തീരുമാനത്തിന്റെ ഉദ്ദേശശുദ്ധിയെ ചോദ്യം ചെയ്യുന്നില്ലെങ്കിലും അതിന്റെ ലക്ഷ്യങ്ങൾ നേടാനുള്ള കഴിവ് ഒരു വലിയ ചോദ്യചിഹ്നമാണെന്നു പറയാതെ വയ്യ.

പ്രത്യക്ഷത്തിൽ വളരെ നല്ലതെന്നു തോന്നുമെങ്കിലും എന്ത് കൊണ്ട് ആ തീരുമാനം ഫലവത്തായതല്ല എന്നെനിക്കു തോന്നുന്നു എന്ന് ഇവിടെ വിശദീകരിക്കാം. ഞാൻ ഒരു സാമ്പത്തികശാസ്ത്ര വിദഗ്ദ്ധൻ അല്ലാത്തത് കൊണ്ട് തന്നെ ഒരു സാധാരണ മനുഷ്യന്റെ ലോജിക്കും കോമൺ സെൻസുമാണ് ഈ വിശദീകരണത്തിനു അവലംബം എന്ന് കൂടി ഇവിടെ പറഞ്ഞു വെക്കട്ടെ.

ഒന്നാമതായി, ഇന്ത്യയിൽ ഇന്നത്തെ സാമ്പത്തിക രംഗത്തിന്റെ വളർച്ചയിൽ വന്ന കുറവ് എന്തുകൊണ്ടാണ് എന്ന് നോക്കാം. എല്ലാ പഠനങ്ങളും സൂചിപ്പിക്കുന്നത് ഡിമാന്റിൽ വന്ന കുറവ് ആണ് അതിന്റെ കാരണം എന്നാണ്. എപ്പോഴാണ് ഡിമാന്റിൽ കുറവ് വരിക? വാങ്ങുന്നവരുടെ കയ്യിൽ പണമില്ലാതാവുമ്പോൾ ആണല്ലോ അത്. അങ്ങിനെ വരുന്നത്‌ ഒന്നുകിൽ ഉള്ള പണം ഏതാനും വ്യക്തികളുടെ കയ്യിൽ കേന്ദ്രീകരിക്കുമ്പോൾ, അല്ലെങ്കിൽ ആളുകൾക്ക് വ്യാപാരവും ജോലിയും നഷ്ടപ്പെടുന്നതിലൂടെ വരുമാന നഷ്ടം സംഭവിക്കുമ്പോൾ .

2019 ലെ കണക്കു പ്രകാരം ഇന്ത്യയിലെ മൊത്തം സമ്പത്തിന്റെ 73% വും കൈവശം വെക്കുന്നത് മൊത്തം ജനസംഖ്യയുടെ 1% മാത്രം വരുന്ന വിഭാഗമാണ്. അതായത്‌ രാജ്യം സാമ്പത്തികമായി പുരോഗമിക്കുമ്പോഴും അതിന്റെ ഗുണം ബഹുഭൂരിപക്ഷം ജനങ്ങൾക്കും കിട്ടുന്നില്ല. അതുകൊണ്ടു തന്നെയാണ് ക്രമാനുഗതമായി ഡിമാൻഡ് കൂടാത്തതും. ഇപ്പോൾ സർക്കാർ പ്രഖ്യാപിച്ച കോർപറേറ്റ് ടാക്സ് കട്ടും കൂടുതൽ ഗുണം ചെയ്യുക അതേ 1% പേർക്കായിരിക്കും (അവരാണല്ലോ ഏറ്റവും വലിയ നിക്ഷേപകർ). അതും കമ്പനികൾ അധിക ലാഭം ഡിവിഡൻഡ് ആയി ഷെയർ ഹോൾഡർമാർക്കു വീതിച്ചു നൽകിയാൽ മാത്രം. അതായത്, ഈ നീക്കം കൊണ്ട് സാമ്പത്തികരംഗത്ത് ഡിമാൻഡ് കൂട്ടുക എന്ന ലക്‌ഷ്യം കൈവരിക്കാനുള്ള സാദ്ധ്യത വളരെ കുറവാണ് എന്ന് സാരം.

ഒരു എക്കണോമിയിൽ ഡിമാൻഡ് വർദ്ധിപ്പിക്കാനുള്ള ഏക മാർഗ്ഗം കൂടുതൽ ആളുകളുടെ കയ്യിൽ പണത്തിന്റെ ലഭ്യത ഉറപ്പ് വരുത്തുക എന്നതാണ്. തൊഴിലുറപ്പു പോലുള്ള പദ്ധതികളെ പലപ്പോഴും ഒരു വേസ്റ്റ് ആയി പുഛിച്ചു തള്ളുമ്പോൾ നാം മറക്കുന്നത് അതിലൂടെയുള്ള പണത്തിന്റെ ഡിസ്ട്രിബ്യുഷനും തന്മൂലം ഉണ്ടാവുന്ന സാമ്പത്തിക രംഗത്തെ പുരോഗതിയുമാണ്.

