Thursday, November 21, 2019

നമ്മുടെ പൊതു വിദ്യാഭ്യാസ രംഗം: ചില നിരീക്ഷണങ്ങൾ

നമ്മുടെ വിദ്യാഭ്യാസ രംഗത്തെക്കുറിച്ച് എന്റെ ചില അനുഭവങ്ങളും നിരീക്ഷണങ്ങളും ആണ് ഈ പോസ്റ്റിൽ ഞാൻ ഷെയർ ചെയ്യുന്നത്.

അടുത്ത കാലത്തു ധാരാളമായി കേൾക്കുന്ന അവകാശ വാദങ്ങൾ ആണ് കേരളത്തിലെ പൊതുവിദ്യാഭ്യാസ രംഗം എന്തൊക്കെയോ അഭൂതപൂർവ്വമായ മാറ്റങ്ങൾക്കു വിധേയമായിക്കൊണ്ടിരിക്കുന്നു എന്നും അതിന്റെ ഫലമായി ധാരാളം കുട്ടികൾ സർക്കാർ/ എയ്ഡഡ് സ്കൂളുകളിലേക്ക് വന്നുകൊണ്ടിരിക്കുന്നു എന്നും.  

അത്തരം വാദങ്ങൾക്ക് അടിസ്ഥാനമായി ചൂണ്ടിക്കാണിക്കുന്നത്‍ പലപ്പോഴും നടക്കാവ് സ്കൂൾ പോലെ സ്വകാര്യ പങ്കാളിത്തത്തോടെ നടത്തിയ വികസന പ്രവർത്തനങ്ങളും ഏതാനും സ്കൂളുകളിൽ നടപ്പാക്കിയ സ്മാർട്ട് ക്ലാസ് റൂമും ഒക്കെയാണ്. എന്നാൽ സത്യം എന്താണ്?

ഉപരിപ്ലവമായ ചില മാറ്റങ്ങൾക്കപ്പുറം വിദ്യാഭ്യാസത്തിന്റെ ഗുണമേന്മ ഉറപ്പു വരുത്തുന്ന ഒരു മാറ്റവും ഗണ്യമായ തോതിൽ നടന്നിട്ടില്ല എന്നതാണ് സത്യം. പിന്നെ എന്ത് കൊണ്ട് കുട്ടികൾ സർക്കാർ സ്കൂളുകളിലേക്ക് മാറുന്നു? അതിനു കാരണം പലതാണ്.

ഒന്നാമതായി സർക്കാർ /എയ്ഡഡ് സ്കൂളുകളിൽ ഏർപ്പെടുത്തിയ ഇംഗ്ലീഷ് മീഡിയം ക്ലാസുകൾ. ഇംഗ്ലീഷ് മീഡിയം തേടി പ്രൈവറ്റ് സ്കൂളുകളിലേക്ക് പോയ പല കുട്ടികളെയും അങ്ങിനെ തിരിച്ചു കൊണ്ടുവരാൻ കഴിഞ്ഞു. എന്നാൽ ആ ക്ലാസ്സുകളിലെ സ്ഥിതി തികച്ചും പരിതാപകരമാണ്. ഇംഗ്ലീഷിൽ സ്വയം പരിചയപ്പെടുത്താൻ പോലുമുള്ള ആത്മധൈര്യം ഇല്ലാത്ത അദ്ധ്യാപകരെ കണ്ട അനുഭവം എനിക്കുണ്ട്. അവർ എങ്ങിനെ കുട്ടികളെ ഇംഗ്ലീഷിൽ പഠിപ്പിക്കും? ഫലമോ? ഇംഗ്ലീഷും മലയാളവും അറിയാതെ വളരേണ്ടി വരുന്ന കുട്ടികളും.

വളരെ കഠിനമായി പ്രവർത്തിച്ചു തങ്ങളുടെ സ്കൂളുകളിൽ വിദ്യാർത്ഥികളുടെ നിലവാരം ഉയർത്തുന്ന അദ്ധ്യാപകരും PTA യും ഒക്കെയുണ്ട്. എന്നാൽ, അത്തരം വ്യക്തിപരമായ നന്മയുടെ ഔദാര്യത്തിനു വിട്ടുകൊടുക്കാതെ സംവിധാനം തന്നെ കുറ്റമറ്റതാക്കേണ്ട ആവശ്യമാണ് ഇവിടെ ചൂണ്ടിക്കാട്ടുന്നത്. 

രണ്ടാമതായി, പബ്ലിക് പരീക്ഷകളിൽ നൽകുന്ന ഉയർന്ന മാർക്ക്. പല രക്ഷിതാക്കളും തങ്ങളുടെ കുട്ടികളെ 8 ലും 9 ലൂം സർക്കാർ സ്കൂളുകളിലേക്ക് മാറ്റുന്നതിന്റെ കാരണം അന്വേഷിച്ചപ്പോൾ അറിഞ്ഞത്, 10 ലെ പരീക്ഷയിൽ നൽകുന്ന ഉയർന്ന മാർക്ക് തന്നെയാണ്. റ്റ് സിലബസ്സിൽ പരീക്ഷ എഴുതുമ്പോൾ CBSE യെ അപേക്ഷിച്ചു വളരെ കൂടുതൽ മാർക്ക് കിട്ടുന്നു. കുട്ടികളുടെ വിജയ ശതമാനവും ഉയർന്ന മാർക്കും ഭരിക്കുന്ന മന്ത്രിമാരുടെ ക്രെഡിറ്റ് ആയി കാണുവോളം മാർക്ക് വാരിക്കോരി കൊടുക്കുന്ന സമ്പ്രദായം തുടരും എന്ന് തന്നെ പ്രതീക്ഷിക്കാം.

