Wednesday, November 1, 2017

പാചക വാതകം: വില വർദ്ധനയും സബ്‌സിഡിയും

ചിലർ 94 രൂപയുടെ പാചകവാതക വില വർദ്ധനവിനെ ന്യായീകരിക്കുന്നത് കണ്ടു. അവരുടെ പ്രധാന ചോദ്യം "94 രൂപയിൽ, 89 രൂപ 40 പൈസ സബ്‌സിഡി ആയി തിരികെ സർക്കാർ തന്നെ തരുന്നുണ്ടല്ലോ, പിന്നെന്താ കുഴപ്പം" എന്നാണ്! ഒന്ന് രണ്ടു കാര്യങ്ങൾ ഇവിടെ സൂചിപ്പിക്കട്ടെ:
1. രാജ്യസ്നേഹം വാക്കുകളിൽ അല്ല പ്രവൃത്തിയിലാണ് വേണ്ടത് എന്ന് കരുതി ഭാരത സർക്കാരിന്റെ അഭ്യർത്ഥന മാനിച്ചു പാചക വാതകത്തിന്റെ സബ്‌സിഡി സറണ്ടർ ചെയ്തവരും ഈ നാട്ടിൽ ഉണ്ട്. അവർ മുഴുവൻ തുകയും നൽകിയേ തീരു (വേണമെങ്കിൽ നരേന്ദ്ര മോഡി ഒപ്പിട്ടയച്ച അഭിനന്ദന സർട്ടിഫിക്കറ്റ് കിട്ടിയതിൽ ഒന്ന് കാർക്കിച്ചു തുപ്പി അരിശം തീർക്കാം).
2. ഈ ന്യായീകരണം പറയുന്നവർ ആരും തന്നെ സബ്സിഡി സറണ്ടർ ചെയ്യാനുള്ള സർക്കാരിന്റെ അഭ്യർത്ഥന ചെവിക്കൊള്ളാത്തവർ ആണെന്ന് തോന്നുന്നു (രാജ്യസ്നേഹം വാക്കുകളിൽ മതി എന്നാവും). അതാവും മുഴുവൻ തുകയും നൽകുന്നവരെക്കുറിച്ചു യാതൊരു വേവലാതിയും ഇല്ലാത്തത്.
3. 89 രൂപ 40 പൈസ സബ്‌സിഡി ആയി സർക്കാർ തിരികെ നല്കുന്നുണ്ടെങ്കിൽ അതിനർത്ഥം സർക്കാർ നമ്മുടെ തന്നെ നികുതി പണം എടുത്തു കമ്പനികൾക്ക് കൊടുക്കുന്നു എന്നാണ്. ആദായ നികുതി വെട്ടിക്കുന്നുണ്ടാവാം, എന്നാലും ആവശ്യത്തിന് GST കൊടുക്കുന്നുണ്ടല്ലോ. അപ്പോൾ ആ പണം എങ്ങിനെ ആർക്കു, എന്തിനു നൽകുന്നു എന്ന് കൂടി നോക്കണം.
അവസാനമായി ഒന്നുകൂടി. ഗ്യാസിന് അന്താരാഷ്ട്രവിപണിയിൽ വില കൂടിയിട്ടുണ്ടെങ്കിൽ ഇവിടെയും വില കൂട്ടണം എന്ന് തന്നെ ആണ് എന്റെ വ്യക്‌തിപരമായ അഭിപ്രായം. പക്ഷെ, അതിൽ പ്രതിഷേധിക്കാനുള്ള അവകാശത്തെ ചോദ്യം ചെയ്യാതെ, ചോദ്യം ചെയ്യുന്നവരെ രാജ്യദ്രോഹികൾ ആക്കാതെ, വിപണി വിലകളുടെ താരതമ്യത്തിലൂടെ വേണം വർധനവിന്റെ അനിവാര്യതയെ ന്യായീകരിക്കാൻ.

No comments:

Post a Comment