Friday, November 17, 2017

വാക്കുകളും വാളുകളും

അതായിരുന്നു കാലം....
കോളേജിന്റെ ഇടനാഴികളിലൂടെ ഞാൻ നടക്കുമ്പോൾ ഇരുവശത്തെയും നിഴലുകൾക്കിടയിൽ നിന്ന് എനിക്കുനേരെ നീണ്ടുവരുന്ന വാൾത്തലകൾ...
ആ നീട്ടിപ്പിടിച്ച വാളുകൾ സംഘപരിവാറിന്റേതാണെന്ന് എനിക്ക് നന്നായി അറിയാമായിരുന്നു. സംഘപരിവാർ എത്ര തുള്ളിയാലും ഫാസിസ്റ്റുകളോളം വരില്ല എന്ന് കാരാട്ട് സഖാവിനെപ്പോലെ എനിക്കും ബോധ്യമുള്ളതാണല്ലൊ!
കൂടാതെ, കമ്യൂണിസ്റ്റുകളും ഫാസിസ്റ്റുകളും (ഫാസിസ്റ്റുകളോളം വരാത്ത സംഘികളടക്കം) തമ്മിലുള്ള യുദ്ധത്തിൽ അവസാനവിജയം കമ്യൂണിസ്റ്റുകൾക്കാണെന്നുള്ളതു കൊണ്ട് തന്നെ ഒരു രിലാക്സേഷൻ ഉണ്ടായിരുന്നു. അങ്ങിനെ ആ നീട്ടിപ്പിടിച്ച വാളുകൾക്കിടയിലൂടെ നെഞ്ചുവിരിച്ച് നടന്ന നാളുകൾ.....
എന്നാൽ ഇന്നോ?
എല്ലാം പോയില്ലേ? തിളങ്ങുന്ന വാളുകൾക്കും കഠാരകൾക്കും പകരം എനിക്കുനേരെ ഉയരുന്നത് കറുത്ത മൈക്രോഫോണുകളും കാമറക്കണ്ണുകളും അല്ലേ! അതും അത്യന്തം അപകടകാരികളായ മാധ്യമസിന്തിക്കറ്റുകൾ നീട്ടുന്ന മൈക്കുകൾ!
അന്ന് ഒരൊറ്റ നോട്ടം മതിയായിരുന്നു വാളുകൾ തിരിച്ച് ഉറകളിലേക്കു കയറാൻ. ഇന്ന്, കടക്കു പുറത്ത്, മാറി നിൽക്ക്, എന്നെല്ലാമുള്ള ദയനീയമായ നിലവിളികൾ പോലും ആ കശ്മലൻമാരുടെ ചെവിയിൽ കടക്കുന്നില്ല.
എത്ര ശരിയാണ് പണ്ടാരോ പറഞ്ഞത്..... 

വാക്കുകൾക്ക് തന്നെയാണ് വാളുകളേക്കാൾ മൂർച്ച!

Wednesday, November 1, 2017

പാചക വാതകം: വില വർദ്ധനയും സബ്‌സിഡിയും

ചിലർ 94 രൂപയുടെ പാചകവാതക വില വർദ്ധനവിനെ ന്യായീകരിക്കുന്നത് കണ്ടു. അവരുടെ പ്രധാന ചോദ്യം "94 രൂപയിൽ, 89 രൂപ 40 പൈസ സബ്‌സിഡി ആയി തിരികെ സർക്കാർ തന്നെ തരുന്നുണ്ടല്ലോ, പിന്നെന്താ കുഴപ്പം" എന്നാണ്! ഒന്ന് രണ്ടു കാര്യങ്ങൾ ഇവിടെ സൂചിപ്പിക്കട്ടെ:
1. രാജ്യസ്നേഹം വാക്കുകളിൽ അല്ല പ്രവൃത്തിയിലാണ് വേണ്ടത് എന്ന് കരുതി ഭാരത സർക്കാരിന്റെ അഭ്യർത്ഥന മാനിച്ചു പാചക വാതകത്തിന്റെ സബ്‌സിഡി സറണ്ടർ ചെയ്തവരും ഈ നാട്ടിൽ ഉണ്ട്. അവർ മുഴുവൻ തുകയും നൽകിയേ തീരു (വേണമെങ്കിൽ നരേന്ദ്ര മോഡി ഒപ്പിട്ടയച്ച അഭിനന്ദന സർട്ടിഫിക്കറ്റ് കിട്ടിയതിൽ ഒന്ന് കാർക്കിച്ചു തുപ്പി അരിശം തീർക്കാം).
2. ഈ ന്യായീകരണം പറയുന്നവർ ആരും തന്നെ സബ്സിഡി സറണ്ടർ ചെയ്യാനുള്ള സർക്കാരിന്റെ അഭ്യർത്ഥന ചെവിക്കൊള്ളാത്തവർ ആണെന്ന് തോന്നുന്നു (രാജ്യസ്നേഹം വാക്കുകളിൽ മതി എന്നാവും). അതാവും മുഴുവൻ തുകയും നൽകുന്നവരെക്കുറിച്ചു യാതൊരു വേവലാതിയും ഇല്ലാത്തത്.
3. 89 രൂപ 40 പൈസ സബ്‌സിഡി ആയി സർക്കാർ തിരികെ നല്കുന്നുണ്ടെങ്കിൽ അതിനർത്ഥം സർക്കാർ നമ്മുടെ തന്നെ നികുതി പണം എടുത്തു കമ്പനികൾക്ക് കൊടുക്കുന്നു എന്നാണ്. ആദായ നികുതി വെട്ടിക്കുന്നുണ്ടാവാം, എന്നാലും ആവശ്യത്തിന് GST കൊടുക്കുന്നുണ്ടല്ലോ. അപ്പോൾ ആ പണം എങ്ങിനെ ആർക്കു, എന്തിനു നൽകുന്നു എന്ന് കൂടി നോക്കണം.
അവസാനമായി ഒന്നുകൂടി. ഗ്യാസിന് അന്താരാഷ്ട്രവിപണിയിൽ വില കൂടിയിട്ടുണ്ടെങ്കിൽ ഇവിടെയും വില കൂട്ടണം എന്ന് തന്നെ ആണ് എന്റെ വ്യക്‌തിപരമായ അഭിപ്രായം. പക്ഷെ, അതിൽ പ്രതിഷേധിക്കാനുള്ള അവകാശത്തെ ചോദ്യം ചെയ്യാതെ, ചോദ്യം ചെയ്യുന്നവരെ രാജ്യദ്രോഹികൾ ആക്കാതെ, വിപണി വിലകളുടെ താരതമ്യത്തിലൂടെ വേണം വർധനവിന്റെ അനിവാര്യതയെ ന്യായീകരിക്കാൻ.

Saturday, October 21, 2017

ആവിഷ്കാര സ്വാതന്ത്ര്യവും രാഷ്ട്രീയ പാർട്ടികളും

ആവിഷ്കാര സ്വാതന്ത്ര്യത്തിന്റെ കാര്യത്തിൽ ഒരു രാഷ്ട്രീയപ്പാർട്ടിയുടെ നിലപാട് എന്തെന്ന് അറിയാൻ ആവിഷ്കാരം അവരുടെ താല്പര്യങ്ങൾക്ക് വിരുദ്ധമാവുന്നത് വരെ കാത്തിരുന്നേ പറ്റൂ.

ആരാന്റെ അമ്മക്കല്ല, സ്വന്തം അമ്മക്ക് ഭ്രാന്ത്  വരുമ്പോൾ കാണിക്കുന്നതാണ് ഒരാളുടെ അടിസ്ഥാന സ്വഭാവം.

ടി പി 51 വെട്ട് എന്ന സിനിമ CPM ന്റെയും ഇന്ദു സർക്കാർ കോൺഗ്രസ്സിന്റെയും, പർസാനിയ BJP യുടെയും ആവിഷ്കാര സ്വാതന്ത്ര്യത്തോടുള്ള യഥാർത്ഥ നിലപാടുകൾ നമ്മെ അറിയിച്ചിട്ടുണ്ട്. അതിന്റെ തുടർച്ച തന്നെയാണ് മെർസാലിന് നേരെ BJP ഇപ്പോൾ സ്വീകരിച്ചതും.

ഇത് എഴുതിയത് BJP യെ മെർസലിന്റെ കാര്യത്തിൽ ന്യായീകരിക്കാനല്ല, മറിച്ച് നമ്മുടെ മുഖ്യധാരാ പാർട്ടികളുടെ ഇരട്ടത്താപ്പുകൾ തുറന്നുകാട്ടാനാണ്.

അതുകൊണ്ട്, ഇതു വായിച്ച് എന്നെ സങ്കി ആക്കുന്നതിന് പകരം സ്വന്തം മനസ്സാക്ഷിയിലേക്ക് ഒന്ന് തിരിഞ്ഞ് നോക്കുക......എന്നിട്ടു പറയുക, നാളെ നിങ്ങളുടെ പ്രസ്ഥാനം ഒരു കലാസൃഷ്ടിക്ക് എതിരായി വന്നാലും നിങ്ങൾ ആവിഷ്കാര സ്വാതന്ത്ര്യത്തിനായി നിലകൊള്ളുമോ?

Tuesday, October 17, 2017

പ്രസാദവും വിശ്വാസവും!

           മുഖ്യമന്ത്രി പിണറായി വിജയൻ ശബരിമലയിലും വാവരുപള്ളിയിലും പോയി പ്രസാദം വാങ്ങിയതും കഴിച്ചതുമൊക്കെ വലിയ വാർത്തയായത് കണ്ടു. 
           ഈശ്വരവിശ്വാസമില്ലാത്ത ഒരു കമ്മ്യൂണിസ്റ്റ്, പ്രസാദം വാങ്ങുന്നതിലോ കഴിക്കുന്നതിലോ ഒരു പ്രശ്നവുമില്ല എന്നതാണ് എന്റെ അഭിപ്രായം. അങ്ങിനെ ചെയ്യാതിരിക്കുന്നതാണ് ആ പ്രസാദം കൊടുക്കുന്ന മനുഷ്യരെ അവഹേളിക്കുന്നതിനു തുല്യം. 
           ദൈവവിശ്വാസമില്ലെങ്കിലും (കമ്മ്യൂണിസ്റ്റുമല്ല) എന്റെ വീട്ടിലെത്തുന്ന മധുരമുള്ള പ്രസാദങ്ങൾ ഏറ്റവും കൂടൂതൽ കഴിക്കുന്നത് ഈ ഞാൻ തന്നെയാണ്. കാരണം എനിക്ക് വിശ്വാസമില്ലാത്തത് ദൈവമെന്ന സങ്കൽപത്തിലാണ്, മറിച്ച് മധുരത്തിലല്ല!
            ഒരു മതവിഭാഗത്തിന്റെ പ്രസാദം കഴിക്കാൻ തയ്യാറാവാത്ത യുക്തിവാദികളെയും മറ്റു മതസ്ഥരെയും കണ്ടിട്ടുണ്ട്. അത് സ്വന്തം വിശ്വാസത്തിലുള്ള വിശ്വാസമില്ലായ്മയും ഭീരുത്വവുമായാണ് എനിക്ക് തോന്നിയിട്ടുള്ളത്.
           ഒരാൾ ഒരു പ്രസാദത്തിന്റെ ദിവ്യത്വത്തിൽ വിശ്വസിക്കുന്നില്ലെങ്കിൽ പിന്നെ അത് കേവലം ഒരു ഭക്ഷ്യവസ്തു മാത്രമല്ലേ? അത് കഴിക്കുന്നത് കൊണ്ട് തന്റെ വിശ്വാസത്തിന് എന്ത് സംഭവിക്കാൻ?

