Saturday, August 17, 2019

ദുരിത-ക്യാമ്പുകളും മാധ്യമ ഗൂഡാലോചനകളും!

           ഒരു തട്ടിപ്പുകാരന്റെ വാക്കുകൾ കേട്ട്, സരിതയുടെ CD തപ്പിപ്പോയ മാധ്യമപ്പടയെ ആഘോഷിച്ചവർ പെട്ടെന്ന് മാധ്യമ ഗൂഡാലോചനകളെക്കുറിച്ച് വാചാലരാവുന്നു.
           ഇട്ടാവട്ടം പോലുള്ള കേരളത്തിൽ ഇത്രയധികം വാർത്താചാനലുകൾ ബ്രേക്കിംഗ് ന്യൂസുകൾക്ക് വേണ്ടി മൽസരിക്കുമ്പോൾ ഓമനക്കുട്ടൻമാർ ഇനിയും ഇരകളാവും എന്നത് തീർച്ചയാണ്. സ്വയം ഇരകളാവുമ്പോൾ കരയുമെങ്കിലും മറ്റുള്ളവർ ഇരകളാവുമ്പോൾ ആഘോഷിക്കുന്നവർ ഉള്ളിടത്തോളം കാലം അത് തുടരും. എല്ലാവർക്കും ഊഴമനുസരിച്ച് ഇരയാവാനുള്ള അവസരവും കിട്ടും.
           ഇതിപ്പോൾ, ഏറ്റവും ചുരുങ്ങിയത് സർക്കാരിന്റെ ദുരിതാശ്വാസ ക്യാമ്പുകളിൽ പൊതുസമൂഹത്തിന്റെ സഹായവും മാധ്യമദൃഷ്ടിയും എത്താത്തിടങ്ങളിൽ നടക്കുന്ന ദുരിതജീവിതത്തിന്റെ കഥ പുറത്തെത്താനെങ്കിലും ഈ സംഭവം ഉപകരിച്ചു എന്ന് പറയാം.
           താൻ കൂടി അന്തേവാസിയായ ഒരു ക്യാമ്പിലെ സാഹചര്യങ്ങളിൽ ഗുണപരമായ മാറ്റം എത്തിക്കാൻ സർക്കാരിനെ നിർബ്ബന്ധിതരാക്കാൻ ഈ സംഭവത്തിലൂടെ കഴിഞ്ഞു എന്നതിൽ സ. ഓമനക്കുട്ടനും സന്തോഷിക്കാം.
           ഇതു പോലെ, ഓട്ടോ ചാർജ്ജ് കൊടുക്കാൻ പിരിവെടുക്കേണ്ടി വരുന്ന ക്യാമ്പുകൾ ഇനിയുമുണ്ടെങ്കിൽ അതും പുറത്തുകൊണ്ടുവരാൻ മാധ്യമങ്ങൾ തയ്യാറാവണം. അങ്ങനെ ചെയ്യുമ്പോൾ ഓമനക്കുട്ടൻമാർക്ക് നേരെ ഉയർത്തുന്ന ചോദ്യങ്ങൾക്ക് പകരം സ്വന്തം കടമ മറക്കുന്ന സർക്കാർ സംവിധാനങ്ങളെ ചോദ്യം ചെയ്യാൻ തയ്യാറാവണം എന്ന് മാത്രം!

No comments:

Post a Comment