Sunday, April 23, 2017

അട്ടയെപ്പിടിച്ചു മെത്തയിൽ കിടത്തിയാൽ...

അങ്ങിനെ അയാൾ ഒരു ദിവസം രാജാവായി. എങ്ങിനെ ആയി എന്നത് കഥയുടെ ഭാഗമല്ല. 

തന്റെ മന്ത്രിഗണങ്ങളുമായി സസുഖം വാഴാം എന്ന് കരുതിയിരുന്നപ്പോഴാണ് ഇടിവെട്ടിയ പോലെ ഒരു അഴിമതിക്കഥ പുറത്തു വന്നതും പ്രധാനപ്പെട്ട ഒരു മന്ത്രിയെ തന്നെ പുറത്താക്കേണ്ടി വന്നതും. പാവം മന്ത്രി.. തന്റെ ഒരു ഭാഗിനേയനെ ചെറിയ ഒരു ജോലിക്കു നിയമിച്ചതായിരുന്നു കുറ്റം! പക്ഷെ പറഞ്ഞു പറഞ്ഞു ആ പരിഷകൾ അത് വലിയ ഒരു പ്രശ്നമാക്കി. ഒടുവിൽ അതിശക്തനെന്നു സ്വയം വിശ്വസിച്ച രാജാവിന് പോലും പ്രജകളുടെ കോപത്തിന് മുൻപിൽ അടിയറവു പറയേണ്ടി വന്നു. 

അടിയറവു പറയേണ്ടി വന്നെങ്കിലും രാജാവിന്റെ കോപം മാത്രം ശമിച്ചില്ല.  
എല്ലാ പരിഷകളെയും ഒരു പാഠം പഠിപ്പിക്കേണ്ടതിന്റെയും ആരാണ് രാജാവെന്നു ഓര്മിപ്പിക്കേണ്ടതിന്റെയും ആവശ്യകത ഓതിക്കൊടുത്തത് ഒന്നും രണ്ടും ഉപദേശകരല്ലല്ലോ, മറിച്ചു ഒരു വലിയ സ്തുതിപാഠക സംഘം തന്നെ ആയിരുന്നല്ലോ. പോരാതെ, ക്ഷമിക്കുന്നതു ശക്തർക്കു ചേർന്നതുമല്ല!

അവസാനം രാജാവ് അതിനൊരു വഴി കണ്ടെത്തി. പണ്ട് തൻ സിംഹാസനം പിടിച്ചെടുക്കാൻ യുദ്ധം ചെയ്തു കൊണ്ടിരുന്നപ്പോൾ തന്റെ എതിരാളിയായ മൂത്ത സഹോദരന്റെ ചോര ഊറ്റിക്കുടിച്ച ഒരു അട്ടയെ ആണ് അതിനായി അദ്ദേഹം കണ്ടെത്തിയത്. 

ആ അട്ടയെ പിടിച്ചു അദ്ദേഹം തന്റെ മന്ത്രിയാക്കി. എന്നിട്ടും പോരാതെ,  തന്റെ രാജകീയ മെത്തയിൽ തന്നെ കിടത്തി! 

തന്നോടൊപ്പം നിൽക്കുന്നവരെയും (ഇക്കാലത്തു ആരെയും വിശ്വസിക്കാൻ കൊള്ളില്ല) എതിരാളികളെയും ഒരു പോലെ ഞെട്ടിച്ച സംഭവം! അട്ടയുടെ പേരിൽ, ചോര ഊറ്റി കൊലചെയ്ത കുറ്റം പോലും ആരോപിക്കപ്പെട്ടിട്ടുണ്ട് എന്നത് ഇരട്ടി മധുരം പോലെ ആയി. അല്ലെങ്കിലും പാവം അട്ട... 1..2...3... വരെയേ എത്തിയുള്ളു. 51 പോലും തികയ്ക്കാൻ കഴിയാത്ത പാവം അട്ടയെ ആണ് അവരൊക്കെ ചേർന്ന്...!

അട്ടയെ പിടിച്ചു മെത്തയിൽ കിടത്തിയാൽ പക്ഷെ അട്ട ആട്ടയല്ലാതാവില്ലല്ലോ?

അന്തഃപ്പുരവാസികളെ തന്നെ അത് ഇടയ്ക്കിടയ്ക്ക് ഒന്ന് കടിക്കും.അല്പം രക്തം ഊറ്റിക്കുടിക്കും.  മന്ത്രിയാണെന്നും കിടക്കുന്നതു രാജകീയ മെത്തയിലാണെന്നും മറന്നുപോവുന്നതു സ്വാഭാവികം മാത്രം!

അനുഭവിക്കട്ടെ. പാവം മാതുല മന്ത്രിയെ പുകച്ചു ചാടിച്ച പ്രജകൾ ശരിക്കും അനുഭവിക്കട്ടെ. ഈ അട്ടയെ പുകച്ചു ചാടിച്ചാൽ ഇതിലും വലിയ നികൃഷ്‌ടജീവികളെ ഇനിയും കൊണ്ടുവരും. അതിനു വേണ്ടി ഇനി ബിഷപ്പ്മാരുടെ അരമന വരെ തേടിപ്പോവേണ്ടി വന്നാൽ പോലും. പണ്ടത്തെപ്പോലെ അല്ല. ഇപ്പോൾ അരിവാളല്ല, മറിച്ചു കുരിശാണ് പ്രതീക്ഷയുടെ അടയാളം!