           അല്പം പായസം കുടിച്ചാൽ, ഒരു അപ്പകഷ്ണമോ കേക്കുകഷ്ണമോ തിന്നാൽ, ഒരു ആരാധനാലയം സന്ദർശിച്ചാൽ, ആഘോഷങ്ങളിൽ പങ്കുചേർന്നാൽ തകരുന്ന വിശ്വാസത്തെയും വിശ്വാസമില്ലായ്മയെയും കുറിച്ച് എന്ത് പറയാൻ!
          വിശ്വാസമില്ലാത്തവർ ആരാധനാലയങ്ങളിൽ പോവുന്നതോ പ്രസാദം കഴിക്കുന്നതോ അല്ല, വിശ്വാസമുള്ളവർ ജനങ്ങളെ കാണിക്കാനായി മാത്രം അത് മറച്ചുപിടിക്കുന്നുണ്ടെങ്കിൽ അതാണ് തെറ്റ്. 

Monday, October 16, 2017

നികുതി നിരക്ക് കുറയ്ക്കില്ല എന്ന് എന്തിനിത്ര വാശി?

ഉമ്മൻ ചാണ്ടി സർക്കാർ കേരളം ഭരിച്ചിരുന്ന സമയത്തു, പെട്രോൾ വില കൂടുമ്പോഴൊക്കെ സംസ്ഥാനം നികുതി നിരക്ക് കുറച്ചു ജനങ്ങളെ കൂടിയ വിലയിൽ നിന്നും ഒരു പരിധി വരെ സംരക്ഷിച്ചു പോന്നിരുന്നു.  അന്താരാഷ്ട്ര വിപണിയിൽ ക്രൂഡോയിലിന്റെ വില ബാരലിന് 150 ഡോളർ വരെ എത്തിയ സമയത്തായിരുന്നു ആ വില കൂടൽ എന്ന് കൂടി നാം ഓർക്കണം. കേന്ദ്രസർക്കാർ സബ്‌സിഡി കൊടുത്തു മുടിഞ്ഞിരുന്ന കാലം! 

പത്തു വർഷത്തെ ക്രൂഡോയിൽ വിലനിലവാരം 

എന്നാലിന്നോ? അന്താരാഷ്ട്രവിപണിയിൽ ക്രൂഡോയിൽ വില ബാരലിന് 50 ഡോളറിനും താഴെ എത്തിയപ്പോഴും അതിന്റെ ഗുണം ഭാരതത്തിലെ ജനങ്ങൾക്ക് കിട്ടാതെ പോയി. അതിനു കാരണം കേന്ദ്ര സംസ്ഥാന സർക്കാരുകൾ പ്രചരിപ്പിക്കുന്നത് പോലെ എണ്ണ കമ്പനികൾ ജനങ്ങളെ കൊള്ളയടിക്കുന്നതാണോ? അല്ല എന്നതാണ് സത്യം! അന്താരാഷ്ട്ര വിപണിയിൽ വില കുറയുന്നതനുസരിച്ച് ആഭ്യന്തരവിപണിയിൽ കമ്പനികൾ വില കുറച്ചിട്ടുണ്ടായിരുന്നു. എന്നാൽ മോഡി സർക്കാർ ചെയ്തത്, കമ്പനികൾ ഓരോ പ്രാവശ്യം വില കുറയ്ക്കുബോഴും അതിന്റെ ഗുണം ജനങ്ങളിൽ എത്തിക്കാതെ നികുതി നിരക്ക് കൂട്ടുകയായിരുന്നു! അങ്ങിനെ വില കൃത്രിമമായി കൂട്ടിയപ്പോൾ അതിന്റെ ഗുണം വാറ്റുനികുതി ചുമത്തുന്ന സംസ്ഥാനങ്ങൾക്കും ലഭിച്ചു.  

അന്തരാഷ്ട്ര വിപണിയിൽ പിന്നെയും വില കൂടാൻ തുടങ്ങിയപ്പോൾ ഇന്ത്യയിലെ എണ്ണക്കമ്പനികൾ സ്വാഭാവികമായും വില വർദ്ധിപ്പിക്കാൻ തുടങ്ങി. എന്നാൽ കേന്ദ്ര സർക്കാർ ഇടയ്ക്കു കൂട്ടിയ നികുതികൾ കുറയ്ക്കാൻ തയ്യാറായില്ല (വളരെ നാളുകൾക്കു ശേഷം ഒരു ചെറിയ കുറവ് വരുത്തിയത് ഇവിടെ മറക്കുന്നില്ല). അതോടെ ഉപഭോക്താവ് നൽകേണ്ട നികുതിയടക്കമുള്ള എണ്ണ വില അസ്വാഭാവികമായി കൂടി. ജനജീവിതത്തിന്റെ സമസ്ത മേഖലയെയും ബാധിക്കുന്ന ഈ വില വർദ്ധനവിനെ സർക്കാരുകൾ നേരിട്ടത് രണ്ടു വിധത്തിലാണ്. മോഡി സർക്കാർ കപട ദേശീയ വാദവും മറ്റും ഉയർത്തി വിലവർദ്ധനവിനെ ചോദ്യം ചെയ്യുന്നത് ഒരു ദേശവിരുദ്ധ നടപടിയാണ് എന്ന തരത്തിലേക്ക് കാര്യങ്ങൾ എത്തിച്ചു. കേരളത്തിലെ പിണറായി സർക്കാർ ചെയ്തത് ഒരു വശത്തു സംസ്ഥാന നികുതി കുറയ്ക്കുന്നത് പ്രായോഗികമല്ല എന്നും ക്ഷേമപ്രവർത്തനങ്ങൾക്കു കൂടുതൽ തുക ആവശ്യമാണ് എന്നും ഉള്ള വാദം ഉയർത്തുകയും, മറുവശത്തു കേന്ദ്ര സർക്കാരിനെയും, എണ്ണക്കമ്പനികളെയും, എണ്ണ വില നിർണയം ഉദാരവത്കരിച്ച മുൻ സർക്കാരിനെയും കുറ്റപ്പെടുത്തുക എന്നതും ആയിരുന്നു. 

(മാതൃഭൂമി 17/10/2017)

സൗകര്യപൂർവം അവർ മറച്ചുവെക്കുന്നതു അടിക്കടി നികുതി നിരക്ക് കൂട്ടിയതാണ്, മറിച്ചു വില നിർണയത്തെ അന്താരാഷ്ട്രകമ്പോള വിലയുമായി ബന്ധിപ്പിച്ച ഉദാരവത്കരണമല്ല ഭാരതത്തിലെ എണ്ണ വില ഉയർന്നു നില്ക്കാൻ കാരണം എന്നതാണ്. 

അന്താരാഷ്ട്ര വിപണിയിൽ വില കുറയുന്നതനുസരിച്ച് ആഭ്യന്തര വിപണിയിൽ വില കുറയുമ്പോൾ നികുതി നിരക്ക് കൂട്ടുകയുംമറിച്ച് അതേ രീതിയിൽ വിലകൂടുമ്പോൾ നികുതി നിരക്ക് കുറയ്ക്കാതെ ജനങ്ങളെ പിഴിയുകയും ചെയ്യുന്ന സർക്കാരുകൾ ഉദാരവൽക്കരണത്തെയും എണ്ണക്കമ്പനികളെയും പഴി ചാരുന്നതിലെ വഞ്ചന ജനങ്ങൾ തിരിച്ചറിയേണ്ടിയിരിക്കുന്നു.

ഓരോ പ്രാവശ്യവും വിപണിയിൽ വില കൂടുമ്പോൾ കേരള സർക്കാരിന് അധികമായി ലഭിക്കുന്നത് കോടികളാണ്. ഈ അധികവരുമാനത്തിൽ അല്പമെങ്കിലും ഉപഭോക്താക്കൾക്ക് വിട്ടുകൊടുക്കാതെ പിണറായി സർക്കാർ ഉദാരവൽക്കരണത്തെയും കുറ്റം പറഞ്ഞ് നമ്മെ വിഡ്ഢികളാക്കിക്കൊണ്ടിരിക്കുകയാണ്‌!

ഇന്ത്യയിൽ തന്നെ പെട്രോളിന് ഏറ്റവും കൂടൂതൽ നികുതി ചുമത്തുന്ന ആറ് സംസ്ഥാനങ്ങളിലൊന്നാണ് കേരളം. CPM തന്നെ ഭരിക്കുന്ന ത്രിപുരയിൽ 20% വാറ്റ് ഈടാക്കുമ്പോൾ 
കേരളത്തിൽ 34.09% വാറ്റ്ഈടാക്കുന്നതിലെ യുക്തി എന്താണ്



നികുതി വരുമാനം നഷ്ടപ്പെടുത്തണമെന്നല്ലമറിച്ച് വില വർദ്ധനയെ അധികവരുമാനം കിട്ടാനുള്ള കുറുക്കുവഴിയായി കാണാതിരിക്കണം എന്നാണ് അഭ്യർത്ഥന. പ്രത്യേകിച്ചും പാവപ്പെട്ട തൊഴിലാളികൾ പോലും സ്വന്തം വാഹനങ്ങളെ ആശ്രയിക്കുന്ന കേരളം പോലുള്ള ഉപഭോക്ത്രസംസ്ഥാനത്ത്! ഒരു രൂപയ്ക്കു ഇത്ര നികുതി എന്നതിന് പകരം ഒരു ലിറ്ററിന് ഇത്ര രൂപ നികുതി എന്നതു അടിസ്ഥാനമായി എടുത്താൽ തന്നെ ജനങ്ങളിൽ അധികഭാരം ചുമത്താതെ  വരുമാനം സംരക്ഷിക്കാൻ സർക്കാരിന് കഴിയും എന്നതാണ് വസ്തുത.   

നികുതി കുറയ്കാൻ തീരെ നിർവാഹമില്ലെന്ന് പറയുന്നവർ തെരെഞ്ഞെടുപ്പ് അടുത്തുവരുമ്പോൾ ഇതേ ദാർഷ്ട്യം തുടരുമോ എന്ന് നമുക്ക് കാത്തിരുന്ന് കാണാം... 


Saturday, September 16, 2017

കണ്ണന്താനത്തിന് കടകംപള്ളി നല്‍കിയ വിരുന്നില്‍ ബിജെപി നേതാക്കളും......

