Saturday, December 5, 2020

ആർക്കൊക്കെ വോട്ട് ചെയ്യാതിരിക്കണം?

 ഈ ഡിസംബർ മാസം 8, 10, 14 തിയ്യതികളിലായി നമ്മുടെ സംസ്ഥാനം തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളിലേക്കുള്ള ജനപ്രതിനിധികളെ തെരെഞ്ഞെടുക്കാൻ പോവുകയാണല്ലോ. ഈ തെരെഞ്ഞെടുപ്പുമായി ബന്ധപ്പെട്ട എന്റെ ചില ചിന്തകളാണ് ഇവിടെ ഷെയർ ചെയ്യാൻ ശ്രമിക്കുന്നത്.

ആദ്യമായി, തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളുടെ ചുമതല നോക്കിയാൽ അത് പ്രധാനമായും പദ്ധതികളുടെ നിർവ്വഹണമാണ് എന്നും ലോകസഭയോ നിയമസഭയോ പോലെ നിയമ/നയ രൂപീകരണമല്ല എന്നും കാണാം. അതായത് രാഷ്ട്രീയപാർട്ടികളുടെ നയങ്ങൾക്കനുസരിച്ച് നിയമമോ നയങ്ങളോ രൂപീകരിക്കാനല്ല നാം ഈ തദ്ദേശ ജനപ്രതിനിധികളെ തെരെഞ്ഞെടുക്കുന്നത്. അതു കൊണ്ട് തന്നെ തെരെഞ്ഞെടുക്കപ്പെടുന്നവരുടെ രാഷ്ട്രീയവിശ്വാസങ്ങൾക്ക് അത്രമേൽ പ്രധാന്യമുണ്ടെന്ന് ഞാൻ വിശ്വസിക്കുന്നില്ല.

പിന്നെ എന്തായിരിക്കണം തെരെഞ്ഞെടുക്കുന്നതിന്റെ മാനദണ്ഡം? 

ഒന്നാമതായി നമുക്കെല്ലാം നമ്മുടെ സ്വന്തം രാഷ്ട്രീയകാഴ്ചപ്പാട് ഉണ്ടാവും. പാർട്ടി അടിസ്ഥാനത്തിൽ നടക്കുന്ന തെരെഞ്ഞെടുപ്പിൽ സ്വന്തം പാർട്ടി ജയിച്ചു കാണാൻ നാമെല്ലാം കൊതിക്കും. അതുകൊണ്ട് മറ്റു പ്രശ്നങ്ങൾ ഒന്നുമില്ലെങ്കിൽ സ്വന്തം പാർട്ടിയുടെ/മുന്നണിയുടെ സ്ഥാനാർത്ഥിക്ക് തന്നെ വോട്ട് ചെയ്യാം. 

പക്ഷേ, നമ്മുടെ നിത്യജീവിതത്തിൽ എന്നും കാണേണ്ടി വരുന്ന/ ഇടപെടേണ്ടി വരുന്ന ഈ ജനപ്രതിനിധികളെ തീരുമാനിക്കുമ്പോൾ പാർട്ടി വിധേയത്വം മാത്രം നോക്കിയാൽ അത് നമുക്ക് തന്നെ പാരയാവും. അതിനാൽ ചില സ്ഥാനാർത്ഥികളെ എങ്കിലും പാർട്ടിബോധത്തിനപ്പുറം കടന്ന് എതിർത്ത് തോല്പിക്കേണ്ടതുണ്ട്. അത് ആരൊക്കെ ആവണം എന്നത് തികച്ചും വ്യക്തിപരമായ തീരുമാനമാണ്. എങ്കിലും എന്റെ കാഴ്ചപ്പാടിൽ നാം ജയിപ്പിക്കാൻ പാടില്ലാത്ത സ്ഥാനാർത്ഥികൾ താഴെപ്പറയുന്നവരാണ്:

1. കൊലപാതകം, ബലാത്കാരം, കളവ്, തട്ടിപ്പ്, കൈക്കൂലി തുടങ്ങിയ സീരിയസായ കുറ്റങ്ങളിൽ ശിക്ഷിക്കപ്പെട്ടവരും കുറ്റം ചാർത്തപ്പെട്ട് വിചാരണ നേരിടുന്നവരും (ശിക്ഷിക്കപ്പെടുന്നതുവരെ അവർ നിരപരാധികൾ ആണ്, പക്ഷേ സ്വന്തം നിരപരാധിത്വം തെളിയിക്കപ്പെടുന്നതുവരെ അവർ തെരെഞ്ഞെടുക്കപ്പെടുന്നത് വോട്ടർമാരുടെ പരാജയം തന്നെയായിരിക്കും).

2. സമൂഹത്തിൽ ഏതെങ്കിലും വിഭാഗത്തിന് നേരെ വിദ്വേഷം വളർത്തുന്നവർ. ഇന്ന് അവർ എതിര് നിൽക്കുന്നത് നമ്മളല്ലെങ്കിൽ പോലും നാളെ നമുക്കെതിരെയും അവർ വെറുപ്പ് പടർത്തിയേക്കാം.

3. ജനപ്രതിനിധി എന്നാൽ ജനങ്ങളുടെ യജമാനൻമാർ ആണെന്ന വിധത്തിൽ പെരുമാറുന്നവരെ ഒഴിവാക്കുക. വിനയവും എളിമയുമുള്ളവരാണ് എന്ന് ഉറപ്പു വരുത്തുക. ജനപ്രതിനിധി എന്നാൽ ജനസേവകരാണ് എന്ന ബോധ്യമുള്ളവരാകട്ടെ നമ്മുടെ ചോയ്സ്.

4. നിത്യജീവിതത്തിൽ ഏത് സമയത്തും നമുക്ക് നമ്മുടെ പ്രശ്നങ്ങളുമായി സമീപിക്കാം എന്നുറപ്പുള്ളവർക്ക് മാത്രം വോട്ട് ചെയ്യുക. പ്രശ്നം പരിഹരിക്കാൻ എപ്പോഴും അവർക്കായി എന്ന് വരില്ല, പക്ഷേ അനുഭാവപൂർവ്വം നമ്മെ കേൾക്കാനുള്ള മനസ്ഥിതി പോലുമില്ലാത്തവർക്ക് എത്ര വലിയ നേതാവായാലും വോട്ട് ചെയ്യരുത്.

5. ജനപ്രതിനിധി എന്നാൽ ജനങ്ങളുടെ മൊത്തം പ്രതിനിധിയാവണം, അല്ലാതെ ഏതെങ്കിലും പാർട്ടിയുടെ മാത്രം പ്രതിനിധിയാവരുത്. പ്രതിപക്ഷ ബഹുമാനവും സമഭാവനയും ഉള്ളവരെ മാത്രം പരിഗണിക്കുക. 

6. എതിരഭിപ്രായങ്ങളെ അടിച്ചമർത്തുന്നവരെ ഒഴിവാക്കുക. നമുക്ക് വേണ്ടത് പാർട്ടി കോട്ടകളോ പാർട്ടിഗ്രാമങ്ങളോ അല്ല, മറിച്ച് എല്ലാ വിഭാഗങ്ങൾക്കും അന്തസ്സോടെ ഇടകലർന്ന് ജീവിക്കാൻ കഴിയുന്ന ജനാധിപത്യസമൂഹങ്ങളാണ്.

7. പാർട്ടികൾക്കപ്പുറം സ്ഥാനാർത്ഥിയുടെ മറ്റു കൂറുകളും പരിഗണിക്കുക. കയ്യേറ്റ ലോബി, ക്വാറി ലോബി, മയക്കുമരുന്ന് ലോബി, മണൽ മാഫിയ, ബിൽഡർ മാഫിയ തുടങ്ങിയവരുമായി ബന്ധം പുലർത്തുന്നവരേയും അവർക്ക് വേണ്ടി പ്രവർത്തിക്കുന്നവരേയും ഉറപ്പായും ഒഴിവാക്കുക. ഏത് പാർട്ടിയായാലും അവർ വരുന്നത് സ്വന്തം താല്പര്യം സംരക്ഷിക്കാൻ മാത്രമായിരിക്കും./

ഈ ലിസ്റ്റ് അപൂർണമാണ്. വിട്ട്പോയ ഘടകങ്ങൾ ശ്രദ്ധയിൽ പെട്ടാൽ വായനക്കാർ ചൂണ്ടിക്കാണിക്കണമെന്ന് അഭ്യർത്ഥിക്കുന്നു.

നാം തെരെഞ്ഞെടുക്കുന്നവർ ഏത് പാർട്ടിക്കാർ ആയാലും അതാത് പ്രദേശത്തെ ജനങ്ങളെ സേവിക്കുന്നവരും, വലിയ പുരോഗതി ഒന്നും കൊണ്ടുവന്നില്ലെങ്കിലും ഉള്ള സമാധാനം തകർക്കാത്തവരും, പാവപ്പെട്ടവർക്ക് കിട്ടാവുന്നത്ര ആനുകൂല്യങ്ങൾ നേടിക്കൊടുക്കാൻ കഴിയാവുന്നത്ര പരിശ്രമിക്കുന്നവരും, ഏതെങ്കിലും സ്വാർത്ഥതാല്പര്യങ്ങളുടെ പേരിൽ പരിസ്ഥിതിക്കും നാട്ടുകാർക്കും ദോഷം വരുത്താത്തവരും, സർവ്വോപരി തെരെഞ്ഞെടുത്ത നാടിനും വോട്ടർമാർക്കും ചീത്തപ്പേർ ഉണ്ടാക്കാത്തവരും ആവട്ടെ എന്ന് ആശംസിക്കുന്നു!

Saturday, November 14, 2020

അഴിമതിക്കെതിരെയല്ല, അന്വേഷണങ്ങൾക്കെതിരെയാണത്രേ പുതിയ സമരം!

കേന്ദ്ര ഏജൻസികളുടെ അന്വേഷണത്തിനെതിരെ  25 ലക്ഷം പേരെ അണി നിരത്തി കേരളത്തിലെ ഭരണകക്ഷിയായ CPIM സമരം ചെയ്യാൻ പോകുന്നത്രേ!

വാർത്ത കണ്ട് പല കാരണങ്ങളാൽ വളരെ കൗതുകം തോന്നി. 

ഒന്നാമതായി, സമരം ചെയ്യുന്നവർ മരണത്തിന്റെ വ്യാപാരികൾ ആണ് എന്നൊക്കെ വിളിച്ചവർ ഇത്രയും പേരെ അണിനിരത്തി ഒരു സമരം സംഘടിപ്പിക്കുമ്പോൾ കൊറോണയോട് മുൻകൂർ അനുവാദം ചോദിച്ചിരുന്നോ?

രണ്ടാമതായി, കമറുദ്ദീനേയും ഷാജിയേയും ഒക്കെ പിന്തുണച്ച്, അവർക്കെതിരെയുള്ള അന്വേഷണം രാഷ്ട്രീയപ്രേരിതമാണ് എന്നു പറഞ്ഞ് ലീഗോ UDFഓ ഇതു പോലെ കേരളാ പോലീസിനെതിരെ സമരം സംഘടിപ്പിച്ചാൽ എങ്ങിനെയിരിക്കും?

മൂന്നാമതായി, എന്നാൽ ഏറ്റവും പ്രധാനപ്പെട്ടതായി, എന്തു കാര്യങ്ങളിലാണ് കേന്ദ്ര ഏജൻസികളുടെ അന്വേഷണങ്ങൾ നടക്കുന്നത് എന്ന് നോക്കൂ! 

ഡിപ്ളോമാറ്റിക് ബാഗേജെന്ന വ്യാജേന സ്വർണ്ണം കള്ളക്കടത്ത് നടത്തിയതിനെയാണ് കസ്റ്റംസ് അന്വേഷിക്കുന്നത്. ഒപ്പം, പലപ്പോഴായി അനധികൃതമായി കൊണ്ടുവന്ന മതഗ്രസ്ഥങ്ങളുടെയും ഈത്തപ്പഴത്തിന്റെയും ഒക്കെ മറവിലും ഇതേ സംഘം സ്വർണ്ണക്കടത്ത് നടത്തിയോ എന്നും അവർ പരിശോധിക്കുന്നു.

മറ്റൊരു കേന്ദ്ര ഏജൻസിയായ NIA അന്വേഷിക്കുന്നത് ഇങ്ങനെ കൊണ്ടുവന്ന സ്വർണ്ണം വിറ്റ പണം ദേശവിരുദ്ധ പ്രവർത്തനങ്ങൾക്കുള്ള സാമ്പത്തിക സ്രോതസ്സായി ഉപയോഗിച്ചോ എന്ന കാര്യമാണ്.

അന്വേഷണത്തിനിടയിൽ ബാങ്ക് ലോക്കറിൽ നിന്നും കണ്ടെത്തിയ കള്ളപ്പണത്തിന്റെ ഉടമസ്ഥതയും സ്രോതസ്സുമാണ് ED അന്വേഷിക്കുന്നത്.

ഇതേ കളളപ്പണം സ്വർണ്ണക്കടത്തിൽ നിന്നല്ല മറിച്ച് ലൈഫ് മിഷനിൽ നിന്നും കിട്ടിയ കമ്മീഷൻ (കൈക്കൂലി) ആണെന്ന് പ്രതികൾ തന്നെയും (ഒപ്പം സംസ്ഥാനസർക്കാരിലെ മന്ത്രിമാരും) വെളിപ്പെടുത്തിയപ്പോൾ FCRA നിയമത്തിന്റെ ലംഘനം നടന്നു എന്നതു കൊണ്ടാണ് CBI അന്വേഷണം തുടങ്ങിയത്.

