Thursday, August 29, 2019

ഹേബിയസ് കോർപ്പസും കാശ്മീരും..

ഹേബിയസ് കോർപ്പസ് എന്നാൽ ശരീരം ഹാജരാക്കൂ, അഥവാ produce the body എന്നാണ് അർത്ഥം.

നമ്മുടെ ഭരണഘടന നൽകുന്ന ഏറ്റവും പ്രധാനപ്പെട്ട മൗലികാവകാശമായ ജീവിക്കാനും സ്വാതന്ത്ര്യത്തിനുമുള്ള അവകാശം (Article 21) ഉറപ്പുവരുത്താനായി നിയമാനുസൃതം അല്ലാതെ കസ്റ്റഡിയിൽ വെച്ച വ്യക്തിയെ കോടതിയിൽ ഹാജരാക്കാൻ ഭരണഘടനാ കോടതികൾ ഭരണകൂടത്തിന് നൽകുന്ന കല്പനയാണ് (Writ) ഹേബിയസ് കോർപ്പസ്.

ഈ റിട്ട് പുറപ്പെടുവിക്കാൻ നൽകുന്ന അപേക്ഷ തടവിൽ കഴിയുന്ന വ്യക്തിയുടെ അടുത്ത ബന്ധുവോ സുഹൃത്തോ ആണ് നൽകേണ്ടത്. അങ്ങനെയാണ് സഹപ്രവർത്തകൻ എന്ന നിലയിൽ സിപിഎം ദേശീയ ജനറൽ സെക്രട്ടറി സീതാറാം യെച്ചൂരി കാശ്മീരിലെ മുൻ എംഎൽഎ തരിഗാമിക്ക് വേണ്ടി അപേക്ഷ നൽകിയത്.

എന്നാൽ മൗലികാവകാശങ്ങളുടെ സംരക്ഷണം പ്രധാന ചുമതലയായ സുപ്രീം കോടതി ചെയ്തത് തരിഗാമിയെ ഹാജരാക്കാൻ ഭരണകൂടത്തോട് ആവശ്യപ്പെടുന്നതിന് പകരം യെച്ചൂരിയെ അദ്ദേഹത്തെ തടവിൽ പോയി കാണാൻ നിബന്ധനകൾക്ക് വിധേയമായി അനുവദിക്കുക എന്നതാണ്.

എന്റെ അറിവ് ശരിയാണെങ്കിൽ ഇത്തരമൊരു ഉത്തരവ് ഹേബിയസ് കോർപ്പസ് എന്ന റിട്ടിന്റെ പരിധിയിൽ വരുന്നത് പോലുമല്ല. ഭരണഘടനാ കോടതികൾക്ക് പുതിയ രീതികൾ അവലംബിക്കാനുള്ള അവകാശത്തെ അംഗീകരിച്ചുകൊണ്ട് തന്നെ പറയട്ടെ, ഭരണഘടന നൽകുന്ന റിട്ട് എന്ന ശക്തമായ പരിഹാരത്തിന്റെ മുനയൊടിക്കുന്ന നടപടി ആയി ഈ ഉത്തരവ് എന്നത് പകൽ പോലെ വ്യക്തമാണ്.

യച്ചൂരിയും ഇതുപോലെ ഉത്തരവ് കിട്ടിയ മറ്റുള്ളവരും കാശ്മീരിൽ നിന്നും തിരികെ വന്ന് സത്യവാങ്മൂലം സമർപ്പിക്കുമ്പോൾ കോടതിയുടെ ഭാഗത്തുനിന്നും പൗരന്റെ മൗലികാവകാശങ്ങൾക്ക് കുറച്ചുകൂടി അനുകൂലമായ സംരക്ഷണനടപടികൾ ഉണ്ടാവും എന്ന് പ്രതീക്ഷിക്കട്ടെ. അല്ലെങ്കിൽ, ഇന്നത്തെ സുപ്രീം കോടതിയും ഭരണകൂടം ഭരണഘടനയെ നോക്കുകുത്തിയാക്കി മൗലികാവകാശങ്ങളെ അടിച്ചമർത്തിയപ്പോൾ (അടിയന്തരാവസ്ഥയുടെ കാലത്തു എന്നപോലെ തന്നെ) അതിന് കൂട്ടു നിന്നു എന്ന് ചരിത്രം വിധിയെഴുതും.

