Thursday, September 8, 2016

സൗമ്യ കേസ് അപ്പീൽ - വികാരങ്ങളും തെളിവുകളും!

സൗമ്യയുടെ ക്രൂരമായ കൊലപാതകത്തിന് നാമെല്ലാം ഗോവിന്ദച്ചാമിയെ മനസ്സാലെ കുറ്റക്കാരൻ എന്ന് കണ്ടെത്തുകയും എത്രയോ പ്രാവശ്യം തൂക്കിലേറ്റുകയും ചെയ്തിരിക്കുന്നു. എന്നാൽ, നമ്മുടെ പരമോന്നത കോടതിയിലെ ന്യായാധിപന്മാർക്കു അങ്ങിനെ ചെയ്യാൻ കഴിയില്ല. അവരുടെ കടമ, കീഴ്‌ക്കോടതികൾ   ആരോപിതന് നൽകിയ ശിക്ഷ തെളിവുകളുടെ വെളിച്ചത്തിൽ നിയമപരമായി നിലനിൽക്കുന്നതാണോ എന്ന് പരിശോധിക്കുകയാണ്. അവർ അങ്ങിനെ ചെയ്യുമ്പോൾ പലപ്പോഴും നാം ആഗ്രഹിച്ച ശിക്ഷ ആരോപിതന് കിട്ടി എന്ന് വരില്ല. 

എല്ലാ കുറ്റങ്ങളിലും തെളിവുകൾ ഉണ്ടാവണം എന്നും അതെല്ലാം അന്വേഷണ ഉദ്യോഗസ്ഥർ കണ്ടെത്തിക്കൊള്ളണം എന്നുമില്ല. അതുകൊണ്ടു തന്നെ പലപ്പോഴും കുറ്റവാളികൾ രക്ഷപ്പെട്ടു എന്നും വരാം. എന്നിരുന്നാലും ആയിരം അപരാധികൾ രക്ഷപ്പെട്ടാലും ഒരു നിരപരാധി പോലും ശിക്ഷിക്കപ്പെടരുത് എന്ന തത്വം മുറുക്കെപ്പിടിക്കാൻ ഏതൊരു പരിഷ്‌കൃതസമൂഹത്തിലെയും കോടതികളും മാധ്യമങ്ങളും പൗരന്മാരും ഒരു പോലെ ബാധ്യസ്ഥരാണ്. അങ്ങിനെ അല്ല എന്ന് ആർക്കെങ്കിലും തോന്നുന്നു എങ്കിൽ ഒന്നു മാത്രം ചെയ്യുക- കുറ്റാരോപിതനായത് താൻ സ്വയം തന്നെ ആണ് എന്ന് സങ്കൽപ്പിച്ചു നോക്കുക (കുറ്റം ചെയ്തവർ മാത്രമല്ല കുറ്റാരോപിതർ ആവുന്നത് എന്നതിന് നമ്മുടെ മുന്നിൽ ധാരാളം ഉദാഹരങ്ങൾ ഉണ്ടെന്നും ഓർക്കുക). അപ്പോൾ കോടതികൾ തെളിവുകളുടെ അടിസ്ഥാനത്തിൽ ശിക്ഷിക്കണോ അതോ മാധ്യമ വാർത്തകളുടെയും ഊതി വീർപ്പിച്ച വികാരങ്ങളുടെയും അടിസ്ഥാനത്തിൽ ശിക്ഷിക്കണോ എന്ന ചോദ്യത്തിന്റെ പ്രസക്തി ഓരോ വ്യക്തിക്കും മനസ്സിലാവും!