രണ്ടാമതായി, സാമ്പത്തിക രംഗത്തെ ഉത്തേജിപ്പിക്കാൻ എത്രത്തോളം ഈ കോർപ്പറേറ്റ് ടാക്സ് കട്ടിനു കഴിയും എന്ന് നോക്കാം. നേരത്തെ പറഞ്ഞ പോലെ, ഇന്നത്തെ നമ്മുടെ സാമ്പത്തിക രംഗം അഭിമുഖീകരിക്കുന്ന പ്രധാന പ്രശ്നം ഡിമാന്ഡിന്റെ അഭാവമാണ്. അഞ്ച് രൂപയുടെ ബിസ്കറ്റ് വാങ്ങാൻ പോലും ആളുകൾ കുറയുന്നു എന്ന് പറയുമ്പോൾ സംഗതിയുടെ ഗൗരവം നമുക്ക് മനസ്സിലാക്കാം. അതേ സമയം ഇപ്പോൾ പ്രഖ്യാപിച്ച Tax Cut എന്താണ് ചെയ്യുന്നത്?

Tax കട്ടിലൂടെ സപ്ലൈ സൈഡിൽ (ഉല്പാദകരുടെ കയ്യിൽ) കൂടുതൽ പണം മിച്ചം വരുന്നു. അവർ ഒന്നുകിൽ അത് ഡിവിഡന്റ് ആയി ഓഹരി ഉടമകൾക്ക് വീതിച്ചു കൊടുക്കും. അതിൽ നല്ലൊരു പങ്കും എത്തിച്ചേരുക, നേരത്തെ പറഞ്ഞ 1% വരുന്ന വിഭാഗത്തിന്റെ കയ്യിൽ തന്നെയാവും. അവരുടെ ആവശ്യങ്ങൾ എല്ലാം തന്നെ ഇപ്പോഴും നടക്കുന്നുണ്ട്. അവർക്കു ഇനിയും കൂടുതൽ സാധനങ്ങൾ വാങ്ങാനോ ഉപോയോഗിക്കാനോ (consumption) കഴിയില്ല. ഒരു പക്ഷെ അവർക്കു ചെയ്യാവുന്നത്, ആ പണം വീണ്ടും നിക്ഷേപിക്കുക എന്നത് തന്നെയാണ്. കമ്പനികളുടെ രണ്ടാമത്തെ option അധിക പണം ഡിവിഡന്റ് ആയി ഓഹരി ഉടമകൾക്ക് കൊടുക്കാതെ പകരം കൂടുതൽ നിക്ഷേപങ്ങൾ നടത്തുക എന്നതാണ്. ഒന്നുകിൽ തങ്ങളുടെ ബിസിനസ്സിന്റെ ഉൽപ്പാദന ക്ഷമത (capacity) കൂട്ടാം, അല്ലെങ്കിൽ പുതിയ ബിസിനസ്സുകളിൽ പ്രവേശിക്കാം. പക്ഷെ, ഇപ്പോഴത്തെ സാഹചര്യത്തിൽ അങ്ങിനെ ചെയ്യാൻ ഏതെങ്കിലും കമ്പനികൾ തയ്യാറാവുമോ എന്ന ചോദ്യം ബാക്കിയാവുന്നു. തങ്ങൾ ഇപ്പോൾ തന്നെ ഉൽപ്പാദിപ്പിക്കുന്ന ഉൽപ്പന്നങ്ങൾ വിറ്റഴിക്കാൻ കഴിയാതെ വിഷമിക്കുന്ന കമ്പനികൾ കൂടുതൽ നിക്ഷേപങ്ങൾക്കു ശ്രമിക്കും എന്ന് കരുതുന്നത് വിഡ്ഢിത്തം തന്നെയല്ലേ?

ചുരുക്കി പറഞ്ഞാൽ, പണത്തിന്റെ ലഭ്യത കൂട്ടി ഡിമാൻഡ് വർദ്ധിപ്പിക്കുന്നതിന് പകരം സർക്കാർ ചെയ്തിരിക്കുന്നത് തങ്ങളുടെ വരുമാനം (ഏകദേശം 1.45 ലക്ഷം കോടി രൂപ) വേണ്ടെന്നു വച്ച് സപ്ലൈ സൈഡിനെ ശക്തിപ്പെടുത്തുക എന്നതാണ്. അതിനു സർക്കാർ നൽകുന്ന വിലയാകട്ടെ, വെൽഫേർ രംഗത്തും മറ്റു രംഗങ്ങളിലും സ്വയം നിക്ഷേപം നടത്തി സാമ്പത്തിക രംഗത്തെ ഉത്തേജിപ്പിക്കാനുള്ള തങ്ങളുടെ കഴിവ് വെട്ടിക്കുറക്കുകയും, ഒപ്പം വർദ്ധിച്ച ധനക്കമ്മി (fiscal deficit) എന്ന ഏറ്റവും അപകടകരമായ ഒരു സ്ഥിതി വിശേഷത്തിലേക്ക്‌ രാജ്യത്തെ നയിക്കുകയുമാണ്.