ഈ അന്വേഷണങ്ങളുടെയെല്ലാം ഫലമായി മുഖ്യമന്ത്രിയുടെ പ്രതിപുരുഷനും (സ്പ്രിംക്ളർ കരാർ ഓർക്കുക) മുഖ്യമന്ത്രിയുടെ ഓഫീസിലെ സർവ്വാധികാരിയും ആയിരുന്ന ശിവശങ്കരന്റെ പങ്ക് വെളിപ്പെട്ടു. തുടർന്നുള്ള അന്വേഷണത്തിൽ അതേ ഓഫീസിലുള്ള മറ്റു ചിലരുടെ പങ്കിനെ കുറിച്ചും സൂചനകൾ ലഭിക്കുന്നു. സ്വാഭാവികമായും അന്വേഷണം അവരിലേക്ക് കൂടി വ്യാപിക്കുന്നു.

കൂടാതെ, ലൈഫ് മിഷനിലെ പോലെ സർക്കാരിന്റെ മറ്റു ചില പദ്ധതികളിലും ഇതേ പ്രതികൾ അഴിമതി നടത്തിയിട്ടുണ്ട് എന്ന വസ്തുതകളും ഡിജിറ്റൽ തെളിവുകളുടെ രൂപത്തിൽ പുറത്തുവന്നപ്പോൾ അവയിലേക്ക് കൂടി അന്വേഷണം വ്യാപിക്കുന്നു.

(ബിനീഷ് കോടിയേരിക്കെതിരെ നടക്കുന്ന ലഹരിമരുന്ന്/ ബിനാമി ഇടപാട് അമ്പേഷണവുമായി പാർട്ടിക്ക് ഒരു ബന്ധവുമില്ല എന്ന നിലപാട് എടുത്ത സ്ഥിതിക്ക് ആ അന്വേഷണത്തിനെതിരെ സമരത്തിന് പ്രസക്തിയില്ലല്ലോ. അതിനാൽ ആ കേസ് ഇവിടെ ഒഴിവാക്കാം)

(ലൈഫിലെ അഴിമതിയിൽ പിണറായിയുടെ വിജിലൻസ് കേസെടുത്തല്ലോ? എന്തേ CPM അതിനെതിരെ സമരം ചെയ്യാത്തത്?)

മേൽപ്പറഞ്ഞ അന്വേഷണങ്ങളെല്ലാം തന്നെ പൊതുസമൂഹത്തിന് ഇതിനകം ബോധ്യമായ വസ്തുതകളുടെ അടിസ്ഥാനത്തിൽ മാത്രം നടക്കുന്നവയാണ് എന്ന് വ്യക്തമാണ്. ഈ അന്വേഷണങ്ങൾക്കെതിരെ സമരം ചെയ്യുന്നവർ എന്ത് സന്ദേശമാണ് സമൂഹത്തിന് നൽകുന്നത്?

ഇതേ കള്ളക്കടത്ത് കേസിൽ അന്വേഷണം നേരിടുന്ന ഒരു വ്യക്തിയെ തെരെഞ്ഞെടുപ്പിൽ സ്ഥാനാർത്ഥി ആക്കി എന്ന വാർത്തയും വായിക്കാനിടയായി. 

അഴിമതിക്കെതിരെ സമരം നടത്തുന്നതിൽ നിന്നും വളരെയേറെ മുന്നോട്ട് പോയി അന്വേഷണങ്ങൾക്കെതിരെ സമരം ചെയ്യുന്ന നിലയിലേക്ക് തരം താണോ നമ്മുടെ സമൂഹം?

അന്വേഷണ ഏജൻസികൾ ശരിയല്ലാത്ത ഏതെങ്കിലും നിലപാട് സ്വീകരിച്ചാൽ ബന്ധപ്പെട്ട കോടതിയെ സമീപിക്കുകയല്ലേ വേണ്ടത്? ലൈഫ് മിഷനിലെ CBI അന്വേഷണത്തിൽ കോടതി തന്നെയല്ലേ താല്കാലിക സ്റ്റേ നൽകിയത്? അല്ലാതെ അന്വേഷണങ്ങൾക്കെതിരെ സംസ്ഥാനം ഭരിക്കുന്ന പാർട്ടി (മുന്നണിക്കെന്ത് പ്രസക്തി!) സമരം ചെയ്യുമ്പോൾ അതിന്റെ നാണക്കേട് സംസ്ഥാനത്തിന് മുഴുവനുമാണ്!

അവസാനമായി ഒരു കാര്യം കൂടി. ഈ കേസുകളിലൂടെ പിണറായി സർക്കാരിനെ തകർക്കാൻ മോഡി സർക്കാർ ശ്രമിക്കുകയാണ് എന്ന വാദം കേർക്കുമ്പോൾ ചിരിക്കാതിരിക്കാൻ വയ്യ. കാരണം, അതായിരുന്നു ഉദ്ദേശ്യമെങ്കിൽ എന്തിനിത്ര കഷ്ടപ്പെടണം? വർഷങ്ങളായി നീട്ടി വെച്ചു കൊണ്ടേയിരിക്കുന്ന ആ ലാവ്ലിൻ കേസ് സുപ്രീം കോടതിയെക്കൊണ്ട് ഒന്ന് എടുപ്പിക്കുകയും കേസിലെ എല്ലാ പ്രതികളും വിചാരണ നേരിടണം എന്നൊരു വിധി പുറപ്പെടുവിപ്പിക്കുകയും അല്ലേ വേണ്ടൂ? എത്ര എളുപ്പമാണ് അതെന്ന് ആർക്കാണറിയാത്തത്?!

Wednesday, October 14, 2020

അരാഷ്ട്രീയ രാഷ്ട്രീയം!

വളരെ മുമ്പേ കേട്ടു പഴകിയ ഒരു ചൊല്ലാണ് Man is a rational animal എന്നത്. മനുഷ്യൻ എല്ലാ കാര്യങ്ങളും യുക്തിസഹമായി ആലോചിച്ച് തീരുമാനിക്കുന്നു എന്നാണ് ഈ ചൊല്ല് അർത്ഥമാക്കുന്നത്.

എന്നാൽ ശരിക്കും അങ്ങനെയാണോ? 

ഞാനടക്കം നമ്മുടെ ഓരോരുത്തരുടെയും തീരുമാനങ്ങളും വീക്ഷണങ്ങളും വസ്തുനിഷ്ഠമായി പരിശോധിച്ചാൽ പലപ്പോഴും യുക്തിയുടേയും വസ്തുതയുടെയും പിൻബലത്തേക്കാൾ കാണാൻ കഴിയുക അവനവന്റെ ഇഷ്ടാനിഷ്ടങ്ങളും സ്വാർത്ഥതാല്പര്യങ്ങളും മറ്റുപലതുമാണ്. പലപ്പോഴും മനുഷ്യർ rational എന്നതിനേക്കാൾ irrational എന്ന അവസ്ഥയാണ് പ്രകടിപ്പിക്കുന്നത്.

അത്തരമൊരു ബോധം മനസ്സിലുറച്ചതിന് ശേഷമാണ് Robert Heinlein എന്ന എഴുത്തുകാരന്റെ ഈ പ്രശസ്തമായ ഉദ്ധരണി ശ്രദ്ധയിൽ പെട്ടത്: “Man is not a rational animal; he is a rationalising animal.”

എത്ര ശരിയാണ്! യുക്തിഭദ്രമായി ചിന്തിച്ച് നിലപാടുകളിൽ എത്തുന്നവരല്ല, മറിച്ച് തങ്ങളുടെ നിലപാടുകൾക്ക് ന്യായീകരണം കണ്ടെത്തുന്നവരാണ് മനുഷ്യർ. ഏറെ കഷ്ടം എന്താണ് എന്നു വച്ചാൽ സ്വയം ഈ ന്യായീകരണ പ്രക്രിയ മനസ്സിലാവുകയുമില്ല എന്നതാണ്. പകരം തന്റെ അപ്പപ്പോഴത്തെ നിലപാടുകളാണ് ഏറ്റവും യുക്തിഭദ്രം എന്ന് സ്വയം വിശ്വസിക്കുകയും അതിനെ എതിർക്കുന്നവരെ വാക്കുകളിലൂടെയോ കായികമായി തന്നെയോ ആക്രമിക്കുകയും ചെയ്യുക എന്നതാണ് മനുഷ്യരുടെ സർവ്വസാധാരണമായ രീതി.

ചില ഉദാഹരണങ്ങൾ നോക്കാം. 

മനുഷ്യരുടെ ജീവിതത്തിൽ ഇന്ന് ഏറ്റവും കൂടുതൽ സ്വാധീനം ചെലുത്തുന്നത് അവരവരുടെ മതങ്ങൾ ആയിരിക്കാനാണ് സാധ്യത. എന്നാൽ മിക്കവാറും എല്ലാ മനുഷ്യരും ജന്മനാ ഒരു മതം അടിച്ചേൽപ്പിക്കപ്പെട്ടവരാണ്. വളരെ ചുരുക്കം മനുഷ്യർ മാത്രമാണ് ഒരു മതത്തെക്കുറിച്ച് പഠിച്ച് അതിനെ മനസ്സിലാക്കി സ്വായത്തമാക്കുന്നത്. അതു പോലും നാം കേവല "മതം മാറ്റ"മായാണ് പരിഗണിക്കുക. എന്നിട്ട് പോലും ഓരോ മനുഷ്യരും താന്താങ്ങളുടെ മതമാണ് ഏറ്റവും ശരിയെന്ന് ന്യായീകരിക്കുന്ന രീതി നോക്കൂ. പലപ്പോഴും കൂടുതലായി ന്യായീകരിക്കുന്നവർ അല്പം പോലും തന്റെ മതത്തിന്റെ അടിസ്ഥാനതത്വങ്ങൾ മനസ്സിലാക്കാത്തവർ ആണെന്നും ആ തത്വങ്ങൾക്ക്  വിവരീതമായി പ്രവർത്തിക്കുന്നവർ ആണെന്നും കാണാം.

അതുപോലെ തന്നെയാണ് രാഷ്ട്രീയത്തിന്റെ കാര്യവും. വളരെ ചുരുക്കം പേർ മാത്രമായിരിക്കും എല്ലാ രാഷ്ട്രീയ തത്വശാസ്ത്രങ്ങളും പഠിക്കുകയും വിവിധ പാർട്ടികളുടെ പ്രവർത്തനം താരതമ്യം ചെയ്യുകയും ചെയ്ത ശേഷം ഒരു രാഷ്ട്രീയപ്രസ്ഥാനം തെരെഞ്ഞെടുക്കുന്നത്. യഥാർത്ഥത്തിൽ നമുക്ക് കാണാൻ കഴിയുക ഏതെങ്കിലും ഇഷ്ടാനിഷ്ടങ്ങളുടെയോ താല്പര്യങ്ങളുടെയോ പേരിൽ ഒരു പ്രസ്ഥാനത്തെ തെരെഞ്ഞെടുക്കുകയും പിന്നീട് എന്തു വന്നാലും ആ പ്രസ്ഥാനത്തെ ന്യായീകരിക്കുകയും ചെയ്യുന്ന രാഷ്ട്രീയപ്രവർത്തകരെയാണ്. 

അതുകൊണ്ടാണ് കൂറുമാറ്റങ്ങൾ പോലും രാഷ്ട്രീയത്തിൽ വളരെ എളുപ്പമാവുന്നത്. ഇന്നലെ വരെ സംഘപരിവാറിന്റെ വർഗ്ഗീയ അജണ്ടയെ കടന്നാക്രമിച്ച മതേതരപോരാളി എത്ര സുഗമമായാണ് ഇന്ന് നരേന്ദ്രമോഡിയുടെ കരുത്തുറ്റ നേതൃത്വത്തെ പ്രശംസിക്കുന്നത്? അഴിമതിക്കെതിരെ പോരാടി ജൻലോക്പാൽ എന്ന അജണ്ടയുമായി വന്നവർ എത്ര പെട്ടെന്നാണ് അധികാരം കൈയ്യിൽ വന്നപ്പോൾ ലോക്പാലിനെയും അഴിമതി വിരുദ്ധപോരാട്ടത്തെയും മറന്നത്?

ഇന്നലെവരെ മാണിയുടെ നോട്ടെണ്ണൽ യന്ത്രത്തെയും ജോസ് മാണിയുടെ സരിത പ്രശ്നത്തെയും കുറ്റം പറഞ്ഞവർ എത്ര പെട്ടെന്നാണ് അവരുടെ സംരക്ഷണം ഏറ്റെടുത്തത്? അടുത്ത കാലം വരെ മാണിമാരുടെ സംരക്ഷണത്തിന് ഏതറ്റം വരെയും പോകാൻ തയ്യാറായവർ എത്ര പെട്ടെന്നാണ് മാണി സാറിന്റെ നോട്ടെണ്ണൽ യന്ത്രത്തെ ഓർമ്മിപ്പിച്ച് പോസ്റ്റുകൾ ഇറക്കാൻ തുടങ്ങിയത്?

സരിതയുടെ വാക്കുകൾ വേദവാക്യമാക്കി അന്നത്തെ സർക്കാരിനെ എതിർത്തവർ ഇന്ന് പറയുന്നു സ്വപ്നയുടെ മൊഴി വിശ്വാസത്തിൽ എടുക്കരുത് എന്ന്. തിരിച്ച് ഇന്ന് സ്വപ്നയുടെ മൊഴിയെ ആശ്രയിക്കുന്നവർ സരിതയുടെ മൊഴി തള്ളണം എന്ന കാര്യത്തിൽ ഒട്ടും സംശയമില്ലാത്തവരാണ്.

