Saturday, November 14, 2020

അഴിമതിക്കെതിരെയല്ല, അന്വേഷണങ്ങൾക്കെതിരെയാണത്രേ പുതിയ സമരം!

കേന്ദ്ര ഏജൻസികളുടെ അന്വേഷണത്തിനെതിരെ  25 ലക്ഷം പേരെ അണി നിരത്തി കേരളത്തിലെ ഭരണകക്ഷിയായ CPIM സമരം ചെയ്യാൻ പോകുന്നത്രേ!

വാർത്ത കണ്ട് പല കാരണങ്ങളാൽ വളരെ കൗതുകം തോന്നി. 

ഒന്നാമതായി, സമരം ചെയ്യുന്നവർ മരണത്തിന്റെ വ്യാപാരികൾ ആണ് എന്നൊക്കെ വിളിച്ചവർ ഇത്രയും പേരെ അണിനിരത്തി ഒരു സമരം സംഘടിപ്പിക്കുമ്പോൾ കൊറോണയോട് മുൻകൂർ അനുവാദം ചോദിച്ചിരുന്നോ?

രണ്ടാമതായി, കമറുദ്ദീനേയും ഷാജിയേയും ഒക്കെ പിന്തുണച്ച്, അവർക്കെതിരെയുള്ള അന്വേഷണം രാഷ്ട്രീയപ്രേരിതമാണ് എന്നു പറഞ്ഞ് ലീഗോ UDFഓ ഇതു പോലെ കേരളാ പോലീസിനെതിരെ സമരം സംഘടിപ്പിച്ചാൽ എങ്ങിനെയിരിക്കും?

മൂന്നാമതായി, എന്നാൽ ഏറ്റവും പ്രധാനപ്പെട്ടതായി, എന്തു കാര്യങ്ങളിലാണ് കേന്ദ്ര ഏജൻസികളുടെ അന്വേഷണങ്ങൾ നടക്കുന്നത് എന്ന് നോക്കൂ! 

ഡിപ്ളോമാറ്റിക് ബാഗേജെന്ന വ്യാജേന സ്വർണ്ണം കള്ളക്കടത്ത് നടത്തിയതിനെയാണ് കസ്റ്റംസ് അന്വേഷിക്കുന്നത്. ഒപ്പം, പലപ്പോഴായി അനധികൃതമായി കൊണ്ടുവന്ന മതഗ്രസ്ഥങ്ങളുടെയും ഈത്തപ്പഴത്തിന്റെയും ഒക്കെ മറവിലും ഇതേ സംഘം സ്വർണ്ണക്കടത്ത് നടത്തിയോ എന്നും അവർ പരിശോധിക്കുന്നു.

മറ്റൊരു കേന്ദ്ര ഏജൻസിയായ NIA അന്വേഷിക്കുന്നത് ഇങ്ങനെ കൊണ്ടുവന്ന സ്വർണ്ണം വിറ്റ പണം ദേശവിരുദ്ധ പ്രവർത്തനങ്ങൾക്കുള്ള സാമ്പത്തിക സ്രോതസ്സായി ഉപയോഗിച്ചോ എന്ന കാര്യമാണ്.

അന്വേഷണത്തിനിടയിൽ ബാങ്ക് ലോക്കറിൽ നിന്നും കണ്ടെത്തിയ കള്ളപ്പണത്തിന്റെ ഉടമസ്ഥതയും സ്രോതസ്സുമാണ് ED അന്വേഷിക്കുന്നത്.

ഇതേ കളളപ്പണം സ്വർണ്ണക്കടത്തിൽ നിന്നല്ല മറിച്ച് ലൈഫ് മിഷനിൽ നിന്നും കിട്ടിയ കമ്മീഷൻ (കൈക്കൂലി) ആണെന്ന് പ്രതികൾ തന്നെയും (ഒപ്പം സംസ്ഥാനസർക്കാരിലെ മന്ത്രിമാരും) വെളിപ്പെടുത്തിയപ്പോൾ FCRA നിയമത്തിന്റെ ലംഘനം നടന്നു എന്നതു കൊണ്ടാണ് CBI അന്വേഷണം തുടങ്ങിയത്.

ഈ അന്വേഷണങ്ങളുടെയെല്ലാം ഫലമായി മുഖ്യമന്ത്രിയുടെ പ്രതിപുരുഷനും (സ്പ്രിംക്ളർ കരാർ ഓർക്കുക) മുഖ്യമന്ത്രിയുടെ ഓഫീസിലെ സർവ്വാധികാരിയും ആയിരുന്ന ശിവശങ്കരന്റെ പങ്ക് വെളിപ്പെട്ടു. തുടർന്നുള്ള അന്വേഷണത്തിൽ അതേ ഓഫീസിലുള്ള മറ്റു ചിലരുടെ പങ്കിനെ കുറിച്ചും സൂചനകൾ ലഭിക്കുന്നു. സ്വാഭാവികമായും അന്വേഷണം അവരിലേക്ക് കൂടി വ്യാപിക്കുന്നു.