ഇതിന്റെയെല്ലാം പരിണിത ഫലം എന്താവുമെന്ന് കാത്തിരുന്ന് കാണുക തന്നെ വേണം. ഇന്നലത്തെ ഷെയർ മാർക്കറ്റിൽ ഉണ്ടായ വർദ്ധന ഒന്നിന്റെയും തെളിവല്ല. കമ്പനികൾക്കുള്ള താൽക്കാലിക നേട്ടം ഓഹരി വിലയിലും ഓഹരി നിക്ഷേപകരുടെ മൂഡിലും ഉണ്ടാക്കിയ ചലനം മാത്രമാണത്. ഈ തീരുമാനത്തിന്റെ പരിണിതഫലങ്ങൾ കൂടുതൽ അറിയാൻ തുടങ്ങുമ്പോൾ ഓഹരി വിപണി വീണ്ടും മറ്റൊരു തരത്തിൽ ചിന്തിക്കാൻ നിർബന്ധിതരാകും എന്ന് തന്നെയാണ് എന്റെ വിശ്വാസം.

മറ്റൊരു കാര്യം മനസിലാവാത്തത്, കോർപ്പറേറ്റ് ടാക്‌സിനു പകരം വ്യക്തികളുടെ വരുമാന നികുതിയിൽ കുറവ്  വരുത്താൻ എന്തുകൊണ്ട് സർക്കാർ തയ്യാറായില്ല എന്നതാണ്. അങ്ങിനെ ചെയ്യുമ്പോൾ നേരിട്ട് വ്യക്തികളുടെ കയ്യിലുള്ള പണത്തിന്റെ അളവ് കൂടുകയും അത് ഡിമാൻഡ് വർദ്ധിപ്പിക്കുകയും ചെയ്യുമായിരുന്നു. ഇപ്പോഴും ഞാൻ കരുതുന്നത്, സർക്കാർ വീണ്ടും അത്തരമൊരു തീരുമാനവുമായി മുന്നോട്ടു വന്നേക്കാം എന്ന് തന്നെയാണ്.

നിർത്തുന്നതിനു മുമ്പ് ഒരു കാര്യം കൂടി പറയട്ടെ. കോർപ്പറേറ്റ് നികുതി നിരക്ക് വെട്ടിക്കുറക്കുന്നതിനോട് തത്വത്തിൽ എനിക്ക് എതിർപ്പില്ല (വ്യക്തിപരമായി നേട്ടമാണ് താനും). വിദേശ മൂലധനത്തെ ഇന്ത്യയിലേക്കു ആകർഷിക്കണമെങ്കിൽ ഇവിടുത്തെ ടാക്സ് നിരക്ക് മറ്റു രാജ്യങ്ങളുമായി താരതമ്യം ചെയ്യുമ്പോൾ കുറവ് തന്നെയായിരിക്കണം (വരുമാനം കൂടുന്നതിനനുസരിച്ച് കൂടുതൽ ടാക്സ് പിരിക്കുകയും ആ പണം കൂടുതൽ ആളുകളിൽ എത്താനുള്ള നടപടികൾ സ്വീകരിക്കുകയും ചെയ്യുന്നതിലൂടെ (Equitable Distribution of wealth) സാമ്പത്തിക രംഗത്തെ കൂടുതൽ സുസ്ഥിരമാക്കാം എന്നതാണ് എന്റെ പ്രത്യയശാസ്ത്രപരമായ   നിലപാട്). എന്നാൽ സാമ്പത്തിക രംഗം ഒരു മാന്ദ്യത്തെ നേരിട്ട് കൊണ്ടിരിക്കുമ്പോൾ അങ്ങിനെ ചെയ്യുന്നത്കൊണ്ട് ഉദ്ദേശിച്ച നേട്ടങ്ങൾ കിട്ടാനുള്ള സാദ്ധ്യത തുലോം തുച്ഛമാണ് എന്ന് മാത്രമല്ല ഒരു പക്ഷെ വിപരീതഫലവും ഉണ്ടാക്കിയേക്കാം എന്നതാണ് ഇവിടെ ഞാൻ ചൂണ്ടിക്കാണിക്കുന്നത്. 