വെറുമൊരു സഖാവായോരെന്നെ 
ഭക്തനെന്ന് വിളിച്ചില്ലേ,
നിങ്ങൾ ഭക്തനെന്ന് വിളിച്ചില്ലേ?

അപ്പോൾ ഗുരുവായൂരിൽ 
പുഷ്പാഞ്ജലി കഴിപ്പിച്ചതോ?

അത് ദേവസ്വം നന്നാക്കാനായിരുന്നില്ലേ?

വെറുമൊരു സഖാവായോരെന്നെ
സംഘിയെന്ന് വിളിച്ചില്ലേ,
നിങ്ങൾ സംഘിയെന്ന് വിളിച്ചില്ലേ?

അപ്പോൾ സംഘി നേതാക്കൾക്ക്
വിരുന്ന് കൊടുത്തതോ?

അത് ടൂറിസം നന്നാക്കാനായിരുന്നില്ലേ?

വെറുമൊരു.........


Thursday, September 14, 2017

എണ്ണ വില കുതിച്ചുയരുമ്പോൾ....

ഒരു 'നവലിബറൽ ബൂർഷ്വാ മൂരാച്ചി' പത്രമായ Times of India പോലും എഡിറ്റോറിയൽ എഴുതി (15/09/2017) സർക്കാരിനോട് ആവശ്യപ്പെടുന്നു- എണ്ണ ഉൽപന്നങ്ങൾക്ക് മേൽ ചുമത്തുന്ന നികുതി കുറയ്കാൻ!

സർക്കാർ ഓയിൽ സെക്ടറിനെ വെറുമൊരു കറവപ്പശു ആയിക്കാണുന്നത് നിർത്താനും അതിലൂടെ സാമ്പത്തിക പരിഷ്കാരങ്ങൾക്ക് ചീത്തപ്പേര് ഉണ്ടാവുന്ന സ്ഥിതിവിശേഷം ഒഴിവാക്കാനും അവർ ആഹ്വാനം ചെയ്യുന്നു.

കേന്ദ്ര-സംസ്ഥാന സർക്കാരുകൾ, കിട്ടുന്ന അവസരം മുതലെടുത്ത് കൂടിയ വിലയ്ക് മേൽ ചുമത്തുന്ന അധികനികുതിയിലൂടെ ജനങ്ങളെ കൊള്ളയടിക്കുകയാണ്.

എണ്ണക്കമ്പനികളെ ഒരവശ്യവസ്തുവിൻമേൽ തോന്നിയപോലെ വില കൂട്ടാൻ അനുവദിക്കുന്ന കേന്ദ്രസർക്കാർ. അന്താരാഷ്ട്രവിപണിയിൽ ക്രൂഡോയിലിന് വില കുറയുമ്പോൾ ഇവിടെ വില കൂട്ടുന്നവരെ നിയന്ത്രിക്കാൻ സർക്കാരിന് കഴിയില്ലെങ്കിൽ പിന്നെ ആര്, ജനങ്ങൾ ആ ദൗത്യം ഏറ്റെടുക്കണമോ?

ഇവിടെ സംസ്ഥാനത്തെ സ്ഥിതിയോ? 

മുമ്പ് UPA സർക്കാരിന്റെ കാലത്ത് (അന്താരാഷ്ട്രവിപണിയിലെ കുതിച്ചുയരുന്ന വിലയ്ക് അനുസരിച്ചും കനത്ത സബ്സിഡി ഭാരം കുറയ്കാനായും) എപ്പോഴൊക്കെ എണ്ണ വില കൂട്ടിയോ അപ്പോഴൊക്കെ ഹർത്താലും മറ്റു സമരങ്ങളുമായി നടന്നവർ ഇന്ന് അധികാരത്തിലാണ്. എന്നിട്ടും ഒരു സങ്കോചവുമില്ലാതെ ദിവസേന അന്യായമായി കൂട്ടുന്ന എണ്ണവിലയുടെ മുകളിൽ വരുന്ന അധികനികുതിയും വാങ്ങി ഖജനാവിലിട്ട് ഏമ്പക്കവും വിട്ട് ഇട്ടിരിക്കുകയാണ് സംസ്ഥാനസർക്കാർ! ഹർത്താലും ഇല്ല പ്രതിഷേധവുമില്ല...

മുമ്പ് ഇന്നത്തെ ഭരണപക്ഷം സമരം നടത്തുകയായിരുന്നപ്പോൾ ഇവിടെ ഭരിച്ചിരുന്നത് ഒരു മൂരാച്ചി മുഖ്യമന്ത്രിയായിരുന്നു. ഉമ്മൻ ചാണ്ടിയെന്ന ആ മൂരാച്ചി ചെയ്തത് തന്റെ ബജറ്റിനുമപ്പുറത്ത് അനർഹമായി കിട്ടുമായിരുന്ന അധികനികുതി വേണ്ടെന്ന് വച്ച് സംസ്ഥാന നികുതിയുടെ തോത് കുറയ്കുകയായിരുന്നു! അതിലൂടെ, ജനങ്ങളുടെ മുകളിൽ വന്ന അധികഭാരത്തിൽ കുറച്ചെങ്കിലും ആശ്വാസം പകരാനുള്ള ഒരു ശ്രമം!

ഇന്ന് എല്ലാവർക്കും സൗകര്യമാണ്. ഈ കോൺഗ്രസ്സ് മുക്ത ഭാരതത്തിൽ സ്വയംസേവകർക്ക് സംസ്ഥാനനികുതികളെയും സഖാക്കൾക്ക് കേന്ദ്രസർക്കാരിനെയും കുറ്റം പറഞ്ഞ് കൈ കഴുകാം.

കൂടിയ വിലയെ ചോദ്യം ചെയ്യുന്നവർ വെറും രാജ്യദ്രോഹികൾ.....

LikeShow more reactions
Comment

Wednesday, September 13, 2017

അടർത്തിമാറ്റപ്പെടുന്ന പ്രസംഗങ്ങൾ..

BJP യുടെ IT Cell മേധാവി അമിത് മാളവ്യ NDTV യിലെ പത്രപ്രവര്‍ത്തകൻ രവീഷ് കുമാറിനെതിരെയും, കേരളത്തിലെ മാധ്യമങ്ങൾ ശശികലക്കെതിരെയും അവരുടെ പ്രസംഗങ്ങളിലെത്തന്നെ ഭാഗങ്ങൾ അടർത്തിയെടുത്ത് നടത്തിയ പ്രചരണം വളരെ അധികം ശ്രദ്ധ നേടിയിരിക്കുകയാണല്ലോ.

പ്രസംഗങ്ങളിൽ നിന്നും ചെറിയ ഭാഗങ്ങൾ അടർത്തിയെടുത്ത് തെറ്റായ അർത്ഥത്തിൽ പ്രചരിപ്പിക്കുന്നത് ഒരു പുതിയ പരിപാടിയല്ല. ഒരു പക്ഷെ ഏറ്റവും വിജയം നേടിയ അത്തരം ഒരു ശ്രമം രാജീവ് ഗാന്ധിയുടെ വൻമരം കടപുഴകുമ്പോൾ ഭൂമി കുലുങ്ങുന്നത് സ്വാഭാവികമാണ് എന്ന പ്രസംഗം ആയിരിക്കാം.

എന്തായിരുന്നു രാജീവ് ഗാന്ധിയുടെ അന്നത്തെ നിലപാട്? 1984 നവമ്പർ രണ്ടാം തിയ്യതി അദ്ദേഹം രാജ്യത്തിന് നൽകിയ സന്ദേശം ഇതായിരുന്നു:

"ചില ആളുകൾ വെറുപ്പിന്റെയും അക്രമത്തിന്റെയും രീതികളിൽ ഏർപ്പെട്ട് ഇന്ദിരാഗാന്ധിയുടെ ഓർമ്മയ്ക് മേൽ ചളി വാരിയെറിയുകയാണ്. ഇത് നിർത്തിയേ പറ്റൂ. ഈ അക്രമങ്ങൾ ദേശവിരുദ്ധ ശക്തികളെ മാത്രമേ സഹായിക്കുള്ളൂ. മതമൌലിക ഭ്രാന്ത്, ഇന്ത്യ എന്തിനൊക്കെ വേണ്ടിയാണോ നിലനില്‍ക്കുന്നത് അതിനെയൊക്കെ നശിപ്പിക്കും. ഇന്ത്യയുടെ പ്രധാനമന്ത്രി എന്ന നിലയിൽ എനിക്ക് അത് അനുവദിക്കാൻ കഴിയില്ല, അനുവദിക്കുകയുമില്ല."

പിന്നെ വൻമരത്തിന്റെ വീഴ്ച. ആ പ്രസംഗം നടത്തിയത് നവമ്പർ 19 ന്, ഇന്ദിരാഗാന്ധിയുടെ ജന്മദിനത്തിൽ ആയിരുന്നു. ഇന്ദിരാഗാന്ധിയുടെ മരണത്തെത്തുടർന്ന് ഇന്ത്യയുടെ അടിസ്ഥാന മൂല്യങ്ങളിൽ ഉണ്ടായ ഇടർച്ച, ഇന്ത്യക്കാർക്കിടയിലെ ഒരുമയിൽ സംഭവിച്ച തകർച്ച, ഇതെല്ലാം വളരെ പെട്ടെന്ന് തന്നെ ദൂരീകരിച്ച് ഒരുമയുടെ വഴിയിലേക്ക് രാജ്യത്തെ തിരിച്ചെത്തിക്കാൻ സഹായിച്ച ജനങ്ങളോടുള്ള നന്ദി പ്രകടിപ്പിച്ചുകൊണ്ട് ഇനിയും ഒരുമിച്ച് തന്നെ മുന്നോട്ടു പോകാനുള്ള ആഹ്വാനം ആയിരുന്നു ആ പ്രസംഗം. അല്ലാതെ, ഒരു വിധത്തിലും 1984ലെ അക്രമങ്ങളെ ന്യായീകരിക്കുകയല്ല ആ പ്രസംഗം. രാജീവ്ഗാന്ധിയുടെ ആ പ്രസംഗം ഇതാ:

"ഇന്ദിരാജിയുടെ കൊലയെത്തുടർന്ന് നമ്മുടെ രാജ്യത്ത് കുറേ കലാപങ്ങൾ ഉണ്ടായി. നമുക്കറിയാം ഭാരതത്തിലെ ജനങ്ങൾ എത്ര മാത്രം ദേഷ്യത്തിലായിരുന്നു എന്ന്. കുറച്ചു ദിവസങ്ങളോളം ഇന്ത്യയുടെ അടിത്തറ ഇളകിയ പോലെ ആളുകള്‍ക്ക് തോന്നി. പക്ഷേ, ഒരു വൻമരം കടപുഴകി വീഴുമ്പോൾ ചുറ്റുമുള്ള ഭൂമി ഒന്നു കുലുങ്ങുന്നത് സ്വാഭാവികമാണ്. എന്നാൽ എങ്ങിനെയാണോ നിങ്ങൾ ആ കലാപങ്ങൾ അവസാനിപ്പിച്ചത്, എങ്ങിനെയാണോ നിങ്ങളുടെ സഹായത്തോടെ ഇന്ത്യയെ വീണ്ടും ഒരുമയുടെ പാതയിലേക്ക് തിരിച്ചു കൊണ്ട് വന്നത്, രാജ്യത്തിന് വീണ്ടും ഒരുമയോടെ നിൽക്കാൻ കഴിയുന്നത്, ഇന്ന് ലോകത്തിന് മുഴുവനും കാണാം ഇന്ത്യ ഒരു യഥാര്‍ത്ഥ ജനാധിപത്യമാണ് എന്ന്. ഇനിയും നമുക്ക് ഒരുമിച്ച് മുന്നേറണം. ഭാരതത്തെ ലോകത്തെ ഏത് ശക്തിയോടും കിടപിടിക്കുന്ന ശക്തിയാക്കി മാറ്റണം. നമുക്കൊരുമിച്ച് പണ്ഡിറ്റ്ജിയുടെ, ഇന്ദിരാജിയുടെ, ഇന്ത്യയിലെ പാവങ്ങളുടെ ജോലി ഏറ്റെടുത്തു പൂർത്തീകരിക്കാം."

