Saturday, September 21, 2019

കോർപ്പറേറ്റ് നികുതി നിരക്ക് കുറച്ചത് ഗുണം ചെയ്യുമോ?


ഈയിടെ (20/09/2019) പ്രഖ്യാപിച്ച കോർപ്പറേറ്റ് ടാക്സ് കുറച്ച തീരുമാനത്തിന്റെ ഉദ്ദേശശുദ്ധിയെ ചോദ്യം ചെയ്യുന്നില്ലെങ്കിലും അതിന്റെ ലക്ഷ്യങ്ങൾ നേടാനുള്ള കഴിവ് ഒരു വലിയ ചോദ്യചിഹ്നമാണെന്നു പറയാതെ വയ്യ.

പ്രത്യക്ഷത്തിൽ വളരെ നല്ലതെന്നു തോന്നുമെങ്കിലും എന്ത് കൊണ്ട് ആ തീരുമാനം ഫലവത്തായതല്ല എന്നെനിക്കു തോന്നുന്നു എന്ന് ഇവിടെ വിശദീകരിക്കാം. ഞാൻ ഒരു സാമ്പത്തികശാസ്ത്ര വിദഗ്ദ്ധൻ അല്ലാത്തത് കൊണ്ട് തന്നെ ഒരു സാധാരണ മനുഷ്യന്റെ ലോജിക്കും കോമൺ സെൻസുമാണ് ഈ വിശദീകരണത്തിനു അവലംബം എന്ന് കൂടി ഇവിടെ പറഞ്ഞു വെക്കട്ടെ.

ഒന്നാമതായി, ഇന്ത്യയിൽ ഇന്നത്തെ സാമ്പത്തിക രംഗത്തിന്റെ വളർച്ചയിൽ വന്ന കുറവ് എന്തുകൊണ്ടാണ് എന്ന് നോക്കാം. എല്ലാ പഠനങ്ങളും സൂചിപ്പിക്കുന്നത് ഡിമാന്റിൽ വന്ന കുറവ് ആണ് അതിന്റെ കാരണം എന്നാണ്. എപ്പോഴാണ് ഡിമാന്റിൽ കുറവ് വരിക? വാങ്ങുന്നവരുടെ കയ്യിൽ പണമില്ലാതാവുമ്പോൾ ആണല്ലോ അത്. അങ്ങിനെ വരുന്നത്‌ ഒന്നുകിൽ ഉള്ള പണം ഏതാനും വ്യക്തികളുടെ കയ്യിൽ കേന്ദ്രീകരിക്കുമ്പോൾ, അല്ലെങ്കിൽ ആളുകൾക്ക് വ്യാപാരവും ജോലിയും നഷ്ടപ്പെടുന്നതിലൂടെ വരുമാന നഷ്ടം സംഭവിക്കുമ്പോൾ .

2019 ലെ കണക്കു പ്രകാരം ഇന്ത്യയിലെ മൊത്തം സമ്പത്തിന്റെ 73% വും കൈവശം വെക്കുന്നത് മൊത്തം ജനസംഖ്യയുടെ 1% മാത്രം വരുന്ന വിഭാഗമാണ്. അതായത്‌ രാജ്യം സാമ്പത്തികമായി പുരോഗമിക്കുമ്പോഴും അതിന്റെ ഗുണം ബഹുഭൂരിപക്ഷം ജനങ്ങൾക്കും കിട്ടുന്നില്ല. അതുകൊണ്ടു തന്നെയാണ് ക്രമാനുഗതമായി ഡിമാൻഡ് കൂടാത്തതും. ഇപ്പോൾ സർക്കാർ പ്രഖ്യാപിച്ച കോർപറേറ്റ് ടാക്സ് കട്ടും കൂടുതൽ ഗുണം ചെയ്യുക അതേ 1% പേർക്കായിരിക്കും (അവരാണല്ലോ ഏറ്റവും വലിയ നിക്ഷേപകർ). അതും കമ്പനികൾ അധിക ലാഭം ഡിവിഡൻഡ് ആയി ഷെയർ ഹോൾഡർമാർക്കു വീതിച്ചു നൽകിയാൽ മാത്രം. അതായത്, ഈ നീക്കം കൊണ്ട് സാമ്പത്തികരംഗത്ത് ഡിമാൻഡ് കൂട്ടുക എന്ന ലക്‌ഷ്യം കൈവരിക്കാനുള്ള സാദ്ധ്യത വളരെ കുറവാണ് എന്ന് സാരം.