ഗോവിന്ദച്ചാമി സൗമ്യയെ കൊന്നത് നാമാരും കണ്ടിട്ടില്ല. നമ്മിൽ മഹാഭൂരിപക്ഷം പേരും കോടതിയുടെ മുന്നിലുള്ള വസ്തുതകളെയോ തെളിവുകളെയോ വായിക്കുക പോലും ചെയ്തിട്ടില്ല.  ഗോവിന്ദച്ചാമി അങ്ങിനെ ചെയ്തെന്നു നാം വിശ്വസിക്കുന്നത് വാർത്തകളുടെ അടിസ്ഥാനത്തിൽ മാത്രമാണ്- തികച്ചും വികാരപരമായ ഒരു വിശ്വാസം! എന്നാൽ  അങ്ങിനെ ചെയ്തെന്നു പ്രോസിക്യൂഷൻ പറയുമ്പോൾ അതിനു മതിയായ തെളിവ് ഹാജരാക്കേണ്ട ബാധ്യതയും അവർക്കുണ്ട്. അതിനു കഴിഞ്ഞില്ലെങ്കിൽ ഗോവിന്ദച്ചാമിയല്ല ആരായാലും അവർക്കു സംശയത്തിന്റെ ആനുകൂല്യം ലഭിക്കേണ്ടതും അനിവാര്യം.

തെളിവുകൾക്കു പകരം, വികാരങ്ങളും വിശ്വാസങ്ങളും ശിക്ഷ വിധിക്കാൻ തുടങ്ങിയാൽ ഈ ലോകത്തു പകുതിപ്പേരും തൂക്കിക്കൊല ചെയ്യപ്പെട്ടേക്കാം! അതുകൊണ്ടു കോടതി തങ്ങളുടെ മുന്നിലുള്ള തെളിവുകളുടെ അടിസ്ഥാനത്തിൽ മാത്രം തീരുമാനിക്കട്ടെ. ചാനൽ ചർച്ചക്കാരെക്കാൾ, മൈതാനപ്രാസംഗികരേക്കാൾ, തൂക്കിക്കൊല പോലുള്ള കാര്യങ്ങൾ തീരുമാനിക്കുന്നതിന് എന്തുകൊണ്ടും നല്ലതു ന്യായാധിപന്മാർ തന്നെ!



P.S:
കീഴ്‌ക്കോടതികൾ കുറ്റക്കാരൻ എന്ന് കണ്ടെത്തിയില്ലെ എന്ന സംശയം ഉന്നയിക്കുന്നവർ ഉണ്ടാവാം. ശരിയാണ്, പക്ഷെ പലപ്പോഴും കീഴ്‌ക്കോടതികൾ ഉള്ള തെളിവുകളെ ശരിയായി വിശകലനം ചെയ്യണം എന്നില്ല. ഒരു പക്ഷെ പൊതുജനാഭിപ്രായവും മാധ്യമ വിചാരണയും മറ്റു പ്രാദേശിക വിഷയങ്ങളും കീഴ്‌ക്കോടതികളുടെ വിധിയെ സ്വാധീനിച്ചു എന്നും വരാം. അങ്ങിനെ സംഭവിച്ച പ്രമാദമായ അക്ഷർധാം കേസിലെ വിധിയുടെ വിശകലനം (ഇംഗ്ലീഷിൽ ) വായിക്കാൻ താല്പര്യം ഉള്ളവർക്കായി ലിങ്ക് താഴെക്കൊടുക്കുന്നു.....


2 comments:

  1. നന്നായിട്ടുണ്ട് വായിച്ചു രസിച്ചു ചെറിയ സംശയങ്ങൾ എന്നാലും ബാക്കി

    1 . തെളിവില്ലെങ്കിൽ ശിക്ഷ ഇല്ല . അങ്ങനെ ഒരു തീർച്ച സമൂഹത്തിൽ പടർന്നാൽ എന്താവും സ്ഥിതി ?
    2. എന്തുകൊണ്ടാണ് ഈ തെളിഞ്ഞ ചോദ്യം കീഴ്കോടതികൾ ചോദിക്കാതിരുന്നത് ?
    3 . ആയിരം കുറ്റവാളികൾ എന്ന് തുടങ്ങുന്ന സൂക്തം ഉപയോഗിച്ച് പതിനായിരം കുറ്റവാളികൾ രക്ഷപെടുന്ന ഒരു നിയമ വ്യവസ്ഥ അത്ര അഭികാമ്യമാണോ ?