Monday, September 16, 2019

പാലാരിവട്ടത്തെ പഞ്ചവടിപ്പാലം

പാലാരിവട്ടം പാലമെന്ന പേരിന് പഞ്ചവടി പാലം എന്ന പേരുമായുള്ള സാമ്യം തികച്ചും യാദൃശ്ചികം മാത്രമാണ്. എന്നാൽ, രണ്ടു പാലങ്ങൾക്കും വന്ന ഗതികേട് പൂർണ്ണമായും മനുഷ്യനിർമ്മിതവും.
കേരളത്തിന് എക്കാലത്തേക്കും അപമാനമായി അവശേഷിക്കും പാലാരിവട്ടം പാലത്തിന്റെ കഥ. പരസ്പരം ചെളി വാരി എറിയലുകൾക്കപ്പുറത്തും താല്ക്കാലിക രാഷ്ട്രീയ മുതലെടുപ്പുകൾക്കപ്പുറത്തും ഈ സംഭവം ഇനിയെങ്കിലും കൃത്യതയോടെ കൈകാര്യം ചെയ്യുക മാത്രമാണ് കേരളത്തിന്റെ മുന്നിലുള്ള ഏക പോംവഴി.
കേവലം സിമന്റും കമ്പിയും കുറച്ച് അഴിമതി നടത്തി എന്ന നിലയിൽ കണ്ടാൽ പോര ഈ സംഭവത്തെ. അഴിമതിയും കൈക്കൂലിയും ഇത്തരം നിർമ്മാണങ്ങളിലെ ഒരു പ്രധാന ചേരുവയാണ് എന്നത് എല്ലാവർക്കും അറിയുന്ന കാര്യമാണ്. അടിസ്ഥാന രൂപരേഖ തയ്യാറാക്കുന്നത് മുതൽ നിർമ്മാണത്തിന്റെ മേൽനോട്ടം വരെ ഉണ്ടായ വീഴ്ചകളാണ് സംഗതി ഇത്രയും വഷളാക്കിയത്. ഇതിനെല്ലാം കാരണക്കാരായവരെ, അവർ ഏത് ഉന്നതരായാലും, കുറ്റമറ്റ അന്വേഷണത്തിലൂടെ നിയമത്തിന്റെ മുന്നിൽ എത്തിക്കുക തന്നെ വേണം.
ഒരേ ഒരു നല്ല കാര്യം കാണാൻ കഴിഞ്ഞത് മൂന്നു വർഷത്തിനുള്ളിൽ ഉണ്ടായ കേടുപാടുകൾക്ക് നിർമ്മാണക്കമ്പനിയിൽ നിന്നും നഷ്ടപരിഹാരം ഈടാക്കാൻ കരാറിൽ ഉള്ള വകുപ്പാണ്. വളരെ വലിയ ഒരു തുക ഇങ്ങനെ ഈടാക്കാൻ ശ്രമിക്കുമ്പോൾ അത് നിയമയുദ്ധങ്ങളിലേക്ക് നീളാനാണ് സാധ്യത. അത് മുൻകൂട്ടി കണ്ട് എല്ലാ ഘട്ടത്തിലും കൃത്യതയോടെ കാര്യങ്ങൾ കൈകാര്യം ചെയ്യണം. ഉദാഹരണത്തിന്, ഇപ്പോൾ തന്നെ, ആവശ്യമായ ലോഡ് ടെസ്റ്റ് നടത്താതെയാണ് പാലം പൊളിച്ചു പുതുക്കിപ്പണിയാൻ തീരുമാനിച്ചത് എന്ന ആരോപണവുമായി കിറ്റ്കോ കമ്പനി രംഗത്ത് വന്നത് മനപ്പൂർവ്വം തന്നെയാണ്. പൊളിച്ചു കഴിഞ്ഞാൽ അത് അനാവശ്യമായിരുന്നെന്നും അത് കൊണ്ട് നഷ്ടപരിഹാരം നൽകാൻ തങ്ങൾക്ക് ബാധ്യതയില്ലെന്നും നിർമ്മാണക്കമ്പനികൾ എടുക്കാൻ പോകുന്ന നിലപാടിന്റെ ആദ്യപടി തന്നെയാണ് ഈ പ്രസ്താവന.
ഈ പഞ്ചവടി, സോറി, പാലാരിവട്ടം പാലത്തിൽ ഇനിയെങ്കിലും നാം ജാഗ്രതയോടെ കാര്യങ്ങൾ ചെയ്യുമെന്നും സംസ്ഥാനത്തെ ജനങ്ങൾക്ക് കൂടുതൽ നഷ്ടം വരുത്തി വെക്കില്ല എന്നും പ്രതീക്ഷിക്കാം.


വാൽക്കഷ്ണം: ഈ പോസ്റ്റ് Facebook ഇൽ ഷെയർ ചെയ്തപ്പോൾ ഒരു സുഹൃത്ത് കമന്റ് ചെയ്തത് തെറ്റാണെന്നു വരട്ടെ എന്നാശിച്ചുകൊണ്ടു തന്നെ ഇവിടെ ചേർക്കട്ടെ! 
"പാലാ തെരഞ്ഞെടുപ്പിന്റെ പശ്ചാത്തലത്തിലാണ് ഈ ധൃതി പിടിച്ചുള്ള തീരുമാനം. ഗർഡറിലും പൈൽ ക്യാപ്പിലും വിള്ളലുകൾ കണ്ടെത്തിയിട്ടുണ്ടെങ്കിലും ഏറ്റവും ദുർബലമായി കാണുന്ന സ്പാനിലെങ്കിലും പരമാവധി ഭാരം കയറ്റി ഒരു Load Test നടത്തിയിട്ട് തീരുമാനിക്കുന്നതായിരുന്നു ഉചിതം. അങ്ങിനെയാവുമ്പോൾ കേസ് കോടതിയിലെത്തുമ്പോൾ നിർമ്മാതാക്കൾക്ക് അനായാസം ഊരിപ്പോകാനുമാവില്ല.
ഇനി ചിലപ്പോൾ, കോൺട്രാക്റ്ററെ കേസിൽ ജയിപ്പിക്കാനായും അങ്ങിനെ ചെയ്യാം.
പാലാ തെരഞ്ഞെടുപ്പ് കഴിഞ്ഞാൽ ചിലപ്പോൾ മുഖ്യമന്ത്രി തീരുമാനം മാറ്റാം.
ചെങ്ങന്നൂർ തെരഞ്ഞെടുപ്പ് സമയത്ത് സോളാർ കേസ് ഉപയോഗിച്ച പോലെ!" 

