Wednesday, June 28, 2017

ജയിൽ കയറേണ്ടിവരുന്ന വില്ലേജ് ജീവനക്കാർ!

അവധി ദിവസങ്ങളിൽപ്പോലും കുന്നിടിക്കുന്നെന്നും, പ്രകൃതിക്ഷോഭമെന്നും, വയൽ നികത്തുന്നു എന്നും, അപകട മരണം എന്നും ഒക്കെ പറഞ്ഞു വരുന്ന ഫോൺ വിളികൾ കേൾക്കുമ്പോൾ സംഭവസ്ഥലത്തേക്ക് ഓടിചെല്ലേണ്ടി വരുന്ന, വില്ലേജ് ഓഫീസിലെ ജോലി അത്ര സുഖകരമായ ഒന്നല്ല. നാട്ടിലെ സകലമാനകാര്യങ്ങളിലും ഇടപെടുകയും എല്ലാ വിഷയത്തിലും സർട്ടിഫിക്കറ്റ് നൽകേണ്ടി വരികയും എന്നാൽ അടിസ്ഥാന സൗകര്യങ്ങളോ ആവശ്യത്തിന് അധികാരം പോലുമോ ഇല്ലാതെ പ്രവർത്തിക്കേണ്ടി വരികയും ചെയ്യുന്ന അവസ്ഥ! അതേ സമയം, ജനങ്ങളോട് ഇടപഴകി അവർക്കു കഴിയാവുന്ന സഹായങ്ങൾ ചെയ്തു കൊടുത്തുകൊണ്ട് അഭിമാനത്തോടെ ചെയ്യാവുന്ന ഒരു ജോലി എന്ന നിലയിൽ ആ ബുദ്ധിമുട്ടുകൾ ജോലിയുടെ ഭാഗം തന്നെ ആണ് താനും

നിയമത്തിനും മനഃസ്സാക്ഷിക്കും നിരക്കാത്ത ഒരു കാര്യവും ചെയ്യാതെ സ്വന്തം കടമ നിർവഹിച്ചാൽ ഒരാൾക്ക് മുൻപിലും തല കുനിക്കേണ്ട അവസ്ഥ വരാതെ സുരക്ഷിതമായി ജോലി ചെയ്യാം എന്ന ഉറച്ച വിശ്വാസം അത്തരം ജോലിക്കു ഒരു അത്യാവശ്യഘടകം തന്നെ ആണ് (അങ്ങിനെ അല്ലാതെ പ്രവർത്തിക്കുന്നവരെ നിയമവിധേയമായി തന്നെ കൈകാര്യം ചെയ്യേണ്ടതും ആണ്). 

കോഴിക്കോട് ജില്ലയിലെ ചെമ്പാനോട് വില്ലേജ് ഓഫീസിൽ നടന്ന നിർഭാഗ്യകരമായ ഒരു ആത്മഹത്യയെ തുടർന്നുണ്ടായ സംഭവവികാസങ്ങൾ വില്ലേജ് ജീവനക്കാരുടെ വിശ്വാസങ്ങളെ തച്ചുടക്കുന്നതായി.  ഒരു ജീവനക്കാരനെ അറസ്റ്റ് ചെയ്തു ജയിലിൽ അടക്കുന്ന അവസ്ഥ ഏതൊരു ജീവനക്കാരന്റെയും മനോവീര്യത്തെ തകർക്കുക തന്നെ ചെയ്യും. തങ്ങൾ ചെയ്യുന്ന ഓരോ പ്രവൃത്തിയും ഏതെങ്കിലും വ്യക്തിയെ ആത്മഹത്യ പോലുള്ള കൃത്യങ്ങളിലേക്കു നയിക്കും എന്ന് ചിന്തിച്ചാൽ എങ്ങിനെയാണ് നിയമം നടപ്പിലാക്കുക? 

ഒരുദാഹരം പറയട്ടെ. സർക്കാരിലേക്കുള്ള വിവിധ കുടിശ്ശികകൾ പിരിച്ചെടുക്കേണ്ടത് ഒരു വില്ലേജ് ഓഫീസറുടെ ചുമതലയാണ്. ചില കേസിലെങ്കിലും  വീട്ടിൽ ചെന്ന് നോട്ടീസ് നടപ്പിലാക്കാതെയോ ജപ്തി ചെയ്യാതെയോ ഈ ചുമതല നിർവഹിക്കാൻ പറ്റാതെ വരും. അങ്ങിനെ ചെയ്‌താൽ, ആ വീട്ടിലെ ആരെങ്കിലും മാനഹാനി തോന്നി വില്ലേജ് ഓഫീസറുടെ പേരും എഴുതി വെച്ച് ആത്മഹത്യ ചെയ്‌താൽ ഉടനെ വില്ലേജ് ഓഫീസറെ സസ്പെൻഡ് ചെയ്തു കേസെടുത്താൽ എന്താവും സ്ഥിതി? 