ഒന്ന് മാത്രം മതി. ആരും ഈ രാജാവിനെ ചോദ്യം ചെയ്യാൻ ധൈര്യപ്പെടരുത്! 

ഇനി ആരെങ്കിലും ധൈര്യപ്പെട്ടാൽ തന്നെ അവരെ ഏതെങ്കിലും ഗൂഡാലോചന കുറ്റം ചുമത്തി പൂജപ്പുരയിലോ, തലയ്ക്കു സുഖമില്ലെന്നു വരുത്തി ഊളംപാറയിലോ അയച്ചേക്കണം.. അല്ല പിന്നെ! 


P.S.: എന്റെ ഭാവനയിൽ പിറന്ന ഈ കലാസൃഷ്ഠിക്കു ജീവിതത്തിലെ ഏതെങ്കിലും സംഭവവുമായോ വ്യക്തികളുമായോ സാമ്യം തോന്നുന്നത് സ്വാഭാവികം മാത്രം. അതിനു ഇനി എന്നെ പൂജപ്പുരയ്ക്കോ ഊളംപാറയ്ക്കോ അയക്കാനൊന്നും മിനക്കെടേണ്ട. 

Saturday, April 8, 2017

അക്കരപ്പച്ച


അധികാരം ഒരു സുഖമുള്ള കാര്യം തന്നെ; എന്നാൽ
ചില അസൗകര്യങ്ങളും ഇല്ലാതില്ല!
അധികാരത്തിനു വേണ്ടി എന്തൊക്കെ ത്യാഗങ്ങൾ വേണമെന്ന് നിങ്ങൾക്കറിയാമോ? 
സ്വന്തം മനഃസാക്ഷിയെപ്പോലും ശത്രുവാക്കേണ്ട അവസ്ഥ!

തെറ്റായതിനെ ന്യായീകരിക്കാനും, ചുരുങ്ങിയത് കണ്ടില്ലെന്നു നടിക്കാനെങ്കിലും, എളുപ്പം ആണെന്ന് കരുതിയോ? 
അങ്ങ് ദൂരെ സിറിയയിലും സ്റ്റോക്‌ഹോമിലും ഒക്കെ ഭീകരത പ്രത്യക്ഷപ്പെട്ടാൽ നിന്ദിക്കാൻ എന്തെളുപ്പം!
എന്നുവെച്ചു, ഇങ്ങു രാജസ്ഥാനിലും ചത്തിസ്‌ഗഡിലും പശുവിന്റെയോ പ്രേമത്തിന്റെയോ ഒക്കെ  പേരിൽ പാവങ്ങളെ തല്ലിക്കൊല്ലുന്ന ഭീകരത നടമാടുമ്പോൾ അതിനെയും എതിർക്കണം എന്ന് പറഞ്ഞാൽ?

മറ്റാരെങ്കിലും ഭരിക്കുമ്പോൾ RTI യും ലോക് പാലും ഒക്കെ എത്ര സുന്ദരമായ ആശയങ്ങൾ!
എന്നാൽ നാം സ്വയം അധികാരത്തിൽ എത്തുമ്പോൾ അതൊക്കെ നടപ്പിലാക്കി സ്വയം കുഴി തോണ്ടണം എന്ന് ശഠിച്ചാൽ?

അധികാരമില്ലാത്തപ്പോൾ എന്തിനെക്കുറിച്ചും വാചാലമാവാം
അധികാരമുള്ളപ്പോൾ, പലതും കാണാതെ നടിക്കണം.

അധികാരമില്ലാത്ത ബംഗാളിലെ രാഷ്ട്രീയക്കൊലകളെ ജനാധിപത്യത്തിന്റെ കശാപ്പായി കാണാൻ ഒരു വിഷമവും ഇല്ല
എന്നാൽ, സ്വയം ഭരിക്കുന്ന കേരളത്തിൽ പാർട്ടി നടത്തുന്ന കൊലകളെ ന്യായീകരിക്കാൻ എന്തൊക്കെ സർക്കസ്സുകൾ കളിക്കണം!

ഇറോം ശർമിളയുടെ നിരാഹാരം വാഴ്ത്തപ്പെടേണ്ടത് തന്നെ.
ഒപ്പം മഹിജയുടെയും അവിഷ്ണയുടെയും നിരാഹാരത്തെ ഇകഴ്‌ത്തേണ്ട വൈരുദ്ധ്യാത്മക ഉത്തരവാദിത്തത്തെക്കുറിച്ചു ആർക്കെന്തറിയാം!