ഈ വാക്കുകൾ എങ്ങിനെയാണ് അക്രമത്തെയോ വിഭാഗീയതെയോ ന്യായീകരിക്കുന്നതാണ് എന്നു പറയാൻ കഴിയുക? മറിച്ച്, ഒരുമയോടെ രാഷ്ട്ര നിർമ്മിതിക്കായുള്ള പ്രവൃത്തികളിൽ ഏർപ്പെടാൻ ഉള്ള ഉദ്ബോധനമല്ലേ?

1984 ലെ ലഹളകളിൽ കോണ്‍ഗ്രസ് സർക്കാറുകളുടെ നടപടികളെ ന്യായീകരിക്കുകയോ രാജീവ്ഗാന്ധിയെ വെള്ളപൂശുകയോ അല്ല ഈ പോസ്റ്റിന്റെ ലക്ഷ്യം. മറിച്ച് പ്രസംഗങ്ങളിൽ നിന്നും അടർത്തിയെടുത്ത ഭാഗങ്ങൾ കേൾപ്പിച്ച് നമ്മെ തെറ്റിദ്ധരിപ്പിക്കാൻ ശ്രമിക്കുന്നവരെ കണ്ണടച്ച് വിശ്വസിക്കാതെ ജാഗരൂകരായിരിക്കണമെന്ന ഒരു എളിയ ഓർമ്മപ്പെടുത്തൽ മാത്രം.

P. S. ഹിന്ദിയിലുള്ള രാജീവിന്റെ പ്രസംഗം ഇന്റർനെറ്റിൽ ലഭ്യമാണ്.

Wednesday, September 6, 2017

പിണറായി- കണ്ണന്താനം മാതൃക

കേരളത്തിലെ, വിശിഷ്യാ കണ്ണൂരിലെ സഖാക്കളോടും സംഘാക്കളോടും ഒരു അഭ്യര്‍ത്ഥന..
നിങ്ങൾ പരസ്പരം വെട്ടിക്കീറാൻ ഇറങ്ങുന്നതിനു മുമ്പ് ഒരു നിമിഷം അങ്ങ് ഡൽഹിയിലെ കേരള ഹൗസിൽ വച്ച് താൻ നൽകിയ സൽകാരം കൈക്കൊള്ളാൻ വന്ന അൽഫോൺസ് കണ്ണന്താനം എന്ന മോഡിയുടെ മന്ത്രിയായ സംഘിയെ സ്വീകരിക്കുമ്പോൾ പിണറായി വിജയന്റെ മുഖത്ത് തിളങ്ങിയ ആ സ്നേഹത്തെയും ഊഷ്മളതെയും ഒന്ന് നന്നായി ശ്രദ്ധിക്കൂ. മാധ്യമക്കാർ ഇല്ലെന്ന് പറഞ്ഞു സ്ഥാപിക്കാൻ ശ്രമിച്ച പിണറായിയുടെ നിറഞ്ഞ പുഞ്ചിരി നിങ്ങളും കണ്ടില്ലേ?

പിണറായി തന്നെ രാഷ്ട്രീയത്തിൽ കൈ പിടിച്ചു കൊണ്ട് വന്നത് എന്ന് സ്വയം അവകാശപ്പെടുന്ന അൽഫോൺസ്, പാർട്ടിയെ തള്ളിപ്പറഞ്ഞു മോഡിക്കൊപ്പം പോയപ്പോഴും കുലംകുത്തിയെന്ന് ചാപ്പ കുത്തി ആക്രമിക്കാനല്ല മറിച്ച് സൌഹൃദം ഊട്ടി ഉറപ്പിക്കാനാണ് രണ്ട് പേരും ശ്രമിക്കുന്നത് എന്നത് താഴെക്കിടയിലെ പ്രവർത്തകർ കാണാതിരുന്നുകൂടാ.
പിണറായിയെയും കണ്ണന്താനത്തെയും മാതൃകയാക്കി, തങ്ങളുടെയും കുടുംബത്തിന്റെയും സർവ്വോപരി കേരളത്തിന്റെയും നന്മയ്ക്കായി, പരസ്പര വൈരം വെടിഞ്ഞ്, അർത്ഥമില്ലാത്ത കൊലപാതക മത്സരം വെടിഞ്ഞ്, ഈ നാട്ടിൽ ശാന്തിയും സമാധാനവും പുലർത്താൻ നിങ്ങള്‍ക്ക് കഴിയട്ടെ എന്ന് ആശംസിക്കുന്നു......

Wednesday, June 28, 2017

ജയിൽ കയറേണ്ടിവരുന്ന വില്ലേജ് ജീവനക്കാർ!

അവധി ദിവസങ്ങളിൽപ്പോലും കുന്നിടിക്കുന്നെന്നും, പ്രകൃതിക്ഷോഭമെന്നും, വയൽ നികത്തുന്നു എന്നും, അപകട മരണം എന്നും ഒക്കെ പറഞ്ഞു വരുന്ന ഫോൺ വിളികൾ കേൾക്കുമ്പോൾ സംഭവസ്ഥലത്തേക്ക് ഓടിചെല്ലേണ്ടി വരുന്ന, വില്ലേജ് ഓഫീസിലെ ജോലി അത്ര സുഖകരമായ ഒന്നല്ല. നാട്ടിലെ സകലമാനകാര്യങ്ങളിലും ഇടപെടുകയും എല്ലാ വിഷയത്തിലും സർട്ടിഫിക്കറ്റ് നൽകേണ്ടി വരികയും എന്നാൽ അടിസ്ഥാന സൗകര്യങ്ങളോ ആവശ്യത്തിന് അധികാരം പോലുമോ ഇല്ലാതെ പ്രവർത്തിക്കേണ്ടി വരികയും ചെയ്യുന്ന അവസ്ഥ! അതേ സമയം, ജനങ്ങളോട് ഇടപഴകി അവർക്കു കഴിയാവുന്ന സഹായങ്ങൾ ചെയ്തു കൊടുത്തുകൊണ്ട് അഭിമാനത്തോടെ ചെയ്യാവുന്ന ഒരു ജോലി എന്ന നിലയിൽ ആ ബുദ്ധിമുട്ടുകൾ ജോലിയുടെ ഭാഗം തന്നെ ആണ് താനും

നിയമത്തിനും മനഃസ്സാക്ഷിക്കും നിരക്കാത്ത ഒരു കാര്യവും ചെയ്യാതെ സ്വന്തം കടമ നിർവഹിച്ചാൽ ഒരാൾക്ക് മുൻപിലും തല കുനിക്കേണ്ട അവസ്ഥ വരാതെ സുരക്ഷിതമായി ജോലി ചെയ്യാം എന്ന ഉറച്ച വിശ്വാസം അത്തരം ജോലിക്കു ഒരു അത്യാവശ്യഘടകം തന്നെ ആണ് (അങ്ങിനെ അല്ലാതെ പ്രവർത്തിക്കുന്നവരെ നിയമവിധേയമായി തന്നെ കൈകാര്യം ചെയ്യേണ്ടതും ആണ്). 

കോഴിക്കോട് ജില്ലയിലെ ചെമ്പാനോട് വില്ലേജ് ഓഫീസിൽ നടന്ന നിർഭാഗ്യകരമായ ഒരു ആത്മഹത്യയെ തുടർന്നുണ്ടായ സംഭവവികാസങ്ങൾ വില്ലേജ് ജീവനക്കാരുടെ വിശ്വാസങ്ങളെ തച്ചുടക്കുന്നതായി.  ഒരു ജീവനക്കാരനെ അറസ്റ്റ് ചെയ്തു ജയിലിൽ അടക്കുന്ന അവസ്ഥ ഏതൊരു ജീവനക്കാരന്റെയും മനോവീര്യത്തെ തകർക്കുക തന്നെ ചെയ്യും. തങ്ങൾ ചെയ്യുന്ന ഓരോ പ്രവൃത്തിയും ഏതെങ്കിലും വ്യക്തിയെ ആത്മഹത്യ പോലുള്ള കൃത്യങ്ങളിലേക്കു നയിക്കും എന്ന് ചിന്തിച്ചാൽ എങ്ങിനെയാണ് നിയമം നടപ്പിലാക്കുക? 

ഒരുദാഹരം പറയട്ടെ. സർക്കാരിലേക്കുള്ള വിവിധ കുടിശ്ശികകൾ പിരിച്ചെടുക്കേണ്ടത് ഒരു വില്ലേജ് ഓഫീസറുടെ ചുമതലയാണ്. ചില കേസിലെങ്കിലും  വീട്ടിൽ ചെന്ന് നോട്ടീസ് നടപ്പിലാക്കാതെയോ ജപ്തി ചെയ്യാതെയോ ഈ ചുമതല നിർവഹിക്കാൻ പറ്റാതെ വരും. അങ്ങിനെ ചെയ്‌താൽ, ആ വീട്ടിലെ ആരെങ്കിലും മാനഹാനി തോന്നി വില്ലേജ് ഓഫീസറുടെ പേരും എഴുതി വെച്ച് ആത്മഹത്യ ചെയ്‌താൽ ഉടനെ വില്ലേജ് ഓഫീസറെ സസ്പെൻഡ് ചെയ്തു കേസെടുത്താൽ എന്താവും സ്ഥിതി? 