കൂടാതെ, ലൈഫ് മിഷനിലെ പോലെ സർക്കാരിന്റെ മറ്റു ചില പദ്ധതികളിലും ഇതേ പ്രതികൾ അഴിമതി നടത്തിയിട്ടുണ്ട് എന്ന വസ്തുതകളും ഡിജിറ്റൽ തെളിവുകളുടെ രൂപത്തിൽ പുറത്തുവന്നപ്പോൾ അവയിലേക്ക് കൂടി അന്വേഷണം വ്യാപിക്കുന്നു.

(ബിനീഷ് കോടിയേരിക്കെതിരെ നടക്കുന്ന ലഹരിമരുന്ന്/ ബിനാമി ഇടപാട് അമ്പേഷണവുമായി പാർട്ടിക്ക് ഒരു ബന്ധവുമില്ല എന്ന നിലപാട് എടുത്ത സ്ഥിതിക്ക് ആ അന്വേഷണത്തിനെതിരെ സമരത്തിന് പ്രസക്തിയില്ലല്ലോ. അതിനാൽ ആ കേസ് ഇവിടെ ഒഴിവാക്കാം)

(ലൈഫിലെ അഴിമതിയിൽ പിണറായിയുടെ വിജിലൻസ് കേസെടുത്തല്ലോ? എന്തേ CPM അതിനെതിരെ സമരം ചെയ്യാത്തത്?)

മേൽപ്പറഞ്ഞ അന്വേഷണങ്ങളെല്ലാം തന്നെ പൊതുസമൂഹത്തിന് ഇതിനകം ബോധ്യമായ വസ്തുതകളുടെ അടിസ്ഥാനത്തിൽ മാത്രം നടക്കുന്നവയാണ് എന്ന് വ്യക്തമാണ്. ഈ അന്വേഷണങ്ങൾക്കെതിരെ സമരം ചെയ്യുന്നവർ എന്ത് സന്ദേശമാണ് സമൂഹത്തിന് നൽകുന്നത്?

ഇതേ കള്ളക്കടത്ത് കേസിൽ അന്വേഷണം നേരിടുന്ന ഒരു വ്യക്തിയെ തെരെഞ്ഞെടുപ്പിൽ സ്ഥാനാർത്ഥി ആക്കി എന്ന വാർത്തയും വായിക്കാനിടയായി. 

അഴിമതിക്കെതിരെ സമരം നടത്തുന്നതിൽ നിന്നും വളരെയേറെ മുന്നോട്ട് പോയി അന്വേഷണങ്ങൾക്കെതിരെ സമരം ചെയ്യുന്ന നിലയിലേക്ക് തരം താണോ നമ്മുടെ സമൂഹം?

അന്വേഷണ ഏജൻസികൾ ശരിയല്ലാത്ത ഏതെങ്കിലും നിലപാട് സ്വീകരിച്ചാൽ ബന്ധപ്പെട്ട കോടതിയെ സമീപിക്കുകയല്ലേ വേണ്ടത്? ലൈഫ് മിഷനിലെ CBI അന്വേഷണത്തിൽ കോടതി തന്നെയല്ലേ താല്കാലിക സ്റ്റേ നൽകിയത്? അല്ലാതെ അന്വേഷണങ്ങൾക്കെതിരെ സംസ്ഥാനം ഭരിക്കുന്ന പാർട്ടി (മുന്നണിക്കെന്ത് പ്രസക്തി!) സമരം ചെയ്യുമ്പോൾ അതിന്റെ നാണക്കേട് സംസ്ഥാനത്തിന് മുഴുവനുമാണ്!

അവസാനമായി ഒരു കാര്യം കൂടി. ഈ കേസുകളിലൂടെ പിണറായി സർക്കാരിനെ തകർക്കാൻ മോഡി സർക്കാർ ശ്രമിക്കുകയാണ് എന്ന വാദം കേർക്കുമ്പോൾ ചിരിക്കാതിരിക്കാൻ വയ്യ. കാരണം, അതായിരുന്നു ഉദ്ദേശ്യമെങ്കിൽ എന്തിനിത്ര കഷ്ടപ്പെടണം? വർഷങ്ങളായി നീട്ടി വെച്ചു കൊണ്ടേയിരിക്കുന്ന ആ ലാവ്ലിൻ കേസ് സുപ്രീം കോടതിയെക്കൊണ്ട് ഒന്ന് എടുപ്പിക്കുകയും കേസിലെ എല്ലാ പ്രതികളും വിചാരണ നേരിടണം എന്നൊരു വിധി പുറപ്പെടുവിപ്പിക്കുകയും അല്ലേ വേണ്ടൂ? എത്ര എളുപ്പമാണ് അതെന്ന് ആർക്കാണറിയാത്തത്?!

No comments:

Post a Comment