Thursday, August 29, 2019

ഹേബിയസ് കോർപ്പസും കാശ്മീരും..

ഹേബിയസ് കോർപ്പസ് എന്നാൽ ശരീരം ഹാജരാക്കൂ, അഥവാ produce the body എന്നാണ് അർത്ഥം.

നമ്മുടെ ഭരണഘടന നൽകുന്ന ഏറ്റവും പ്രധാനപ്പെട്ട മൗലികാവകാശമായ ജീവിക്കാനും സ്വാതന്ത്ര്യത്തിനുമുള്ള അവകാശം (Article 21) ഉറപ്പുവരുത്താനായി നിയമാനുസൃതം അല്ലാതെ കസ്റ്റഡിയിൽ വെച്ച വ്യക്തിയെ കോടതിയിൽ ഹാജരാക്കാൻ ഭരണഘടനാ കോടതികൾ ഭരണകൂടത്തിന് നൽകുന്ന കല്പനയാണ് (Writ) ഹേബിയസ് കോർപ്പസ്.

ഈ റിട്ട് പുറപ്പെടുവിക്കാൻ നൽകുന്ന അപേക്ഷ തടവിൽ കഴിയുന്ന വ്യക്തിയുടെ അടുത്ത ബന്ധുവോ സുഹൃത്തോ ആണ് നൽകേണ്ടത്. അങ്ങനെയാണ് സഹപ്രവർത്തകൻ എന്ന നിലയിൽ സിപിഎം ദേശീയ ജനറൽ സെക്രട്ടറി സീതാറാം യെച്ചൂരി കാശ്മീരിലെ മുൻ എംഎൽഎ തരിഗാമിക്ക് വേണ്ടി അപേക്ഷ നൽകിയത്.

എന്നാൽ മൗലികാവകാശങ്ങളുടെ സംരക്ഷണം പ്രധാന ചുമതലയായ സുപ്രീം കോടതി ചെയ്തത് തരിഗാമിയെ ഹാജരാക്കാൻ ഭരണകൂടത്തോട് ആവശ്യപ്പെടുന്നതിന് പകരം യെച്ചൂരിയെ അദ്ദേഹത്തെ തടവിൽ പോയി കാണാൻ നിബന്ധനകൾക്ക് വിധേയമായി അനുവദിക്കുക എന്നതാണ്.

എന്റെ അറിവ് ശരിയാണെങ്കിൽ ഇത്തരമൊരു ഉത്തരവ് ഹേബിയസ് കോർപ്പസ് എന്ന റിട്ടിന്റെ പരിധിയിൽ വരുന്നത് പോലുമല്ല. ഭരണഘടനാ കോടതികൾക്ക് പുതിയ രീതികൾ അവലംബിക്കാനുള്ള അവകാശത്തെ അംഗീകരിച്ചുകൊണ്ട് തന്നെ പറയട്ടെ, ഭരണഘടന നൽകുന്ന റിട്ട് എന്ന ശക്തമായ പരിഹാരത്തിന്റെ മുനയൊടിക്കുന്ന നടപടി ആയി ഈ ഉത്തരവ് എന്നത് പകൽ പോലെ വ്യക്തമാണ്.

യച്ചൂരിയും ഇതുപോലെ ഉത്തരവ് കിട്ടിയ മറ്റുള്ളവരും കാശ്മീരിൽ നിന്നും തിരികെ വന്ന് സത്യവാങ്മൂലം സമർപ്പിക്കുമ്പോൾ കോടതിയുടെ ഭാഗത്തുനിന്നും പൗരന്റെ മൗലികാവകാശങ്ങൾക്ക് കുറച്ചുകൂടി അനുകൂലമായ സംരക്ഷണനടപടികൾ ഉണ്ടാവും എന്ന് പ്രതീക്ഷിക്കട്ടെ. അല്ലെങ്കിൽ, ഇന്നത്തെ സുപ്രീം കോടതിയും ഭരണകൂടം ഭരണഘടനയെ നോക്കുകുത്തിയാക്കി മൗലികാവകാശങ്ങളെ അടിച്ചമർത്തിയപ്പോൾ (അടിയന്തരാവസ്ഥയുടെ കാലത്തു എന്നപോലെ തന്നെ) അതിന് കൂട്ടു നിന്നു എന്ന് ചരിത്രം വിധിയെഴുതും.

No comments:

Post a Comment