Monday, September 16, 2019

പാലാരിവട്ടത്തെ പഞ്ചവടിപ്പാലം

പാലാരിവട്ടം പാലമെന്ന പേരിന് പഞ്ചവടി പാലം എന്ന പേരുമായുള്ള സാമ്യം തികച്ചും യാദൃശ്ചികം മാത്രമാണ്. എന്നാൽ, രണ്ടു പാലങ്ങൾക്കും വന്ന ഗതികേട് പൂർണ്ണമായും മനുഷ്യനിർമ്മിതവും.
കേരളത്തിന് എക്കാലത്തേക്കും അപമാനമായി അവശേഷിക്കും പാലാരിവട്ടം പാലത്തിന്റെ കഥ. പരസ്പരം ചെളി വാരി എറിയലുകൾക്കപ്പുറത്തും താല്ക്കാലിക രാഷ്ട്രീയ മുതലെടുപ്പുകൾക്കപ്പുറത്തും ഈ സംഭവം ഇനിയെങ്കിലും കൃത്യതയോടെ കൈകാര്യം ചെയ്യുക മാത്രമാണ് കേരളത്തിന്റെ മുന്നിലുള്ള ഏക പോംവഴി.
കേവലം സിമന്റും കമ്പിയും കുറച്ച് അഴിമതി നടത്തി എന്ന നിലയിൽ കണ്ടാൽ പോര ഈ സംഭവത്തെ. അഴിമതിയും കൈക്കൂലിയും ഇത്തരം നിർമ്മാണങ്ങളിലെ ഒരു പ്രധാന ചേരുവയാണ് എന്നത് എല്ലാവർക്കും അറിയുന്ന കാര്യമാണ്. അടിസ്ഥാന രൂപരേഖ തയ്യാറാക്കുന്നത് മുതൽ നിർമ്മാണത്തിന്റെ മേൽനോട്ടം വരെ ഉണ്ടായ വീഴ്ചകളാണ് സംഗതി ഇത്രയും വഷളാക്കിയത്. ഇതിനെല്ലാം കാരണക്കാരായവരെ, അവർ ഏത് ഉന്നതരായാലും, കുറ്റമറ്റ അന്വേഷണത്തിലൂടെ നിയമത്തിന്റെ മുന്നിൽ എത്തിക്കുക തന്നെ വേണം.
ഒരേ ഒരു നല്ല കാര്യം കാണാൻ കഴിഞ്ഞത് മൂന്നു വർഷത്തിനുള്ളിൽ ഉണ്ടായ കേടുപാടുകൾക്ക് നിർമ്മാണക്കമ്പനിയിൽ നിന്നും നഷ്ടപരിഹാരം ഈടാക്കാൻ കരാറിൽ ഉള്ള വകുപ്പാണ്. വളരെ വലിയ ഒരു തുക ഇങ്ങനെ ഈടാക്കാൻ ശ്രമിക്കുമ്പോൾ അത് നിയമയുദ്ധങ്ങളിലേക്ക് നീളാനാണ് സാധ്യത. അത് മുൻകൂട്ടി കണ്ട് എല്ലാ ഘട്ടത്തിലും കൃത്യതയോടെ കാര്യങ്ങൾ കൈകാര്യം ചെയ്യണം. ഉദാഹരണത്തിന്, ഇപ്പോൾ തന്നെ, ആവശ്യമായ ലോഡ് ടെസ്റ്റ് നടത്താതെയാണ് പാലം പൊളിച്ചു പുതുക്കിപ്പണിയാൻ തീരുമാനിച്ചത് എന്ന ആരോപണവുമായി കിറ്റ്കോ കമ്പനി രംഗത്ത് വന്നത് മനപ്പൂർവ്വം തന്നെയാണ്. പൊളിച്ചു കഴിഞ്ഞാൽ അത് അനാവശ്യമായിരുന്നെന്നും അത് കൊണ്ട് നഷ്ടപരിഹാരം നൽകാൻ തങ്ങൾക്ക് ബാധ്യതയില്ലെന്നും നിർമ്മാണക്കമ്പനികൾ എടുക്കാൻ പോകുന്ന നിലപാടിന്റെ ആദ്യപടി തന്നെയാണ് ഈ പ്രസ്താവന.
ഈ പഞ്ചവടി, സോറി, പാലാരിവട്ടം പാലത്തിൽ ഇനിയെങ്കിലും നാം ജാഗ്രതയോടെ കാര്യങ്ങൾ ചെയ്യുമെന്നും സംസ്ഥാനത്തെ ജനങ്ങൾക്ക് കൂടുതൽ നഷ്ടം വരുത്തി വെക്കില്ല എന്നും പ്രതീക്ഷിക്കാം.


വാൽക്കഷ്ണം: ഈ പോസ്റ്റ് Facebook ഇൽ ഷെയർ ചെയ്തപ്പോൾ ഒരു സുഹൃത്ത് കമന്റ് ചെയ്തത് തെറ്റാണെന്നു വരട്ടെ എന്നാശിച്ചുകൊണ്ടു തന്നെ ഇവിടെ ചേർക്കട്ടെ! 
"പാലാ തെരഞ്ഞെടുപ്പിന്റെ പശ്ചാത്തലത്തിലാണ് ഈ ധൃതി പിടിച്ചുള്ള തീരുമാനം. ഗർഡറിലും പൈൽ ക്യാപ്പിലും വിള്ളലുകൾ കണ്ടെത്തിയിട്ടുണ്ടെങ്കിലും ഏറ്റവും ദുർബലമായി കാണുന്ന സ്പാനിലെങ്കിലും പരമാവധി ഭാരം കയറ്റി ഒരു Load Test നടത്തിയിട്ട് തീരുമാനിക്കുന്നതായിരുന്നു ഉചിതം. അങ്ങിനെയാവുമ്പോൾ കേസ് കോടതിയിലെത്തുമ്പോൾ നിർമ്മാതാക്കൾക്ക് അനായാസം ഊരിപ്പോകാനുമാവില്ല.
ഇനി ചിലപ്പോൾ, കോൺട്രാക്റ്ററെ കേസിൽ ജയിപ്പിക്കാനായും അങ്ങിനെ ചെയ്യാം.
പാലാ തെരഞ്ഞെടുപ്പ് കഴിഞ്ഞാൽ ചിലപ്പോൾ മുഖ്യമന്ത്രി തീരുമാനം മാറ്റാം.
ചെങ്ങന്നൂർ തെരഞ്ഞെടുപ്പ് സമയത്ത് സോളാർ കേസ് ഉപയോഗിച്ച പോലെ!" 

No comments:

Post a Comment