ഒരു എക്കണോമിയിൽ ഡിമാൻഡ് വർദ്ധിപ്പിക്കാനുള്ള ഏക മാർഗ്ഗം കൂടുതൽ ആളുകളുടെ കയ്യിൽ പണത്തിന്റെ ലഭ്യത ഉറപ്പ് വരുത്തുക എന്നതാണ്. തൊഴിലുറപ്പു പോലുള്ള പദ്ധതികളെ പലപ്പോഴും ഒരു വേസ്റ്റ് ആയി പുഛിച്ചു തള്ളുമ്പോൾ നാം മറക്കുന്നത് അതിലൂടെയുള്ള പണത്തിന്റെ ഡിസ്ട്രിബ്യുഷനും തന്മൂലം ഉണ്ടാവുന്ന സാമ്പത്തിക രംഗത്തെ പുരോഗതിയുമാണ്.

രണ്ടാമതായി, സാമ്പത്തിക രംഗത്തെ ഉത്തേജിപ്പിക്കാൻ എത്രത്തോളം ഈ കോർപ്പറേറ്റ് ടാക്സ് കട്ടിനു കഴിയും എന്ന് നോക്കാം. നേരത്തെ പറഞ്ഞ പോലെ, ഇന്നത്തെ നമ്മുടെ സാമ്പത്തിക രംഗം അഭിമുഖീകരിക്കുന്ന പ്രധാന പ്രശ്നം ഡിമാന്ഡിന്റെ അഭാവമാണ്. അഞ്ച് രൂപയുടെ ബിസ്കറ്റ് വാങ്ങാൻ പോലും ആളുകൾ കുറയുന്നു എന്ന് പറയുമ്പോൾ സംഗതിയുടെ ഗൗരവം നമുക്ക് മനസ്സിലാക്കാം. അതേ സമയം ഇപ്പോൾ പ്രഖ്യാപിച്ച Tax Cut എന്താണ് ചെയ്യുന്നത്?

Tax കട്ടിലൂടെ സപ്ലൈ സൈഡിൽ (ഉല്പാദകരുടെ കയ്യിൽ) കൂടുതൽ പണം മിച്ചം വരുന്നു. അവർ ഒന്നുകിൽ അത് ഡിവിഡന്റ് ആയി ഓഹരി ഉടമകൾക്ക് വീതിച്ചു കൊടുക്കും. അതിൽ നല്ലൊരു പങ്കും എത്തിച്ചേരുക, നേരത്തെ പറഞ്ഞ 1% വരുന്ന വിഭാഗത്തിന്റെ കയ്യിൽ തന്നെയാവും. അവരുടെ ആവശ്യങ്ങൾ എല്ലാം തന്നെ ഇപ്പോഴും നടക്കുന്നുണ്ട്. അവർക്കു ഇനിയും കൂടുതൽ സാധനങ്ങൾ വാങ്ങാനോ ഉപോയോഗിക്കാനോ (consumption) കഴിയില്ല. ഒരു പക്ഷെ അവർക്കു ചെയ്യാവുന്നത്, ആ പണം വീണ്ടും നിക്ഷേപിക്കുക എന്നത് തന്നെയാണ്. കമ്പനികളുടെ രണ്ടാമത്തെ option അധിക പണം ഡിവിഡന്റ് ആയി ഓഹരി ഉടമകൾക്ക് കൊടുക്കാതെ പകരം കൂടുതൽ നിക്ഷേപങ്ങൾ നടത്തുക എന്നതാണ്. ഒന്നുകിൽ തങ്ങളുടെ ബിസിനസ്സിന്റെ ഉൽപ്പാദന ക്ഷമത (capacity) കൂട്ടാം, അല്ലെങ്കിൽ പുതിയ ബിസിനസ്സുകളിൽ പ്രവേശിക്കാം. പക്ഷെ, ഇപ്പോഴത്തെ സാഹചര്യത്തിൽ അങ്ങിനെ ചെയ്യാൻ ഏതെങ്കിലും കമ്പനികൾ തയ്യാറാവുമോ എന്ന ചോദ്യം ബാക്കിയാവുന്നു. തങ്ങൾ ഇപ്പോൾ തന്നെ ഉൽപ്പാദിപ്പിക്കുന്ന ഉൽപ്പന്നങ്ങൾ വിറ്റഴിക്കാൻ കഴിയാതെ വിഷമിക്കുന്ന കമ്പനികൾ കൂടുതൽ നിക്ഷേപങ്ങൾക്കു ശ്രമിക്കും എന്ന് കരുതുന്നത് വിഡ്ഢിത്തം തന്നെയല്ലേ?