Thursday, August 29, 2019

ഹേബിയസ് കോർപ്പസും കാശ്മീരും..

ഹേബിയസ് കോർപ്പസ് എന്നാൽ ശരീരം ഹാജരാക്കൂ, അഥവാ produce the body എന്നാണ് അർത്ഥം.

നമ്മുടെ ഭരണഘടന നൽകുന്ന ഏറ്റവും പ്രധാനപ്പെട്ട മൗലികാവകാശമായ ജീവിക്കാനും സ്വാതന്ത്ര്യത്തിനുമുള്ള അവകാശം (Article 21) ഉറപ്പുവരുത്താനായി നിയമാനുസൃതം അല്ലാതെ കസ്റ്റഡിയിൽ വെച്ച വ്യക്തിയെ കോടതിയിൽ ഹാജരാക്കാൻ ഭരണഘടനാ കോടതികൾ ഭരണകൂടത്തിന് നൽകുന്ന കല്പനയാണ് (Writ) ഹേബിയസ് കോർപ്പസ്.

ഈ റിട്ട് പുറപ്പെടുവിക്കാൻ നൽകുന്ന അപേക്ഷ തടവിൽ കഴിയുന്ന വ്യക്തിയുടെ അടുത്ത ബന്ധുവോ സുഹൃത്തോ ആണ് നൽകേണ്ടത്. അങ്ങനെയാണ് സഹപ്രവർത്തകൻ എന്ന നിലയിൽ സിപിഎം ദേശീയ ജനറൽ സെക്രട്ടറി സീതാറാം യെച്ചൂരി കാശ്മീരിലെ മുൻ എംഎൽഎ തരിഗാമിക്ക് വേണ്ടി അപേക്ഷ നൽകിയത്.

എന്നാൽ മൗലികാവകാശങ്ങളുടെ സംരക്ഷണം പ്രധാന ചുമതലയായ സുപ്രീം കോടതി ചെയ്തത് തരിഗാമിയെ ഹാജരാക്കാൻ ഭരണകൂടത്തോട് ആവശ്യപ്പെടുന്നതിന് പകരം യെച്ചൂരിയെ അദ്ദേഹത്തെ തടവിൽ പോയി കാണാൻ നിബന്ധനകൾക്ക് വിധേയമായി അനുവദിക്കുക എന്നതാണ്.

എന്റെ അറിവ് ശരിയാണെങ്കിൽ ഇത്തരമൊരു ഉത്തരവ് ഹേബിയസ് കോർപ്പസ് എന്ന റിട്ടിന്റെ പരിധിയിൽ വരുന്നത് പോലുമല്ല. ഭരണഘടനാ കോടതികൾക്ക് പുതിയ രീതികൾ അവലംബിക്കാനുള്ള അവകാശത്തെ അംഗീകരിച്ചുകൊണ്ട് തന്നെ പറയട്ടെ, ഭരണഘടന നൽകുന്ന റിട്ട് എന്ന ശക്തമായ പരിഹാരത്തിന്റെ മുനയൊടിക്കുന്ന നടപടി ആയി ഈ ഉത്തരവ് എന്നത് പകൽ പോലെ വ്യക്തമാണ്.

യച്ചൂരിയും ഇതുപോലെ ഉത്തരവ് കിട്ടിയ മറ്റുള്ളവരും കാശ്മീരിൽ നിന്നും തിരികെ വന്ന് സത്യവാങ്മൂലം സമർപ്പിക്കുമ്പോൾ കോടതിയുടെ ഭാഗത്തുനിന്നും പൗരന്റെ മൗലികാവകാശങ്ങൾക്ക് കുറച്ചുകൂടി അനുകൂലമായ സംരക്ഷണനടപടികൾ ഉണ്ടാവും എന്ന് പ്രതീക്ഷിക്കട്ടെ. അല്ലെങ്കിൽ, ഇന്നത്തെ സുപ്രീം കോടതിയും ഭരണകൂടം ഭരണഘടനയെ നോക്കുകുത്തിയാക്കി മൗലികാവകാശങ്ങളെ അടിച്ചമർത്തിയപ്പോൾ (അടിയന്തരാവസ്ഥയുടെ കാലത്തു എന്നപോലെ തന്നെ) അതിന് കൂട്ടു നിന്നു എന്ന് ചരിത്രം വിധിയെഴുതും.

