Saturday, June 17, 2017

കുമ്മനവും പിണറായിയും ഒരുമിച്ച ചില മെട്രോ ചിന്തകൾ

കേരളത്തിന്റെ സമീപകാല ചരിത്രത്തിൽ വികസനത്തിന്റെ ഒരു നാഴികക്കല്ല്... കൊച്ചി മെട്രോ യാഥാർഥ്യമായി ദിനം....  കേരളീയർക്കാകെ അഭിമാനിക്കാവുന്ന ഒരു ദിനം തന്നെ! 

പ്രോട്ടോകോൾ, സെക്യൂരിറ്റി തുടങ്ങിയ കടുകട്ടി പദപ്രയോഗങ്ങൾക്കിടയിൽ തുടങ്ങിയ ഒരു യാത്ര. ആദ്യത്തെ ചിത്രത്തിൽ നോക്കിയപ്പോൾ പരിചയമുള്ള മുഖങ്ങൾ- ഇന്ത്യയുടെ പ്രധാനമന്ത്രി, കേന്ദ്ര നഗരവികസന വകുപ്പ് മന്ത്രി, കേരളത്തിന്റെ ഗവർണ്ണർ, മുഖ്യമന്ത്രി. സ്ഥലത്തെ ജനപ്രതിനിധികൾ മുതൽ മെട്രോ യാഥാർഥ്യമാക്കാൻ വേണ്ടി പ്രയത്നിച്ചവർ വരെ ആരെയും ആ ആദ്യ യാത്രയിൽ കണ്ടില്ല. പ്രോട്ടോകോൾ അല്ലെ എന്ന് സമാധാനിക്കാം എന്ന് കരുതിയപ്പോഴാണ് അതെ വരിയിൽ മറ്റൊരു മുഖം കണ്ടത്. അടുത്ത കാലത്തു വരെ ഒരു പ്രത്യേക മത വിഭാഗത്തിന്റെ സമുദായ സംഘടനയുടെ നേതാവും, ഈയിടെ മാത്രം ഭാരതീയ ജനതാ പാർട്ടി ഇറക്കുമതി ചെയ്ത് കേരളത്തിൽ പാർട്ടിയുടെ പ്രസിഡന്റ് ആക്കിയ ആളുമായ കുമ്മനം രാജശേഖരൻ! 

വലിഞ്ഞു കയറി  വന്നവൻ, കള്ളവണ്ടി കേറിയവൻ, കണ്ണേറ് തട്ടാതിരിക്കാൻ ഒപ്പം കൂട്ടിയവൻ എന്നൊക്കെ ട്രോളുകൾ സോഷ്യൽ മീഡിയയിൽ കുമ്മനത്തെ വിശേഷിപ്പിച്ചത് സ്വാഭാവികം മാത്രം! മേൽ പറഞ്ഞ മഹദ് വ്യക്തികളുടെ (അവർ ഇരിക്കുന്ന സ്ഥാനം കൊണ്ടുള്ള മഹത്വം ആണ് ഉദ്ദേശിച്ചത്) കൂട്ടത്തിൽ മെട്രോയുടെ ആദ്യ യാത്രയിൽ കയറി ഇരിക്കാനുള്ള ഒരു യോഗ്യതയും പ്രോട്ടോകോൾ പ്രകാരമോ, നാട്ടു നടപ്പു പ്രകാരമോ കുമ്മനത്തിൽ കാണാൻ പ്രയാസമാണ്. 