Saturday, August 17, 2019

ദുരിത-ക്യാമ്പുകളും മാധ്യമ ഗൂഡാലോചനകളും!

           ഒരു തട്ടിപ്പുകാരന്റെ വാക്കുകൾ കേട്ട്, സരിതയുടെ CD തപ്പിപ്പോയ മാധ്യമപ്പടയെ ആഘോഷിച്ചവർ പെട്ടെന്ന് മാധ്യമ ഗൂഡാലോചനകളെക്കുറിച്ച് വാചാലരാവുന്നു.
           ഇട്ടാവട്ടം പോലുള്ള കേരളത്തിൽ ഇത്രയധികം വാർത്താചാനലുകൾ ബ്രേക്കിംഗ് ന്യൂസുകൾക്ക് വേണ്ടി മൽസരിക്കുമ്പോൾ ഓമനക്കുട്ടൻമാർ ഇനിയും ഇരകളാവും എന്നത് തീർച്ചയാണ്. സ്വയം ഇരകളാവുമ്പോൾ കരയുമെങ്കിലും മറ്റുള്ളവർ ഇരകളാവുമ്പോൾ ആഘോഷിക്കുന്നവർ ഉള്ളിടത്തോളം കാലം അത് തുടരും. എല്ലാവർക്കും ഊഴമനുസരിച്ച് ഇരയാവാനുള്ള അവസരവും കിട്ടും.
           ഇതിപ്പോൾ, ഏറ്റവും ചുരുങ്ങിയത് സർക്കാരിന്റെ ദുരിതാശ്വാസ ക്യാമ്പുകളിൽ പൊതുസമൂഹത്തിന്റെ സഹായവും മാധ്യമദൃഷ്ടിയും എത്താത്തിടങ്ങളിൽ നടക്കുന്ന ദുരിതജീവിതത്തിന്റെ കഥ പുറത്തെത്താനെങ്കിലും ഈ സംഭവം ഉപകരിച്ചു എന്ന് പറയാം.
           താൻ കൂടി അന്തേവാസിയായ ഒരു ക്യാമ്പിലെ സാഹചര്യങ്ങളിൽ ഗുണപരമായ മാറ്റം എത്തിക്കാൻ സർക്കാരിനെ നിർബ്ബന്ധിതരാക്കാൻ ഈ സംഭവത്തിലൂടെ കഴിഞ്ഞു എന്നതിൽ സ. ഓമനക്കുട്ടനും സന്തോഷിക്കാം.
           ഇതു പോലെ, ഓട്ടോ ചാർജ്ജ് കൊടുക്കാൻ പിരിവെടുക്കേണ്ടി വരുന്ന ക്യാമ്പുകൾ ഇനിയുമുണ്ടെങ്കിൽ അതും പുറത്തുകൊണ്ടുവരാൻ മാധ്യമങ്ങൾ തയ്യാറാവണം. അങ്ങനെ ചെയ്യുമ്പോൾ ഓമനക്കുട്ടൻമാർക്ക് നേരെ ഉയർത്തുന്ന ചോദ്യങ്ങൾക്ക് പകരം സ്വന്തം കടമ മറക്കുന്ന സർക്കാർ സംവിധാനങ്ങളെ ചോദ്യം ചെയ്യാൻ തയ്യാറാവണം എന്ന് മാത്രം!

Tuesday, August 6, 2019

ജുനഗഡും കാശ്മീരും......ഒരു താരതമ്യം!