മറ്റൊരുദാഹരണം പറയാം. വനഭൂമിയോ, പുറമ്പോക്കു ഭൂമിയോ ഒക്കെ ഉൾപ്പെട്ട ഏതെങ്കിലും ഭൂമിക്കു കരമടയ്ക്കാനായി ആരെങ്കിലും വന്നാൽ അത് പറ്റില്ലെന്നും ഉടമസ്ഥാവകാശം തെളിയിക്കണമെന്നും ആവശ്യപ്പെടുകയല്ലേ വേണ്ടത്? മറിച്ചു മുൻപിൻ നോക്കാതെ നികുതി അടച്ചു കൊടുത്താൽ സർക്കാർ ഭൂമി (അല്ലെങ്കിൽ അന്യന്റെ ഭൂമി) കയ്യേറാൻ സഹായിച്ചു എന്ന കുറ്റവും അഭിമുഖീകരിക്കേണ്ടി വരിക ഈ ജീവനക്കാർ തന്നെ അല്ലെ? (അങ്ങിനെ ചെയ്യുന്നവർ മിക്കവാറും നല്ല തുക കൈക്കൂലി മേടിച്ചിട്ടാവും എന്നുതന്നെ അല്ലെ സാമാന്യബോധം?)

തങ്ങൾ ഉത്തമ ബോധ്യത്തോടെ ചെയ്യുന്ന കാര്യങ്ങളിൽ നിയമത്തിന്റെ സംരക്ഷണം ലഭിക്കും എന്ന ആത്മവിശ്വാസം ഇല്ലെങ്കിൽ എങ്ങിനെയാണ് ഒരാൾ തന്റെ കടമ നിർവഹിക്കുക? ചെമ്പനോട് വില്ലേജിലെ ജീവനക്കാരൻ ആത്മഹത്യ ചെയ്‌താൽ അദ്ദേഹത്തിനെതിരെ കേസ്സെടുക്കുന്ന പോലീസുകാരനും റിമാൻഡ് ചെയ്യുന്ന മജിസ്‌ട്രേറ്റും സസ്‌പെൻഡ് ചെയ്യപ്പെടുകയോ ആത്മഹത്യക്കു പ്രേരിപ്പിച്ചു എന്ന കുറ്റം ചുമത്തപ്പെടുകയോ ചെയ്യുകയില്ലെങ്കിൽ എന്ത് കൊണ്ട് വില്ലേജിലെ ജീവനക്കാരന് മാത്രം മറ്റൊരു നിയമം? 

റവന്യു ജീവനക്കാരുടെ മനോവീര്യം കെടുത്തിയാൽ ആർക്കാണ് ഗുണം എന്ന് നോക്കാം. ഒന്നാമതായി സർക്കാരിന് കൊടുക്കേണ്ട നികുതിയും മറ്റു കുടിശ്ശികകളും അടക്കാതെ നടക്കുന്നവർക്ക് തന്നെ. റിക്കവറി എന്ന ഉമ്മാക്ക്കി കാണിക്കാൻ ഒരു റവന്യുക്കാരനും ധൈര്യപ്പെടുകയില്ലല്ലോ. രണ്ടാമത്തെ കൂട്ടർ വനഭൂമിയും സർക്കാർ ഭൂമിയും കയ്യേറുന്നവരും, മണൽ, മണ്ണ്, ക്വാറി, തുടങ്ങിയ മറ്റനേകം മാഫിയകളും തന്നെ. 

ഇനി ചെമ്പനോട് വില്ലേജിൽ നടന്ന കാര്യം നോക്കാം. സാങ്കേതികമായ ഒരു പ്രശ്നത്തിന്റെ പേരിൽ നികുതി അടക്കാൻ  പറ്റില്ല എന്ന് പറയുക മാത്രമല്ല, ആ പ്രശ്‍നം പരിഹരിക്കാനായി താലൂക്കിലേക്കു റിപ്പോർട്ട് ചെയ്യുകയും ചെയ്തതായിട്ടാണ് വാർത്തകളിൽ നിന്നും മനസ്സിലാക്കാൻ കഴിയുന്നത്. വില്ലേജ് ജീവനക്കാർ ചെയ്തത് തെറ്റാണു എങ്കിൽ താലൂക്കിലെയോ കളക്ടറേറ്റിലെയോ  മേലധികാരികൾക്കു  വിഷയം തള്ളുകയും ജീവനക്കാരുടെ പേരിൽ നടപടി എടുക്കുകയും ചെയ്യാമായിരുന്നു. വാർത്തകളിൽ നിന്നും അറിഞ്ഞിടത്തോളം ഉടമസ്ഥന്റെ ഭാഗം കേൾക്കാനായി തീയ്യതി നിശ്ചയിച്ചു താലൂക്കിൽ നിന്നും അറിയിക്കുകയും ചെയ്തിരുന്നു.  അങ്ങിനെയിരിക്കെ, ഈ വിഷയത്തിൽ ആത്മഹത്യ സ്വാഭാവികമായി പ്രതീക്ഷിക്കാവുന്ന ഒന്നല്ല. പിന്നെ എന്തിനാണ് ജീവനക്കാരന്റെ പേരിൽ ഇത്തരം ഒരു കേസ്? 

ചെമ്പനോട് വില്ലേജിലെ ജീവനക്കാർ പൂർണമായും ശരിയാണോ അതോ ഏതെങ്കിലും അഴിമതി നടത്തിയിട്ടുണ്ടോ എന്നൊന്നും എനിക്കറിയില്ല. അങ്ങിനെ എന്തെങ്കിലും കണ്ടെത്തൽ ഏതെങ്കിലും അധികാരികൾ നടത്തിയതായും അറിയില്ല. അങ്ങിനെ ഉണ്ടെങ്കിൽ കൃത്യമായ വിവരങ്ങൾ പുറത്തു വിടേണ്ട കടമ ജില്ലാ ഭരണകൂടത്തിനും സർക്കാരിനും ഇല്ലേ? മറിച്ചു റവന്യു ജീവനക്കാരെ മുഴുവൻ സംശയത്തിന്റെ നിഴലിൽ നിർത്തി, അവർ ചെയ്യുന്ന സ്വാഭാവിക നടപടികൾ പോലും അവർക്കു തന്നെ പാര ആവാൻ സാധ്യതയുണ്ട് എന്ന തോന്നലും അരക്ഷിതാവസ്ഥയും അവരിൽ ഉണ്ടാക്കുന്നത് ഏതൊരു സർക്കാരിനും ഉചിതമാണോ? വിശദമായ അന്വേഷണം നടത്തി കുറ്റക്കാർ ആണെങ്കിൽ മാത്രം അവരെ ശിക്ഷിക്കുന്നതല്ലേ കൂടുതൽ അഭികാമ്യവും നിയമപരമായി ശരിയും?
 
മറ്റൊരു കാര്യം കൂടി സൂചിപ്പിക്കാതെ നിർത്തുന്നത് ശരിയാവില്ല. ജീവനക്കാർക്ക് ഒരു പ്രശ്നം വന്നാൽ അവരെ സംരക്ഷിക്കേണ്ട ജീവനക്കാരുടെ സംഘടനകൾ എല്ലാം എവിടെപ്പോയി? വിഷയത്തിൽ ഒരു അന്വേഷണം നടത്തി ജീവനക്കാർ ശരിയോ തെറ്റോ എന്നെങ്കിലും പറയേണ്ട ബാധ്യത അവർക്കില്ല എന്നാണോ?  അഥവാ, ഇതൊക്കെ ജോലി ചെയ്യുന്ന ജീവനക്കാർക്ക് മാത്രമേ സംഭവിക്കൂ എന്നും യൂണിയൻ ഭാരവാഹികൾ എന്തിനു വേവലാതിപ്പെടണം എന്നുമാണോ? 


P.S.: ലേഖകന്റെ ഭാര്യ ഒരു വില്ലേജ് ഓഫീസർ ആയി ജോലി നോക്കുന്നു. പക്ഷെ ഇവിടെ പറഞ്ഞിരിക്കുന്ന കാര്യങ്ങൾ ലേഖകന്റെ വ്യക്തിപരമായ നിരീക്ഷണങ്ങൾ മാത്രമാണ്. 

P.P.S.: ഇടുക്കിയുടെ പശ്ചാത്തലത്തിൽ, CPI ഭരിക്കുന്ന ഒരു വകുപ്പ് മുഴുവൻ ജനവിരുദ്ധരാണ് എന്ന് വരുത്തിത്തീർത്താൽ ഇന്ന് ആർക്കാണ് ഗുണം എന്ന് ഒരു സുഹൃത്ത് ചോദിക്കുന്നു! മകൻ മരിച്ചാലും മരുമകളുടെ കണ്ണുനീർ......

Saturday, June 17, 2017

കുമ്മനവും പിണറായിയും ഒരുമിച്ച ചില മെട്രോ ചിന്തകൾ

കേരളത്തിന്റെ സമീപകാല ചരിത്രത്തിൽ വികസനത്തിന്റെ ഒരു നാഴികക്കല്ല്... കൊച്ചി മെട്രോ യാഥാർഥ്യമായി ദിനം....  കേരളീയർക്കാകെ അഭിമാനിക്കാവുന്ന ഒരു ദിനം തന്നെ! 

പ്രോട്ടോകോൾ, സെക്യൂരിറ്റി തുടങ്ങിയ കടുകട്ടി പദപ്രയോഗങ്ങൾക്കിടയിൽ തുടങ്ങിയ ഒരു യാത്ര. ആദ്യത്തെ ചിത്രത്തിൽ നോക്കിയപ്പോൾ പരിചയമുള്ള മുഖങ്ങൾ- ഇന്ത്യയുടെ പ്രധാനമന്ത്രി, കേന്ദ്ര നഗരവികസന വകുപ്പ് മന്ത്രി, കേരളത്തിന്റെ ഗവർണ്ണർ, മുഖ്യമന്ത്രി. സ്ഥലത്തെ ജനപ്രതിനിധികൾ മുതൽ മെട്രോ യാഥാർഥ്യമാക്കാൻ വേണ്ടി പ്രയത്നിച്ചവർ വരെ ആരെയും ആ ആദ്യ യാത്രയിൽ കണ്ടില്ല. പ്രോട്ടോകോൾ അല്ലെ എന്ന് സമാധാനിക്കാം എന്ന് കരുതിയപ്പോഴാണ് അതെ വരിയിൽ മറ്റൊരു മുഖം കണ്ടത്. അടുത്ത കാലത്തു വരെ ഒരു പ്രത്യേക മത വിഭാഗത്തിന്റെ സമുദായ സംഘടനയുടെ നേതാവും, ഈയിടെ മാത്രം ഭാരതീയ ജനതാ പാർട്ടി ഇറക്കുമതി ചെയ്ത് കേരളത്തിൽ പാർട്ടിയുടെ പ്രസിഡന്റ് ആക്കിയ ആളുമായ കുമ്മനം രാജശേഖരൻ! 