മറ്റൊരുദാഹരണം പറയാം. വനഭൂമിയോ, പുറമ്പോക്കു ഭൂമിയോ ഒക്കെ ഉൾപ്പെട്ട ഏതെങ്കിലും ഭൂമിക്കു കരമടയ്ക്കാനായി ആരെങ്കിലും വന്നാൽ അത് പറ്റില്ലെന്നും ഉടമസ്ഥാവകാശം തെളിയിക്കണമെന്നും ആവശ്യപ്പെടുകയല്ലേ വേണ്ടത്? മറിച്ചു മുൻപിൻ നോക്കാതെ നികുതി അടച്ചു കൊടുത്താൽ സർക്കാർ ഭൂമി (അല്ലെങ്കിൽ അന്യന്റെ ഭൂമി) കയ്യേറാൻ സഹായിച്ചു എന്ന കുറ്റവും അഭിമുഖീകരിക്കേണ്ടി വരിക ഈ ജീവനക്കാർ തന്നെ അല്ലെ? (അങ്ങിനെ ചെയ്യുന്നവർ മിക്കവാറും നല്ല തുക കൈക്കൂലി മേടിച്ചിട്ടാവും എന്നുതന്നെ അല്ലെ സാമാന്യബോധം?)

തങ്ങൾ ഉത്തമ ബോധ്യത്തോടെ ചെയ്യുന്ന കാര്യങ്ങളിൽ നിയമത്തിന്റെ സംരക്ഷണം ലഭിക്കും എന്ന ആത്മവിശ്വാസം ഇല്ലെങ്കിൽ എങ്ങിനെയാണ് ഒരാൾ തന്റെ കടമ നിർവഹിക്കുക? ചെമ്പനോട് വില്ലേജിലെ ജീവനക്കാരൻ ആത്മഹത്യ ചെയ്‌താൽ അദ്ദേഹത്തിനെതിരെ കേസ്സെടുക്കുന്ന പോലീസുകാരനും റിമാൻഡ് ചെയ്യുന്ന മജിസ്‌ട്രേറ്റും സസ്‌പെൻഡ് ചെയ്യപ്പെടുകയോ ആത്മഹത്യക്കു പ്രേരിപ്പിച്ചു എന്ന കുറ്റം ചുമത്തപ്പെടുകയോ ചെയ്യുകയില്ലെങ്കിൽ എന്ത് കൊണ്ട് വില്ലേജിലെ ജീവനക്കാരന് മാത്രം മറ്റൊരു നിയമം? 

റവന്യു ജീവനക്കാരുടെ മനോവീര്യം കെടുത്തിയാൽ ആർക്കാണ് ഗുണം എന്ന് നോക്കാം. ഒന്നാമതായി സർക്കാരിന് കൊടുക്കേണ്ട നികുതിയും മറ്റു കുടിശ്ശികകളും അടക്കാതെ നടക്കുന്നവർക്ക് തന്നെ. റിക്കവറി എന്ന ഉമ്മാക്ക്കി കാണിക്കാൻ ഒരു റവന്യുക്കാരനും ധൈര്യപ്പെടുകയില്ലല്ലോ. രണ്ടാമത്തെ കൂട്ടർ വനഭൂമിയും സർക്കാർ ഭൂമിയും കയ്യേറുന്നവരും, മണൽ, മണ്ണ്, ക്വാറി, തുടങ്ങിയ മറ്റനേകം മാഫിയകളും തന്നെ. 

