Thursday, May 10, 2018

ഒട്ടും ഉദാരമല്ലാത്ത എണ്ണവില!

             പെട്രോളിനും ഡീസലിനും വില കൂടാൻ കാരണം ഉദാരവൽക്കരണത്തിന്റെ ഭാഗമായി എണ്ണക്കമ്പനികൾക്ക് വില നിശ്ചയിക്കാനുള്ള അവകാശം വിട്ടുനൽകിയ നടപടിയാണ് എന്ന് വിശ്വസിക്കുന്നവരും വിശ്വസിക്കാതെത്തന്നെ അങ്ങനെ പ്രചരിപ്പിക്കുന്നവരും ധാരാളമുണ്ട്. എന്നാൽ യാഥാർത്ഥ്യം എന്താണ്?
            കർണാടക തെരഞ്ഞെടുപ്പ് കാരണം ആഴ്ചകളായി വില കൂട്ടുന്നത് നിർത്തിവച്ചിരിക്കുന്നത് കമ്പോളത്തിന്റെയോ കമ്പനികളുടെയോ തീരുമാനപ്രകാരം അല്ലെന്ന് പകൽ പോലെ വ്യക്തമല്ലേ?
            കൂടാതെ, അന്താരാഷ്ട്ര വിപണിയിൽ വിലകുറയുമ്പോഴെല്ലാം അതിന്റെ ഗുണം ജനങ്ങളിലെത്താതെ നികുതിവർദ്ധനയിലൂടെ സമാഹരിക്കുന്നതും എണ്ണക്കമ്പനികളല്ല എന്ന് വ്യക്തമല്ലേ?
            എണ്ണയുടെ വില കൂടുമ്പോഴൊക്കെ ഒപ്പം വർദ്ധിക്കുന്ന നികുതിയുടെ നിരക്കുകുറച്ച് ജനങ്ങളുടെ മേൽ പതിക്കുന്ന അധികഭാരം കുറയ്ക്കാൻ പോലും തയ്യാറാവാത്ത നമ്മുടെ സർക്കാറുകളെ സ്വന്തം ഉത്തരവാദിത്വത്തിൽ നിന്നും ഒളിച്ചോടാൻ സഹായിക്കുക മാത്രമാണ് എണ്ണക്കമ്പനികളെയും ഉദാരവൽകരണത്തെയും ഒക്കെ പഴിചാരുന്നവർ ചെയ്യുന്നത് എന്ന് നാം മനസ്സിലാക്കണം. എങ്കിൽ മാത്രമേ തെരഞ്ഞെടുപ്പ് അടുക്കുമ്പോൾ കുറയ്ക്കുകയും കഴിയുമ്പോൾ കൂട്ടുകയും ചെയ്യുന്ന ജനവിരുദ്ധ സമീപനം സർക്കാരുകൾ ഒഴിവാക്കുകയുള്ളൂ.
            ശതമാനക്കണക്കിനുള്ള നികുതി മാറ്റി ലിറ്ററിന് നിശ്ചിത രൂപ നികുതി എന്ന രീതിയിലേക്ക് മാറിയാൽ ഇടി വെട്ടിയവനെ പാമ്പ് കടിക്കുന്നതു പോലെ ഓരോ വിലവർദ്ധനവിനോടും ഒപ്പമുള്ള ഈ നിയമവിരുദ്ധമായ തീവെട്ടിക്കൊള്ള അവസാനിപ്പിക്കാൻ കഴിയും (നിയമവിരുദ്ധം എന്ന് പറയാൻ കാരണം പാസ്സാക്കിയ ബഡ്ജറ്റിനപ്പുറം സമാഹരിക്കുന്ന ഓരോ രൂപയും അക്ഷരങ്ങളിൽ അല്ലെങ്കിലും ജനാധിപത്യത്തിന്റെ സ്പിരിറ്റിന് തികച്ചും എതിരാണ് എന്നത് കൊണ്ട് തന്നെയാണ്).


No comments:

Post a Comment