വലിഞ്ഞു കയറി  വന്നവൻ, കള്ളവണ്ടി കേറിയവൻ, കണ്ണേറ് തട്ടാതിരിക്കാൻ ഒപ്പം കൂട്ടിയവൻ എന്നൊക്കെ ട്രോളുകൾ സോഷ്യൽ മീഡിയയിൽ കുമ്മനത്തെ വിശേഷിപ്പിച്ചത് സ്വാഭാവികം മാത്രം! മേൽ പറഞ്ഞ മഹദ് വ്യക്തികളുടെ (അവർ ഇരിക്കുന്ന സ്ഥാനം കൊണ്ടുള്ള മഹത്വം ആണ് ഉദ്ദേശിച്ചത്) കൂട്ടത്തിൽ മെട്രോയുടെ ആദ്യ യാത്രയിൽ കയറി ഇരിക്കാനുള്ള ഒരു യോഗ്യതയും പ്രോട്ടോകോൾ പ്രകാരമോ, നാട്ടു നടപ്പു പ്രകാരമോ കുമ്മനത്തിൽ കാണാൻ പ്രയാസമാണ്. 

പക്ഷേ ഒന്നോർത്താൽ ഇതാദ്യമല്ലല്ലോ! മെട്രോയിൽ ഇതിനു മുൻപും ഒരു യാത്ര നടന്നിരുന്നു. മുഖ്യമന്ത്രി പിണറായി വിജയൻ ആഘോഷ പൂർവം നടത്തിയ ഒരു യാത്ര. അന്നത്തെ ചിത്രങ്ങളിൽ മറ്റൊരു മുഖം ഓർക്കുന്നു. മാർക്സിസ്റ്റ് പാർട്ടിയുടെ ഒരു ജില്ലാ നേതാവായ P രാജീവ് മുഖ്യമന്ത്രിയെ അനുഗമിക്കുന്ന കാഴ്ച! പിണറായിക്കു രാജീവിനെ ഒപ്പം കൂട്ടാമെങ്കിൽ മോദിക്ക് കുമ്മനത്തെയും കൂട്ടാം. പിണറായിക്കും മോദിക്കും സ്ഥലത്തെ ജനപ്രതിനിധികളെയും മറ്റും ഒപ്പം   കൂട്ടണം എന്ന സാമാന്യ ബോധം ഉണ്ടാവണം എന്ന് ശഠിക്കുന്നതും തെറ്റ് തന്നെ. ഈ മെട്രോ ഒരു യാഥാർഥ്യമാക്കിയതിന്റെ പൊളിറ്റിക്കൽ ക്രെഡിറ്റ് എന്ത് കൊണ്ടും അവകാശപ്പെടാവുന്ന ഉമ്മൻ ചാണ്ടിയെ കൂടെ കൂട്ടണം എന്ന് ചിലർ അഭിപ്രായപ്പെട്ടതും ബാലിശം എന്ന് തന്നെ പറയാം. കോൺഗ്രസ് പാർട്ടിയെ മുഖ്യ ശത്രുക്കളായി കാണുന്ന രണ്ടു പാർട്ടികൾ ചേർന്ന് നടത്തുന്ന ഈ ചടങ്ങിൽ കുമ്മനത്തെ കയറ്റിയാലും ചാണ്ടിയെ കയറ്റുന്നത് അല്പം കടന്ന കൈ തന്നെ ആയിപ്പോകും.

എന്റെ ചിന്ത മറ്റൊന്നാണ്. കേരളത്തിന് ഇതിലും നല്ല ഒരവസരം കിട്ടാൻ അടുത്ത കാലത്തു പ്രയാസമുള്ള ഒരു കാര്യമാണ് എന്റെ മനസ്സിൽ. ഒരു ഭാഗത്തു കുമ്മനവും മോഡിയും. മറുഭാഗത്തു പിണറായി വിജയൻ. നടുക്ക് ഇന്ത്യയുടെ മുൻ ചീഫ് ജസ്റ്റിസ് ആയ ഇന്നത്തെ ഗവർണ്ണർ! മധ്യസ്ഥൻ ആവാൻ ഇത്രയും യോഗ്യനായ മറ്റാരെ കിട്ടും? 

ഈ അവസരം മുതലെടുത്തു, കേരളത്തിൽ അങ്ങോളമിങ്ങോളവും പ്രത്യേകിച്ച് കണ്ണൂരിലും നടക്കുന്ന BJP-CPM അക്രമങ്ങളും പരസ്പരമുള്ള കൊലപാതകങ്ങളും നിർത്തിവെക്കാൻ ഇവർക്കൊന്നു ശ്രമിക്കാമായിരുന്നില്ലേ? കുറച്ചു പാവപ്പെട്ട മലയാളികളുടെ ജീവനെങ്കിലും രക്ഷപ്പെടുമല്ലോ! കൂടാതെ ശാന്തിയും സമാധാനവും ഇല്ലാതെ, ഹർത്താലുകൾ  കുറയാതെ, മോഡിയും പിണറായിയും പറഞ്ഞ development ഉം വികസനവും ഒക്കെ എങ്ങിനെ വരും?  

UPA തുടങ്ങിവെച്ച, 80-90 ശതമാനവും UDF നിർമിച്ച, ഒരു മെട്രോ ഉദ്‌ഘാടനം ചെയ്യാൻ വേണ്ടി ഒന്നിക്കാവുന്ന കുമ്മനത്തിനും പിണറായിക്കും കേരളത്തിന് വേണ്ടി ഇത്രയെങ്കിലും ചെയ്യാമായിരുന്നില്ലേ എന്ന ഒരു നിരാശ മാത്രം മനസ്സിൽ ബാക്കി നിൽക്കുന്നു! 

ഇനി ഇതൊരു വിവാദമാക്കേണ്ട. പോയ ബുദ്ധി ആന പിടിച്ചാലും വരില്ല എന്നല്ലേ! കൂടാതെ വിവാദക്കാരെ നിരാശപ്പെടുത്താൻ മുഖ്യമന്ത്രി ഏതറ്റം വരെയും പോവും.....അത് കുമ്മനത്തിനു ഒപ്പം ആണെങ്കിലും!

Saturday, May 13, 2017

ചില 'അമ്മ ദിന' ചിന്തകൾ

മനുഷ്യർ സ്വാർത്ഥരാണ്...വിശേഷബുദ്ധി ഉള്ളവരും!

അവർ മക്കളെ വളർത്തുന്നത് ഭാവിയിലേക്കുള്ള നിക്ഷേപം ആയിട്ടാണ്;
പ്രായമായ മാതാപിതാക്കളെ ശുശ്രൂഷിക്കുന്നതു വെറും കടം വീട്ടലും.  

കിട്ടാക്കടം ഏറെയുള്ള ഈ നാട്ടിൽ...
അവരവരുടെ കടം സർക്കാർ എഴുതിത്തള്ളുകയോ 
പൊതുസമൂഹം ഏറ്റെടുക്കുകയോ ചെയ്യാനാണ് ഏവർക്കും താല്പര്യം.

അപ്പോൾ, ബാധ്യതകൾ മാത്രമായ മാതാപിതാക്കൾ 
വൃദ്ധസദനങ്ങളിലോ അഗതി മന്ദിരങ്ങളിലോ എത്തിപ്പെട്ടാൽ എന്തത്ഭുതം? 

പിന്നെ, ഒരു window dressing എന്ന നിലയ്ക്കു
വർഷത്തിൽ ഒരു അമ്മദിനവും അച്ഛൻ ദിനവും!

Sunday, April 23, 2017

അട്ടയെപ്പിടിച്ചു മെത്തയിൽ കിടത്തിയാൽ...

അങ്ങിനെ അയാൾ ഒരു ദിവസം രാജാവായി. എങ്ങിനെ ആയി എന്നത് കഥയുടെ ഭാഗമല്ല. 

തന്റെ മന്ത്രിഗണങ്ങളുമായി സസുഖം വാഴാം എന്ന് കരുതിയിരുന്നപ്പോഴാണ് ഇടിവെട്ടിയ പോലെ ഒരു അഴിമതിക്കഥ പുറത്തു വന്നതും പ്രധാനപ്പെട്ട ഒരു മന്ത്രിയെ തന്നെ പുറത്താക്കേണ്ടി വന്നതും. പാവം മന്ത്രി.. തന്റെ ഒരു ഭാഗിനേയനെ ചെറിയ ഒരു ജോലിക്കു നിയമിച്ചതായിരുന്നു കുറ്റം! പക്ഷെ പറഞ്ഞു പറഞ്ഞു ആ പരിഷകൾ അത് വലിയ ഒരു പ്രശ്നമാക്കി. ഒടുവിൽ അതിശക്തനെന്നു സ്വയം വിശ്വസിച്ച രാജാവിന് പോലും പ്രജകളുടെ കോപത്തിന് മുൻപിൽ അടിയറവു പറയേണ്ടി വന്നു. 

അടിയറവു പറയേണ്ടി വന്നെങ്കിലും രാജാവിന്റെ കോപം മാത്രം ശമിച്ചില്ല.  
എല്ലാ പരിഷകളെയും ഒരു പാഠം പഠിപ്പിക്കേണ്ടതിന്റെയും ആരാണ് രാജാവെന്നു ഓര്മിപ്പിക്കേണ്ടതിന്റെയും ആവശ്യകത ഓതിക്കൊടുത്തത് ഒന്നും രണ്ടും ഉപദേശകരല്ലല്ലോ, മറിച്ചു ഒരു വലിയ സ്തുതിപാഠക സംഘം തന്നെ ആയിരുന്നല്ലോ. പോരാതെ, ക്ഷമിക്കുന്നതു ശക്തർക്കു ചേർന്നതുമല്ല!

അവസാനം രാജാവ് അതിനൊരു വഴി കണ്ടെത്തി. പണ്ട് തൻ സിംഹാസനം പിടിച്ചെടുക്കാൻ യുദ്ധം ചെയ്തു കൊണ്ടിരുന്നപ്പോൾ തന്റെ എതിരാളിയായ മൂത്ത സഹോദരന്റെ ചോര ഊറ്റിക്കുടിച്ച ഒരു അട്ടയെ ആണ് അതിനായി അദ്ദേഹം കണ്ടെത്തിയത്. 

ആ അട്ടയെ പിടിച്ചു അദ്ദേഹം തന്റെ മന്ത്രിയാക്കി. എന്നിട്ടും പോരാതെ,  തന്റെ രാജകീയ മെത്തയിൽ തന്നെ കിടത്തി! 

തന്നോടൊപ്പം നിൽക്കുന്നവരെയും (ഇക്കാലത്തു ആരെയും വിശ്വസിക്കാൻ കൊള്ളില്ല) എതിരാളികളെയും ഒരു പോലെ ഞെട്ടിച്ച സംഭവം! അട്ടയുടെ പേരിൽ, ചോര ഊറ്റി കൊലചെയ്ത കുറ്റം പോലും ആരോപിക്കപ്പെട്ടിട്ടുണ്ട് എന്നത് ഇരട്ടി മധുരം പോലെ ആയി. അല്ലെങ്കിലും പാവം അട്ട... 1..2...3... വരെയേ എത്തിയുള്ളു. 51 പോലും തികയ്ക്കാൻ കഴിയാത്ത പാവം അട്ടയെ ആണ് അവരൊക്കെ ചേർന്ന്...!