ഇനി ചെമ്പനോട് വില്ലേജിൽ നടന്ന കാര്യം നോക്കാം. സാങ്കേതികമായ ഒരു പ്രശ്നത്തിന്റെ പേരിൽ നികുതി അടക്കാൻ  പറ്റില്ല എന്ന് പറയുക മാത്രമല്ല, ആ പ്രശ്‍നം പരിഹരിക്കാനായി താലൂക്കിലേക്കു റിപ്പോർട്ട് ചെയ്യുകയും ചെയ്തതായിട്ടാണ് വാർത്തകളിൽ നിന്നും മനസ്സിലാക്കാൻ കഴിയുന്നത്. വില്ലേജ് ജീവനക്കാർ ചെയ്തത് തെറ്റാണു എങ്കിൽ താലൂക്കിലെയോ കളക്ടറേറ്റിലെയോ  മേലധികാരികൾക്കു  വിഷയം തള്ളുകയും ജീവനക്കാരുടെ പേരിൽ നടപടി എടുക്കുകയും ചെയ്യാമായിരുന്നു. വാർത്തകളിൽ നിന്നും അറിഞ്ഞിടത്തോളം ഉടമസ്ഥന്റെ ഭാഗം കേൾക്കാനായി തീയ്യതി നിശ്ചയിച്ചു താലൂക്കിൽ നിന്നും അറിയിക്കുകയും ചെയ്തിരുന്നു.  അങ്ങിനെയിരിക്കെ, ഈ വിഷയത്തിൽ ആത്മഹത്യ സ്വാഭാവികമായി പ്രതീക്ഷിക്കാവുന്ന ഒന്നല്ല. പിന്നെ എന്തിനാണ് ജീവനക്കാരന്റെ പേരിൽ ഇത്തരം ഒരു കേസ്? 

ചെമ്പനോട് വില്ലേജിലെ ജീവനക്കാർ പൂർണമായും ശരിയാണോ അതോ ഏതെങ്കിലും അഴിമതി നടത്തിയിട്ടുണ്ടോ എന്നൊന്നും എനിക്കറിയില്ല. അങ്ങിനെ എന്തെങ്കിലും കണ്ടെത്തൽ ഏതെങ്കിലും അധികാരികൾ നടത്തിയതായും അറിയില്ല. അങ്ങിനെ ഉണ്ടെങ്കിൽ കൃത്യമായ വിവരങ്ങൾ പുറത്തു വിടേണ്ട കടമ ജില്ലാ ഭരണകൂടത്തിനും സർക്കാരിനും ഇല്ലേ? മറിച്ചു റവന്യു ജീവനക്കാരെ മുഴുവൻ സംശയത്തിന്റെ നിഴലിൽ നിർത്തി, അവർ ചെയ്യുന്ന സ്വാഭാവിക നടപടികൾ പോലും അവർക്കു തന്നെ പാര ആവാൻ സാധ്യതയുണ്ട് എന്ന തോന്നലും അരക്ഷിതാവസ്ഥയും അവരിൽ ഉണ്ടാക്കുന്നത് ഏതൊരു സർക്കാരിനും ഉചിതമാണോ? വിശദമായ അന്വേഷണം നടത്തി കുറ്റക്കാർ ആണെങ്കിൽ മാത്രം അവരെ ശിക്ഷിക്കുന്നതല്ലേ കൂടുതൽ അഭികാമ്യവും നിയമപരമായി ശരിയും?
 
മറ്റൊരു കാര്യം കൂടി സൂചിപ്പിക്കാതെ നിർത്തുന്നത് ശരിയാവില്ല. ജീവനക്കാർക്ക് ഒരു പ്രശ്നം വന്നാൽ അവരെ സംരക്ഷിക്കേണ്ട ജീവനക്കാരുടെ സംഘടനകൾ എല്ലാം എവിടെപ്പോയി? വിഷയത്തിൽ ഒരു അന്വേഷണം നടത്തി ജീവനക്കാർ ശരിയോ തെറ്റോ എന്നെങ്കിലും പറയേണ്ട ബാധ്യത അവർക്കില്ല എന്നാണോ?  അഥവാ, ഇതൊക്കെ ജോലി ചെയ്യുന്ന ജീവനക്കാർക്ക് മാത്രമേ സംഭവിക്കൂ എന്നും യൂണിയൻ ഭാരവാഹികൾ എന്തിനു വേവലാതിപ്പെടണം എന്നുമാണോ? 


P.S.: ലേഖകന്റെ ഭാര്യ ഒരു വില്ലേജ് ഓഫീസർ ആയി ജോലി നോക്കുന്നു. പക്ഷെ ഇവിടെ പറഞ്ഞിരിക്കുന്ന കാര്യങ്ങൾ ലേഖകന്റെ വ്യക്തിപരമായ നിരീക്ഷണങ്ങൾ മാത്രമാണ്. 

P.P.S.: ഇടുക്കിയുടെ പശ്ചാത്തലത്തിൽ, CPI ഭരിക്കുന്ന ഒരു വകുപ്പ് മുഴുവൻ ജനവിരുദ്ധരാണ് എന്ന് വരുത്തിത്തീർത്താൽ ഇന്ന് ആർക്കാണ് ഗുണം എന്ന് ഒരു സുഹൃത്ത് ചോദിക്കുന്നു! മകൻ മരിച്ചാലും മരുമകളുടെ കണ്ണുനീർ......

No comments:

Post a Comment