Saturday, August 17, 2019

ദുരിത-ക്യാമ്പുകളും മാധ്യമ ഗൂഡാലോചനകളും!

           ഒരു തട്ടിപ്പുകാരന്റെ വാക്കുകൾ കേട്ട്, സരിതയുടെ CD തപ്പിപ്പോയ മാധ്യമപ്പടയെ ആഘോഷിച്ചവർ പെട്ടെന്ന് മാധ്യമ ഗൂഡാലോചനകളെക്കുറിച്ച് വാചാലരാവുന്നു.
           ഇട്ടാവട്ടം പോലുള്ള കേരളത്തിൽ ഇത്രയധികം വാർത്താചാനലുകൾ ബ്രേക്കിംഗ് ന്യൂസുകൾക്ക് വേണ്ടി മൽസരിക്കുമ്പോൾ ഓമനക്കുട്ടൻമാർ ഇനിയും ഇരകളാവും എന്നത് തീർച്ചയാണ്. സ്വയം ഇരകളാവുമ്പോൾ കരയുമെങ്കിലും മറ്റുള്ളവർ ഇരകളാവുമ്പോൾ ആഘോഷിക്കുന്നവർ ഉള്ളിടത്തോളം കാലം അത് തുടരും. എല്ലാവർക്കും ഊഴമനുസരിച്ച് ഇരയാവാനുള്ള അവസരവും കിട്ടും.
           ഇതിപ്പോൾ, ഏറ്റവും ചുരുങ്ങിയത് സർക്കാരിന്റെ ദുരിതാശ്വാസ ക്യാമ്പുകളിൽ പൊതുസമൂഹത്തിന്റെ സഹായവും മാധ്യമദൃഷ്ടിയും എത്താത്തിടങ്ങളിൽ നടക്കുന്ന ദുരിതജീവിതത്തിന്റെ കഥ പുറത്തെത്താനെങ്കിലും ഈ സംഭവം ഉപകരിച്ചു എന്ന് പറയാം.
           താൻ കൂടി അന്തേവാസിയായ ഒരു ക്യാമ്പിലെ സാഹചര്യങ്ങളിൽ ഗുണപരമായ മാറ്റം എത്തിക്കാൻ സർക്കാരിനെ നിർബ്ബന്ധിതരാക്കാൻ ഈ സംഭവത്തിലൂടെ കഴിഞ്ഞു എന്നതിൽ സ. ഓമനക്കുട്ടനും സന്തോഷിക്കാം.
           ഇതു പോലെ, ഓട്ടോ ചാർജ്ജ് കൊടുക്കാൻ പിരിവെടുക്കേണ്ടി വരുന്ന ക്യാമ്പുകൾ ഇനിയുമുണ്ടെങ്കിൽ അതും പുറത്തുകൊണ്ടുവരാൻ മാധ്യമങ്ങൾ തയ്യാറാവണം. അങ്ങനെ ചെയ്യുമ്പോൾ ഓമനക്കുട്ടൻമാർക്ക് നേരെ ഉയർത്തുന്ന ചോദ്യങ്ങൾക്ക് പകരം സ്വന്തം കടമ മറക്കുന്ന സർക്കാർ സംവിധാനങ്ങളെ ചോദ്യം ചെയ്യാൻ തയ്യാറാവണം എന്ന് മാത്രം!

Tuesday, August 6, 2019

ജുനഗഡും കാശ്മീരും......ഒരു താരതമ്യം!