    ഇതിനൊക്കെ ഉത്തരമുണ്ട് എന്നല്ല പറഞ്ഞു വരുന്നത് ചോദ്യങ്ങൾ ഉണ്ട് എന്ന് മാത്രമാണ് . എങ്കിലും സാധ്യമാക്കാൻ കഴിഞ്ഞേക്കാവുന്ന ഒരു ഭേദഗതി an alternate scenario നോക്കിയാലോ

    സംശയത്തിന്റെ ആനുകൂല്യം അനുവദിക്കുന്നതിനു ഒരു ചെറിയ pre condition . വാദി ഭാഗം അവതരിപ്പിച്ച കഥ വിശ്വാസയോഗ്യമല്ലാത്തത് ആണല്ലോ പ്രശനം . അപ്പോൾ ഒരുവിശ്വസനീയമായ ഒരു കഥ പറയാൻ പ്രതി ഭാഗത്തിന് ബാധ്യത ഇല്ലേ . അതായത് i object എന്ന് മാത്രം പറഞ്ഞാൽ മതിയോ പ്രതിഭാഗം ? i suggest എന്നു പറഞ്ഞു വേറൊരു കഥ പറയേണ്ട ബാധ്യത പ്രതിഭാഗത്തിനു കൊടുക്കേണ്ട സമയം ആയില്ലേ . അതിനു വേണ്ട സൗകര്യങ്ങൾ കോടതിയോ സർക്കാരോ ഒരുക്കണമെങ്കിൽ അങ്ങനെ. അല്ലാതെ ചത്തത് കീചകനെങ്കിൽ കൊന്നത് രാമൻ അല്ല എന്ന ഒരു negation മാത്രം മതിയോ നീതി നടപ്പാകാൻ ? ഏതെങ്കിലും രൂപത്തിൽ ഒരു affirmation അത്യാവശ്യം അല്ലെ ? കോടതി സത്യത്തിൽ ചെയ്യേണ്ടത് ഈ രണ്ടു കഥകളിൽ ഒന്ന് അംഗീരിച്ചു വിധിക്കുക എന്നതല്ലേ ?

    സൗമ്യയുടെ കേസ് എടുത്തു തന്നെ കാര്യം കൂടുതൽ വ്യക്തമാക്കാം എന്ന് തോന്നുന്നു . പൊന്നുച്ചാമിയുടെ ബലാത്സംഗം വരെയുള്ള കഥയിൽ കോടതിക്ക് സംശയം ഇല്ല . തള്ളിയിട്ടു കൊന്ന കാര്യത്തിലാണ് സന്ദേഹം . മഹാഭാഗ്യത്തിന് തലക്കടിയേറ്റു മരിച്ചു കിടന്നതിലില്ല . അപ്പോൾ എന്താ ചെയ്യേണ്ടത് ? പ്രതിഭാഗം ഈ കഥ പൂർത്തി ആക്കണം . അപ്പോൾ ഒരു കൊടുങ്കാറ്റു ആഞ്ഞടിച്ചെന്നോ അല്ലെങ്കിൽ ബലാത്സംഗത്തിന്റെ ആലസ്യത്തിൽ കാലു തെറ്റി വീണെന്നോ അല്ലെങ്കിൽ ബലാത്സംഗം പോലൊന്ന് കഴിഞ്ഞാൽ പിന്നെ ജീവിക്കാൻ അർഹത ഇല്ലെന്നു എവിടെയോ വായിച്ചത് പെൺകുട്ടിക്ക് ഓർമ വന്നെന്നോ മറ്റോ . ഇതിൽ ഏതെങ്കിലും കോടതിക്ക് ബോധ്യം വന്നാൽ പൊന്നുച്ചാമിയെ കൊലപാതകി ആക്കരുത് . കഷ്ടകാലത്തിനു ഇതൊന്നും വിശ്വസിക്കാൻ പറ്റില്ലെങ്കിൽ വാദി ഭാഗത്തിന്റെ കഥ വിശ്വസിക്കാനുള്ള legal compulsion വേണ്ടതല്ലേ ?