അഴിമതി പോലെ ഒരിക്കലും ന്യായീകരിക്കാൻ പറ്റാത്ത ഒരു കാര്യത്തെ പോലും തങ്ങളുടെ എതിരാളികളെ അടിക്കാനുള്ള വെറുമൊരു വടിയായി മാത്രമാണ് എല്ലാ രാഷ്ട്രീയക്കാരും കാണുന്നത് എന്നത് പകൽ പോലെ വ്യക്തമാവും അവരുടെ ഓരോ കേസിലും ഉൾപ്പെട്ട വ്യക്തികളുടെ കൂറു മാത്രം നോക്കിയുള്ള പരസ്പരവിരുദ്ധമായ നിലപാടുകൾ നോക്കിയാൽ.

അടിസ്ഥാനപരമായി രാഷ്ട്രീയക്കാരും In-group vs Out-group അഥവാ We vs Them എന്ന ഗോത്രക്കൂറിനെ മാത്രം ആശ്രയിക്കുന്നു എന്ന് കാണാം. രാഷ്ട്രീയം എന്നത് വിശ്വാസപ്രമാണങ്ങളോടും തത്വങ്ങളോടും ഉള്ള കൂറല്ല മറിച്ച് തന്റെ കൂട്ടരെ ന്യായീകരിക്കുക എന്ന ഏകമാത്ര അജണ്ടയായി ചുരുങ്ങിയിരിക്കുന്നു.

എന്തു സംഭവിച്ചാലും തന്റെ പാർട്ടിയെ rationalise ചെയ്യുന്നതാണോ രാഷ്ട്രീയം അതോ ഒരു രാഷ്ട്രീയപാർട്ടിക്കും തന്റെ കൂറും വ്യക്തിത്വവും അടിയറ വെക്കാതെ തന്റേതായ അടിസ്ഥാന മൂല്യങ്ങളുടെ വെളിച്ചത്തിൽ നിലപാട് എടുക്കുന്ന, നാം അരാഷ്ട്രീയ വാദികൾ എന്ന് വിളിച്ചാക്ഷേപിക്കുന്നവർ ചെയ്യുന്നതാണോ യഥാർത്ഥത്തിൽ രാഷ്ട്രീയം? എന്തായാലും വെറും ന്യായീകരണമാവരുത് രാഷ്ട്രീയ പ്രവർത്തനം!

ഈ അഞ്ചോ ആറോ ശതമാനം വരുന്ന അരാഷ്ടീയരെന്ന് മുദ്രകുത്തപ്പെടുന്ന rational രാഷ്ട്രീയക്കാർ ഇല്ലായിരുന്നു എങ്കിൽ നമ്മുടെ തെരെഞ്ഞെടുപ്പുകളിൽ എന്നെങ്കിലും നീതി പുലർത്തപ്പെടുകയും, ഏതെങ്കിലും രാഷ്ട്രീയ തൊഴിലാളികൾ എന്നെങ്കിലും ജനകീയ കോടതികളാൽ ശിക്ഷിക്കപ്പെടുകയും ചെയ്യുമായിരുന്നോ? ഇല്ല എന്ന് ഉറപ്പിച്ചു തന്നെ പറയാം!

Wednesday, September 23, 2020

പുസ്തകാസ്വാദനം: Integration of the Indian States (VP മേനോൻ)

തിരുവനന്തപുരത്തെ ശ്രീ പദ്മനാഭക്ഷേത്രത്തിലെ അവകാശത്തർക്കങ്ങളെ കുറിച്ചുള്ള കേസിൽ പഴയ തിരുവിതാംകൂർ രാജകുടുംബത്തിന്റെ ചില അധികാരാവകാശങ്ങൾ അംഗീകരിച്ചു കൊണ്ട് സുപ്രീം കോടതി പുറപ്പെടുവിച്ച വിധിന്യായത്തിലാണ് VP മേനോന്റെ Integration of the Indian States എന്ന പുസ്തകത്തെക്കുറിച്ച് അടുത്ത കാലത്തു വീണ്ടും കേൾക്കാനിടയായതും, വായിക്കണമെന്ന കൗതുകം തോന്നിയതും.


Orient Blackswan എന്ന പ്രസാധകർ 2014 ൽ പ്രസിദ്ധീകരിച്ച (2020 ലെ reprint) പതിപ്പാണ് ആമസോണിലൂടെ ലഭിച്ചത്. പ്രതീക്ഷിക്കാതെ വീണു കിട്ടിയ ഒരു ക്വാറന്റൈൻ കൂടി ആയപ്പോൾ 450 ഓളം പേജുകളുള്ള ഈ ചരിത്ര പുസ്തകം തന്നെ വായിക്കാം എന്ന് തീരുമാനിച്ചു. ചരിത്രത്തിൽ കാര്യമായ താൽപ്പര്യം ഇല്ലാത്തതിനാലും വിഷയം കാലികപ്രസക്തി ഉണ്ടെന്നു തോന്നാത്തതിനാലും വലിയ പ്രതീക്ഷയോടെ ഒന്നുമല്ല വായന തുടങ്ങിയത്. എന്നാൽ, തുടക്കം മുതലേ ഈ പുസ്തകം ഒരു അപസർപ്പക നോവൽ വായിക്കുന്ന അതേ ആകാംക്ഷയും അനുഭൂതിയും വായനയിൽ സമ്മാനിച്ചു എന്ന് പറയാതെ വയ്യ!

സത്യത്തിൽ, നമ്മുടെ ചരിത്ര പാഠങ്ങൾ എന്തുകൊണ്ടോ വേണ്ടത്ര പ്രാധാന്യം നമ്മുടെ രാജ്യത്തിൻറെ ചരിത്രത്തിലെ ഏറ്റവും ഉജ്ജ്വലമായ ഈ ഒരു ഘട്ടത്തിന് നൽകിയിട്ടില്ല എന്നതാണ് വാസ്തവം. സമകാലീന സംവാദങ്ങളിൽ ഉയർന്നു കേൾക്കുന്ന പല വാദങ്ങളും സ്വാതന്ത്ര്യാനന്തര ഭാരതം നേരിട്ട വിവിധ വെല്ലുവിളികളെക്കുറിച്ചും അന്നു നടന്ന കാര്യങ്ങളെക്കുറിച്ചും നമ്മുടെ സമൂഹത്തിനു വേണ്ടത്ര അവബോധം ഇല്ല എന്ന് തന്നെയാണ് കാണിക്കുന്നത്.

അത് ഇന്നത്തെ മാത്രം കാര്യമല്ല. എന്തിനേറെ പറയുന്നു, 1949 ഒക്ടോബർ 12 ന് ഭരണഘടന നിർമ്മാണ സഭയിൽ നടത്തിയ ഒരു പ്രസംഗത്തിൽ സർദാർ പട്ടേലിന് തന്നെ ഇങ്ങനെ പറയേണ്ടി വന്നു: "മനുഷ്യന്റെ ഓർമ്മ വളരെ ചെറുതാണ് എന്ന് ഒരു പഴഞ്ചൊല്ല് തന്നെയുണ്ട്. ഇന്ന് 1949 ഒക്ടോബറിൽ നാം സമ്മേളിക്കുമ്പോൾ അന്ന് 1947 ആഗസ്റ്റിൽ നാം അഭിമുഖീകരിച്ച പ്രശ്നങ്ങളുടെ വ്യാപ്തി നാം മറന്നിരിക്കും എന്നത് സ്വാഭാവികം മാത്രമാണ്..."

സ്വാതന്ത്ര്യം ലഭിച്ചു രണ്ടു വർഷത്തിനുള്ളിൽ തന്നെ നാം മറന്നു കഴിഞ്ഞ ആ വെല്ലുവിളികളെ ആഴത്തിൽ മനസ്സിലാക്കാനും അതിലൂടെ നമ്മുടെ രാജ്യം ഇന്നും അനുഭവിക്കുന്ന പല പ്രശ്നങ്ങളുടെയും അടിവേരുകൾ കണ്ടെത്താനും നമ്മെ സഹായിക്കുന്നു എന്നതാണ് VP മേനോന്റെ ഈ പുസ്തകം ചെയ്യുന്നത്.

1947 ൽ നമുക്ക് സ്വാതന്ത്ര്യം ലഭിക്കുമ്പോൾ ഇന്ന് നാം അഭിമാനിക്കുന്ന ഇന്ത്യ എന്ന പ്രദേശത്തിന്റെ സ്ഥിതി എന്തായിരുന്നു? ബ്രിട്ടീഷ് സാമ്രാജ്യത്തിന്റെ പരമാധികാരം (paramountcy) ഇല്ലാതായതോടെ സ്വതന്ത്രമായ 554 രാജ്യങ്ങളും, ഒപ്പം ബ്രിട്ടീഷ് ഇന്ത്യ എന്ന് പേരുള്ള, ബ്രിട്ടീഷുകാരുടെ നേരിട്ടുള്ള ഭരണത്തിൻറെ കീഴിലായിരുന്ന, ഭൂപ്രദേശങ്ങളും. കൂനിന്മേൽ കുരു പോലെ വിഭജനവും പാകിസ്ഥാൻ എന്ന രാജ്യത്തിൻറെ ഉദയവും. 554 രാജാക്കന്മാർക്ക് ഇന്ത്യയിലോ പാകിസ്ഥാനിലോ ലയിക്കാനോ അതുമല്ലെങ്കിൽ സ്വതന്ത്രരാജ്യമായി തുടരാനോ ഉള്ള അവകാശമാണ് ബ്രിട്ടീഷ് സാമ്രാജ്യത്തിന്റെ പരമാധികാരം ഇല്ലാതായതോടെ സംജാതമായത്. നമ്മുടെ കൊച്ചു കേരളത്തിൽ പോലും മലബാർ മാത്രമാണ് ഇന്ത്യ എന്ന രാജ്യത്തിൻറെ ഭാഗമായിരുന്നത് എന്നും തിരുവിതാംകൂറും കൊച്ചിയും പരമാധികാരമുള്ള സ്വതന്ത്ര രാജ്യങ്ങൾ ആയിരുന്നു എന്നും ഓർക്കുക.

എന്നാൽ, 1950 ജനുവരി 26 ന് പുതിയ ഭരണഘടന നിലവിൽ വന്നപ്പോഴേക്കും ലോകം മുഴുവൻ അസാധ്യമെന്നു കരുതിയ, ലോകത്തിലെ തന്നെ ഏറ്റവും വലിയ രക്തരഹിത രാജ്യനിർമ്മാണ പ്രക്രിയ പൂർത്തിയാക്കാനും ഇന്ത്യ എന്ന ഈ മഹാരാജ്യം ഇന്നത്തെ നിലയിൽ പടുത്തുയർത്താനും എങ്ങിനെ സാധിച്ചു എന്നതാണ് ഈ മനോഹരമായ പുസ്തകത്തിലൂടെ നമുക്ക് അറിയാൻ കഴിയുന്നത്. ഒപ്പം, നാം വളരെയധികം കേൾക്കുന്ന/ചർച്ച ചെയ്യുന്ന ജമ്മു-കാശ്മീർ പോലുള്ള ചില പ്രശ്നങ്ങളുടെ അടിസ്ഥാന കാരണങ്ങളെ കുറിച്ച് ഉൾക്കാഴ്ച നേടാനും വായനക്കാരന് കഴിയുന്നു.

ഒന്നോർത്തു നോക്കൂ. നൂറ്റാണ്ടുകളായി രാജ്യഭരണം നടത്തി വന്ന രാജകുടുംബങ്ങളെയും പരമാധികാരികളായ രാജാക്കന്മാരെയും ഒന്നുപോലെ സ്വമേധയാ നമ്മുടെ രാജ്യത്തിൽ ലയിക്കാൻ പ്രേരിപ്പിക്കുന്നത് എളുപ്പമുള്ള കാര്യമാണോ? ഇന്ന് വെറും അഞ്ചു വർഷത്തേക്ക് മാത്രം തെരഞ്ഞെടുക്കപ്പെടുന്ന മന്ത്രിമാരും പഞ്ചായത്ത് മെമ്പർമാരും അടക്കം ഗുരുതരമായ സാഹചര്യങ്ങളിൽ പോലും രാജിവെക്കാതെ തങ്ങളുടെ കസേരകളിൽ അള്ളിപ്പിടിച്ചിരിക്കുന്നത് കാണുമ്പോൾ തലമുറകളായുള്ള സർവ്വാധികാരം വിട്ടൊഴിയാൻ രാജാക്കന്മാരെയും നവാബുമാരെയും പ്രേരിപ്പിച്ചത് എന്തൊക്കെ ഘടകങ്ങൾ/ എങ്ങിനെയായിരിയ്ക്കും?

ലോർഡ് മൗണ്ട്ബാറ്റൺ, ജവഹർലാൽ നെഹ്‌റു, സർദാർ പട്ടേൽ, VP മേനോൻ എന്നീ മഹദ് വ്യക്തിത്വങ്ങളുടെ നേതൃത്വത്തിൽ, സാമ, ദാന, ഭേദ, ദണ്ഡങ്ങൾ എല്ലാം തന്നെ പ്രയോഗിച്ചു നേടിയ ഈ അനിതര സാധാരണമായ നേട്ടത്തെക്കുറിച്ചു കൂടുതൽ എഴുതി പുസ്തകം വായിക്കാൻ സാധ്യതയുള്ളവരുടെ രസച്ചരട് പൊട്ടിക്കുന്നില്ല.

വളരെ നല്ല ഒരു വായനാനുഭൂതിയും ഉദാത്തമായ അറിവും ആണ് ഈ പുസ്തകം എന്ന് മാത്രം ഞാൻ ഉറപ്പു തരുന്നു.