ഗുജറാത്തിലെ ജുനഗഡിൽ രാജാവ് മുസ്ലിം ആയിരുന്നു. പ്രജകൾ ഹിന്ദുക്കളും.
കാശ്മീരിൽ രാജാവ് ഹിന്ദുവും പ്രജകൾ മുസ്ലിങ്ങളും.
ജുനഗഡിലെ നവാബ് തന്റെ രാജ്യത്തെ പാകിസ്ഥാനിൽ ലയിപ്പിച്ചു. കാശ്മീർ രാജാവ് തന്റെ രാജ്യത്തെ സ്വതന്ത്രമായി നിർത്താൻ തീരുമാനിച്ചു.
ജുനഗഡിനെ ഇന്ത്യൻ പട്ടാളം വളഞ്ഞു. പാകിസ്ഥാൻ പട്ടാളവും ഗോത്രവർഗ്ഗക്കാരും കാശ്മീരിനെ ആക്രമിച്ചു.
ജുനഗഡ് നവാബ് കറാച്ചിയിലേക്കു ഓടിപ്പോയി. കാശ്മീർ രാജാവ് താൽക്കാലികമായി ഇന്ത്യയിൽ ചേരാൻ സമ്മതിച്ചു. കാശ്മീർ വ്യവസ്ഥകൾക്ക് (Article 370) വിധേയമായി ഇന്ത്യയുടെ ഭാഗമായി.
ജുനഗഡിൽ ജനഹിത പരിശോധന (Plebiscite) നടത്തി. 99.5% ജനങ്ങളും ഇന്ത്യയോടൊപ്പം ചേരാൻ സമ്മതം നൽകി. ജുനഗഡ് ഇന്ത്യയുടെ ഭാഗമായി. പാകിസ്ഥാൻ അവരോടു ലയിച്ച ഭൂപ്രദേശം ഇന്ത്യ പിടിച്ചെടുത്തു എന്ന് പറഞ്ഞു ഐക്യരാഷ്ട്രസഭയെ സമീപിച്ചു. ജനഹിത പരിശോധനയുടെ ഫലം ചൂണ്ടിക്കാട്ടി അവരുടെ അവകാശവാദം തള്ളിക്കളഞ്ഞു.
കാശ്മീർ പ്രശ്നവും ഐക്യരാഷ്ട്രസഭയിൽ ചർച്ചയായി. അവിടെയും ജനഹിത പരിശോധന നടത്താം എന്നും തീരുമാനിച്ചു. അതിനുള്ള കണ്ടീഷൻ ആയി പറഞ്ഞത്, പാകിസ്ഥാൻ കൈയ്യടക്കി വച്ചിട്ടുള്ള കശ്മീരിന്റെ ഭാഗങ്ങൾ (POK) അവർ ആദ്യം ഒഴിഞ്ഞു പോകണം എന്നായിരുന്നു. അവർ ഒഴിഞ്ഞു പോയില്ല, ഇന്ത്യ ജനഹിത പരിശോധന നടത്തിയതുമില്ല.
ജുനഗഡിലെ ജനങ്ങൾക്ക് അവരുടെ ഭരണാധികാരിയുടെ തീരുമാനം മറികടന്നു സ്വന്തം ഹിതം നടപ്പായി കിട്ടി.
കശ്മീരിലെ ജനങ്ങൾക്ക് അവരുടെ ഹിതം എന്തെന്ന് പറയാനുള്ള അവസരം നിഷേധിക്കപ്പെട്ടു.
നമുക്ക് സൗകര്യപ്രദമായ ഇടത്ത് നാം ജനഹിത പരിശോധന നടത്തി. നമുക്ക് സൗകര്യപ്രദമല്ലാതെ വരാൻ സാധ്യത ഉള്ള സ്ഥലത്തു നാമത് സൗകര്യപൂർവം നിരസിച്ചു.
എന്നിട്ടും നാം കാശ്മീർ ജനതയെ രാജ്യദ്രോഹികളായും വഞ്ചകന്മാർ ആയും മുദ്രകുത്തുന്നു.
P.S: രാജ്യസ്നേഹവും ദേശീയതയും മതവിശ്വാസം പോലെ തന്നെ ഏതു തെറ്റുകളെയും മറയ്ക്കാനുള്ള ഒരു എളുപ്പവഴിയാണ്!

