Thursday, January 9, 2020

കൂട്ട ബലാത്സംഗവും കൊലപാതകവും- നമ്മുടെ ഇരട്ടത്താപ്പുകൾ

ഇക്കഴിഞ്ഞ പുതുവത്സര രാവിൽ ഇവിടെ നാമെല്ലാം ആഘോഷിക്കുമ്പോൾ അങ്ങ് ഗുജറാത്തിൽ ഒരു 19 വയസ്സുള്ള ദളിത് ബാലികയെ തട്ടിക്കൊണ്ടു പോയിരുന്നു. പെൺകുട്ടിയെ കാണാതായ വിവരത്തിനു ഒരു FIR രജിസ്റ്റർ ചെയ്യാൻ പോലും പോലീസ് തയ്യാറായില്ല. ഒടുവിൽ കൂട്ടബലാത്സംഗം ചെയ്ത് കൊല്ലപ്പെട്ട ആ പെൺകുട്ടിയെ ജനുവരി അഞ്ചാം തിയ്യതി ഒരു മരത്തിൽ കെട്ടിത്തൂക്കിയ നിലയിൽ കാണപ്പെട്ടു.
ഒരു കേസ് രജിസ്റ്റർ ചെയ്യാൻ പോലും കുട്ടിയുടെ ബന്ധുക്കൾക്ക് അവളുടെ ശരീരം ഏറ്റെടുക്കില്ല എന്ന് പറഞ്ഞു സമരം ചെയ്യേണ്ടി വന്നു.
ഇങ്ങിനെയൊക്കെ ആയിട്ടും ഹൈദരാബാദിലെ സമാന സംഭവത്തിൽ പ്രതികരിച്ചവർ ആരും, മീഡിയ അടക്കം (ഏതോ കോണിലെ ചെറിയ റിപ്പോർട്ടുകൾക്കപ്പുറം) ഒരു ശബ്ദവും ഉയർത്തി കാണുന്നില്ല. ആരും റേപ്പിസ്റ്റുകളെ വെടിവെച്ചു കൊല്ലാനോ ഉടനെ തൂക്കിക്കൊല്ലാനോ ആവശ്യപ്പെടുന്നില്ല. കണ്ട/കേട്ട ഭാവം പോലും നടിക്കുന്നില്ല.
വർഷങ്ങൾക്കു മുമ്പ് നടന്ന ഡൽഹിയിലെ നിർഭയ സംഭവത്തിൽ ഇപ്പോൾ വിധി നടപ്പാക്കുന്നതിനെ അഘോഷമാക്കുന്നവർ പോലും ഇപ്പോൾ നടന്ന ഈ സംഭവത്തിൽ നീതിയുക്തമായ ഒരു അന്വേഷണം ആവശ്യപ്പെടുന്നതായി കാണുന്നില്ല.
ഇതെല്ലാം കൃത്യമായി കാണിക്കുന്നത് നാം പ്രതികരിക്കുന്നത് സ്ത്രീകളുടെ നേരെയുള്ള അക്രമത്തിനോ കൊലപാതകത്തിനോ എതിരെയല്ല, പകരം ഇരയുടെയും പ്രതികളുടെയും ജാതിയും മതവും, സാമ്പത്തിക സ്ഥിതിയും, ഭരിക്കുന്ന പാർട്ടിയുടെ കൊടിയുടെ നിറവും അങ്ങനെ അങ്ങനെ മറ്റു പല ഘടകങ്ങളും നോക്കിയാണ് എന്നതാണ്.
നമുക്ക് ലജ്ജിച്ചു തല താഴ്ത്താം!


P.S. ഇനി ഗുജറാത്ത് എന്ന പേരിൽ പിടിച്ചുകൊണ്ട് ആരും പ്രതികരിക്കേണ്ട. എവിടെ നടന്നു എന്നതിലല്ല നമ്മുടെ പ്രതികരണം എന്ത് എന്നതാണ് വിഷയം. നിർഭയ നടന്നത് ഡൽഹിയിലും, ദിശ നടന്നത്‌ ഹൈദരാബാദിലും, ജിഷ നടന്നത് കേരളത്തിലും ആയിരുന്നു.

No comments:

Post a Comment