 P.S: ഈ പുസ്തകത്തിന്റെ മലയാള പരിഭാഷ ഉണ്ടോ എന്നന്വേഷിച്ചെങ്കിലും കണ്ടെത്താൻ കഴിഞ്ഞില്ല. പരിഭാഷ ഉണ്ടെങ്കിൽ അറിയുന്നവർ കമ്മന്റ് ചെയ്യുമല്ലോ?   

Friday, August 7, 2020

മൈ ലോർഡ്, ബഹുമാനം പിടിച്ചു വാങ്ങേണ്ടതല്ല, അത് തനിയെ തോന്നേണ്ടതാണ്.

അഡ്വക്കേറ്റ് പ്രശാന്ത് ഭൂഷണെതിരെ കോടതി അലക്ഷ്യത്തിനു നടപടി തുടങ്ങിയപ്പോൾ സുപ്രീംകോർട്ട് ഓർത്തിരിക്കില്ല അതൊരു വടി കൊടുത്തു അടി വാങ്ങൽ ആവുമെന്ന്. അടുത്ത കാലത്തു സുപ്രീം കോടതിയുടെ കാർപ്പെറ്റിനടിയിൽ തള്ളിക്കയറ്റിയ പല ചീഞ്ഞു നാറുന്ന വിഷയങ്ങളും ഇപ്പോൾ സുപ്രീം കോടതിയിൽ ഉയർത്തപ്പെടുകയും ജുഡീഷ്യൽ റെക്കോർഡിന്റെ ഭാഗമാവുകയും ചെയ്യുകയാണ്. 

ഒരു ചീഫ് ജസ്റ്റിസ് ഒരു ശനിയാഴ്ച ദിവസം തന്റെ സ്വന്തം പേരിൽ ഉയർന്ന ലൈംഗികാരോപണം സ്വയം തട്ടിക്കൂട്ടിയ ഒരു ബെഞ്ചിലിരുന്നു തീർപ്പാക്കിയ ഇന്ത്യൻ സുപ്രീം കോടതിയുടെ ചരിത്രത്തിലെ ഏറ്റവും നാണം കേട്ട സംഭവവും തുടർന്ന് ആ ചീഫ് ജസ്റ്റിസ് വിരമിച്ച ഉടനെ സർക്കാരിന്റെ ഔദാര്യം നക്കി രാജ്യസഭയിലെ മെമ്പറായതും ഗുരുതരമായ ആരോപണം ഉന്നയിച്ച സ്ത്രീയെ തിരിച്ചു സുപ്രീം കോടതിയിൽ തന്നെ ജോലിക്കു പ്രവേശിപ്പിച്ചതും എല്ലാം ഇപ്പോൾ തുറന്ന കോർട്ടിൽ ചർച്ചയാവുന്നു. 

ചില ജഡ്ജുമാരുടെ ബെഞ്ചുകൾക്കു മുന്നിൽ മാത്രം ഭരണക്കാർക്ക് താല്പര്യമുള്ള വിഷയങ്ങൾ എത്തിച്ചേരുന്നത് പോലെയുള്ള വിഷയങ്ങൾ എല്ലാം പൊതു സമൂഹത്തിനു മുന്നിൽ ചർച്ച ചെയ്യപ്പെടുമ്പോൾ ഒരു പക്ഷെ പ്രശാന്ത് ഭൂഷൺ കരുതുന്നുണ്ടാവാം ഇനി ശിക്ഷിക്കപ്പെട്ടു ജയിലിൽ പോവേണ്ടി വന്നാലും സാരമില്ല എന്ന്. 

കണ്ണാടി കൂട്ടിലിരുന്ന്,  സീല് ചെയ്ത കവറുകളിലൂടെ ഭരണക്കാർക്ക് ഒത്താശ ചെയ്ത്, വിരമിച്ചതിനു ശേഷമുള്ള ആനുകൂല്യങ്ങൾ ഉറപ്പിക്കുന്ന ജഡ്ജുമാർ കോടതി അലക്ഷ്യം പോലുള്ള വലിയ വലിയ കല്ലുകൾ പൗരന്മാർക്കു നേരെ എറിയാതെ നോക്കുന്നതാവും ഉചിതം! 

കവി പാടിയ പോലെ, പർദ്ദേ മേം രഹനേ ദോ, പർദ്ദ നാ ഉദ്ധാവോ, പർദ്ദ ജോ ഉഡ്‌ഗയാതൊ, ഖുൽജായേഗാ.... 


വിശദവിവരങ്ങൾക്ക്: https://www.thequint.com/news/law/supreme-court-prashant-bhushan-contempt-case-hearing-dushyant-dave-highlights

Monday, June 22, 2020

ഇന്ത്യയുടെ അതിർത്തികളിൽ എന്താണ് സംഭവിക്കുന്നത്?

പലരും അത്ഭുതപ്പെടുന്ന ഒരു കാര്യമാണ് എന്തുകൊണ്ടാണ് ഇന്ത്യയുടെ അയൽരാജ്യങ്ങൾ മുമ്പില്ലാത്ത വിധം ഇന്ത്യക്കെതിരായ തിരിയുന്നത് എന്ന്. ഉത്തരം വളരെ ലളിതമാണ്. ഇന്ത്യ കാലങ്ങളായി തുടർന്നു വന്ന സഹവർത്തിത്വത്തിന്റെയും പരസ്പര ബഹുമാനത്തിന്റെയും പാത ഉപേക്ഷിച്ചു കരുത്തുറ്റ 56'' നേതൃത്വത്തിന്റെ വലിയേട്ടൻ പാത സ്വീകരിച്ചത് തന്നെ മുഖ്യ കാരണം.
ചില ഉദാഹരണങ്ങൾ നോക്കാം:
1. ഇന്ത്യൻ സേന ബർമയിൽ നടത്തിയ സർജിക്കൽ സ്ട്രൈക്ക്. പല മുൻ സൈനിക മേധാവികളും പറഞ്ഞ പോലെ അവശ്യഘട്ടങ്ങളിൽ ഇന്ത്യൻ സൈന്യം മുമ്പും അതിർത്തികൾക്കപ്പുറം കടന്നു നടപടികൾ എടുത്തിട്ടുണ്ട്. എന്നാൽ ഒരിക്കലും അത്തരം നടപടികൾ പുരപ്പുറത്തു കയറി വിളിച്ചുകൂവി പ്രസിദ്ധപ്പെടുത്താറില്ലായിരുന്നു. കാരണം, അങ്ങിനെ ചെയ്യുന്നതോടെ നാം ആ രാജ്യങ്ങളുമായുള്ള സാമാന്യ സഹകരണം അസാദ്ധ്യമാക്കുകയാണ് ചെയ്യുന്നത്. തങ്ങളുടെ അതിർത്തി പരസ്യമായി ലംഘിക്കുന്ന ഒരു രാജ്യവുമായി സഹകരിക്കാൻ ആത്മാഭിമാനമുള്ള ഒരു രാജ്യത്തിനും കഴിയില്ല.
2. നേപ്പാളിന്റെ ആഭ്യന്തരകാര്യങ്ങളിൽ ഇടപെട്ട്‌ നടത്തിയ അനാവശ്യ ഇടപെടൽ. ഒരു പരമാധികാര രാഷ്ട്രത്തോട് അവരുടെ ഭരണഘടനയിൽ എന്തൊക്കെ മാറ്റം വരുത്തണമെന്ന് നിർദ്ദേശിക്കുക, അവർക്കുള്ള അവശ്യ വസ്തുക്കളുടെ ചരക്കു നീക്കവും കയറ്റുമതിയും തടയുക തുടങ്ങിയ നടപടികൾ നേപ്പാളിനെ പോലെ എക്കാലവും ഇന്ത്യയുടെ സുഹൃത്തായിരുന്ന ഒരു രാജ്യത്തെ ചൈനയുടെ കാത്തിരിക്കുന്ന കൈകളിലേക്ക്‌ എത്തിച്ചു എന്നതാണ് സത്യം.
3. ബംഗ്ലാദേശിലെ ജനങ്ങളെ മുഴുവൻ ചിതലുകൾ എന്ന് വിളിച്ചതുൾപ്പെടെയുള്ള അമിത് ഷായുടെ ഏകപക്ഷീയ നടപടികൾ ഇന്ത്യ വിരുദ്ധവികാരം അവിടെ ആളിക്കത്തിച്ചു എന്നതിന് തെളിവായിരുന്നു മോഡി അങ്ങോട്ട് ചെല്ലരുതെന്നു പറഞ്ഞുകൊണ്ട് പതിനായിരങ്ങൾ നടത്തിയ റാലി. CAA നടപ്പാക്കുമ്പോൾ എല്ലാ കടന്നു കയറ്റക്കാരെയും ബംഗ്ലാദേശിലേക്ക് തുരത്തുമെന്നു പറഞ്ഞുകൊണ്ട് നടത്തിയ വാചകമടികളും ഗുണമല്ല ചെയ്യുക എന്നതിൽ അത്ഭുതപ്പെടാനൊന്നുമില്ലല്ലോ.
4. ഇപ്പോഴും തർക്കം നിലവിലുള്ള POK യും അക്‌സായി ചിന്നും ഒക്കെ ഉൾപ്പെട്ട പഴയ ജമ്മു-കാശ്മീർ സംസ്ഥാനം തന്നെ ഇല്ലാതാക്കിയ നടപടിയും (ആർട്ടിക്കിൾ 370) തുടർന്ന് നടന്ന വീരവാദങ്ങളും ദൂരവ്യാപകമായ ഫലങ്ങൾ ഉണ്ടാക്കും എന്ന് മുൻകൂട്ടി കാണേണ്ടതായിരുന്നു. ആർട്ടിക്കിൾ 370 പിൻവലിച്ച സമയത്തു അമിത് ഷാ പാർലമെൻറിൽ ചെയ്ത പ്രസംഗത്തിൽ പറഞ്ഞത് POK യും ചൈനയുടെ കൺട്രോളിലുള്ള അക്‌സായി ചിൻ ഉൾപ്പെടെയുള്ള സ്ഥലങ്ങളും താമസിയാതെ പിടിച്ചടക്കും എന്നായിരുന്നു.
അതോടൊപ്പം തന്നെ ഇന്ത്യയുടെ ഗാൽവ്വാൻ താഴ്വരയിലൂടെയുള്ള Darbuk-Shyok-Daulat Beg Oldi (DSDBO) റോഡ് പണി പൂർത്തിയാവുമ്പോൾ കാരക്കോറം വഴി പോവുന്ന ചൈന-പാകിസ്ഥാൻ ഹൈവേ പോലും ഇന്ത്യക്കു എത്തിപ്പിടിക്കാവുന്ന ദൂരത്താവും എന്നതും ചൈനയെ പ്രകോപിപ്പിച്ചിരിക്കാം. കാർഗിലിൽ പാകിസ്ഥാൻ ചെയ്യാൻ ശ്രമിച്ച പോലെ ഗാൽവ്വാൻ താഴ്വരയിലും നമ്മുടെ റോഡിനു മേൽ ആധിപത്യം സ്ഥാപിക്കാനുള്ള തന്ത്രപരമായ നീക്കമാണ് ചൈന നടത്തിയതും 20 ഇന്ത്യൻ സൈനികരുടെ (ചൈനയുടെ നഷ്ടം എത്രയാണ് എന്നുള്ളതിന് ഔദ്യോഗികമായ സ്ഥിരീകരണം രണ്ടു ഭാഗത്തു നിന്നും ഉണ്ടായിട്ടില്ല) ജീവൻ നഷ്ടപ്പെടുന്നതിൽ കലാശിച്ചതും (ഇത്തരം ഒരു നീക്കം ഉണ്ടാവുമെന്ന് മുൻകൂട്ടി കാണാനും തുടങ്ങിയപ്പോൾ തന്നെ തടയാനും കഴിയാഞ്ഞതാണ്‌ നമ്മുടെ പരാജയം. കാർഗിലിൽ സംഭവിച്ച പോലെ തന്നെ പഴയ മുൻതൂക്കം ഇനി തിരിച്ചു പിടിക്കണമെങ്കിൽ നമ്മുടെ സൈന്യം വലിയ വില കൊടുക്കേണ്ടിവരും). ചൈനയുടെ 2 step forward, 1 step backward എന്ന തന്ത്രത്തെ ചെറുക്കാൻ ഏറ്റവും ഉത്തമം 2 step എടുക്കാനുള്ള ശ്രമത്തെ തുടക്കത്തിൽ തന്നെ കണ്ടെത്തി തടയുക എന്നതാണ്.
പല പല നടപടികളിലൂടെ നാം തന്നെ വഷളാക്കുന്ന അയൽ ബന്ധങ്ങളിൽ നുഴഞ്ഞു കയറി അവരുടെ താൽപ്പര്യങ്ങൾ ശക്തിപ്പെടുത്താൻ ചൈന ശ്രമിക്കുമെന്ന കാര്യം നാം മനസ്സിലാക്കണം. വലിയേട്ടന്റെ കീഴിൽ അടിപ്പെട്ട് കഴിയാനാണെങ്കിൽ എന്തിനു ഇന്ത്യ, പകരം എന്ത് കൊണ്ട് അതിലും വലിയ വലിയേട്ടനായ ചൈനയുമായി ബന്ധം സ്ഥാപിച്ചുകൂടാ എന്ന ചിന്തയായിരിക്കണം ഈ ചെറിയ രാജ്യങ്ങളെ സ്വാധീനിക്കുന്നത്.
മോഡി-ഷി "സുഹൃദ്ബന്ധവും" കെട്ടിപ്പിടുത്തവുമൊന്നും ചൈനയെ അവരുടെ താല്പര്യങ്ങളിൽ അണുവിട വ്യതാസം വരുത്താൻ പ്രേരിപ്പിക്കില്ല എന്ന സത്യവും നാം ഓർത്തേ പറ്റൂ. ഇന്ത്യയെ എല്ലാ ഭാഗത്തു നിന്നും വരിഞ്ഞു മുറുക്കി വെക്കുക എന്നത് ചൈനയുടെ ആഗോള സ്വപ്നങ്ങളുടെ ഒരു അഭിവാജ്യ ഘടകം തന്നെയാണ്.
കരുത്തുറ്റ 56" നേതൃത്വം എന്ന അവകാശവാദമൊക്കെ നമ്മുടെ ആഭ്യന്തര രാഷ്ട്രീയത്തിൽ ഗുണം ചെയ്തേക്കാം. എന്നാൽ അത്തരം നിലപാടുകൾ അയൽ രാജ്യങ്ങളുമായുള്ള ബന്ധത്തിൽ വിള്ളൽ വരുത്തുമെന്നറിയാൻ Entire Political Science ഇൽ മാസ്‌റ്റർ ബിരുദമൊന്നും വേണ്ട.
അതേപോലെ തന്നെ, വ്യവസ്ഥാപിതമായ നയതന്ത്ര- സൈനിക ചട്ടക്കൂടുകളെ ദുർബലപ്പെടുത്തിക്കൊണ്ടു പ്രധാനമന്ത്രി തലത്തിൽ നടത്തുന്ന പരസ്പരം കെട്ടിപ്പിടിച്ചുള്ള ആഘോഷങ്ങളുടെ കാമ്പില്ലായ്മയും തുറന്ന് കാട്ടുന്നു ഇന്ത്യയുടെ ഇന്നത്തെ അവസ്ഥ.
ബാലകോട്ട് സർജിക്കൽ സ്ട്രൈക്ക് നടത്തുന്നതിലല്ല, പകരം പുൽവാമ ആക്രമണം തടയുന്നതിലായിരിക്കണം നമ്മുടെ ശ്രദ്ധ. ചൈനയുടെ കടന്നു കയറ്റത്തെ ചെറുക്കാൻ സാർക് പോലുള്ള പ്രാദേശിക കൂട്ടായ്മകളെ കഴിയുന്നത്ര ഉപയോഗിക്കാൻ നാം ശ്രദ്ധിക്കണം. രാജ്യങ്ങളുടെ വലിപ്പ ചെറുപ്പമല്ല മറിച്ചു സഹവർത്തിത്വവും പരസ്പര ബഹുമാനവും ആവണം നമ്മുടെ വിദേശനയത്തിന്റെ അടിസ്ഥാനം.
ചൈനയുടെ കടന്നു കയറ്റത്തെ ചെറുത്തു തോല്പിച്ചു കൊണ്ട്‌, വീരമൃത്യു മരിച്ച നമ്മുടെ സൈനികർക്കു നീതിയും നമ്മുടെ ഭൂപ്രദേശത്തിന്റെ മേലുള്ള നമ്മുടെ പരമാധികാരവും ഉറപ്പു വരുത്താനും ചൈനയുടെ കുതന്ത്രങ്ങൾക്കെതിരെ നമ്മുടെ അയൽ രാജ്യങ്ങളെ നമ്മോടൊപ്പം നിർത്താനും നമുക്ക് കഴിയും എന്ന് പ്രത്യാശിക്കാം.
Like
Comment
Share