പ്രതിപക്ഷത്തിരിക്കുമ്പോൾ പോലീസിനെ അക്രമിക്കാം, കേരളം കത്തിക്കുമെന്ന് ഭീഷണി മുഴക്കാം, 
സെക്രട്ടറിയേറ്റ് വളയാം,  മുഖ്യമന്ത്രിയെ വരെ കല്ലെറിയാം.. 
എന്നുവെച്ചു, ഭരണത്തിലിരിക്കുമ്പോൾ സമരങ്ങളെ സഹാനുഭൂതിയോടെ കാണണം എന്ന് പറഞ്ഞാൽ? 

പൊന്നിൻ സൂചികൾ മറ്റുള്ളവരുടെ കണ്ണിൽ കുത്താൻ മാത്രം ഉള്ളതാണ് എന്നെങ്കിലും....

JNU വിലെയും ഹൈദരാബാദ് യൂണിവേഴ്സിറ്റിയിലെയും അധികാരികളുടെ ഭീകരതയെക്കുറിച്ചു വാചാലമാവാൻ എന്തെളുപ്പം!
എന്നുവെച്ചു ലോ അക്കാഡമിയിലും നെഹ്‌റു കോളേജിലും അത് തന്നെ പറയാൻ പറ്റുമോ?!

മനഃസാക്ഷിയെ കൂട്ടിലടച്ച തത്തയാക്കിവെച്ച്, അധികാരത്തിന്റെ കഴുകന്മാരെ യദേഷ്ടം വിഹരിക്കാൻ വിടുമ്പോൾ 
കാണുന്നവർക്കു തോന്നും........ അക്കരപ്പച്ച!

Wednesday, April 5, 2017

തേൻകെണിയും സാംസ്‌കാരിക നായകത്വവും!

നമ്മുടെ സാംസ്ക്കാരിക നായകന്മാർക്ക് വീണ്ടും പണിയാവുകയാണല്ലോ?

മംഗളത്തിലെ പത്രപ്രവർത്തക, മുൻമന്ത്രി ശശീന്ദ്രന് എതിരെ കേസ് കൊടുത്തു എന്ന് വാർത്ത!

നിരന്തരം വിളിച്ചു, അശ്ലീലം പറയുമായിരുന്നു എന്ന് മൊഴി കൊടുത്തത്രെ. 

എന്തൊരക്രമം ആണിത്?

ഒരു ഇടതുപക്ഷ സഹയാത്രികന്‌ (ഗോവയിൽ BJP സഹയാത്രികൻ ആണെങ്കിൽ കൂടി) അതും ഒരു മന്ത്രിക്കു, ഇവിടെ സ്വകാര്യമായി ഒരു  പത്രപ്രവർത്തകയെ വിളിച്ചു നാല് അശ്ലീലം പറയാൻ കൂടി ഈ മാധ്യമ സിന്ധിക്കേറ്റുകൾ (honey trap എന്ന തേൻകെണിയെ പെൺകെണി എന്ന് പേര്മാറ്റി പെണ്ണിനെ നാണം കെടുത്താൻ സഹായിച്ച മാധ്യമ സുഹൃത്തുക്കളോടുള്ള സ്നേഹാദരങ്ങൾ നിലനിർത്തിക്കൊണ്ടു തന്നെ) കാരണം കഴിയില്ല എന്ന് വന്നാൽ, എന്ത് കഷ്ടമാണ്?! 

ഇത്തരം കേസുകൾ കേരളത്തിന്റെ സാംസ്‌കാരിക പൈതൃകത്തിനു തന്നെ ഒരു ഭീഷണിയാണ്! ആര് എപ്പോൾ വിളിച്ചു അശ്ലീലം പറഞ്ഞാലും അതൊക്കെ പുറത്തറിയിക്കാതെ അവരുടെ സ്വകാര്യത സംരക്ഷിക്കേണ്ട ബാധ്യത കേരളത്തിലെ സ്ത്രീകൾക്കില്ലേ? സ്ത്രീത്വത്തെക്കാൾ എത്ര ഉയർന്നതാണ് സ്ത്രീ ലംബടന്മാരുടെ privacy  എന്നെങ്കിലും ഓർക്കേണ്ടേ? 

ഭാര്യയോ കാമുകിയോ ഒന്നുമല്ലാത്ത ഒരു സ്ത്രീയോട് , ഒരു മന്ത്രി, തന്റെ ബന്ധം തികച്ചും professional ആണെന്ന് നന്നായി അറിഞ്ഞിട്ടും,  പുളിച്ച അശ്ലീലം പറഞ്ഞതിനെ ന്യായീകരിക്കുകയും ആ വിവരം പുറത്തു വിട്ടതിനെ അപലപിക്കുകയും ചെയ്ത ക്ഷീണം മാറി വരുന്നതേ ഉള്ളു. ഇനിയിപ്പോൾ നമ്മുടെ സാംസ്‌കാരിക നായകന്മാർക്ക് കേസ് കൊടുത്ത സ്ത്രീയെ താറടിക്കേണ്ട ചുമതല കൂടി ഏറ്റെടുക്കേണ്ടി വരുമോ? ഈ സംസ്കാരം, പ്രത്യേകിച്ച് നായകത്വം, വല്ലാത്ത ബുദ്ധിമുട്ടുതന്നെ!

കലികാലം എന്നല്ലാതെ എന്ത് പറയാൻ!