    ഒരു പ്രശ്നമുള്ളതു പ്രതിഭാഗത്തിനു ഈ കഥ പൂരിപ്പിക്കാനുള്ള സൗകര്യങ്ങൾ വേണ്ടേ എന്നാണ് ? തീർച്ചയായും വേണം. സർക്കാരോ കോടതിയോ അത് തരമാക്കണം . quick verification പോലൊരു parallel investigation വേണമെങ്കിൽ അതിനുള്ള സൗകര്യം ഉണ്ടാകണം . പറ്റുമെങ്കിൽ ഇത് ആദ്യത്തെയോ രണ്ടാമത്തെയോ കോടതിയിൽ നടക്കണം അവസാന കോടതിയിലേക്ക് മാറ്റി വയ്ക്കരുത് .

    മുകളിൽ പറഞ്ഞ ചോദ്യങ്ങൾക്കു ഉത്തരം ആയി എന്നല്ല. ചോദ്യങ്ങളുടെ പ്രസക്തി വ്യക്തമാക്കാൻ ശ്രമിച്ചു എന്നെ ഉള്ളു . തഴഞ്ഞത് കൊണ്ട് തീരുന്നതല്ല പ്രശനം തുഴഞ്ഞു ഒരു കര പറ്റുക തന്നെ വേണം എന്ന് ഓർത്തു പോയി എന്നെ ഉള്ളു .

    ReplyDelete
    Replies
    1. വളരെ പ്രസക്തമായ ചോദ്യങ്ങൾ. നമ്മുടെ നീതിന്യായ വ്യവസ്ഥയുടെ കാതലോളം എത്തുന്നു ഈ ചോദ്യങ്ങൾ.

      പ്രതിഭാഗത്തിനു പ്രോസിക്യൂഷന്റെ തിയറിക്കു പകരം മറ്റൊരു തിയറി തെളിയിക്കേണ്ട ബാധ്യത കൊടുക്കാതിരിക്കാനുള്ള കാരണമായി എനിക്ക് തോന്നുന്നത് പ്രതികളുടെയും പ്രോസിക്യൂഷന്റെയും ശക്തിയിലും വിഭവങ്ങളിലും ഉള്ള അന്തരം തന്നെ ആണ്. കുറ്റം ആരോപിക്കുന്നവർ തന്നെ അത് തെളിയിക്കുന്നതല്ലേ കൂടുതൽ അഭികാമ്യം?

      എങ്കിലും ഒരു പ്രത്യേക കേസിന്റെ പശ്ചാത്തലത്തിൽ ഇത്തരം വിഷയങ്ങൾ ചർച്ച ചെയ്യുന്നത് ഉചിതമാവില്ല. അങ്ങിനെ ചെയ്യുമ്പോൾ, വികാരങ്ങൾ നിയന്ത്രണം ഏറ്റെടുക്കൽ സാധ്യത ഏറെയാണ്. ഏതൊരു കേസും നിലവിലുള്ള നിയമത്തിന്റെ അടിസ്ഥാനത്തിൽ ചർച്ച ചെയ്യുന്നതാണ് ഉചിതം.

      സൗമ്യയുടെ കാര്യത്തിൽ കോടതിയുടെ അന്തിമ വിധി വരാനിരിക്കുന്നതെ ഉള്ളൂ. മനഃപൂർവ്വം വണ്ടിയിൽ നിന്നും തള്ളിയിട്ടു എന്ന് തെളിഞ്ഞില്ലെങ്കിൽ പോലും ഒരു പക്ഷെ മറ്റു തെളിവുകളുടെ അടിസ്ഥാനത്തിൽ പ്രതിയുടെ കുറ്റം കോടതിക്ക് ബോധ്യപ്പെട്ടെന്നു വരാം. ഇനി അങ്ങിനെ അല്ല, മറിച്ചു ഉള്ള തെളിവുകൾ പോരാ ഇത് rarest of the rare case ആയി കണക്കാക്കാൻ എന്ന് കോടതിക്ക് തോന്നിയാൽ വധശിക്ഷ ഒഴിവാക്കുക തന്നെ വേണം.

      പ്രതികരിച്ചതിന് നന്ദി അറിയിച്ചുകൊണ്ട് നിർത്തുന്നു...

      Delete