10 ഇൽ കിട്ടുന്ന മാർക്ക് പ്ലസ് 1 അഡ്മിഷനെ സാരമായി ബാധിക്കുന്നതിനാൽ പലരും സേഫ് ആക്കാൻ കുട്ടികളെ സ്റ്റേറ്റ് സിലബസ്സ് ലേക്ക് മാറ്റുന്നത് സ്വാഭാവികം മാത്രം. എന്നാൽ ഇത് വിദ്യാഭ്യാസ രംഗത്തിന്റെ ക്വാളിറ്റി ആയി തെറ്റിദ്ധരിച്ചാൽ ഉള്ള അപകടം നാം മനസ്സിലാക്കിയേ തീരൂ.

വയനാട്ടിൽ പാമ്പു കടിയേറ്റു മരിച്ച ബാലികയുടെ ദാരുണ കഥ നമ്മുടെ കണ്ണ് തുറപ്പിക്കേണ്ടിയിരിക്കുന്നു. ഒന്നോ രണ്ടോ സ്മാർട്ട് ക്ലാസ് റൂമുകൾ ഉണ്ടാക്കിയാൽ മാത്രം പോരാ. എല്ലാ ക്ലാസ്സിലും എല്ലാ സ്കൂളിലും അടിസ്ഥാന സൗകര്യങ്ങൾ ഉറപ്പു വരുത്തേണ്ടതുണ്ട്. ഒപ്പം അദ്ധ്യാപകരുടെ പരിശീലനത്തിലും ഗുണമേന്മ ഉറപ്പുവരുത്തേണ്ട ആവശ്യകത ചൂണ്ടിക്കാണിക്കാൻ ഇനിയുമൊരു ദാരുണ മരണം വരെ കാക്കേണ്ട അവസ്ഥ ഉണ്ടാവാതിരിക്കട്ടെ (ഇത് പറയുമ്പോൾ സ്വന്തം കുട്ടികളെ പോലെ വിദ്യാർത്ഥികളെ സംരക്ഷിക്കുന്ന അദ്ധ്യാപകരുടെ അർപ്പണ ബോധം കാണാതെ പോവുകയല്ല. അങ്ങനെയല്ലാത്ത ഒരൊറ്റ അദ്ധ്യാപകനോ അദ്ധ്യാപികയോ പോലും ഉണ്ടാവരുത് എന്ന കാര്യം അടിവരയിടുക മാത്രമാണ്).

ഇത്രയും പറഞ്ഞത് നമ്മുടെ വിദ്യാഭ്യാസ രംഗം എല്ലാം തികഞ്ഞതാണെന്നുള്ള തരത്തിൽ പ്രചരണം നടത്തുന്നതിനിടയിൽ (അങ്ങിനെ ഉത്തരേന്ത്യക്കാരനെ കളിയാക്കുന്നതിനിടയിൽ) അവിടെയുള്ള പ്രശ്നങ്ങളുടെയും ആവശ്യങ്ങളുടെയും നേരെ നാം കണ്ണടക്കരുത് എന്ന് ഓർമ്മപ്പെടുത്താൻ വേണ്ടിയാണ്.

ഇപ്പോൾ തന്നെ നമ്മുടെ ഉന്നത വിദ്യാഭ്യാസ രംഗത്തു നടക്കുന്ന മാർക്ക് ദാനം പോലുള്ള തികച്ചും തെറ്റായ, നമ്മുടെ യോഗ്യതകളുടെ വിശ്വാസം തന്നെ തകർക്കുന്ന, ചില പ്രവണതകളും കാണേണ്ട ഗതികേട് നമുക്കുണ്ടായത് മറക്കാറായിട്ടില്ലല്ലോ.

എന്തൊക്കെ കുറ്റവും കുറവും ഉണ്ടെങ്കിലും കേരളത്തിന്റെ ശക്തി ഇപ്പോഴും നമ്മുടെ വിദ്യാഭ്യാസ രംഗം തന്നെയാണ്.

മാനുഷിക മൂലധനത്തിന്റെ (Human Capital) നിർമ്മിതിയിൽ വിദ്യാഭ്യാസത്തിനുള്ള പങ്ക്‌ അൽപ്പം പോലും കുറച്ചു കാണരുത്. അതിലേക്കായി (അതുപോലെ ആരോഗൃരംഗത്തും) ചിലവാക്കുന്ന ഓരോ രൂപയും പൊതുധനത്തിന്റെ ഏറ്റവും ലാഭകരമായ ഉപയോഗമാണെന്നു നാം തിരിച്ചറിയണം.

ഈ ദിനങ്ങളിൽ നമ്മുടെ വിദ്യാഭ്യാസ രംഗത്ത് നിന്നും ഉയർന്നു വന്ന നെഗറ്റീവ് ആയ വാർത്തകൾ ആ മേഖലയിൽ കൂടുതൽ ശ്രദ്ധ ചെലുത്താൻ നമ്മുടെ സർക്കാരിനും സമൂഹത്തിനും പ്രചോദനമാവട്ടെ എന്ന് ആശിച്ചുകൊള്ളുന്നു!


No comments:

Post a Comment