അട്ടയെ പിടിച്ചു മെത്തയിൽ കിടത്തിയാൽ പക്ഷെ അട്ട ആട്ടയല്ലാതാവില്ലല്ലോ?

അന്തഃപ്പുരവാസികളെ തന്നെ അത് ഇടയ്ക്കിടയ്ക്ക് ഒന്ന് കടിക്കും.അല്പം രക്തം ഊറ്റിക്കുടിക്കും.  മന്ത്രിയാണെന്നും കിടക്കുന്നതു രാജകീയ മെത്തയിലാണെന്നും മറന്നുപോവുന്നതു സ്വാഭാവികം മാത്രം!

അനുഭവിക്കട്ടെ. പാവം മാതുല മന്ത്രിയെ പുകച്ചു ചാടിച്ച പ്രജകൾ ശരിക്കും അനുഭവിക്കട്ടെ. ഈ അട്ടയെ പുകച്ചു ചാടിച്ചാൽ ഇതിലും വലിയ നികൃഷ്‌ടജീവികളെ ഇനിയും കൊണ്ടുവരും. അതിനു വേണ്ടി ഇനി ബിഷപ്പ്മാരുടെ അരമന വരെ തേടിപ്പോവേണ്ടി വന്നാൽ പോലും. പണ്ടത്തെപ്പോലെ അല്ല. ഇപ്പോൾ അരിവാളല്ല, മറിച്ചു കുരിശാണ് പ്രതീക്ഷയുടെ അടയാളം!

ഒന്ന് മാത്രം മതി. ആരും ഈ രാജാവിനെ ചോദ്യം ചെയ്യാൻ ധൈര്യപ്പെടരുത്! 

ഇനി ആരെങ്കിലും ധൈര്യപ്പെട്ടാൽ തന്നെ അവരെ ഏതെങ്കിലും ഗൂഡാലോചന കുറ്റം ചുമത്തി പൂജപ്പുരയിലോ, തലയ്ക്കു സുഖമില്ലെന്നു വരുത്തി ഊളംപാറയിലോ അയച്ചേക്കണം.. അല്ല പിന്നെ! 


P.S.: എന്റെ ഭാവനയിൽ പിറന്ന ഈ കലാസൃഷ്ഠിക്കു ജീവിതത്തിലെ ഏതെങ്കിലും സംഭവവുമായോ വ്യക്തികളുമായോ സാമ്യം തോന്നുന്നത് സ്വാഭാവികം മാത്രം. അതിനു ഇനി എന്നെ പൂജപ്പുരയ്ക്കോ ഊളംപാറയ്ക്കോ അയക്കാനൊന്നും മിനക്കെടേണ്ട. 

Saturday, April 8, 2017

അക്കരപ്പച്ച


അധികാരം ഒരു സുഖമുള്ള കാര്യം തന്നെ; എന്നാൽ
ചില അസൗകര്യങ്ങളും ഇല്ലാതില്ല!
അധികാരത്തിനു വേണ്ടി എന്തൊക്കെ ത്യാഗങ്ങൾ വേണമെന്ന് നിങ്ങൾക്കറിയാമോ? 
സ്വന്തം മനഃസാക്ഷിയെപ്പോലും ശത്രുവാക്കേണ്ട അവസ്ഥ!

തെറ്റായതിനെ ന്യായീകരിക്കാനും, ചുരുങ്ങിയത് കണ്ടില്ലെന്നു നടിക്കാനെങ്കിലും, എളുപ്പം ആണെന്ന് കരുതിയോ? 
അങ്ങ് ദൂരെ സിറിയയിലും സ്റ്റോക്‌ഹോമിലും ഒക്കെ ഭീകരത പ്രത്യക്ഷപ്പെട്ടാൽ നിന്ദിക്കാൻ എന്തെളുപ്പം!
എന്നുവെച്ചു, ഇങ്ങു രാജസ്ഥാനിലും ചത്തിസ്‌ഗഡിലും പശുവിന്റെയോ പ്രേമത്തിന്റെയോ ഒക്കെ  പേരിൽ പാവങ്ങളെ തല്ലിക്കൊല്ലുന്ന ഭീകരത നടമാടുമ്പോൾ അതിനെയും എതിർക്കണം എന്ന് പറഞ്ഞാൽ?

മറ്റാരെങ്കിലും ഭരിക്കുമ്പോൾ RTI യും ലോക് പാലും ഒക്കെ എത്ര സുന്ദരമായ ആശയങ്ങൾ!
എന്നാൽ നാം സ്വയം അധികാരത്തിൽ എത്തുമ്പോൾ അതൊക്കെ നടപ്പിലാക്കി സ്വയം കുഴി തോണ്ടണം എന്ന് ശഠിച്ചാൽ?

അധികാരമില്ലാത്തപ്പോൾ എന്തിനെക്കുറിച്ചും വാചാലമാവാം
അധികാരമുള്ളപ്പോൾ, പലതും കാണാതെ നടിക്കണം.

അധികാരമില്ലാത്ത ബംഗാളിലെ രാഷ്ട്രീയക്കൊലകളെ ജനാധിപത്യത്തിന്റെ കശാപ്പായി കാണാൻ ഒരു വിഷമവും ഇല്ല
എന്നാൽ, സ്വയം ഭരിക്കുന്ന കേരളത്തിൽ പാർട്ടി നടത്തുന്ന കൊലകളെ ന്യായീകരിക്കാൻ എന്തൊക്കെ സർക്കസ്സുകൾ കളിക്കണം!

ഇറോം ശർമിളയുടെ നിരാഹാരം വാഴ്ത്തപ്പെടേണ്ടത് തന്നെ.
ഒപ്പം മഹിജയുടെയും അവിഷ്ണയുടെയും നിരാഹാരത്തെ ഇകഴ്‌ത്തേണ്ട വൈരുദ്ധ്യാത്മക ഉത്തരവാദിത്തത്തെക്കുറിച്ചു ആർക്കെന്തറിയാം!

പ്രതിപക്ഷത്തിരിക്കുമ്പോൾ പോലീസിനെ അക്രമിക്കാം, കേരളം കത്തിക്കുമെന്ന് ഭീഷണി മുഴക്കാം, 
സെക്രട്ടറിയേറ്റ് വളയാം,  മുഖ്യമന്ത്രിയെ വരെ കല്ലെറിയാം.. 
എന്നുവെച്ചു, ഭരണത്തിലിരിക്കുമ്പോൾ സമരങ്ങളെ സഹാനുഭൂതിയോടെ കാണണം എന്ന് പറഞ്ഞാൽ? 

പൊന്നിൻ സൂചികൾ മറ്റുള്ളവരുടെ കണ്ണിൽ കുത്താൻ മാത്രം ഉള്ളതാണ് എന്നെങ്കിലും....

JNU വിലെയും ഹൈദരാബാദ് യൂണിവേഴ്സിറ്റിയിലെയും അധികാരികളുടെ ഭീകരതയെക്കുറിച്ചു വാചാലമാവാൻ എന്തെളുപ്പം!
എന്നുവെച്ചു ലോ അക്കാഡമിയിലും നെഹ്‌റു കോളേജിലും അത് തന്നെ പറയാൻ പറ്റുമോ?!

മനഃസാക്ഷിയെ കൂട്ടിലടച്ച തത്തയാക്കിവെച്ച്, അധികാരത്തിന്റെ കഴുകന്മാരെ യദേഷ്ടം വിഹരിക്കാൻ വിടുമ്പോൾ 
കാണുന്നവർക്കു തോന്നും........ അക്കരപ്പച്ച!

Wednesday, April 5, 2017

തേൻകെണിയും സാംസ്‌കാരിക നായകത്വവും!

നമ്മുടെ സാംസ്ക്കാരിക നായകന്മാർക്ക് വീണ്ടും പണിയാവുകയാണല്ലോ?

മംഗളത്തിലെ പത്രപ്രവർത്തക, മുൻമന്ത്രി ശശീന്ദ്രന് എതിരെ കേസ് കൊടുത്തു എന്ന് വാർത്ത!

നിരന്തരം വിളിച്ചു, അശ്ലീലം പറയുമായിരുന്നു എന്ന് മൊഴി കൊടുത്തത്രെ. 

എന്തൊരക്രമം ആണിത്?

ഒരു ഇടതുപക്ഷ സഹയാത്രികന്‌ (ഗോവയിൽ BJP സഹയാത്രികൻ ആണെങ്കിൽ കൂടി) അതും ഒരു മന്ത്രിക്കു, ഇവിടെ സ്വകാര്യമായി ഒരു  പത്രപ്രവർത്തകയെ വിളിച്ചു നാല് അശ്ലീലം പറയാൻ കൂടി ഈ മാധ്യമ സിന്ധിക്കേറ്റുകൾ (honey trap എന്ന തേൻകെണിയെ പെൺകെണി എന്ന് പേര്മാറ്റി പെണ്ണിനെ നാണം കെടുത്താൻ സഹായിച്ച മാധ്യമ സുഹൃത്തുക്കളോടുള്ള സ്നേഹാദരങ്ങൾ നിലനിർത്തിക്കൊണ്ടു തന്നെ) കാരണം കഴിയില്ല എന്ന് വന്നാൽ, എന്ത് കഷ്ടമാണ്?! 

ഇത്തരം കേസുകൾ കേരളത്തിന്റെ സാംസ്‌കാരിക പൈതൃകത്തിനു തന്നെ ഒരു ഭീഷണിയാണ്! ആര് എപ്പോൾ വിളിച്ചു അശ്ലീലം പറഞ്ഞാലും അതൊക്കെ പുറത്തറിയിക്കാതെ അവരുടെ സ്വകാര്യത സംരക്ഷിക്കേണ്ട ബാധ്യത കേരളത്തിലെ സ്ത്രീകൾക്കില്ലേ? സ്ത്രീത്വത്തെക്കാൾ എത്ര ഉയർന്നതാണ് സ്ത്രീ ലംബടന്മാരുടെ privacy  എന്നെങ്കിലും ഓർക്കേണ്ടേ? 

ഭാര്യയോ കാമുകിയോ ഒന്നുമല്ലാത്ത ഒരു സ്ത്രീയോട് , ഒരു മന്ത്രി, തന്റെ ബന്ധം തികച്ചും professional ആണെന്ന് നന്നായി അറിഞ്ഞിട്ടും,  പുളിച്ച അശ്ലീലം പറഞ്ഞതിനെ ന്യായീകരിക്കുകയും ആ വിവരം പുറത്തു വിട്ടതിനെ അപലപിക്കുകയും ചെയ്ത ക്ഷീണം മാറി വരുന്നതേ ഉള്ളു. ഇനിയിപ്പോൾ നമ്മുടെ സാംസ്‌കാരിക നായകന്മാർക്ക് കേസ് കൊടുത്ത സ്ത്രീയെ താറടിക്കേണ്ട ചുമതല കൂടി ഏറ്റെടുക്കേണ്ടി വരുമോ? ഈ സംസ്കാരം, പ്രത്യേകിച്ച് നായകത്വം, വല്ലാത്ത ബുദ്ധിമുട്ടുതന്നെ!