Monday, June 8, 2020

ആരാധനാലയങ്ങൾ തുറക്കുമ്പോൾ - പൊന്നുരുക്കുന്നിടത്തെ ചില പൂച്ചക്കാര്യങ്ങൾ!

ഞാൻ ഒരു ദൈവവിശ്വാസി അല്ല. എന്റെ വീട്ടുകാരിൽ വിശ്വാസികൾ ഉണ്ടെങ്കിലും ഈ കൊറോണക്കാലത്തും പോയെ തീരൂ എന്ന തരത്തിലുള്ള കഠിനമായ വിശ്വാസം ആർക്കും തന്നെയില്ല. അതുകൊണ്ടു തന്നെ ആരാധനാലയങ്ങൾ തുറന്നാലും ഇല്ലെങ്കിലും എന്നെ വ്യക്തിപരമായി ബാധിക്കില്ല.
എങ്കിലും ചില സംശയങ്ങൾ പറയാതിരിക്കാൻ കഴിയുന്നില്ല. ഏതാനും ദിവസങ്ങളായി കേൾക്കുന്ന ചർച്ച മുഴുവൻ ആരാധനാലയങ്ങൾ തുറക്കുന്നതിനെ കുറിച്ചാണ്. Unlockdown പരിപാടിയുടെ ഭാഗമായി മറ്റെല്ലാം തുറക്കുമ്പോൾ എന്തുകൊണ്ടാണ് ചർച്ച ആരാധനാലയങ്ങളെ കുറിച്ച് മാത്രം ആവുന്നത്? ബാറുകൾക്ക് മുന്നിലെ തിരക്കിലും, സർക്കാർ ഓഫീസുകളിലെ കുടുസ്സുമുറികളിലും, എയർ കണ്ടിഷൻ ചെയ്ത ആഭരണ ശാലകളിലും, വിമാനങ്ങളിലും, തീവണ്ടികളിലും, എന്തിനേറെ പറയുന്നു ഒപ്പം തുറക്കാൻ പോവുന്ന മാളുകളിൽ പോലും കാണാത്ത എന്ത് അപകടമാണ് ആരാധനാലയങ്ങളിൽ മാത്രം ഈ ചർച്ചക്കാർ കാണുന്നത് എന്ന് മനസ്സിലാവുന്നില്ല.
ഇളംകാറ്റിൽ കരയ്ക്കടുപ്പിച്ചു മരത്തിനോട് കെട്ടിയിട്ട തോണി കൊടുങ്കാറ്റ് തുടങ്ങിയപ്പോൾ കെട്ടഴിച്ചു തുഴയാൻ തുടങ്ങുന്നത് പോലെയുള്ള സമീപനമാണ് സർക്കാരുകളിൽ നിന്നും Lockdown എന്ന പേരിൽ നമുക്കു കാണാൻ കഴിഞ്ഞത്‌. രോഗവ്യാപനം ശക്തിപ്രാപിക്കുന്ന ഈ ഘട്ടത്തിൽ കൂടുതൽ കൂടുതൽ ഇളവുകൾ നൽകുന്നതിന്റെ സാംഗത്യം മനസ്സിലാക്കുക എളുപ്പമല്ല. ഇനിയെല്ലാം "ദൈവത്തിന്റെ കൈകളിൽ" എന്ന നമ്മുടെ സ്ഥിരം ശൈലിയുടെ ഭാഗമാണോ എന്ന് പോലും തോന്നിപ്പോവുന്നു.
എന്ത് തന്നെയായാലും ഇക്കാര്യത്തിൽ അമ്മയ്ക്കും മകൾക്കും വേറെ വേറെ നീതി എന്നതിനോട് യോജിപ്പില്ല. സർക്കാരുകളെ സംബന്ധിച്ചിടത്തോളം അരാധനാലയങ്ങളെ മാത്രം അടച്ചിടണം എന്ന നിലപാട് എടുക്കാൻ കഴിയില്ല. ഇന്ത്യയെപ്പോലെ ഒരു രാജ്യത്ത് അത് ശരിയുമല്ല. ഒന്നുകിൽ ആളുകൂടുന്ന എല്ലാ സ്ഥലങ്ങളും അടച്ചിടുക, അല്ലെങ്കിൽ എല്ലാം തുറക്കാൻ അനുവദിക്കുക. അത് തന്നെയാണ് ഉചിതം.
മറ്റൊരു വാദം ബാക്കിയെല്ലാം വരുമാനവും തൊഴിലും നൽകുന്ന ഇടങ്ങളാണ്, അതുകൊണ്ടു അധിക കാലം അടച്ചിടാൻ പറ്റുകയില്ല എന്നതാണ്. അല്പം ആലോചിച്ചു നോക്കിയാൽ കാണാൻ കഴിയും നമ്മുടെ ആരാധനാലയങ്ങളും പതിനായിരങ്ങൾക്കു തൊഴിലിടങ്ങൾ തന്നെയാണ് എന്ന കാര്യം. അവ അനന്തമായി അടച്ചിടുമ്പോൾ അന്നം മുട്ടുന്ന എത്രയോ കുടുംബങ്ങൾ നമ്മുടെ ഇടയിലുണ്ട്. അതുകൊണ്ടുതന്നെ ആ വാദവും നിലനിൽക്കുന്നതല്ല.
എല്ലാ കാലവും Lockdown ചെയ്യാൻ പറ്റില്ല എന്നും കൊറോണ എന്ന വൈറസുമായി സമരസപ്പെട്ടു ജീവിക്കാൻ നാം പഠിക്കണം എന്നും ഉള്ള വാദവും നമ്മുടെ മുന്നിലുണ്ടല്ലോ.
സർക്കാർ തുറക്കാൻ അനുവദിക്കുക മാത്രമേ ചെയ്തിട്ടുള്ളൂ. തുറക്കണം എന്ന് നിർദ്ദേശിച്ചിട്ടൊന്നുമില്ല. അതുകൊണ്ട് പല കൂട്ടായ്മകളും തീരുമാനിച്ച പോലെ, വിശ്വാസികൾ സ്വയം കൂടുതൽ കാലം തങ്ങളുടെ ആരാധനാലയങ്ങൾ അടച്ചിടണം എന്നും, തുറക്കുന്ന ആരാധനാലയങ്ങളിൽ ഒഴിച്ച് കൂടാത്ത സന്ദർഭങ്ങളിൽ മാത്രമേ പോവുകയുള്ളൂ എന്നും തീരുമാനിച്ചാൽ അത് തന്നെയാണ് ഉത്തമം.
മദ്യം കിട്ടാതെ ആത്മഹത്യ ചെയ്യാൻ തയ്യാറായ സഹോദരങ്ങളെ പോലെ ഇഷ്ടദൈവത്തെ കാണാതെ മനസ്സുരുകുന്ന ആരെങ്കിലും ഉണ്ടെങ്കിൽ അവർ പോവട്ടെ. വിശ്വാസവും നമ്മുടെ ഭരണഘടന നൽകുന്ന അവകാശങ്ങളിൽ ഒന്നാണല്ലോ.
ഇനിയും കൊറോണ വ്യാപനം കൂടുകയും സർക്കാരുകൾക്ക് കൂടുതൽ നിയന്ത്രണം വേണം എന്ന് തോന്നുകയും ചെയ്യുമ്പോൾ വീണ്ടും സമാന സ്വഭാവമുള്ള എല്ലാ പൊതു ഇടങ്ങളും അടച്ചിടട്ടെ- കൂട്ടത്തിൽ ആരാധനാലയങ്ങളും.

Saturday, April 18, 2020

കോവിഡ് കാലത്തെ പിലാത്തോസുമാർ!

ഇന്നത്തെ (Sunday, 19 April 2020) മാതൃഭൂമി ദിനപ്പത്രത്തിന്റെ ഒന്നാം പേജിൽ ഏറ്റവും മുകളിൽ മുഴുപേജ് വീതിയിൽ NS മാധവന്റെ ഒരു മഹത്തായ കലാസൃഷ്ടി, ചെഖോവും കാഫ്കയും ഹെമ്മിങ്വേയും ഒക്കെയായി താരതമ്യം ചെയ്ത് ചിത്രാലേഖന സഹിതം പ്രസിദ്ധീകരിച്ചത് കണ്ടപ്പോൾ ആകെ കൺഫ്യൂഷൻ ആയിപ്പോയി!



എന്തായിരിക്കും മാതൃഭൂമിയെ ഇത്തരമൊരു കടുംകൈക്ക് പ്രേരിപ്പിച്ചത്?

കൊറോണ കാലത്തെ കൈകഴുകലിനെ പിലാത്തോസുമായി താരതമ്യപ്പെടുത്തുന്നത് ശരിയാണോ?

പിന്നെയാണ് മനസ്സിലായത്. ഈ രക്തത്തിൽ എനിക്ക് പങ്കില്ല എന്ന് പറഞ്ഞ് പിലാത്തോസിനെ പോലെ കൈ കഴുകാൻ ശ്രമിക്കുന്നത് കൊറോണക്കാലത്തെ ജനങ്ങളല്ല, മറിച്ച് സ്പ്രിംഗ്ളർ വിവാദത്തിൽ ചോദ്യങ്ങൾക്ക് ഉത്തരം നൽകാതെ പാവം IT സെക്രട്ടറിയെ കുരിശിൽ തറക്കാൻ വിട്ടുകൊടുത്ത മുഖ്യമന്ത്രി പിണറായി വിജയൻ തന്നെയാണ് എന്ന്!

ഒരു മുൻ IAS കാരന് തീർച്ചയായും അത് മനസ്സിലാവാതെ വരില്ലല്ലോ!

അതുപോലെ ഡാറ്റാസെക്യൂരിറ്റിയെ കുറിച്ചും പ്രൈവസിയെ കുറിച്ചുമെല്ലാം ഘോരഘോരം പ്രസ്താവന നടത്തുകയും പ്രമേയം പാസ്സാക്കുകയും ചെയ്ത ശേഷം തങ്ങളുടെ PB യിലെ അംഗം തന്നെ ഡാറ്റാ അമേരിക്കൻ കുത്തകകൾക്ക് മറിച്ചു കൊടുക്കുമ്പോൾ അത് കണ്ടില്ലെന്ന് നടിക്കുന്ന CPM ന്റെ കേന്ദ്ര നേതൃത്വമാണ് പിലാത്തോസിനെ പോലെ കൈ കഴുകുന്ന മറ്റൊരു കൂട്ടർ.