ചുരുക്കി പറഞ്ഞാൽ, പണത്തിന്റെ ലഭ്യത കൂട്ടി ഡിമാൻഡ് വർദ്ധിപ്പിക്കുന്നതിന് പകരം സർക്കാർ ചെയ്തിരിക്കുന്നത് തങ്ങളുടെ വരുമാനം (ഏകദേശം 1.45 ലക്ഷം കോടി രൂപ) വേണ്ടെന്നു വച്ച് സപ്ലൈ സൈഡിനെ ശക്തിപ്പെടുത്തുക എന്നതാണ്. അതിനു സർക്കാർ നൽകുന്ന വിലയാകട്ടെ, വെൽഫേർ രംഗത്തും മറ്റു രംഗങ്ങളിലും സ്വയം നിക്ഷേപം നടത്തി സാമ്പത്തിക രംഗത്തെ ഉത്തേജിപ്പിക്കാനുള്ള തങ്ങളുടെ കഴിവ് വെട്ടിക്കുറക്കുകയും, ഒപ്പം വർദ്ധിച്ച ധനക്കമ്മി (fiscal deficit) എന്ന ഏറ്റവും അപകടകരമായ ഒരു സ്ഥിതി വിശേഷത്തിലേക്ക്‌ രാജ്യത്തെ നയിക്കുകയുമാണ്.

ഇതിന്റെയെല്ലാം പരിണിത ഫലം എന്താവുമെന്ന് കാത്തിരുന്ന് കാണുക തന്നെ വേണം. ഇന്നലത്തെ ഷെയർ മാർക്കറ്റിൽ ഉണ്ടായ വർദ്ധന ഒന്നിന്റെയും തെളിവല്ല. കമ്പനികൾക്കുള്ള താൽക്കാലിക നേട്ടം ഓഹരി വിലയിലും ഓഹരി നിക്ഷേപകരുടെ മൂഡിലും ഉണ്ടാക്കിയ ചലനം മാത്രമാണത്. ഈ തീരുമാനത്തിന്റെ പരിണിതഫലങ്ങൾ കൂടുതൽ അറിയാൻ തുടങ്ങുമ്പോൾ ഓഹരി വിപണി വീണ്ടും മറ്റൊരു തരത്തിൽ ചിന്തിക്കാൻ നിർബന്ധിതരാകും എന്ന് തന്നെയാണ് എന്റെ വിശ്വാസം.

മറ്റൊരു കാര്യം മനസിലാവാത്തത്, കോർപ്പറേറ്റ് ടാക്‌സിനു പകരം വ്യക്തികളുടെ വരുമാന നികുതിയിൽ കുറവ്  വരുത്താൻ എന്തുകൊണ്ട് സർക്കാർ തയ്യാറായില്ല എന്നതാണ്. അങ്ങിനെ ചെയ്യുമ്പോൾ നേരിട്ട് വ്യക്തികളുടെ കയ്യിലുള്ള പണത്തിന്റെ അളവ് കൂടുകയും അത് ഡിമാൻഡ് വർദ്ധിപ്പിക്കുകയും ചെയ്യുമായിരുന്നു. ഇപ്പോഴും ഞാൻ കരുതുന്നത്, സർക്കാർ വീണ്ടും അത്തരമൊരു തീരുമാനവുമായി മുന്നോട്ടു വന്നേക്കാം എന്ന് തന്നെയാണ്.

നിർത്തുന്നതിനു മുമ്പ് ഒരു കാര്യം കൂടി പറയട്ടെ. കോർപ്പറേറ്റ് നികുതി നിരക്ക് വെട്ടിക്കുറക്കുന്നതിനോട് തത്വത്തിൽ എനിക്ക് എതിർപ്പില്ല (വ്യക്തിപരമായി നേട്ടമാണ് താനും). വിദേശ മൂലധനത്തെ ഇന്ത്യയിലേക്കു ആകർഷിക്കണമെങ്കിൽ ഇവിടുത്തെ ടാക്സ് നിരക്ക് മറ്റു രാജ്യങ്ങളുമായി താരതമ്യം ചെയ്യുമ്പോൾ കുറവ് തന്നെയായിരിക്കണം (വരുമാനം കൂടുന്നതിനനുസരിച്ച് കൂടുതൽ ടാക്സ് പിരിക്കുകയും ആ പണം കൂടുതൽ ആളുകളിൽ എത്താനുള്ള നടപടികൾ സ്വീകരിക്കുകയും ചെയ്യുന്നതിലൂടെ (Equitable Distribution of wealth) സാമ്പത്തിക രംഗത്തെ കൂടുതൽ സുസ്ഥിരമാക്കാം എന്നതാണ് എന്റെ പ്രത്യയശാസ്ത്രപരമായ   നിലപാട്). എന്നാൽ സാമ്പത്തിക രംഗം ഒരു മാന്ദ്യത്തെ നേരിട്ട് കൊണ്ടിരിക്കുമ്പോൾ അങ്ങിനെ ചെയ്യുന്നത്കൊണ്ട് ഉദ്ദേശിച്ച നേട്ടങ്ങൾ കിട്ടാനുള്ള സാദ്ധ്യത തുലോം തുച്ഛമാണ് എന്ന് മാത്രമല്ല ഒരു പക്ഷെ വിപരീതഫലവും ഉണ്ടാക്കിയേക്കാം എന്നതാണ് ഇവിടെ ഞാൻ ചൂണ്ടിക്കാണിക്കുന്നത്. 

No comments:

Post a Comment