Friday, June 14, 2019

ഓൺലൈൻ ചാരിറ്റി: ബാക്കിയാവുന്ന ചില ചോദ്യങ്ങൾ

ആരുടെയും ചാരിറ്റി പ്രവർത്തനങ്ങളെ ഇകഴ്ത്താനോ അവരുടെ ഉദ്ദേശ്യശുദ്ധിയെ ചോദ്യം ചെയ്യാനോ അല്ല ഈ പോസ്റ്റ്. ജീവകാരുണ്യ പ്രവർത്തനങ്ങളിൽ ഏർപ്പെടുന്നവരോട് ബഹുമാനം മാത്രമേ ഉള്ളൂ. എങ്കിലും ചില സംശയങ്ങൾ ബാക്കിയാവുന്നു.
ഞാൻ മനസ്സിലാക്കിയിടത്തോളം ചാരിറ്റബിൾ ട്രസ്റ്റുമായി ബന്ധപ്പെട്ട് വളരെ വ്യക്തമായ നിയമങ്ങൾ നമുക്കുണ്ട്. അത്തരം ഒന്നിലധികം ട്രസ്റ്റുകളുമായി ജോലിസംബന്ധമായി സഹകരിക്കാനുള്ള ഭാഗ്യവും ലഭിച്ചിട്ടുണ്ട്. പലപ്പോഴും തോന്നിയിട്ടുണ്ട് ആ നിയമങ്ങൾ അല്പം കാഠിന്യമേറിയതാണ് എന്ന്. എങ്കിലും നാട്ടിലെ നിയമം, അത് മാറ്റാത്തിടത്തോളം നിയമം തന്നെയല്ലേ?
കൂടാതെ, നമ്മുടെ ആധായ നികുതി നിയമവും ചാരിറ്റിയുമായി ബന്ധപ്പെട്ട പണമിടപാടുകൾക്ക് വ്യക്തമായ ചട്ടങ്ങൾ നടപ്പാക്കിയിട്ടുണ്ട്.
ഇതൊന്നും പാലിക്കാതെ ഏത് ബാങ്ക് അക്കൗണ്ടിൽ പണം വന്നാലും അത് അക്കൗണ്ട് ഉടമയുടെ ആ വർഷത്തെ വരുമാനത്തിൽ ഉൾപ്പെടുത്തണം എന്നതാണ് നിലവിലുള്ള നിയമം. എന്തിന്, നാം സുഹൃത്തുക്കളിൽ നിന്നും കടം വാങ്ങുന്ന തുക പോലും തിരിച്ച് കൊടുത്തതായി കാണിക്കാൻ പറ്റിയില്ലെങ്കിൽ വരുമാനമായി കണക്കാക്കി അതിന്മേൽ ആധായനികുതി അടക്കണം (ചില വർഷങ്ങളിൽ അത്തരം പണമിടപാടുകളെ നികുതിയിൽ നിന്നും ഒഴിവാക്കി എടുക്കാൻ പെട്ട പാട് ഇപ്പോൾ ഓർക്കുന്നു!).
അങ്ങനെയിരിക്കെ, ചികിത്സക്കും മറ്റുമായി ഒരു ഫേസ്ബുക്ക് പോസ്റ്റിന്റെ പേരിലും മറ്റും ഒറ്റ ദിവസം കൊണ്ട് ഒരു കോടിയിൽ പരം രൂപ ഒരു വ്യക്തിയുടെ സാധാരണ അക്കൗണ്ടിൽ വരുന്നു എന്നൊക്കെ കേൾക്കുമ്പോൾ (ആ വ്യക്തിയുടെ വിശ്വാസ്യതയോട് ആദരവ് തോന്നുമ്പോൾ തന്നെ) അദ്ഭുതം തോന്നുകയാണ്. ഒപ്പം വർഷാവർഷം കൃത്യമായി ആദായനികുതി അടക്കുന്നത് വെറും പൊട്ടത്തരമാണോ എന്ന ചിന്തയും!
വ്യക്തികളുടെ വരുമാന നികുതി കണക്കാക്കുമ്പോൾ കിട്ടിയ പണം നമ്മൾ എന്താവശ്യത്തിന് ഉപയോഗിക്കുന്നു എന്നത് പ്രസക്തമല്ല. നമുക്കത് മുഴുവൻ സൂക്ഷിച്ചു വെക്കാം. അല്ലെങ്കിൽ ധൂർത്തടിച്ച് കളയാം. അതുമല്ലെങ്കിൽ മറ്റുള്ളവരുടെ ചികിത്സക്കോ പൊതു നന്മക്കോ ഉപയോഗിക്കാം. ഉപയോഗം എന്തായാലും നികുതിയിൽ വ്യത്യാസമില്ല.
ഇങ്ങനെയെല്ലാം ആയിരിക്കേ വലിയ തോതിൽ കാരുണ്യ പ്രവർത്തനങ്ങളിൽ ഏർപ്പെട്ടിരിക്കുന്ന പല വ്യക്തികളും സംഘടനകളും നിയമം അനുശാസിക്കുന്ന വഴികൾ ഉപയോഗിക്കാതെ സ്വന്തം സേവിങ്സ് അക്കൗണ്ടോ സാധാരണ കറണ്ട് അക്കൗണ്ടോ ഉപയോഗിച്ച് വളരെ വലിയ നികുതി ബാധ്യതകൾ വരുത്തി വെക്കുന്നതിന്റെ കാരണം എന്തായിരിക്കും? അറിവില്ലായ്മ മാത്രമോ, അതോ മറ്റു വല്ലതും? എത്ര വലിയ റിസ്ക് ആണ് അവർ സ്വന്തം തലയിൽ വലിച്ചു വെക്കുന്നത്?
ഇത്രയും കോടിക്കണക്കിന് രൂപയുടെ ഇടപാടുകൾ നടക്കുമ്പോഴും ഒന്നുമറിയാതെ ഇരിക്കുന്ന നമ്മുടെ ആദായനികുതി വകുപ്പ് എന്തിനാണ് നമുക്ക്?
നിയമമനുസരിച്ച് പ്രവർത്തിക്കുന്ന ട്രസ്റ്റുകളിലൂടെ സംഭാവനകൾ നൽകിയാൽ നൽകുന്ന ആൾക്കും തന്റെ നികുതി ഭാരം കുറക്കാമെന്നിരിക്കേ പണം കൊടുക്കുന്ന ആരും അത്തരം ഒരു ആവശ്യം ഉന്നയിക്കാത്തതിന് എന്തായിരിക്കും കാരണം? സംഭാവന കൊടുക്കുന്നവർ ആരും തന്നെ നികുതിദായകർ അല്ല (പ്രവാസികൾ ഒഴിച്ച്) എന്നാണോ?

P.S. സർക്കാരിന്റെ ചാരിറ്റികളിൽ വിശ്വാസ്യത ഇല്ലാത്തിടത്തോളം വ്യക്തികളുടെ ഇടപെടലുകൾ അനിവാര്യമാണ്. എങ്കിലും നിയമം...അതെല്ലാവർക്കും ബാധകമാവേണ്ടേ?