ഇതൊക്കെ തെളിച്ചു പറയാൻ വീരേന്ദ്രകുമാറിന്റെ മാതൃഭൂമിക്കും NS മാധവനും പരിമിതികൾ ഉണ്ടാവാം. അപ്പോൾ പിന്നെ ഭംഗ്യന്തരേണ പറഞ്ഞ് സ്വന്തം മനസ്സാക്ഷി കുത്തിന് ഇലക്കും മുള്ളിനും കേടു കൂടാതെ പരിഹാരം കാണാനുളള ശ്രമമാവാം!

അല്ലാതെ കെറോണക്കെതിരെ എറ്റവും ഫലപ്രദം എന്ന് ലോകം വിശ്വസിക്കുന്ന കൈ കഴുകലിനെ പിലാത്തോസിന്റെ കാപട്യം നിറഞ്ഞ പ്രവൃത്തിയോട് ഇവരൊക്കെ ഉപമിക്കുമോ?!

Monday, March 30, 2020

ചില ലോക്ക്ഡൗൺ ചിന്തകൾ

21 ദിവസത്തെ ലോക്ക്ഡൗൺ പുരോഗമിക്കുകയാണ്. ചെറിയ ചെറിയ കല്ലുകടികൾ ഒഴിച്ചു നിർത്തിയാൽ ഒരു വിധം ഭംഗിയായി തന്നെ മുന്നോട്ട് പോവുന്നുണ്ട് ഈ അടച്ചു പൂട്ടൽ.

21 ദിവസത്തെ നഷ്ടം മാത്രം 7 ലക്ഷം കോടിയോളം വരുമെന്ന് ചില കണക്കുകൾ കണ്ടു. എന്റെ അനുമാനത്തിൽ യഥാർത്ഥനഷ്ടം ഇതിലും എത്രയോ കൂടാനാണ് ഇന്ത്യയെ പോലുള്ള, അസംഘടിത മേഖല വളരെ കൂടുതലുള്ള, ഒരു രാജ്യത്ത് സാധ്യത.

ഒരു മഹാമാരിയെ ചെറുത്ത് തോൽപ്പിക്കാൻ നമുക്ക് സാധിച്ചാൽ ഈ കോടികൾ ഒന്നും നഷ്ടമായി കണക്കാക്കേണ്ട കാര്യമില്ല എന്ന് തന്നെയാണ് എന്റെ വിശ്വാസം. ജീവനില്ലാതെ വന്നാൽ കോടികൾ ശവശരീരത്തിൽ പുതപ്പിക്കാൻ മാത്രമുള്ളതാണ് എന്ന പരമമായ സത്യം നമുക്കെല്ലാം അറിയുന്നതല്ലേ?

എന്നാൽ കൊറോണയെ ഇല്ലാതാക്കാൻ നമുക്ക് കഴിഞ്ഞില്ല എങ്കിൽ ഈ നഷ്ടങ്ങൾ എല്ലാം സഹിക്കുന്നത് വെറും വെള്ളത്തിൽ വരച്ച ജലരേഖകൾ പോലെയാവും.

21 ദിവസത്തിന് ശേഷം ലോക്ക്ഡൗൺ നീട്ടില്ല എന്നാണ് കേന്ദ്രസർക്കാരിന്റെ നിലവിലെ പ്രഖ്യാപിത നയം. എന്നാൽ ഇപ്പോഴും രോഗികളുടെയും നീരീക്ഷണത്തിൽ ഉള്ളവരുടെയും എണ്ണത്തിൽ വർദ്ധനവ് തന്നെയാണ് കാണുന്നതും.

ഇങ്ങനെ പോയാൽ ലോക്ക്ഡൗൺ കഴിയുമ്പോഴും വൈറസ് വാഹകരായി ധാരാളം പേർ (ഒരു പക്ഷേ ഞാനും നിങ്ങളുമടക്കം) നമ്മുടെ സമൂഹത്തിൽ ഉണ്ടാവും. അത് തടയാനുള്ള ഏകമാർഗ്ഗം അൽപമെങ്കിലും സംശയമുള്ള എല്ലാവരേയും ടെസ്റ്റ് ചെയ്ത് വൈറസ് ബാധ ഉണ്ടോ എന്ന് ഉറപ്പ് വരുത്തുകയും ഉള്ളവരെ ഭേദമാവുന്നതുവരെ സമൂഹത്തിൽ നിന്നും മാറ്റിനിർത്തുകയും ചെയ്യുക എന്നതു മാത്രമാണ്. എക്കാലത്തേക്കും രാജ്യം അടച്ചിടുക എന്നത് നടപ്പിലാക്കാൻ പറ്റുന്ന കാര്യമല്ലല്ലോ!

ഇവിടെയാണ് വ്യാപകമായി ടെസ്റ്റിങ്ങ് നടത്തേണ്ട ആവശ്യകത ഉയരുന്നത്. ഇന്ത്യയിൽ ഇപ്പോഴും ശരിയായ ടെസ്റ്റിങ്ങ് വളരെ കുറവാണ്. ഇന്നലെ (30/03/2020) വരെയുള്ള കണക്കുകൾ ഇങ്ങനെയാണ്:

COVID Tests per million population

🇰🇷 Korea : 7622
🇮🇹 Italy : 7122
🇩🇪 Germany : 5812
🇺🇲 US : 2732
🇬🇧 UK : 1891
🇱🇰 Sri Lanka : 97
🇵🇰 Pakistan : 67
🇮🇳 India : 29

ഇന്ത്യ ഇതുവരെ 38442 ടെസ്റ്റുകൾ മാത്രമാണ് ചെയ്തത് എന്നറിയുമ്പോഴാണ് നാമിരിക്കുന്നത് ഒരു ടൈംബോംബിന്റെ മുകളിലാണ് എന്ന് മനസ്സിലാവുക.

എത്രയും പെട്ടെന്ന് റാപ്പിഡ് ടെസ്റ്റുകൾ കൂടുതലായി നടപ്പിലാക്കാൻ വിവിധ സർക്കാരുകൾ തയ്യാറാവട്ടെ എന്ന് ആശിക്കാം!



P.S: തെർമ്മൽ സ്കാനർ ഉപയോഗിച്ചുള്ള സ്ക്രീനിങ്ങ് ഗുണത്തേക്കാളേറെ ദോഷം ചെയ്തിട്ടുണ്ടാവാം എന്നാണ് എന്റെ ഭയം. സ്ക്രീനിങ്ങ് കഴിഞ്ഞ ഒരു വ്യക്തിക്ക് തനിക്ക് അസുഖബാധ ഇല്ല എന്ന ഒരു തെറ്റായ ബോധം ഒരു പക്ഷേ ഉണ്ടായിരിക്കാമെന്നും അതിലൂടെ തന്റെ കുടുംബവുമായും മറ്റും കുറച്ചുകൂടെ സ്വാതന്ത്ര്യത്തോടെ ഇടപഴകാൻ ഇടയായിട്ടുമുണ്ടാവാം എന്ന ഭയം!

Thursday, March 12, 2020

SBI മിനിമം ബാലൻസ് നിർത്തലാക്കുന്നു- എന്തായിരിക്കാം ഈ തീരുമാനത്തിന് പിന്നിൽ?

ഇന്നത്തെ പത്രത്തിൽ കണ്ട ഒരു വാർത്ത SBI തങ്ങളുടെ സേവിങ്സ് അക്കൗണ്ടുകളിലെ മിനിമം ബാലൻസ് എടുത്തുകളഞ്ഞു എന്നും അതേ സമയം പലിശ നിരക്ക് വെറും മൂന്നു ശതമാനമായി കുറച്ചു എന്നുമാണ്. റിപ്പോർട്ടിൽ പറഞ്ഞ കാരണം കൂടുതൽ ആളുകളിലേക്ക് ബാങ്കിങ് സേവനം എത്തിക്കാൻ വേണ്ടിയാണു SBI ഇങ്ങനെ ചെയ്യുന്നത് എന്നാണ്.
എന്നാൽ ആ പറഞ്ഞ കാരണം അത്ര വേഗത്തിൽ ദഹിക്കില്ല. 'ആയിരം എലികളെ കൊന്നു തിന്ന ശേഷം പൂച്ച ഹജ്ജിനു പോവുന്നു' എന്നൊരു ചൊല്ല് ഹിന്ദിയിൽ ഉള്ളത് പോലെ, പാവങ്ങളെ മിനിമം ബാലൻസിന്റെ പേരിൽ കോടിക്കണക്കിനു രൂപ കൊള്ളയടിച്ച ശേഷം ഒരു സുപ്രഭാതത്തിൽ ബാങ്കിന് മനം മാറ്റം ഉണ്ടായി എന്ന് വിശ്വസിക്കുക എന്നത് സാമാന്യ ബുദ്ധിക്കു നിരക്കുന്നതല്ല.
പിന്നെ എന്താവും കാരണം? അതറിയാൻ ശ്രമിച്ചപ്പോഴാണ് ചില കാര്യങ്ങൾ ശ്രദ്ധയിൽ പെട്ടത് (Thanks to Twitter exchanges). ഒന്നാമതായി, ഈ നടപ്പു സാമ്പത്തിക വർഷത്തിൽ ഡിസംബർ വരെ ഉപഭോക്താക്കളിൽ നിന്നും ഡെപ്പോസിറ്റ് ആയി SBI സമാഹരിച്ചത് 1,99,843 കോടി രൂപയാത്രേ. അതേ കാലയളവിൽ ബാങ്കിന് കൊടുക്കാൻ കഴിഞ്ഞ ലോണുകൾ വെറും 14,040 കോടി രൂപയും. അതായത്, കിട്ടിയ ഡെപോസിറ്റിന്റെ വെറും 7% മാത്രമാണ് ലോൺ ആയി കൊടുക്കാൻ പറ്റിയത്.
ഇത് കൊണ്ട് എന്താണ് സംഭവിക്കുക എന്ന് ചിന്തിച്ചു നോക്കൂ. മിനിമം ബാലൻസ് സൂക്ഷിക്കാനും അതിലൂടെ പെനാൽറ്റി ഒഴിവാക്കാനും നമ്മൾ കുറച്ചു രൂപ എന്തായാലും അക്കൗണ്ടിൽ സൂക്ഷിക്കും. അതിനു ബാങ്ക് പലിശ തരണം. എന്നാൽ, ആ തുക ലോണായി കൊടുക്കാൻ കഴിഞ്ഞില്ലെങ്കിൽ ബാങ്കിന് പലിശ കിട്ടുകയും ഇല്ല. അതായത്, ബാങ്ക് നഷ്ടത്തിലാവും എന്ന്. ഇതിനുള്ള പരിഹാരം രണ്ടാണ്. ഒന്ന്, കൂടുതൽ ലോണുകൾ പാസ്സാക്കി കൊടുക്കുക. പക്ഷെ, നരേന്ദ്രമോദിയുടെ ഭരണത്തിൽ ആർക്കും ലോൺ വേണ്ട! പുതിയ വ്യവസായങ്ങളോ നിവേശങ്ങളോ തുടങ്ങാൻ ആരും തയ്യാറില്ല. അപ്പോൾ പണം ബാങ്കുകളിൽ കെട്ടിക്കിടക്കുകയെ ഉള്ളൂ.
രണ്ടാമത്തെ പരിഹാരം ഡെപ്പോസിറ്റ് കുറക്കുക എന്നതാണ്. അത് സാധ്യമാവാൻ ഉപഭോക്താക്കളെ എത്ര പണം വേണമെങ്കിലും പിൻവലിക്കാൻ അനുവദിക്കണം. ഇനി പണം ആവശ്യമില്ലാത്തവരും അത് ബാങ്കിൽ ഇട്ടാൽ വെറും മൂന്നു ശതമാനം പലിശയേ കിട്ടുള്ളൂ എന്നാവുമ്പോൾ അതെടുത്തു വേറെ വല്ല ആവശ്യവും നിറവേറ്റും. അതിലൂടെ ബാങ്കിന്റെ ബാധ്യതയും കുറയും.
ഇന്ത്യയെപ്പോലെ ഒരു സാമ്പത്തികരംഗത്തു വളർച്ച ഉറപ്പു വരുത്തുന്നതിൽ കുടുംബങ്ങളുടെ മിച്ചം പിടിക്കൽ എത്രമാത്രം പ്രാധാന്യമുള്ളതാണ് എന്ന് പ്രത്യേകം പറയേണ്ടല്ലോ? എന്നാൽ ഇവിടെ നടക്കുന്നത് കുടുംബങ്ങളെ സേവിങ്സ് എന്ന സ്വഭാവത്തിൽ നിന്നും അകറ്റുക എന്ന നയമാണ്.
മിനിമം ബാലൻസ് പെനാൽറ്റി എന്നത് പാവപ്പെട്ടവർക്ക് എതിരായ, തികച്ചും തെറ്റായ ഒരു നയം തന്നെയായിരുന്നു എന്നതിൽ സംശയമില്ല. അത് എത്രയോ മുമ്പേ എടുത്തു കളയേണ്ടതും ആയിരുന്നു. എന്നാൽ ഇപ്പോൾ അത് എടുത്തു കളയുന്നത് ആ പാവപ്പെട്ടവരെ നന്നാക്കാനല്ല, മറിച്ചു ബാങ്കിന്റെ സ്വയരക്ഷക്കാണ് എന്ന് മാത്രം. നമ്മുടെ സാമ്പത്തിക രംഗം അത്യന്തം ഗുരുതരമായ ഒരു ഘട്ടത്തിലേക്കാണ് കടക്കുന്നത് എന്നതിന്റെ മറ്റൊരു ദൃഷ്ടാന്തം തന്നെയാണ് ബാങ്കിന്റെ ഈ തീരുമാനവും.