കലികാലം എന്നല്ലാതെ എന്ത് പറയാൻ!

Monday, March 27, 2017

സ്വന്തം കാര്യം സിന്താബാദ്!


മറ്റുള്ളവർ എന്ത് ഭക്ഷിക്കുന്നു, എന്ത് കുടിക്കുന്നു? 
മറ്റുള്ളവർ എങ്ങിനെ, എത്രമാത്രം നാണം മറയ്ക്കുന്നു?
മറ്റുള്ളവർ എന്ത് പറയുന്നു, എന്ത് ചിന്തിക്കുന്നു?
മറ്റുള്ളവർ എന്തിൽ വിശ്വസിക്കുന്നു, എന്തിനോട് പ്രാർത്ഥിക്കുന്നു?
മറ്റുള്ളവർ എങ്ങിനെ പ്രേമിക്കുന്നു, എവിടെ വച്ച് സല്ലപിക്കുന്നു?

മറ്റുള്ളവരെക്കുറിച്ചുള്ള  വേവലാതിക്കിടയിൽ
മനുഷ്യൻ സ്വയം മറന്നു പോയോ?
മനുഷ്യനാണെന്ന കാര്യം പോലും മറന്ന് 
മറ്റുള്ളവരെ അടിച്ചമർത്താനുള്ള നെട്ടോട്ടത്തിൽ 
അവനവൻ ആരെന്നു ഓർത്തു നോക്കാൻ പോലും 
ഓരോരുത്തർക്കും സമയം ഇല്ലാതെ വരുന്നു!

നാം മറക്കുന്നത്, 
ആർക്കും ആരെയും 'നന്നാക്കാൻ' കഴിയില്ല; 
സ്വയം മാറാൻ തീരുമാനിക്കുന്നതുവരെ! 
മറ്റുള്ളവരെ 'നന്നാക്കാൻ' ശ്രമിക്കുന്നതിലും എത്രയോ എളുപ്പം
ഓരോരുത്തരും സ്വയം നന്നാവുകയാണ്! 

അവനവന്റെ കാര്യം നോക്കി നടക്കാൻ കഴിയുന്ന 
സ്വാർത്ഥന്മാരുടെ കുറവ് ഈ ലോകത്തെ വല്ലാതെ അലട്ടുന്നു!

Monday, January 9, 2017

പയ്യോളി മുനിസിപ്പാലിറ്റിയിലെ പ്രതിപക്ഷസമരം

അങ്ങിനെ പയ്യോളി മുനിസിപ്പാലിറ്റിയിലും ഒരു സമരം നടന്നു! 

പ്രതിപക്ഷ കൗൺസിലർമാർ മുനിസിപ്പാലിറ്റി കവാടത്തിൽ നടത്തിയ ധർണയെക്കുറിച്ചു വായിച്ചപ്പോൾ (മാതൃഭൂമി, 10/01/2017) സന്തോഷം തോന്നി. എന്തെന്നാൽ ജനങ്ങളുടെ അവകാശങ്ങൾക്കു വേണ്ടി പടപൊരുതുന്ന ഒരു പ്രതിപക്ഷം ഏതൊരു ജനാധിപത്യത്തിന്റെയും വിജയത്തിന് അനിവാര്യമാണ്.  നിയമപരമായി നോക്കിയാൽ നമ്മുടെ തദ്ദേശ സ്വയംഭരണസ്ഥാപനങ്ങളിൽ പ്രതിപക്ഷം എന്ന ആശയം നടപ്പിലാക്കിയിട്ടില്ല. സ്റ്റാന്റിംഗ് കമ്മിറ്റി ചെയർമാൻ സ്ഥാനങ്ങൾ പങ്കിട്ടെടുക്കുന്ന ഇന്നത്തെ രീതിയിൽ പരസ്പരം പുറം ചൊറിഞ്ഞു കൊടുക്കുന്ന സംവിധാനമാണ് എല്ലാ കക്ഷികൾക്കും നല്ലതു എന്നത് സാമാന്യബുദ്ധി മാത്രം! ജനങ്ങൾക്ക് അത് അത്ര നല്ലതല്ല എന്നതും പകൽ പോലെ വ്യക്‌തം. 

അടുത്തിടെ, പയ്യോളി മുനിസിപ്പാലിറ്റിയിലെ ചില പരിപാടികൾ അടുത്തറിയാൻ അവസരം ഉണ്ടായി. തെറ്റായ രേഖകൾ നൽകി, മുനിസിപ്പാലിറ്റിയുടെ പ്രഖ്യാപിത പ്ലാസ്റ്റിക് വിരുദ്ധ നയത്തിനെപ്പോലും വെല്ലുവിളിച്ചു കൊണ്ട്, ചില സ്വകാര്യ വ്യക്തികൾ നിയമവിരുദ്ധമായി നേടിയെടുത്ത പ്ലാസ്റ്റിക് കുപ്പി (PET) നിർമാണ ലൈസന്സിനെക്കുറിച്ചു സ്റ്റാന്റിംഗ് കമ്മിറ്റി ചെയർമാൻമാർ അടക്കമുള്ളവരുടെ  ശ്രദ്ധ ക്ഷണിച്ചപ്പോൾ പ്രതീക്ഷിച്ചതു പ്രതിപക്ഷമെങ്കിലും അത്തരം ഒരു നടപടിയെ ചോദ്യ ചെയ്യും എന്നായിരുന്നു. പ്രത്യേകിച്ചും ആ പ്രവൃത്തി പ്ലാസ്റ്റിക് മാലിന്യ മുക്‌തമായ ഒരു പ്രദേശത്തെ ജനങ്ങളുടെ മുഴുവൻ ഭീമഹരജിയെ തൃണവൽഗണിച്ചു കൊണ്ടാണ് എന്നുകൂടി കണക്കിൽ എടുക്കുമ്പോൾ. എന്നാൽ അത്ഭുതം എന്ന് പറയട്ടെ, കക്ഷി രാഷ്ട്രീയഭേദമില്ലാതെ എല്ലാവരും മുനിസിപ്പാലിറ്റിയുടെ നിയമവിരുദ്ധ നിലപാടിനെ അനുകൂലിച്ചു നിശ്ശബ്ദത പാലിക്കുന്നതാണ് കാണാൻ കഴിഞ്ഞത്! 

അത് പോട്ടെ, better late than never എന്നാണല്ലോ!  അത് കൊണ്ടാണ് കൗൺസിലർമാരുടെ ധർണ എന്ന സമരമുറയെക്കുറിച്ചു വായിച്ചപ്പോൾ സന്തോഷം തോന്നിയത്. എന്നാൽ ആ സന്തോഷം അധികം നീണ്ടുനിന്നില്ല, സമരം ചെയ്തത് എന്തിനു വേണ്ടി ആയിരുന്നു എന്നറിഞ്ഞപ്പോൾ! 

പയ്യോളിയിലെ പ്രാചീനമായ കിഴൂർ ക്ഷേത്രത്തിലെ ഉത്സവവും അതിനോടനുബന്ധിച്ചു നടത്തുന്ന കിഴൂർ ചന്തയും മലബാറിലെ തന്നെ പ്രശസ്തമായ ആഘോഷങ്ങളിൽ ഒന്നാണ്. ചന്ത നടത്താറുള്ള വയലുകൾ മിക്കവാറും എല്ലാം തന്നെ നികത്തപ്പെട്ടു കഴിഞ്ഞു.  പയ്യോളി മുനിസിപ്പാലിറ്റിയുടെ കീഴിലുള്ള സ്ഥലത്തു ചന്ത നടത്തുന്നതിന് ക്ഷേത്ര കമ്മിറ്റി 40,000 രൂപ നൽകണം എന്ന ഭരണ സമിതിയുടെ തീരുമാനം, ഒരു വിഭാഗം ജനങ്ങളുടെയും ഭക്തന്മാരുടെയും പ്രതിഷേധത്തെ തുടർന്ന് മരവിപ്പിച്ച തീരുമാനത്തിന് എതിരായിട്ടാണത്രെ ഈ പുതിയ സമരം.   

പയ്യോളിയുടെ സാംസ്കാരിക പൈതൃകത്തിന്റെ ഭാഗമായ ഒരു ചന്തയും വിശ്വാസത്തിന്റെ ഭാഗമായ ഒരു ഉത്സവവും നടത്തുമ്പോൾ അതിൽ നിന്നുള്ള ലാഭത്തിൽ ഒരു പങ്കു പ്രതീക്ഷിക്കുന്നത് മുനിസിപ്പാലിറ്റിയെ സംബന്ധിച്ചിടത്തോളം സ്വാഭാവികം തന്നെ. എന്നാൽ ഈ കച്ചവടത്തിൽ ലാഭം കൊയ്യാൻ ശ്രമിക്കുന്ന മറ്റു പലരും ഉണ്ടെന്നത് പോലും മറന്നു, ഒരു സമരം എന്ന രീതിയിലേക്ക് പ്രതിപക്ഷ കൗൺസിലർമാർ നീങ്ങിയപ്പോൾ അവരുടെ ഉദ്ദേശ്യ ശുദ്ധിയെ സംശയിക്കാതെ വയ്യ! അവരെ ഒരു സമരത്തിലേക്ക് നയിച്ച ആദ്യ തീരുമാനം പയ്യോളി മുനിസിപ്പാലിറ്റി ക്ഷേത്ര കമ്മിറ്റിക്കും ഹിന്ദു മത വിശ്വാസികൾക്കും എതിരാണ് എന്ന് വരുത്തി തീർക്കാൻ വലതുപക്ഷ ശക്തികളെ സഹായിക്കും എന്നതിനാൽ പ്രത്യേകിച്ചും!

ക്ഷേത്ര കമ്മിറ്റിയിൽ നിന്നും വാടക ഈടാക്കരുത് എന്നല്ല ഞാൻ പറഞ്ഞു വരുന്നത്. അത് ഈടാക്കുന്നത്‌ അല്പം കൂടി നയത്തിൽ ആവാം എന്നുമാത്രം! വിശ്വാസവുമായി ബന്ധപ്പെട്ട ഇത്തരം ഒരു കാര്യത്തിൽ എടുക്കുന്ന നടപടികൾ ഉണ്ടാക്കാവുന്ന ദൂരവ്യാപകമായ ഭവിഷ്യത്തുകൾ, ക്ഷേത്രാരാധനയിലും ദൈവത്തിലും വിശ്വാസമില്ലാത്ത എനിക്ക് പോലും മനസ്സിലാവുമെങ്കിൽ എന്തെ പ്രദേശത്തെ ജനപ്രതിനിധികൾക്ക് മനസ്സിലാവുന്നില്ല? ഇനി അല്ല, വിഭജിച്ചു ഭരിക്കുക എന്ന ആ പഴയ തന്ത്രം തന്നെയാണോ, ഈ സമരത്തിന് പിന്നിലും?!