പക്ഷേ ഒന്നോർത്താൽ ഇതാദ്യമല്ലല്ലോ! മെട്രോയിൽ ഇതിനു മുൻപും ഒരു യാത്ര നടന്നിരുന്നു. മുഖ്യമന്ത്രി പിണറായി വിജയൻ ആഘോഷ പൂർവം നടത്തിയ ഒരു യാത്ര. അന്നത്തെ ചിത്രങ്ങളിൽ മറ്റൊരു മുഖം ഓർക്കുന്നു. മാർക്സിസ്റ്റ് പാർട്ടിയുടെ ഒരു ജില്ലാ നേതാവായ P രാജീവ് മുഖ്യമന്ത്രിയെ അനുഗമിക്കുന്ന കാഴ്ച! പിണറായിക്കു രാജീവിനെ ഒപ്പം കൂട്ടാമെങ്കിൽ മോദിക്ക് കുമ്മനത്തെയും കൂട്ടാം. പിണറായിക്കും മോദിക്കും സ്ഥലത്തെ ജനപ്രതിനിധികളെയും മറ്റും ഒപ്പം   കൂട്ടണം എന്ന സാമാന്യ ബോധം ഉണ്ടാവണം എന്ന് ശഠിക്കുന്നതും തെറ്റ് തന്നെ. ഈ മെട്രോ ഒരു യാഥാർഥ്യമാക്കിയതിന്റെ പൊളിറ്റിക്കൽ ക്രെഡിറ്റ് എന്ത് കൊണ്ടും അവകാശപ്പെടാവുന്ന ഉമ്മൻ ചാണ്ടിയെ കൂടെ കൂട്ടണം എന്ന് ചിലർ അഭിപ്രായപ്പെട്ടതും ബാലിശം എന്ന് തന്നെ പറയാം. കോൺഗ്രസ് പാർട്ടിയെ മുഖ്യ ശത്രുക്കളായി കാണുന്ന രണ്ടു പാർട്ടികൾ ചേർന്ന് നടത്തുന്ന ഈ ചടങ്ങിൽ കുമ്മനത്തെ കയറ്റിയാലും ചാണ്ടിയെ കയറ്റുന്നത് അല്പം കടന്ന കൈ തന്നെ ആയിപ്പോകും.

എന്റെ ചിന്ത മറ്റൊന്നാണ്. കേരളത്തിന് ഇതിലും നല്ല ഒരവസരം കിട്ടാൻ അടുത്ത കാലത്തു പ്രയാസമുള്ള ഒരു കാര്യമാണ് എന്റെ മനസ്സിൽ. ഒരു ഭാഗത്തു കുമ്മനവും മോഡിയും. മറുഭാഗത്തു പിണറായി വിജയൻ. നടുക്ക് ഇന്ത്യയുടെ മുൻ ചീഫ് ജസ്റ്റിസ് ആയ ഇന്നത്തെ ഗവർണ്ണർ! മധ്യസ്ഥൻ ആവാൻ ഇത്രയും യോഗ്യനായ മറ്റാരെ കിട്ടും? 

ഈ അവസരം മുതലെടുത്തു, കേരളത്തിൽ അങ്ങോളമിങ്ങോളവും പ്രത്യേകിച്ച് കണ്ണൂരിലും നടക്കുന്ന BJP-CPM അക്രമങ്ങളും പരസ്പരമുള്ള കൊലപാതകങ്ങളും നിർത്തിവെക്കാൻ ഇവർക്കൊന്നു ശ്രമിക്കാമായിരുന്നില്ലേ? കുറച്ചു പാവപ്പെട്ട മലയാളികളുടെ ജീവനെങ്കിലും രക്ഷപ്പെടുമല്ലോ! കൂടാതെ ശാന്തിയും സമാധാനവും ഇല്ലാതെ, ഹർത്താലുകൾ  കുറയാതെ, മോഡിയും പിണറായിയും പറഞ്ഞ development ഉം വികസനവും ഒക്കെ എങ്ങിനെ വരും?  

UPA തുടങ്ങിവെച്ച, 80-90 ശതമാനവും UDF നിർമിച്ച, ഒരു മെട്രോ ഉദ്‌ഘാടനം ചെയ്യാൻ വേണ്ടി ഒന്നിക്കാവുന്ന കുമ്മനത്തിനും പിണറായിക്കും കേരളത്തിന് വേണ്ടി ഇത്രയെങ്കിലും ചെയ്യാമായിരുന്നില്ലേ എന്ന ഒരു നിരാശ മാത്രം മനസ്സിൽ ബാക്കി നിൽക്കുന്നു! 

ഇനി ഇതൊരു വിവാദമാക്കേണ്ട. പോയ ബുദ്ധി ആന പിടിച്ചാലും വരില്ല എന്നല്ലേ! കൂടാതെ വിവാദക്കാരെ നിരാശപ്പെടുത്താൻ മുഖ്യമന്ത്രി ഏതറ്റം വരെയും പോവും.....അത് കുമ്മനത്തിനു ഒപ്പം ആണെങ്കിലും!

No comments:

Post a Comment