Monday, March 2, 2020

വീടുകൾക്ക് സാമ്പത്തിക സഹായം: UDF -LDF അവകാശവാദങ്ങൾ

കഴിഞ്ഞ സർക്കാർ കേരളത്തിൽ 4,14,552  വീടുകൾ നിർമ്മിച്ചു നൽകിയിരുന്നു എന്ന് അന്നത്തെ മുഖ്യമന്ത്രി ഉമ്മൻചാണ്ടി തന്നെ പറഞ്ഞിട്ടും പലർക്കും വിശ്വസിക്കാൻ പറ്റുന്നില്ല. ചിലരെങ്കിലും വിശ്വസിക്കാത്ത പോലെ നടിക്കുന്നു- കാരണം അത് സമ്മതിച്ചാൽ ഇപ്പോഴത്തെ സർക്കാർ ആഘോഷപൂർവ്വം കൊണ്ടാടുന്ന രണ്ടു ലക്ഷം വീടുകൾ എന്ന പ്രചാരണത്തിന്റെ മുനയൊടിയും എന്നത് തന്നെ.

ഈ വസ്തുത രേഖാമൂലം തെളിയിക്കാനുള്ള ശ്രമത്തിൽ കണ്ടെത്തിയ വസ്തുതകൾ ഇവയാണ്. കഴിഞ്ഞ സർക്കാരിന്റെ കാലം വരെ കേരളത്തിലെ സർക്കാരിന്റെ സാമ്പത്തിക സഹായത്തോടെയുള്ള പാർപ്പിട പദ്ധതികൾ വിവിധ വകുപ്പുകളുടെ കീഴിൽ വിവിധ പദ്ധതികളായി നടന്നു വരികയായിരുന്നു. അതുകൊണ്ടു തന്നെ മൊത്തം സംഖ്യ എത്ര എന്നത് എളുപ്പത്തിൽ കണ്ടെത്താൻ സാധാരണക്കാർക്ക് ബുദ്ധിമുട്ടായിരുന്നു. ഈ സർക്കാരാണ് എല്ലാ പദ്ധതികളും LIFE എന്ന  ഒരൊറ്റ കുടക്കീഴിൽ കൊണ്ട് വന്നത്.

ഈ വിഷയത്തിൽ എനിക്ക് ലഭ്യമായ നിയമസഭാ മറുപടികൾ അടക്കമുള്ള രേഖകളിൽ ഏറ്റവും അധികാരികമായത് 2016 വർഷത്തെ ബഡ്ജറ്റ് അവതരണത്തിന് മുന്നോടിയായി നിയമസഭയിൽ സമർപ്പിച്ച സാമ്പത്തിക സർവ്വേ ആണ്. ഈ സർവേയിൽ പശ്ചാത്തല സൗകര്യം എന്ന അദ്ധ്യായത്തിൽ ഭവനനിർമ്മാണം എന്ന തലക്കെട്ടിൽ വളരെ വിശദമായി തന്നെ ഈ കാര്യങ്ങൾ പ്രതിപാദിച്ചിട്ടുണ്ട്. ഈ സർവ്വേ റിപ്പോർട്ടിലാണ് "2016-ല്‍ അധികാരത്തില്‍ വന്ന കേരളത്തിലെ പുതിയ സര്‍ക്കാര്‍ പ്രഖ്യാപിച്ച ആശാവഹമായ ഒരു ഭവന നിര്‍മ്മാണ/ജീവനോപാധി ലഭ്യമാക്കുന്ന പദ്ധതിയാണ് ‘ലൈഫ്’(ജീവനോപാധി ഉള്‍പ്പെട്ടതും സാമ്പത്തിക ശാക്തീകരണമുള്ളതും) എന്ന് ലൈഫ് പദ്ധതിയെ പരിചയപ്പെടുത്തുന്നതും "സംസ്ഥാനത്തിന്റെ സമഗ്ര വികസനത്തിനായി കേരള സര്‍ക്കാര്‍ പ്രഖ്യാപിച്ച നാലു ദൗത്യങ്ങളില്‍ ഒന്നാണ് 'ലൈഫ് പദ്ധതി'" എന്ന് പ്രഖ്യാപിക്കുന്നതും.

തുടർന്ന്, സർവ്വേ റിപ്പോർട്ട് നിലവിലുള്ള സഹചര്യത്തെക്കുറിച്ചും വിശദീകരിക്കുന്നുണ്ട്. ഭവന നിര്‍മ്മാണ മേഖലയിലെ ഏജന്‍സികള്‍ എന്ന ഉപ-തലക്കെട്ടിനു കീഴിൽ പറയുന്ന ഭാഗം ഇവിടെ ഉദ്ധരിക്കട്ടെ:

"സംസ്ഥാനത്ത് ധാരാളം ഏജന്‍സികള്‍ ഭവന നിര്‍മ്മാണ പദ്ധതികള്‍ ആവിഷ്ക്കരിക്കുന്നുണ്ട്. കുടുംബശ്രീ ഉള്‍പ്പെടുന്ന തദ്ദേശസ്വയംഭരണ സ്ഥാപനങ്ങള്‍, കേരള സംസ്ഥാന ഭവന നിര്‍മ്മാണ ബോര്‍ഡ്, കേരള സംസ്ഥാന സഹകരണ ഭവന ഫെഡറേഷന്‍, കേരള സംസ്ഥാന പട്ടികജാതി/പട്ടിക വര്‍ഗ്ഗ വികസന വകുപ്പ് തുടങ്ങിയവ ഇതിലുള്‍പ്പെടുന്നു. സര്‍ക്കാരിതര ഏജന്‍‍സികളായ കോസ്റ്റ്ഫോര്‍ഡ്, ഹാബിറ്റാറ്റ് ടെക്നോളജി ഗ്രൂപ്പ്, കേരള പോലീസ് ഹൗസിംഗ് ആന്റ് കണ്‍സ്ട്രക്ഷന്‍ കോര്‍പ്പറേഷന്‍ പോലുള്ള കേര്‍പ്പറേഷനുകള്‍,സഹകരണ സംഘങ്ങള്‍ മുതലായവയും ഭവന നിര്‍മ്മാണ മേഖലയെ സഹായിച്ചിട്ടുണ്ട്. വിവിധ സര്‍ക്കാരിതര സംഘടനകളും ഈ മേഖലയില്‍ കാര്യമായി സംഭാവനകള്‍ നല്‍കിയിട്ടുണ്ട്. തൊഴില്‍, മത്സ്യത്തൊഴിലാളി, സൈനികക്ഷേമം, നഗര കാര്യം, ന്യൂനപക്ഷക്ഷേമം തുടങ്ങിയ വകുപ്പുകളും സാമ്പത്തിക ദുര്‍ബ്ബല വിഭാഗക്കാര്‍ക്കും പാവപ്പെട്ട തൊഴിലാളികള്‍ക്കും താങ്ങാനാകുന്ന തരത്തിലുള്ള വിവിധ ഭവന നിര്‍മ്മാണ പദ്ധതികള്‍ നടപ്പിലാക്കി വരുന്നു. ഈ ഏജന്‍സികള്‍/വകുപ്പുകള്‍ 2011-12 മുതല്‍ 2016-17 വരെയും 4,76,490 വീടുകളുടെ നിര്‍മ്മാണത്തിന് സഹായം നല്‍കിയിട്ടുണ്ട്. ഈ വീടുകളില്‍ 90 ശതമാനവും ഭൂമി കൈവശമുള്ളവര്‍ക്കു വേണ്ടിയായിരുന്നുവെന്ന് 2015-16 വരെയുള്ള വിവരങ്ങള്‍ കാണിക്കുന്നു. ഈ സാഹചര്യത്തില്‍ വരും വര്‍ഷങ്ങളില്‍ ആദ്യം ഭൂരഹിതരില്‍ ശ്രദ്ധ കേന്ദ്രീകരിക്കുവാണ് ലൈഫ് ശ്രമിക്കുന്നത്. കേരളത്തിലെ വിവിധ ഭവന നിര്‍മ്മാണ ഏജന്‍സികള്‍ നടപ്പിലാക്കിയ പ്രധാനപ്പെട്ട ഭവന പദ്ധതികളിലെ നേട്ടങ്ങള്‍ അനുബന്ധം 5.59-ല്‍ കൊടുത്തിരിക്കുന്നു."

അതായത്, ഈ സർക്കാർ തന്നെ തങ്ങളുടെ എക്കണോമിക് സർവേയിൽ സമ്മതിച്ചിട്ടുള്ള കാര്യമാണ് കഴിഞ്ഞ സർക്കാരിന്റെ സമയത്ത് 2011-12 മുതല്‍ 2016-17 വരെ മൊത്തം 4,76,490 വീടുകളുടെ നിര്‍മ്മാണത്തിന് സഹായം നല്‍കിയിട്ടുണ്ട് എന്നത്. ഇനി വകുപ്പ് തിരിച്ചു കണക്കു വേണ്ടവർക്ക് അതും റിപ്പോർട്ടിൽ തന്നെ കൊടുത്തിട്ടുണ്ട് (റിപ്പോട്ടിന്റെ അനുബന്ധം 5.59 നോക്കുക).

മറ്റൊരു കാര്യം കൂടി. ഈ രംഗത്ത് പുതിയ സർക്കാരിന്റെ ലക്ഷ്യങ്ങളും റിപ്പോർട്ടിൽ ഇങ്ങനെ പറഞ്ഞു വച്ചിരുന്നു:

 "ഒരു സമഗ്ര ഭവന നിര്‍മ്മാണ പദ്ധതിയിലൂടെ അടുത്ത അഞ്ചു വര്‍ഷത്തിനുള്ളില്‍ ഭൂരഹിത- ഭവന രഹിതര്‍ക്കായി ഒരു സമ്പൂര്‍ണ്ണ പുനരധിവാസ പദ്ധതിയാണ് ഇതിലൂടെ വിഭാവനം ചെയ്യുന്നത്. ഏകദേശം 4.32 ലക്ഷം കുടുംബങ്ങള്‍ നേരിട്ട് ഇതിന്റെ ഗുണഭോക്താക്കളാകും എന്നു പ്രതീക്ഷിക്കുന്നു."

അതായത് രണ്ടു ലക്ഷം വീടുകൾ പൂർത്തിയായി എന്നത് മുഖവിലക്കെടുത്താൽ പോലും ഇനിയും 2.32 ലക്ഷം വീടുകൾ കൂടി അടുത്ത ഒരു വർഷത്തിൽ പൂർത്തിയാക്കിയാൽ മാത്രമേ ഈ സർക്കാരിന്റെ 4.32 ലക്ഷം കുടുംബങ്ങൾക്ക് വീട് നൽകുക എന്ന ലക്‌ഷ്യം പൂർത്തിയാക്കാൻ പറ്റുകയുള്ളൂ.


Economic Survey 2016 വായിക്കാൻ താൽപ്പര്യമുള്ളവർക്കായി ലിങ്ക് താഴെ കൊടുക്കുന്നു:
http://spb.kerala.gov.in/EconomicReview2016/web/malayalam/chapter05_18.php?fbclid=IwAR3U0hpUt_gFmSRxtdayqoUaoDZnqL16Mv-OEoXZUiqXHzjboqwxnuaNtkA


വാൽക്കഷ്ണം: രാഷ്ട്രീയത്തിൽ എന്തെങ്കിലും ചെയ്യുന്നതിനേക്കാൾ പ്രധാനമാണ് അത് വിളിച്ചു പറയുക എന്നത്. ഉമ്മൻചാണ്ടി സർക്കാർ ചെയ്ത പല നല്ല കാര്യങ്ങളും, ഈ വീടുകൾ ഉൾപ്പെടെ, ജനങ്ങളെ അറിയിക്കാൻ UDF പരാജയപ്പെട്ടു എന്നത് തന്നെയാണ്  ഇതിൽ നിന്നെല്ലാം മനസ്സിലാവുന്നത്.