ഗുജറാത്തിലെ ജുനഗഡിൽ രാജാവ് മുസ്ലിം ആയിരുന്നു. പ്രജകൾ ഹിന്ദുക്കളും.
കാശ്മീരിൽ രാജാവ് ഹിന്ദുവും പ്രജകൾ മുസ്ലിങ്ങളും.
ജുനഗഡിലെ നവാബ് തന്റെ രാജ്യത്തെ പാകിസ്ഥാനിൽ ലയിപ്പിച്ചു. കാശ്മീർ രാജാവ് തന്റെ രാജ്യത്തെ സ്വതന്ത്രമായി നിർത്താൻ തീരുമാനിച്ചു.
ജുനഗഡിനെ ഇന്ത്യൻ പട്ടാളം വളഞ്ഞു. പാകിസ്ഥാൻ പട്ടാളവും ഗോത്രവർഗ്ഗക്കാരും കാശ്മീരിനെ ആക്രമിച്ചു.
ജുനഗഡ് നവാബ് കറാച്ചിയിലേക്കു ഓടിപ്പോയി. കാശ്മീർ രാജാവ് താൽക്കാലികമായി ഇന്ത്യയിൽ ചേരാൻ സമ്മതിച്ചു. കാശ്മീർ വ്യവസ്ഥകൾക്ക് (Article 370) വിധേയമായി ഇന്ത്യയുടെ ഭാഗമായി.
ജുനഗഡിൽ ജനഹിത പരിശോധന (Plebiscite) നടത്തി. 99.5% ജനങ്ങളും ഇന്ത്യയോടൊപ്പം ചേരാൻ സമ്മതം നൽകി. ജുനഗഡ് ഇന്ത്യയുടെ ഭാഗമായി. പാകിസ്ഥാൻ അവരോടു ലയിച്ച ഭൂപ്രദേശം ഇന്ത്യ പിടിച്ചെടുത്തു എന്ന് പറഞ്ഞു ഐക്യരാഷ്ട്രസഭയെ സമീപിച്ചു. ജനഹിത പരിശോധനയുടെ ഫലം ചൂണ്ടിക്കാട്ടി അവരുടെ അവകാശവാദം തള്ളിക്കളഞ്ഞു.
കാശ്മീർ പ്രശ്നവും ഐക്യരാഷ്ട്രസഭയിൽ ചർച്ചയായി. അവിടെയും ജനഹിത പരിശോധന നടത്താം എന്നും തീരുമാനിച്ചു. അതിനുള്ള കണ്ടീഷൻ ആയി പറഞ്ഞത്, പാകിസ്ഥാൻ കൈയ്യടക്കി വച്ചിട്ടുള്ള കശ്മീരിന്റെ ഭാഗങ്ങൾ (POK) അവർ ആദ്യം ഒഴിഞ്ഞു പോകണം എന്നായിരുന്നു. അവർ ഒഴിഞ്ഞു പോയില്ല, ഇന്ത്യ ജനഹിത പരിശോധന നടത്തിയതുമില്ല.
ജുനഗഡിലെ ജനങ്ങൾക്ക് അവരുടെ ഭരണാധികാരിയുടെ തീരുമാനം മറികടന്നു സ്വന്തം ഹിതം നടപ്പായി കിട്ടി.
കശ്മീരിലെ ജനങ്ങൾക്ക് അവരുടെ ഹിതം എന്തെന്ന് പറയാനുള്ള അവസരം നിഷേധിക്കപ്പെട്ടു.
നമുക്ക് സൗകര്യപ്രദമായ ഇടത്ത് നാം ജനഹിത പരിശോധന നടത്തി. നമുക്ക് സൗകര്യപ്രദമല്ലാതെ വരാൻ സാധ്യത ഉള്ള സ്ഥലത്തു നാമത് സൗകര്യപൂർവം നിരസിച്ചു.
എന്നിട്ടും നാം കാശ്മീർ ജനതയെ രാജ്യദ്രോഹികളായും വഞ്ചകന്മാർ ആയും മുദ്രകുത്തുന്നു.
P.S: രാജ്യസ്നേഹവും ദേശീയതയും മതവിശ്വാസം പോലെ തന്നെ ഏതു തെറ്റുകളെയും മറയ്ക്കാനുള്ള ഒരു എളുപ്പവഴിയാണ്!