കേരളത്തിലെ വിവിധ ഭവന നിര്‍മ്മാണ ഏജന്‍സികളുടെ പ്രധാന പദ്ധതികളിലെ നേട്ടങ്ങള്‍  
ക്രമ നം .
പദ്ധതിയുടെ പേര്
നോഡല്‍ ഏജന്‍സി
നടപ്പിലാക്കുന്ന ഏജന്‍സി
2010-11 മുതൽ 2016-17 സെപ്റ്റംബർ വരെ നിർമ്മിച്ച വീടുകളുടെ എണ്ണം
201 6 -1 7 സെപ്റ്റംബര്‍  30 വരെ
ആകെ
വകുപ്പ് ആകെ
2011-12
2012-13
2013-14
2014-15
2015-16

കേരള സര്‍ക്കാര്‍ പദ്ധതികള്‍

ഭവന വകുപ്പ്











1
സുരക്ഷ ഭവന പദ്ധതി
കേരള സംസ്ഥാന ഭവന നിര്‍മ്മാണ ബോര്‍ഡ്
കേരള സംസ്ഥാന ഭവന നിര്‍മ്മാണ ബോര്‍ഡ്
414
114
112
29
19
0
688

2
ലക്ഷം വീട് നവീകരണ പദ്ധതി
കേരള സംസ്ഥാന ഭവന നിര്‍മ്മാണ ബോര്‍ഡ്
കേരള സംസ്ഥാന ഭവന നിര്‍മ്മാണ ബോര്‍ഡ്
0
0
190
582
0
0
772

3
ലക്ഷം വീട് പുനരുദ്ധാരണ പദ്ധതി
കേരള സംസ്ഥാന ഭവന നിര്‍മ്മാണ ബോര്‍ഡ്
കേരള സംസ്ഥാന ഭവന നിര്‍മ്മാണ ബോര്‍ഡ്
1460
498
142
61
38
7
2206

4
നവീന ഭവന പദ്ധതി (ഫ്ലാറ്റുകള്‍)
കേരള സംസ്ഥാന ഭവന നിര്‍മ്മാണ ബോര്‍ഡ്
കേരള സംസ്ഥാന ഭവന നിര്‍മ്മാണ ബോര്‍ഡ്
0
24
24
88
24
0
160

5
ഗൃഹശ്രീ ഭവന പദ്ധതി
കേരള സംസ്ഥാന ഭവന നിര്‍മ്മാണ ബോര്‍ഡ്
കേരള സംസ്ഥാന ഭവന നിര്‍മ്മാണ ബോര്‍ഡ്
0
0
0
372
709
0
1081

6
സാഫല്യം  ഭവന പദ്ധതി (ഫ്ലാറ്റുകള്‍)
കേരള സംസ്ഥാന ഭവന നിര്‍മ്മാണ ബോര്‍ഡ്
കേരള സംസ്ഥാന ഭവന നിര്‍മ്മാണ ബോര്‍ഡ്
0
0
0
0
48
24
72

7
കോഴിക്കോട് ശാന്തി നഗർ - (ബംഗ്ലാദേശ് കോളനി) – ലെ  പുനരധിവാസ ഭവന പദ്ധതി       
കേരള സംസ്ഥാന ഭവന നിര്‍മ്മാണ ബോര്‍ഡ്
കേരള സംസ്ഥാന ഭവന നിര്‍മ്മാണ ബോര്‍ഡ്
0
146
72
0
0
0
218

ആകെ
5197

II. തദ്ദേശ സ്വയ‌ം ഭരണ വകുപ്പ്

II. I. കുടുംബശ്രീ










8
.എച്ച്.എസ്.ഡി.പി (സംയോജിത ഭവന നിർമ്മാണ ചേരി വികസന പദ്ധതി)
കുടുംബശ്രീ
യു.എൽ.ബി.
1100
1139
1433
1266
313
350
5601
പുതുതായി നിർമ്മിച്ച വീടുകളുടെ എണ്ണത്തിൽ  നവീകരിച്ച വീടുകൾ ഉൾപ്പെടുത്തിയിട്ടില്ല .
9
ബി.എസ്.യു.പി (നഗര ദരിദ്രർക്ക് വേണ്ടിയുള്ള അടിസ്ഥാന സേവനങ്ങൾ)
കുടുംബശ്രീ
യു.എൽ.ബി.
2100
2112
2156
199
1375
135
8077
10
രാജീവ് ആവാസ് യോജന (ആർ..വൈ)
കുടുംബശ്രീ
യു.എൽ.ബി.
0
0
0
83
7
8
98

II. ii. ഗ്രാമ വികസന കമ്മീഷണറേറ്റ്
11
ഇന്ദിരാ ആവാസ്  യോജന (..വൈ)
സി.ആർ.ഡി.
ബ്ലോക്ക് പഞ്ചായത്ത്
54513
43607
55996
50545
49551
18957
273169


II. iii. നഗര കാര്യ ഡയറക്ടറേറ്റ്
12
ആശ്രയ


25
9
239
82
35
2
392

13
പദ്ധതിവിഹിതം


570
399
1704
3778
1574
16
8041

14
വാംബേ


44
36
24
0
0
3
107

15
.എം.എസ്


959
1521
1522
441
272
27
4742

16
മൈത്രി


12
17
1
0
0
0
30

17
ഷിഹാബ് തങ്ങള്‍ ഭവന പദ്ധതി


0
0
0
922
50
0
972

18
സുവര്‍ണ്ണ ജൂബിലി


0
0
0
18
10
4
32

19
ഭവനശ്രീ


0
0
0
0
46
21
67

20
പന്ത്രണ്ടാം പദ്ധതി


0
0
0
0
101
0
101

21
ഇന്ദിരാ ആവാസ് യോജന


0
0
0
0
67
0
67

22
ജവഹര്‍ ഹൗസിംഗ് പദ്ധതി


0
0
0
0
85
0
85


II. iv.  പഞ്ചായത്ത് ഡയറക്ടറേറ്റ്
23
.എം.എസ്
പഞ്ചായത്ത് ഡയറക്ടറേറ്റ്

34938
23497
22274
25006
18772
വിവരങ്ങൾ ലഭ്യമല്ല
124487

ആകെ










III. പട്ടികവര്‍ഗ്ഗ വികസന വകുപ്പ് (എസ്.റ്റി.ഡി. ഡിപ്പാർട്ട്മെന്റ്)
24
ജനറല്‍ ഹൗസിംഗ്
എസ്.റ്റി.ഡി. ഡിപ്പാർട്ട്മെന്റ്
എസ്.റ്റി.ഡി. ഡിപ്പാർട്ട്മെന്റ്
915
533
659
391
0

2498

25
കോര്‍പ്പസ് ഫണ്ട്
എസ്.റ്റി.ഡി. ഡിപ്പാർട്ട്മെന്റ്
എസ്.റ്റി.ഡി. ഡിപ്പാർട്ട്മെന്റ്
18
0
5



23

26
പൂൾഡ് ഫണ്ട്
എസ്.റ്റി.ഡി. ഡിപ്പാർട്ട്മെന്റ്
എസ്.റ്റി.ഡി. ഡിപ്പാർട്ട്മെന്റ്
0





0

27
ആദിയ പനിയ പ്രോജക്ട്
എസ്.റ്റി.ഡി. ഡിപ്പാർട്ട്മെന്റ്
എസ്.റ്റി.ഡി. ഡിപ്പാർട്ട്മെന്റ്
14
21




35

28
സി.സി.ഡി. – പി.റ്റി.ജി.
എസ്.റ്റി.ഡി. ഡിപ്പാർട്ട്മെന്റ്
എസ്.റ്റി.ഡി. ഡിപ്പാർട്ട്മെന്റ്
0





0

29
അവിവാഹിത അമ്മ
എസ്.റ്റി.ഡി. ഡിപ്പാർട്ട്മെന്റ്
എസ്.റ്റി.ഡി. ഡിപ്പാർട്ട്മെന്റ്
38





38

30
എഫ്.ആർ.സി.
എസ്.റ്റി.ഡി. ഡിപ്പാർട്ട്മെന്റ്
എസ്.റ്റി.ഡി. ഡിപ്പാർട്ട്മെന്റ്


8



8

31
സ്പെഷ്യല്‍ ഓര്‍ഡര്‍
എസ്.റ്റി.ഡി. ഡിപ്പാർട്ട്മെന്റ്
എസ്.റ്റി.ഡി. ഡിപ്പാർട്ട്മെന്റ്



1


1

32
ഹഡ്കോ
എസ്.റ്റി.ഡി. ഡിപ്പാർട്ട്മെന്റ്
എസ്.റ്റി.ഡി. ഡിപ്പാർട്ട്മെന്റ്




62

62

33
അഡീഷണൽ ട്രൈബൽ ഉപപദ്ധതി
എസ്.റ്റി.ഡി. ഡിപ്പാർട്ട്മെന്റ്
എസ്.റ്റി.ഡി. ഡിപ്പാർട്ട്മെന്റ്




30

30


ആകെ
2695

IV. കേരള തൊഴില്‍ വകുപ്പ്
34
ബീഡിത്തൊഴിലാളികള്‍ക്കുളള  പുതുക്കിയ സംയോജിത ഭവന നിര്‍മ്മാണ പദ്ധതി
തൊഴിലാളി ക്ഷേമ സംഘടന
തൊഴിലാളി ക്ഷേമ സംഘടന
318
36
25
12
0
0
391

V.
മത്സ്യ ബന്ധന വകുപ്പ്
35
എൻ.എഫ്.ഡബ്ല്യു.എഫ്  (50%  സംസ്ഥാന വിഹിതം)
മത്സ്യ ബന്ധന വകുപ്പ്
മത്സ്യ ബന്ധന വകുപ്പ്
0
783
765
800
0

2348

36
പതിമ്മൂന്നാമത് സാമ്പത്തിക കമ്മീഷന്‍ സഹായത്തോടെയുള്ള ഭവന പദ്ധതി– മറ്റ് മത്സ്യബന്ധന ഗ്രാമങ്ങളിൽ ഒരു യൂണിറ്റിന് 2 ലക്ഷം  വീതം
മത്സ്യ ബന്ധന വകുപ്പ്
മത്സ്യ ബന്ധന വകുപ്പ്
0
0
2787
0
0
0
2787

37
പദ്ധതി പതിമ്മൂന്നാമത് സാമ്പത്തിക കമ്മീഷന്‍ സഹായത്തോടെയുള്ള ഭവന പദ്ധതി – മാതൃകാ മത്സ്യബന്ധന ഗ്രാമ‌ം ഒരു യൂണിറ്റിന് 2.5 ലക്ഷം വീതം
മത്സ്യ ബന്ധന വകുപ്പ്
മത്സ്യ ബന്ധന വകുപ്പ്
0
1878

0
0
0
1878
2009 മുതൽ 2016 വരെ ആകെ നിർമ്മിച്ച വീടുകൾ
38
ബി..എഫ്.  &  എച്ച്.ഡി.എഫ്-നു കീഴിൽ മത്സ്യത്തൊഴിലാളികൾക്കു വേണ്ടിയുള്ള ഭവനപദ്ധതി
മത്സ്യ ബന്ധന വകുപ്പ്
മത്സ്യ ബന്ധന വകുപ്പ്
0
0
0
0
3660
വിവരങ്ങൾ ലഭ്യമല്ല .
3660

39
മത്സ്യബന്ധന ഗ്രാമങ്ങളുടെ  സമഗ്ര  വികസനം  (.ഡി.എഫ്.വി.)
മത്സ്യ ബന്ധന വകുപ്പ്
മത്സ്യ ബന്ധന വകുപ്പ്
0
0
0
1612
0

1612

40
13-) 0 സാമ്പത്തിക കമ്മീഷന്റെ സഹായത്തോടെയുള്ള ഭവനപദ്ധതി  – ഫിഷർമാൻകോളനി  നവീകരണം - പുതിയ വീടിന് യൂണിറ്റൊന്നിന് 2 ലക്ഷം രൂപ വീതം
മത്സ്യ ബന്ധന വകുപ്പ്
മത്സ്യ ബന്ധന വകുപ്പ്
0
0
0
485
0

485

41
ഭവന പദ്ധതി 2015-16
മത്സ്യ ബന്ധന വകുപ്പ്
മത്സ്യ ബന്ധന വകുപ്പ്




28

28

42
ഭൂരഹിത മത്സ്യതൊഴിലാളികള്‍ക്കുള്ള സുരക്ഷിത വാസ സൗകര്യങ്ങള്‍
മത്സ്യ ബന്ധന വകുപ്പ്
കെ .എസ്. സി..ഡി.സി




8 വ്യക്തിഗത ഫ്ലാറ്റ് യൂണിറ്റുകള്‍

8

ആകെമത്സ്യ ബന്ധന വകുപ്പ്







12798

VI.  പട്ടികവര്‍ഗ്ഗ വികസന വകുപ്പ്
ഭവന രഹിതര്‍ക്കുള്ള പദ്ധതി
പട്ടികവര്‍ഗ്ഗ വികസന വകുപ്പ്
 പട്ടികവര്‍ഗ്ഗ വികസന വകുപ്പ്
3500
5000
6397
4500
5197
വിവരങ്ങൾ ലഭ്യമല്ല .
24594

താഴേക്കിടയിലുള്ള സാമൂഹ്യ വികസന പദ്ധതി
  പട്ടികവര്‍ഗ്ഗ വികസന വകുപ്പ്
  പട്ടികവര്‍ഗ്ഗ വികസന വകുപ്പ്.
131
96
261
140
102
വിവരങ്ങൾ ലഭ്യമല്ല .
730

ആകെ - പട്ടികവര്‍ഗ്ഗ വികസന വകുപ്പ്








25324

VII. സൈനിക ക്ഷേമ ഡയറക്ടറേറ്റ്










 ഭവന നിര്‍മ്മാണ ഗ്രാന്റ്
സൈനിക ക്ഷേമ ഡയറക്ടറേറ്റ്
സൈനിക ക്ഷേമ ഡയറക്ടറേറ്റ്
3
1
10
3
4
1
22

VIII. ന്യൂനപക്ഷ ക്ഷേമ ഡയറക്ടറേറ്റ്
ന്യൂനപക്ഷ സമുദായങ്ങളിലെ വിവാഹ മോചിത / നിരാലംബരായ സ്ത്രീകൾക്ക് വേണ്ടിയുള്ള ഭവന പദ്ധതി
ഡയറക്ടര്‍ , ന്യൂനപക്ഷ
ക്ഷേമ ഡയറക്ടറേറ്റ്
ജില്ലാ കളക്ടര്‍
0
0
950
749
798
നടപ്പിലാക്കി വരുന്നു
2497

പട്ടികവർഗ്ഗം, മറ്റുനിർദ്ദേശക സമുദായങ്ങളിൽ നിന്നും പരിവർത്തിത ക്രസ്തവർക്കു വേണ്ടിയുള്ള കേരള സംസ്ഥാന വികസന കോർപ്പറേഷൻ
ഭവന നിര്‍മ്മാണ പദ്ധതി


360
420
295
68
250
96
1489

ഭൂരഹിത, ഭവനരഹിതർക്കുള്ള പദ്ധതി


1
0
4
0
2
2
9

ആകെ
1498

വിവിധ വകുപ്പുകൾ വഴി നിർമ്മിച്ച ആകെ വീടുകളുടെ എണ്ണം  
476490

അവലംബം: ഹൗസിംഗ് കമ്മീഷണറേറ്റ്, തിരുവനന്തപുരം